വിലങ്ങാട്: ഉരുള്‍പൊട്ടല്‍ നാശം വിതച്ച വിലങ്ങാടിന് രണ്ടു വര്‍ഷം തികയുമ്പോഴും ശാപമോക്ഷമില്ല. സര്‍ക്കാര്‍ കോടികളുടെ പദ്ധതികള്‍ പ്രഖ്യാപിച്ചുവെങ്കിലും തകര്‍ന്ന റോഡുകളും പാലങ്ങളും എല്ലാം പഴയപടി തന്നെ. മാനം കറുക്കുമ്പോഴേ മലയോരവാസികള്‍ ഭീതിയിലാണ്. ഉരുട്ടി പാലം, വിലങ്ങാട് ടൗണ്‍ പാലം, മഞ്ഞച്ചീളി പാലം, വായാട് പാലം, മുച്ചങ്കയം പാലം തുടങ്ങി ഏഴു പാലങ്ങളും റോഡുകളും കലുങ്കുകളും തകര്‍ന്നിരുന്നു. അവയുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ മന്ദഗതിയിലാണ്. കാലവര്‍ഷം പടിവാതില്ക്കലെത്തിയിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല.
വിലങ്ങാട് പെട്രോള്‍ പമ്പിന് മുന്നില്‍ ഉരുള്‍ തകര്‍ത്ത റോഡിന്റെ പാര്‍ശ്വഭിത്തി നിര്‍മാണം തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഏതാനും ദിവസങ്ങളായി ഇവിടെ തൊഴിലാളികള്‍ ആരും ജോലിക്കെത്തുന്നില്ല. പണം ലഭിക്കാത്തതിനാല്‍ കരാര്‍ കമ്പനി പ്രവൃത്തി നിറുത്തിയെന്നാണ് തൊഴിലാളികള്‍ നല്കുന്ന വിവരം. റോഡിനോടു ചേര്‍ന്നു താമസിക്കുന്ന എന്‍.എം. സക്കറിയാസും കുടുംബവും ഭീതിയിലാണ്.
പാർശ്വഭിത്തി നിര്‍മാണത്തിനായി എടുത്ത മണ്ണ് പുഴയിലേക്കാണ് തള്ളിയിരിക്കുന്നത്. ശക്തമായ മഴ പെയ്താല്‍ വെളളമൊഴുക്ക് തടസപ്പെട്ട് ഇനിയും വീട് പ്രളയത്തില്‍ മൂടുമെന്നാണ് സക്കറിയാസിന്റെ ആശങ്ക. 2024ല്‍ വിലങ്ങാട് ഉരുള്‍പൊട്ടിയ സമയത്ത് സക്കറിയാസിന്റെ വീട്ടില്‍ മലവെള്ളം ഇരച്ചെത്തി കനത്ത നാശനഷ്ടം സംഭവിച്ചിരുന്നു.
അന്ന് രാത്രിയോടെ കുന്നിന്മുകളിലുള്ള വീട്ടിലേക്ക് മാറിയതിനാല്‍ സക്കറിയാസും കുടുംബവും രക്ഷപ്പെടുകയായിരുന്നു. കുറ്റല്ലൂര്‍, പന്നിയേരി ഉന്നതികളിലേക്കുള്ള ഏക ആശ്രയമായ മുച്ചങ്കയം പാലം ഉരുള്‍പൊട്ടലില്‍ തകര്‍ന്ന് തരിപ്പണമായെങ്കിലും ഇവിടെ പുതിയ പാലത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നുംതന്നെ നാളിതു വരെയായി ആരംഭിച്ചിട്ടില്ല. താത്കാലികമായി നിർമിച്ച പാലത്തിലൂടെ ജീവന് പണയപ്പെടുത്തിയാണ് പ്രദേശവാസികളുടെ ദുരിത യാത്ര. വിലങ്ങാട് മഞ്ഞച്ചീളിയിലും പ്രദേശ വാസികള്‍ക്ക് ദുരിതയാത്രയാണ്.
താത്കാലികമായി നിര്‍മിച്ച പാലത്തിലൂടെയാണ് ഇവിടെയും യാത്ര. വായാട് ഉന്നതിയിലേക്കുള്ള പാലവും അപകടാവസ്ഥയിലാണ്.
വിലങ്ങാട് പാനോം റോഡില്‍ വിലങ്ങാട് ഫൊറോന പള്ളിക്കു മുന്നിലെ റോഡിന്റെ ഒരു ഭാഗം മലവെള്ളപ്പാച്ചിലില്‍ ഇടിഞ്ഞിരുന്നു. ഈ ഭാഗത്തും യാതൊരു പ്രവൃത്തിയും നടത്തിയിട്ടില്ല. ഈ മഴക്കാലവും ശക്തമായാല്‍ റോഡ് മുഴുവനായി മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന് തൊട്ടടുത്തുള്ള ആരാധനാലയത്തിനും വീട്ടുകാര്‍ക്കും കടുത്ത ഭീഷണിയാകും.
ഉരുള്‍പൊട്ടലില്‍ പുഴയിലൂടെ എത്തിയ കരിങ്കല്ലുകള്‍ പുഴയില്‍നിന്ന് നീക്കം ചെയ്ത പ്രവൃത്തി മാത്രമാണ് രണ്ട് വര്‍ഷത്തിനിടെ പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞത്. മഴക്കാലമടുത്തതോടെ നിര്‍മാണ പ്രവൃത്തികള്‍ ഇനി കാര്യമായി നടത്താന്‍ കഴിയില്ല. ഈ മഴക്കാലം രൂക്ഷമാകരുതേയെന്നാണ് പ്രദേശവാസികളുടെ പ്രാര്‍ഥന.