ചെറുതോണി: മക്കുവള്ളിക്കു സമീപം കോട്ടുപാള വനമേഖലയിൽ കാണപ്പെട്ട അസ്ഥികൂടം മണിയാറൻകുടി സ്വദേശി തകരപ്പിള്ളിൽ വർഗീസിന്റേ(53)താണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇയാളെ കഴിഞ്ഞ ഡിസംബർ 27 മുതൽ കാണാനില്ലെന്നു ബന്ധുക്കൾ ഇടുക്കി പോലീസിൽ പരാതി നൽകിയിരുന്നു.
നാട്ടുകാരും ബന്ധുക്കളും സമീപപ്രദേശങ്ങളിലും വനത്തിലും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അന്വേഷണം തുടരുന്നതിനിടെയാണ് കഞ്ഞിക്കുഴി പോലീസ് സ്റ്റേഷൻ പരിധിയിൽ പ്പെട്ട മക്കുവള്ളി - കൈതപ്പാറ പള്ളിക്ക് സമീപം വനത്തിനുള്ളിൽ മൂന്നുമാസത്തോളം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്.
സണ്ണി ധരിച്ചിരുന്ന പോളിസ്റ്റർ ലുങ്കിയുൾപ്പെടെയുള്ള വസ്ത്രങ്ങൾ കണ്ടാണ് ബന്ധുക്കൾ ആളെ തിരിച്ചറിഞ്ഞത്. കീടനാശിനി കുപ്പികളും ഒഴിഞ്ഞ മദ്യക്കുപ്പിയും അസ്ഥികൂടത്തിന്റെ സമീപത്ത് കണ്ടെത്തി. കഞ്ഞിക്കുഴി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയാറാക്കി ഇടുക്കി മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഇന്നലെ വൈകുന്നേരം സംസ്കരിച്ചു.