Kerala
കോഴിക്കോട്: 2024ലെ ഉരുൾദുരന്തത്തിൽ തകർന്നടിഞ്ഞ വിലങ്ങാടിന്റെ ഹൃദയത്തിൽ ഉയിർത്തെഴുന്നേൽപ് അടയാളപ്പെടുത്തുന്ന ദിനമാണിന്ന്. ഒരു പാതിരാത്രി അവരുടെ ജീവിതത്തിലെ സർവതും കവർന്നെടുത്തെങ്കിൽ ഇന്നൊരു പകൽ 70 കുടുംബങ്ങൾക്ക് ജീവിതം തിരികെ സമ്മാനിക്കുകയാണ്, ആവോളം നിറക്കൂട്ടുമായി.
കേരള കത്തോലിക്ക സഭയുടെ കാരുണ്യസ്പർശം ഇനി അവരുടെ ജീവിതത്തിൽ വെളിച്ചമായി നിറയും. ഉരുൾദുരന്തത്തിന് ഇരയായ കുടുംബങ്ങൾക്കു വേണ്ടി കെസിബിസിയും ദീപികയും കൈകോർത്തപ്പോൾ കോഴിക്കോട് വിലങ്ങാട്ട് ഉയർന്നത് മനോഹരമായ, മികച്ച സൗകര്യങ്ങളോടുകൂടിയ 70 ഭവനങ്ങൾ. പൂർത്തിയാക്കിയ വീടുകൾ ഇന്നു വിലങ്ങാട്ട് നടക്കുന്ന ചടങ്ങിൽ കൈമാറും.
മറക്കാനാവാത്ത ദിനം
2024 ജൂലൈ 30. വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് പ്രദേശവാസികള്‍ക്ക് മറക്കാനാകുന്നതല്ല ആ ദിവസം. പാതിരാത്രിക്ക് കരളു പിളര്ക്കുംകണക്കെയെത്തിയ ഉരുളിന്റെ വക്കില്‍നിന്നു തലമുടിനാരിഴയ്ക്കാണ് ഒട്ടേറെ നിസഹായരായ മനുഷ്യര്‍ ജീവൻ മാത്രം രക്ഷിച്ച് കുന്നിന്മുകളിലേക്ക് പലായനം ചെയ്തത്. വന്‍ പാറകളും മരങ്ങളും കൂട്ടിയിടിച്ചുണ്ടായ പ്രകമ്പനവും മലവെള്ളപ്പാച്ചിലിന്റെ ഇരമ്പലും സൃഷ്ടിച്ച ആഘാതത്തില്‍ ഒരു രാത്രി മുഴുവന്‍ കൂരിരുളില്‍ കഴിഞ്ഞുകൂടിയ ആ മനുഷ്യരുടെ ഹൃദയം തകര്‍ക്കുന്ന കാഴ്ചകളായിരുന്നു പിറ്റേന്നു സൂര്യനുദിച്ചപ്പോള്‍ ദൃശ്യമായത്. പല വീടുകളും കാണാനില്ല. അവിടെ കൂറ്റന്‍ പാറകളും മരങ്ങളും ചെളിയും നിറഞ്ഞിരിക്കുന്നു.
ഏക്കര്‍ കണക്കിനു കൃഷിയിടങ്ങള്‍ മലവെള്ളമെടുത്തു. പാറക്കഷണങ്ങള്‍ വന്നിടിച്ച് പൂര്‍ണമായും ഭാഗികമായും തകര്‍ന്ന വീടുകള്‍. വാഹനങ്ങള്‍, വളര്ത്തുമൃഗാദികള്, ഭൂമിയുടെരേഖകള്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍... ഒരായുസുകൊണ്ടു സ്വരുക്കൂട്ടിയ സര്‍വതും ഉരുള്‍ കവര്‍ന്നു. ഒറ്റ രാത്രികൊണ്ട് ഇവരത്രയും ഉടുതുണിയുടെ മാത്രം ഉടമകളായി മാറി. ഇനി എങ്ങനെ ജീവിക്കും? ഉപജീവന മാര്‍ഗം, മക്കളുടെ വിദ്യാഭ്യാസം, കുടുംബച്ചെലവ്... പച്ചമരത്തിനു തീപിടിച്ച മാനസികാവസ്ഥ. ആഴ്ചകളോളം ഉറങ്ങാന്‍ കഴിയാതെ മാനസിക വിഭ്രാന്തിയിലേക്കു നീങ്ങാന്‍ തുടങ്ങിയ നിസഹായരായ ജനതയുടെ വേദനയുടെ ആഴമറിഞ്ഞ് സഹായഹസ്തം നീട്ടിയത് കേരള കത്തോലിക്ക മെത്രാന് സമിതി (കെസിബിസി)യായിരുന്നു.
138 വീടുകൾ
വിലങ്ങാട് ദുരന്തത്തിൽ ഒരാൾക്കു മാത്രമേ ജീവഹാനി ഉണ്ടായുള്ളൂ എന്നതു മാത്രമാണ് ആശ്വാസകരമായത്. എന്നാൽ, വിലങ്ങാടിനൊപ്പം വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ദുരന്തം അതീവ ഭയാനകമായിരുന്നു. 238 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. അതിനാൽ സർക്കാരിന്റെ ഉൾപ്പെടെ ഏവരുടെയും ശ്രദ്ധ വയനാട്ടിലേക്കു തിരിഞ്ഞു. എന്നാൽ, കെസിബിസി വയനാടിനൊപ്പം വിലങ്ങാടിനെയും ചേർത്തുപിടിച്ചു. വയനാട്ടിലും വിലങ്ങാടുമായി 138 വീടുകളാണ് കെസിബിസിയുടെ നേതൃത്വത്തിൽ പണിതു നൽകുന്നത്. വയനാട്ടിൽ പണിയുന്ന വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്.
വീടുകൾ സുരക്ഷിത മേഖലയിൽ
ഉരുള്‍ദുരന്തമുണ്ടായി രണ്ടു വര്‍ഷം തികയും മുമ്പേ, കൃത്യമായി പറഞ്ഞാല്‍ 21 മാസംകൊണ്ട് ദുരിതബാധിതരായ 70 പേര്‍ക്ക് മികച്ച സൗകര്യങ്ങളോടുകൂടിയ ഭവനം നിര്‍മിച്ചു നല്കിയ കേരള കത്തോലിക്ക മെത്രാന് സമിതിയുടെ സാമൂഹിക പ്രതിബദ്ധത നവോത്ഥാന കേരളത്തിന്റെ ചരിത്രത്തില്‍ തങ്കലിപികളിൽ രേഖപ്പെടുത്തും. ഒരു സര്‍ക്കാരിനും ഇത്ര വേഗത്തില്‍ ഒരു വാഗ്ദാനവും പാലിക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രതിസന്ധികള്‍ ഒട്ടേറെയുണ്ടായിരുന്നു. പക്ഷേ, ദുരിതബാധിതരുടെ കണ്ണീര് എത്രയും വേഗം ഒപ്പാനുള്ള കത്തോലിക്കാ സഭയുടെ ദൗത്യത്തിനു പിന്തുണയുമായി വിവിധ സന്യാസ സഭകളും സംഘടനകളും കൈകോര്‍ത്തപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനം ദ്രുതഗതിയിലായി.
മഴക്കാലം പടിവാതില്‍ക്കലെത്തി. 70 കുടുംബങ്ങള്‍ക്കിനി തോരാമഴയെയും ഉരുളിനെയും പേടിക്കാതെ സ്വസ്ഥമായുറങ്ങാം. ഉരുളിന്റെ കരാളഹസ്തമെത്താത്ത സുരക്ഷിതമായ സ്ഥലത്തു നിര്‍മിച്ച ഉറപ്പുള്ള വീടുകളില്‍ കഴിയുന്ന ഓരോ കുടുംബവും ദൈവദൂതരെപ്പോലെ സഹായഹസ്തവുമായി എത്തിയ കെസിബിസിക്കു നന്ദി പറയുന്നു.
ഇതാണ് കേരള മോഡല്‍
താമരശേരി രൂപതയിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ ഇതിനോടകം പൂര്‍ത്തിയാക്കി കൈമാറിയത്. മാനന്തവാടി, ബത്തേരി രൂപതകള്‍ ഏറ്റെടുത്ത വീടുകളുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. എല്ലാ രൂപതകള്‍ക്കും വീട് നിര്‍മാണത്തിനുള്ള തുക പൂര്‍ണമായും കെസിബിസി കൈമാറിക്കഴിഞ്ഞു. കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ നേതൃത്വത്തിൽ കാരിത്താസ് ഇന്ത്യ, സിആര്‍എസ്, കെസിഎംഎസ്, താമരശേരി രൂപതയുടെ സിഒഡി, മാനന്തവാടി രൂപതയുടെ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി, ബത്തേരി രൂപതയുടെ ശ്രേയസ്, കോഴിക്കോട് രൂപതയുടെ ജീവന എന്നീ പ്രസ്ഥാനങ്ങളുമായി സഹകരിച്ചു കെസിബിസി നടപ്പിലാക്കിയ ദുരിതാനന്തര പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ മറ്റൊരു കേരള മോഡല്‍ വികസനമായി വാഴ്ത്തപ്പെടുമെന്നതില്‍ സംശയമില്ല.
Kerala
വിലങ്ങാട്: ഉരുള്‍പൊട്ടല്‍ നാശം വിതച്ച വിലങ്ങാടിന് രണ്ടു വര്‍ഷം തികയുമ്പോഴും ശാപമോക്ഷമില്ല. സര്‍ക്കാര്‍ കോടികളുടെ പദ്ധതികള്‍ പ്രഖ്യാപിച്ചുവെങ്കിലും തകര്‍ന്ന റോഡുകളും പാലങ്ങളും എല്ലാം പഴയപടി തന്നെ. മാനം കറുക്കുമ്പോഴേ മലയോരവാസികള്‍ ഭീതിയിലാണ്. ഉരുട്ടി പാലം, വിലങ്ങാട് ടൗണ്‍ പാലം, മഞ്ഞച്ചീളി പാലം, വായാട് പാലം, മുച്ചങ്കയം പാലം തുടങ്ങി ഏഴു പാലങ്ങളും റോഡുകളും കലുങ്കുകളും തകര്‍ന്നിരുന്നു. അവയുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ മന്ദഗതിയിലാണ്. കാലവര്‍ഷം പടിവാതില്ക്കലെത്തിയിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല.
വിലങ്ങാട് പെട്രോള്‍ പമ്പിന് മുന്നില്‍ ഉരുള്‍ തകര്‍ത്ത റോഡിന്റെ പാര്‍ശ്വഭിത്തി നിര്‍മാണം തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഏതാനും ദിവസങ്ങളായി ഇവിടെ തൊഴിലാളികള്‍ ആരും ജോലിക്കെത്തുന്നില്ല. പണം ലഭിക്കാത്തതിനാല്‍ കരാര്‍ കമ്പനി പ്രവൃത്തി നിറുത്തിയെന്നാണ് തൊഴിലാളികള്‍ നല്കുന്ന വിവരം. റോഡിനോടു ചേര്‍ന്നു താമസിക്കുന്ന എന്‍.എം. സക്കറിയാസും കുടുംബവും ഭീതിയിലാണ്.
പാർശ്വഭിത്തി നിര്‍മാണത്തിനായി എടുത്ത മണ്ണ് പുഴയിലേക്കാണ് തള്ളിയിരിക്കുന്നത്. ശക്തമായ മഴ പെയ്താല്‍ വെളളമൊഴുക്ക് തടസപ്പെട്ട് ഇനിയും വീട് പ്രളയത്തില്‍ മൂടുമെന്നാണ് സക്കറിയാസിന്റെ ആശങ്ക. 2024ല്‍ വിലങ്ങാട് ഉരുള്‍പൊട്ടിയ സമയത്ത് സക്കറിയാസിന്റെ വീട്ടില്‍ മലവെള്ളം ഇരച്ചെത്തി കനത്ത നാശനഷ്ടം സംഭവിച്ചിരുന്നു.
അന്ന് രാത്രിയോടെ കുന്നിന്മുകളിലുള്ള വീട്ടിലേക്ക് മാറിയതിനാല്‍ സക്കറിയാസും കുടുംബവും രക്ഷപ്പെടുകയായിരുന്നു. കുറ്റല്ലൂര്‍, പന്നിയേരി ഉന്നതികളിലേക്കുള്ള ഏക ആശ്രയമായ മുച്ചങ്കയം പാലം ഉരുള്‍പൊട്ടലില്‍ തകര്‍ന്ന് തരിപ്പണമായെങ്കിലും ഇവിടെ പുതിയ പാലത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നുംതന്നെ നാളിതു വരെയായി ആരംഭിച്ചിട്ടില്ല. താത്കാലികമായി നിർമിച്ച പാലത്തിലൂടെ ജീവന് പണയപ്പെടുത്തിയാണ് പ്രദേശവാസികളുടെ ദുരിത യാത്ര. വിലങ്ങാട് മഞ്ഞച്ചീളിയിലും പ്രദേശ വാസികള്‍ക്ക് ദുരിതയാത്രയാണ്.
താത്കാലികമായി നിര്‍മിച്ച പാലത്തിലൂടെയാണ് ഇവിടെയും യാത്ര. വായാട് ഉന്നതിയിലേക്കുള്ള പാലവും അപകടാവസ്ഥയിലാണ്.
വിലങ്ങാട് പാനോം റോഡില്‍ വിലങ്ങാട് ഫൊറോന പള്ളിക്കു മുന്നിലെ റോഡിന്റെ ഒരു ഭാഗം മലവെള്ളപ്പാച്ചിലില്‍ ഇടിഞ്ഞിരുന്നു. ഈ ഭാഗത്തും യാതൊരു പ്രവൃത്തിയും നടത്തിയിട്ടില്ല. ഈ മഴക്കാലവും ശക്തമായാല്‍ റോഡ് മുഴുവനായി മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന് തൊട്ടടുത്തുള്ള ആരാധനാലയത്തിനും വീട്ടുകാര്‍ക്കും കടുത്ത ഭീഷണിയാകും.
ഉരുള്‍പൊട്ടലില്‍ പുഴയിലൂടെ എത്തിയ കരിങ്കല്ലുകള്‍ പുഴയില്‍നിന്ന് നീക്കം ചെയ്ത പ്രവൃത്തി മാത്രമാണ് രണ്ട് വര്‍ഷത്തിനിടെ പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞത്. മഴക്കാലമടുത്തതോടെ നിര്‍മാണ പ്രവൃത്തികള്‍ ഇനി കാര്യമായി നടത്താന്‍ കഴിയില്ല. ഈ മഴക്കാലം രൂക്ഷമാകരുതേയെന്നാണ് പ്രദേശവാസികളുടെ പ്രാര്‍ഥന.