കേരള സെക്രട്ടറിയേറ്റ് ഓഫീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരമേറ്റ് രണ്ടു മാസത്തോളമായിട്ടും മന്ത്രിമാരുടെ സ്റ്റാഫ് നിയമനം പൂർത്തിയായില്ല. മിക്ക മന്ത്രിമാരുടെയും ഓഫീസിൽ സർക്കാർ സർവീസിൽനിന്നും ഡെപ്യൂട്ടേഷനിൽ എത്തിയ ജീവനക്കാരുടെ നിയമനങ്ങൾ മാത്രമാണ് പൂർത്തിയായിട്ടുള്ളത്.
ബാക്കി നിയമനങ്ങളിൽ തീരുമാനം വൈകുകയാണ്. കോണ്‍ഗ്രസ് മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളുടെ നിയമനമാണ് ഏറ്റവും മന്ദഗതിയിൽ നടക്കുന്നത്.
സംസ്ഥാനത്തുനിന്നുള്ള കേന്ദ്ര നേതാക്കൾ ഉൾപ്പെടെയുള്ളവർ തങ്ങൾക്ക് താത്പര്യമുള്ളവരുടെ പേരുകൾ പല മന്ത്രിമാരുടെയും പഴ്സണൽ സ്റ്റാഫ് പട്ടികയിലേക്ക് സമർപ്പിച്ചിരിക്കുകയാണ്. നിലവിൽ നിയമിക്കപ്പെടാവുന്ന സ്റ്റാഫിന്റെ എണ്ണത്തിന്റെ നാലും അഞ്ചും മടങ്ങിലേറെ ആളുകളെ നിയമിക്കാനായി നേതാക്കൾ തന്നെ കത്തു നൽകിയിരിക്കുകയാണ്.
ഇത്തരമൊരു പശ്ചാത്തലത്തിൽ ആരെ നിയമിക്കും, ആരെ ഒഴിവാക്കും എന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. പഴ്സണൽ സ്റ്റാഫ് നിയമനം വൈകുന്നതു മന്ത്രിമാരുടെ ഓഫീസിലെ ഡ്യൂട്ടി വിഭജനത്തിൽ ഉൾപ്പെടെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയാണ്.
സംസ്ഥാനത്തെ ബോർഡുകളുടെയും കോർപറേഷനുകളുടെയും പുനസംഘടനയിലും മെല്ലെപ്പോക്ക് നയമാണ് തുടരുന്നത്. കഴിഞ്ഞ സർക്കാർ നിയമിച്ച പല ബോർഡുകളുടെയും കോർപ്പറേഷനുകളുടെയും അധ്യക്ഷ സ്ഥാനത്തുനിന്നും പുതിയ സർക്കാർ വന്നതിനു പിന്നാലെ പലരും രാജിവച്ച് ഒഴിവായി.
അത്തരത്തിൽ രാജിവയ്ക്കാതെ ഇപ്പോഴും തുടരുന്ന പലരും സർക്കാരിനോട് നിസഹകരണ നിലപാടാണ് സ്വീകരിച്ചുവരുന്നത്. ഇതുമൂലം ബോർഡുകളുടെയും കോർപ്പറേഷനുകളുടെയും പ്രവർത്തനങ്ങൾ നിശ്ചലാവസ്ഥയിലാണ്.
സ്കൂൾ, കോളജ് കായികതാരങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ട കേരള സ്പോർട്സ് കൗണ്‍സിലിനു നാഥനില്ലാതായിട്ട് മാസങ്ങൾ പിന്നിട്ടു. കഴിഞ്ഞ സർക്കാർ നിയമിച്ച വി.പി. സാനു യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ തന്നെ രാജിവച്ച് ഒഴിഞ്ഞിരുന്നു. അതിനു പിന്നാലെ ഒരുമാസം കഴിഞ്ഞപ്പോൾ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളും രാജിവച്ചു.
ഇപ്പോൾ സ്പോർട്സ് കൗണ്‍സിലിൽ നാഥനില്ലാത്ത അവസ്ഥയാണ്. ഇത്തരത്തിൽ സംസ്ഥാന സർക്കാരിനു കീഴിലുള്ള സാംസ്കാരിക സ്ഥാപനങ്ങളിൽ ഉൾപ്പെടെ നിയമനങ്ങൾ വൈകുന്നത് കൂടുതൽ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്.
Tags : ministerialstaff appointment notcompleted UDF