വിലങ്ങാട് പ്രദേശത്തെ തകര്‍ത്തെറിഞ്ഞ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കെസിബിസി ആരംഭിച്ച പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഒന്നാംഘട്ടത്തില്‍ അവസാനിക്കുന്നില്ല. ഒന്നാംഘട്ട സമാപന ചടങ്ങില്‍ രണ്ടാംഘട്ട പദ്ധതിയുടെ ഉദ്ഘാടനവും നടക്കും. ഇന്നു വൈകുന്നേരം നാലിന് മഞ്ഞക്കുന്ന് പള്ളി അങ്കണത്തിലാണ് ചടങ്ങ്.
പുതുതായി എട്ടു വീടുകളുടെ നിര്‍മാണം, ജീവനോപാധി സാധ്യതകള്‍ വര്‍ധിപ്പിക്കല്‍, പ്രകൃതി ദുരന്തങ്ങളില്‍ കര്‍മനിരതരാകാന്‍ പ്രാപ്തരായ ടാസ്ക് ഫോഴ്സ് ടീം രൂപീകരണം, മാനസിക പിന്തുണയ്ക്കായുള്ള കൗണ്‍സലേഴ്സ് ടീം ശക്തീകരണം എന്നിവയ്ക്കാണ് രണ്ടാം ഘട്ടത്തില്‍ മുന്‍ഗണന. ഏതു ദുരന്ത സാഹചര്യങ്ങളും തരണം ചെയ്യാനായി മാനസികമായി ആളുകളെ സജ്ജരാക്കാനുള്ള പദ്ധതികളും പ്രത്യേകം ആസൂത്രണം ചെയ്തിട്ടുണ്ട്.
നാടിന്റെ ഉത്സവമായി ഒന്നാംഘട്ട സമാപനം
കോഴിക്കോട്: വിലങ്ങാട് ഉരുള്ദുരിതബാധിതര്ക്കായി കെസിബിസി പ്രഖ്യാപിച്ച ഒന്നാംഘട്ട പദ്ധതിയുടെ സമാപന ചടങ്ങില്‍ സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. ഇന്നു വൈകുന്നേരം നാലിന് മഞ്ഞക്കുന്ന് പള്ളി അങ്കണത്തില്‍ നടക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലാണ്. തലശേരി ആർച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ആമുഖ പ്രഭാഷണം നടത്തും.
ഷാഫി പറമ്പില്‍ എംപി, നിയുക്ത നാദാപുരം എംഎല്‍എ കെ.എം. അഭിജിത്ത്, മേപ്പയൂര്‍ സലാഫിയ കോളജ് അസോസിയേഷന് പ്രസിഡന്റ് ഡോ. ഹുസൈന് മടവൂര്‍, സിഒഡി പ്രസിഡന്റ് മോണ്‍. ഏബ്രഹാം വയലില്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍, കെസിബിസി ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ കമ്മിറ്റി അംഗവും ദീപിക മാനേജിംഗ് ഡയറക്ടറുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, വാണിമേല്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ്, കെഎസ്എസ്എഫ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, സിഒഡി ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര, ദേവഗിരി സെന്റ് ജോസഫ്സ് കോളജ് അഡ്മിസിസ്ട്രേറ്റര്‍ ഫാ. ബോണി അഗസ്റ്റിന് സിഎംഐ, സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്ഐസി (പ്രസിഡന്റ്, കെസിഎംഎസ്, കെസിബിസി), അപ്പസ്തോലിക് കര്‍മല്‍ സിസ്റ്റേഴ്സ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ജസീന, വിലങ്ങാട് ഫൊറോന വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍, റെജി ജെ. കരോട്ട് (ഓള് കേരള ലേ അനിമേറ്റര്‍, ജീസസ് യൂത്ത്) തുടങ്ങിയവര്‍ പ്രസംഗിക്കും. പദ്ധതിക്ക് പിന്തുണ നല്കിയ വിവിധ സംഘടനകളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.
നടുക്കുന്ന ഓര്‍മകള്‍
കോഴിക്കോട് ജില്ലയിലെ വാണിമേല്‍ പഞ്ചായത്തില്‍ 2024 ജൂലൈ 30നുണ്ടായ അതിശക്തമായ ഉരുള്‍പൊട്ടലില്‍ കോടികളുടെ നാശമാണ് സംഭവിച്ചത്. മഞ്ഞച്ചീളി, പാനോം തുടങ്ങിയ പ്രദേശങ്ങളിലായി ഉണ്ടായ ഉരുള്‍പൊട്ടലില്‍ 18ലധികം വീടുകള്‍ പൂര്‍ണമായും തകരുകയും 120ലധികം വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടം സംഭവിക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനിടെ മഞ്ഞച്ചീളിയിലെ മാത്യു എന്ന റിട്ട. അധ്യാപകന് ജീവന് നഷ്ടമായി.
വിലങ്ങാട് ടൗണ്‍ പാലം ഉള്‍പ്പെടെ ഏഴ് പാലങ്ങള്‍ ഒലിച്ചുപോയി, റോഡുകള്‍ തകര്‍ന്നു. റബര്‍, തെങ്ങ്, കമുക് തോട്ടങ്ങള്‍ പൂര്‍ണമായും നശിച്ചു. കോടികളുടെ നാശനഷ്ടം സംഭവിച്ചിട്ടും സര്‍ക്കാരിന്റെ പുനരധിവാസ നടപടികള്‍ പര്യാപ്തമല്ലെന്ന ആക്ഷേപം ദുരിതബാധിതര്‍ ഇപ്പോഴും ഉയര്‍ത്തുന്നു. സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ദുരിതബാധിതര്‍ പല സമരങ്ങളും നടത്തി. വീട് നഷ്ടമായവര്‍ക്ക് 15 ലക്ഷം രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതടക്കമുള്ള സഹായവിതരണത്തില്‍ അനര്‍ഹര്‍ കയറിപ്പറ്റിയതായുള്ള ആക്ഷേപങ്ങളും ശക്തമാണ്.
ദുരിതബാധിത പ്രദേശങ്ങളിലെ വ്യാപാരികളെ 30 ലക്ഷം രൂപ നല്കി സഹായിച്ചത് വ്യാപാരി വ്യവസായി ഏകോപന സമിതിയാണ്. പാലങ്ങളും റോഡുകളും തകര്‍ന്നതുള്‍പ്പെടെ 156 കോടി രൂപയുടെ നഷ്ടമാണ് പിഡബ്ല്യുഡി റോഡ് വിഭാഗം പ്രാഥമികമായി കണക്കാക്കിയത്. ജലസേചന വകുപ്പിനുണ്ടായത് 35 കോടിയുടെ നഷ്ടമാണ്. 162 ഹെക്ടറില്‍ കൃഷി നാശമുണ്ടായി. 225 കര്‍ഷകരെ ബാധിച്ചു. 11.85 കോടിയുടെ നഷ്ടം കാര്‍ഷിക മേഖലയില്‍ സംഭവിച്ചതായാണ് പ്രാഥമിക കണക്ക്. 6.06 കോടിയുടെ നഷ്ടമാണ് കെഎസ്ഇബിക്കുണ്ടായത്.

വിലങ്ങാട്: അര്‍ധരാത്രി ഉരുള്‍പൊട്ടിയതറിഞ്ഞ് ആളുകള്‍ സുരക്ഷിത സ്ഥാനം തേടി പരക്കം പായുകയായിരുന്നു. കുറ്റാക്കൂരിരുട്ടില് ആരൊക്കെ, എവിടെയൊക്കെ എന്ന് യാതൊരു തിട്ടവുമില്ല. അയല്‍വാസികളെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചുമുള്ള ആവലാതിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയതായിരുന്നു റിട്ട. അധ്യാപകനായ വിലങ്ങാട് കുളത്തിങ്കല്‍ മാത്യു (60).
ആളുകളെ രക്ഷപ്പെടുത്താനായി വീട്ടില്‍നിന്നിറങ്ങിയ മാത്യുവിന്റെ മൃതദേഹം അപകടസ്ഥലത്തുനിന്ന് 200 മീറ്റര്‍ അകലെ പുഴയില്‍നിന്നാണ് കണ്ടെടുത്തത്. വീടുപണി പൂര്‍ത്തിയാകുംമുമ്പേയാണ് മാത്യു ഉരുള്‍പൊട്ടലില്‍ രക്തസാക്ഷിയായത്. പിന്നീട് നിര്‍മാണം പൂര്‍ത്തിയാക്കി വീടിന്റെ ഗൃഹപ്രവേശം നടത്തിയെങ്കിലും കുടുംബനാഥനില്ലാത്തതിന്റെ വേദനയും നടുക്കവും ഇന്നും ആ കുടുംബത്തെ വിട്ടൊഴിഞ്ഞിട്ടില്ല.
2024 ജൂലൈ 30നാണ് മഞ്ഞച്ചീളിയില്‍ ഉരുള്‍പൊട്ടലുണ്ടായത്. അവിടെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയതായിരുന്നു മാത്യു. ഇതിനിടയിലാണ് കൂറ്റന്‍ ഉരുള്‍ രണ്ടാമതും ഇരച്ചെത്തിയത്. ഒരു കച്ചിത്തുരുമ്പിന്റെ ബലത്തിലെങ്കിലും മാത്യു വെള്ളപ്പാച്ചിലിനെ അതിജീവിച്ച് ജീവനോടെ ഉണ്ടായിരിക്കണേയെന്നു മനമുരുകി പ്രാര്ഥിക്കുകയായിരുന്നു ആ നാടു മുഴുവന്‍.
നാട്ടുകാരും ദുരന്തനിവാരണ സേനാംഗങ്ങളും നടത്തിയ തെരച്ചിലിനൊടുവില്‍ രണ്ടു ദിവസത്തിനു ശേഷമാണ് മൃതദേഹം കിട്ടിയത്. സര്‍ക്കാര്‍ സാമ്പത്തികസഹായം കുടുംബത്തിന് അനുവദിച്ചെങ്കിലും മക്കളില്‍ ആര്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി എന്ന കുടുംബത്തിന്റെ ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.
Tags : Vilangad Urulpottal second phase project inauguration