തിരുവനന്തപുരം: കേരളം പുതുയുഗത്തിലേക്ക് ചുവടുവയ്ക്കുകയാണെന്നും ആ നയങ്ങളുടെ പ്രഖ്യാപനമാണ് ഗവർണർ നടത്തിയതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.
തെരഞ്ഞെടുപ്പു കാലത്തു നൽകിയ വാഗ്ദാനം പൂർണമായി നടപ്പാക്കും. വെല്ലുവിളികളെ ജനാധിപത്യ മാർഗത്തിലൂടെ അതിജീവിച്ചു പുതുയുഗയാത്ര തുടരും.
ഇന്ദിരാഗാരന്റിയിൽ രണ്ടെണ്ണത്തിൽ ഇതിനോടകം തീരുമാനമെടുത്തു. ബാക്കിയുള്ളവ പരിശോധിച്ച് ഉചിതമായ സമയത്ത് നടപ്പാക്കും.
കേരളത്തെ തുറമുഖ നഗരമാക്കുകയാണ് ലക്ഷ്യം. രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളെയും ഒരു കണ്ടെയ്നർ തുറമുഖത്തെയും 17 മിനി തുറമുഖങ്ങളെയും ഏകോപിപ്പിച്ചു വലിയ പദ്ധതിക്ക് തുടക്കമിടുന്നു. മത്സ്യബന്ധനം, കയറ്റുമതി, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകൾക്ക് അതു മുതൽക്കൂട്ടാകും.
ദക്ഷിണേഷ്യയിലെ ഏറ്റവും പ്രധാന ഏവിയേഷൻ ഹബ്ബായി കേരളത്തെ മാറ്റും. അതിനാവശ്യമായ ഏവിയേഷൻ പദ്ധതി സർക്കാരിന്റെ പക്കലുണ്ട്. 10,000 ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് സർക്കാർ സഹായം നല്കും.
അവ ബജറ്റിൽ പ്രഖ്യാപിക്കും. നയപ്രഖ്യാപനത്തിന് അനുബന്ധമായ ബജറ്റ് പ്രഖ്യാപനങ്ങളുണ്ടാകും. വിസ്മയങ്ങൾ ബജറ്റിലുണ്ടാകുമെന്നും സതീശൻ പറഞ്ഞു.