ആലപ്പുഴ: ഹരിപ്പാട്ടെ ഫുട്ബോൾ വിളംബര ജാഥയുമായി ബന്ധപ്പെട്ട് ഇരുപത്തഞ്ചോളം ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ഹരിപ്പാട് പോലീസ് ആണ് കേസെടുത്തത്.
പൊതുജനശല്യം ഉണ്ടാക്കി, ഉച്ചഭാഷിണിയിലൂടെ ശബ്ദമലിനീകരണം, ദേശീയപാതയിൽ അന്യായമായി സംഘം ചേർന്നു, വാഹന യാത്രക്കാർക്കും കാൽനടക്കാർക്കും തടസ്സം സൃഷ്ടിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ഡിവൈഎഫ്ഐ വിളംബര ജാഥ തടഞ്ഞത്.
മുൻകൂട്ടി അനുമതി വാങ്ങിയില്ലെന്ന് ആരോപിച്ചാണ് ഡിവൈഎഫ്ഐയുടെ ലോകകപ്പ് ഫുട്ബോൾ വിളംബര ജാഥ പൊലീസ് തടഞ്ഞത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ സ്വന്തം നാടായ ഹരിപ്പാടാണ് സംഭവം.
ജാഥ തടഞ്ഞതിനെ തുടർന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റും ഹരിപ്പാട് എസ്ഐ ബാബുജിയും തമ്മിൽ നടുറോഡിൽ പരസ്യമായി കൊമ്പുകോർത്തു. ഇത് പ്രവർത്തകരും പൊലീസും തമ്മിലുള്ള വലിയ വാക്കുതർക്കത്തിലേക്കും സംഘർഷാവസ്ഥയിലേക്കും വഴിമാറി.
ഹരിപ്പാട് ടൗൺഹാളിൽ നിന്നും ആവേശത്തോടെ ആരംഭിച്ച വിളംബര ജാഥ താലൂക്ക് ആശുപത്രി ജംഗ്ഷനിൽ എത്തിയപ്പോഴാണ് എസ്ഐ ബാബുജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞത്. ഡിവൈഎഫ്ഐ ജാഥയ്ക്ക് കുറുകെ പോലീസ് ജീപ്പ് വട്ടംവെച്ചാണ് തടഞ്ഞതെന്ന് ഡിവൈഎഫ്ഐ നേതാക്കൾ ആരോപിച്ചു.
പോലീസിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള പ്രകോപനപരമായ നടപടികൾ തുടരുകയാണെങ്കിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വഴിയിൽ തടയുമെന്ന് ഡിവൈഎഫ്ഐ നേതാക്കൾ ഭീഷണി മുഴക്കി.
Tags : worldcup football rally case registered dyfi