Kerala
കോഴിക്കോട്: ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ ഫേസ്ബുക്കില്‍ വിദ്വേഷ കമന്റിട്ട സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു. താമരശ്ശേരി തേറ്റാമ്പുറം സ്വദേശി വിവിനെതിരെ ആണ് കലാപാഹ്വാനത്തിന് കേസ് എടുത്തത്.
കെ. മുരളീധരന്റെ വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്തക്ക് താഴെ ആയിരുന്നു കമന്റ്. കെ.മുരളീധരനെ കിങ്ങിണി മോന് എന്ന് വിളിച്ച് ആക്ഷേപിക്കുക ആയിരുന്നു. താമരശേരി പോലീസ് ആണ് കേസെടുത്തത്. കോണ്‍ഗ്രസ് നേതാവ് നല്കിയ പരാതിയിലാണ് പോലീസ് നടപടി.
Kerala
വൈപ്പിന്‍: കറണ്ട് പോയതിനെ തുടര്‍ന്ന് ലൈന്‍മാനെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ എറണാകുളം ഞാറക്കല്‍ പോലീസ് കേസ് എടുത്തു. മാലിപ്പുറം കര്‍ത്തേടം സ്വദേശികളായ സനോജ്, നിബി, നിക്സണ് എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്.
മാലിപ്പുറം കെഎസ്ഇബി ഓഫീസിലെ ലൈന്മാനായ അലക്സാണ്ടര്‍ പ്രതീഷിനെ (45) ആണ് മൂന്നംഗ സംഘം ആക്രമിച്ചത്. ഫീല്‍ഡിലെ ജോലി കഴിഞ്ഞു ഓഫീസിലേക്ക് മടങ്ങുകയായിരുന്ന അലക്സാണ്ടര്‍ പ്രതീഷിനെ കര്‍ത്തേടം ഭാഗത്ത് വഴിയില്‍ തടഞ്ഞു നിര്‍ത്തി കറണ്ട് ഇല്ലാത്തത് എന്താണ് എന്ന് ചോദിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.
Kerala
ആലപ്പുഴ: ഹരിപ്പാട്ടെ ഫുട്ബോൾ വിളംബര ജാഥയുമായി ബന്ധപ്പെട്ട് ഇരുപത്തഞ്ചോളം ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ഹരിപ്പാട് പോലീസ് ആണ് കേസെടുത്തത്.
പൊതുജനശല്യം ഉണ്ടാക്കി, ഉച്ചഭാഷിണിയിലൂടെ ശബ്ദമലിനീകരണം, ദേശീയപാതയിൽ അന്യായമായി സംഘം ചേർന്നു, വാഹന യാത്രക്കാർക്കും കാൽനടക്കാർക്കും തടസ്സം സൃഷ്ടിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ഡിവൈഎഫ്ഐ വിളംബര ജാഥ തടഞ്ഞത്.
മുൻകൂട്ടി അനുമതി വാങ്ങിയില്ലെന്ന് ആരോപിച്ചാണ് ഡിവൈഎഫ്ഐയുടെ ലോകകപ്പ് ഫുട്ബോൾ വിളംബര ജാഥ പൊലീസ് തടഞ്ഞത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ സ്വന്തം നാടായ ഹരിപ്പാടാണ് സംഭവം.
ജാഥ തടഞ്ഞതിനെ തുടർന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റും ഹരിപ്പാട് എസ്ഐ ബാബുജിയും തമ്മിൽ നടുറോഡിൽ പരസ്യമായി കൊമ്പുകോർത്തു. ഇത് പ്രവർത്തകരും പൊലീസും തമ്മിലുള്ള വലിയ വാക്കുതർക്കത്തിലേക്കും സംഘർഷാവസ്ഥയിലേക്കും വഴിമാറി.
ഹരിപ്പാട് ടൗൺഹാളിൽ നിന്നും ആവേശത്തോടെ ആരംഭിച്ച വിളംബര ജാഥ താലൂക്ക് ആശുപത്രി ജംഗ്ഷനിൽ എത്തിയപ്പോഴാണ് എസ്ഐ ബാബുജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞത്. ഡിവൈഎഫ്ഐ ജാഥയ്ക്ക് കുറുകെ പോലീസ് ജീപ്പ് വട്ടംവെച്ചാണ് തടഞ്ഞതെന്ന് ഡിവൈഎഫ്ഐ നേതാക്കൾ ആരോപിച്ചു.
പോലീസിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള പ്രകോപനപരമായ നടപടികൾ തുടരുകയാണെങ്കിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വഴിയിൽ തടയുമെന്ന് ഡിവൈഎഫ്ഐ നേതാക്കൾ ഭീഷണി മുഴക്കി.
Kerala
കണ്ണൂർ: ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ പേരിൽ തട്ടിപ്പ് നടത്തിയ മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ സ്വദേശിയുടെ പരാതിയിലാണ് നടപടി. ഒരു കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് വിവരം.
എറണാകുളം സ്വദേശികളായ ദിൽന അഞ്ചു, അഭിഷേക്, ജോഷി ജോർജ് എന്നിവർക്കെതിരെയാണ് കേസ്. കണ്ണൂർ റൂറൽ സൈബർ പോലീസ് ആണ് കേസ് എടുത്തത്. ഡിസംബർ 20 മുതൽ മേയ് 30 വരെ പല തവണകളായി 97 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
ഷെയര്‍ ട്രേഡിംഗ് നടത്തിയാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വന്‍ ലാഭമുണ്ടാക്കാമെന്നും അതിനാവശ്യമായ എല്ലാ നിര്‍ദേശങ്ങളും നല്‍കാമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് വിവരം. മറ്റു സംസ്ഥാനങ്ങളിലും സമാനമായ പരാതികള്‍ ഉയർന്നുവരുന്നുണ്ട്.
District News
ഇരിങ്ങാലക്കുട: തൂഫാന് ദ നാര്‍ക്കോ ഹണ്ട് സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി പരിശോധന കടുപ്പിച്ചു. ബാലനീതി നിയമത്തിലെ ജാമ്യമില്ലാവകുപ്പ് കൂട്ടിച്ചേര്‍ത്ത് ആറു കേസുകളും മയക്കുമരുന്ന് ഉപയോഗിച്ചതിന് എട്ട് കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്.
കാറളം പുല്ലത്തറ സ്വദേശി പെരുമ്പുള്ളി വീട്ടില്‍ സുമേഷ്(47), വയനാട് നെടുംപാല ഉപ്പുപാറ സ്വദേശി തട്ടാരത്തുപി വീട്ടില്‍ ജിത്തു(21), മറ്റത്തൂര്‍ വില്ലേജ്, മാങ്കുറ്റിപ്പാടം സ്വദേശി പള്ളത്ത് വീട്ടില്‍ അഭിലാഷ്(33), കൊടുങ്ങല്ലൂര്‍ സുനാമി ഉന്നതി സ്വദേശി മന്നശ്ശേരിവീട്ടില് ജോണ്സണ്(22), തിരുപഴഞ്ചേരി സ്വദേശി കൂന്തറവീട്ടില് രാഹുല്‍(21), നെടുമ്പാള്‍ സ്വദേശി തൊഴുക്കാട്ടു വീട്ടില്‍ ബാബു (55) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്പെഷല്‍ സ്ക്വാഡായ ഡാന്‍സാഫ് ടീമിലെ പോലീസ് ഉദ്യോഗസ്ഥരും കൊടുങ്ങല്ലൂര്‍, മതിലകം, കൈപ്പമംഗലം, വലപ്പാട്, ഇരിങ്ങാലക്കുട, ചേര്‍പ്പ്, കാട്ടൂര്‍, വെള്ളിക്കുളങ്ങര എന്നീ പോലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒ മാരും മറ്റ് പോലീസുദ്യോഗസ്ഥരുമാണ് അന്വേഷണസംഘങ്ങളിലുണ്ടായിരുന്നത്.
Kerala
തിരുവനന്തപുരം: ആറ്റിങ്ങലിൽ ഭാര്യയെയും രണ്ടരവയസുള്ള കുഞ്ഞിനെയും ക്രൂരമായി മർദിച്ച് യുവാവ്. സംഭവത്തിൽ അയിലം സ്വദേശി സജിക്കെതിരെ പോലീസ് കേസെടുത്തു.
കുഞ്ഞിന്റെ തല ചുമരിലിടിച്ചതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. ക്രൂരമായ മർദനമാണ് ഭാര്യയ്ക്കും കുഞ്ഞിനും നേരെ ഉണ്ടായിരിക്കുന്നത്.
അയിലം നെല്ലിമൂട് സ്വദേശിയായ സജി കഴിഞ്ഞ ബുധനാഴ്ച രാത്രി 11 ഓടെയാണ് വീട്ടിലെത്തി ഭാര്യയെയും കുഞ്ഞിനെയും ഉപദ്രവിച്ചത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് നാല് വർഷമായി. ഇക്കാലമത്രയും യുവതിയെ ഇയാൾ പല കാരണങ്ങൾ പറഞ്ഞ് ഉപദ്രവിച്ചിരുന്നതായി പരാതിയിൽ പറയുന്നു.
സൗന്ദര്യം കുറഞ്ഞു, സ്ത്രീധനം കുറഞ്ഞു എന്നിങ്ങനെയാണ് സജി പറയുന്ന കാരണങ്ങൾ. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ സജി അക്രമാസക്തനായി അവിടെയുണ്ടായിരുന്ന വാളിന്റെ പിടി ഉപയോഗിച്ച് യുവതിയുടെ തലയ്ക്കും മുതുകിനും ഇടിച്ചു പരിക്കേൽപിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
രണ്ടരവയസുള്ള കുഞ്ഞിനെ ഭിത്തിയിലേയ്ക്ക് വലിച്ചെറിഞ്ഞു, കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. അതിക്രമത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല.
Kerala
കണ്ണൂര്‍: വ്യാജ കത്ത് പ്രചരിപ്പിച്ചെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പരാതിയില്‍ കേസെടുത്തു. അഡ്വ. കെ.ജെ. ജോസഫ്, അബ്ദുള്‍ ഖാദര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കണ്ണൂര്‍ എംപി കെ. സുധാകരന് നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കരുതെന്നാവശ്യപ്പെട്ട് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് സണ്ണി ജോസഫ് കത്ത് നല്കി എന്ന തരത്തിലായിരുന്നു പ്രചരണം.
രണ്ട് പേരുടെയും ഫേസ്ബുക്ക് അക്കൗണ്ട് വഴിയായിരുന്നു പ്രചരണം. സണ്ണി ജോസഫിന്റെ പരാതിയില്‍ സൈബര്‍ പോലീസ് ആണ് കേസെടുത്തത്. കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ സീറ്റുമായി ബന്ധപ്പെട്ട് കെപിസിസിയുടെ ലെറ്റര്‍ഹെഡില്‍ നിന്ന് കത്ത് പോയെന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നാണ് പരാതിയില്‍ പറയുന്നത്.
മണ്ഡലത്തില്‍ ടി.ഒ. മോഹനനെ പിന്തുണച്ചും കെ. സുധാകരന്റെ വിജയസാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കെപിസിസിയുടെ ലെറ്റര്‍ഹെഡില്‍ നിന്ന് കത്ത് നല്‍കിയെന്നാണ് ആരോപണം. സമൂഹമാധ്യമങ്ങളിലാണ് സണ്ണി ജോസഫിന്റെ ലെറ്റര്‍പാഡില്‍ തയ്യാറാക്കിയ കത്ത് പ്രചരിക്കുന്നത്.
Kerala
തിരുവനന്തപുരം: പാറശാലയിൽ കെഎസ്ഇബി കരാർ ജീവനക്കാരൻ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. അസ്വാഭാവിക മരണത്തിനാണ് പാറശാല പോലീസ് കേസെടുത്തിരിക്കുന്നത്.
കുഴഞ്ഞുവീണ ഉടൻ സന്തോഷിനെ പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സമയബന്ധിതമായി ചികിത്സ നൽകിയില്ല എന്ന് ബന്ധുക്കളും സഹപ്രവർത്തകരും ആരോപിച്ചിരുന്നു. സന്തോഷിന്റെ പോസ്റ്റ്മോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കും.
പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ. പാറശാല താലൂക്ക് ആശുപത്രിയുടെ അനാസ്ഥയ്ക്കെതിരെ സന്തോഷിന്റെ മൃതദേഹവുമായി അമ്പൂരിയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സഹപ്രവർത്തകർ അറിയിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ഗുരുതര ചട്ടലംഘനവുമായി ബന്ധപ്പെട്ടു പോലീസ് 180 കേസുകൾ എടുത്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ.
പെരുമാറ്റച്ചട്ടലംഘനവുമായി ബന്ധപ്പെട്ട് 8.6 ലക്ഷം പരാതികൾ ലഭിച്ചു.1200 പേർക്കെതിരേ നടപടിയെടുത്തു. സമൂഹമാധ്യമത്തിലെ ചട്ടലംഘനവുമായി ബന്ധപ്പെട്ട് 3387 പരാതികൾ ലഭിച്ചു. 46 എഫ്ഐആറുകൾ സൈബർ പോലീസ് രജിസ്റ്റർ ചെയ്തു.
അഭിപ്രായ സർവേയുമായി ബന്ധപ്പെട്ടു വോട്ടെടുപ്പു ദിവസം വൈകുന്നേരം ആറു വരെ നിരോധനമുണ്ടാകും. എക് സിറ്റ് പോളിന് അവസാനഘട്ട വോട്ടെടുപ്പു നടക്കുന്ന ഏപ്രിൽ 29നു വൈകുന്നേരം 6.30 വരെ നിയന്ത്രണവുമുണ്ടാകും.
ഇന്നലെ വൈകുന്നേരം മുതൽ മദ്യനിരോധനം നിലവിൽ വന്നു. നാളെ വൈകുന്നേരം ആറുവരെ സംസ്ഥാനത്തെ മദ്യശാലകൾ തുറന്നു പ്രവർത്തിക്കില്ല.
Kerala
കോഴിക്കോട്: കുന്ദമംഗലം കുരുക്കത്തൂരില്‍ വാടകവീട്ടില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിച്ചിരുന്ന പടക്കനിര്‍മാണ കേന്ദ്രത്തിലെ സ്ഫോടനത്തിൽ കേസെടുത്തു. വീട് വാടകയ്ക്കെടുത്ത വിഷ്ണുവിനെതിരെയാണ് മനപൂര്‍വ്വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കുന്ദമംഗലം പോലീസ് കേസെടുത്തത്.
വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടസമയത്ത് അഞ്ചുപേരാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്നും പടക്കനിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിക്കാന്‍ അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ വിഷ്ണു പൊലീസിനോട് പറഞ്ഞു.
വിഷ്ണുവും ഭാര്യ സിമിയുമാണ് വീട് വാടകയ്ക്ക് എടുത്തത്. സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ തുടരുന്ന സിമി ഒന്നരമാസം ഗര്‍ഭിണിയാണ്.
അനുമതിയില്ലാതെയാണ് പടക്കനിര്‍മാണ കേന്ദ്രം പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയിരുന്നു. വീടിനുള്ളില്‍ വെടിമരുന്ന് ശേഖരവും കണ്ടെത്തിയിരുന്നു. പടക്കനിര്‍മാണത്തിന് അനുമതിയുണ്ടെന്ന് പ്രദേശവാസികളെ വിശ്വസിപ്പിച്ചായിരുന്നു നിര്‍മാണം നടന്നിരുന്നത്.
കഴിഞ്ഞ ദിവസം രാത്രി 9.45ഓടെയായിരുന്നു രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനമുണ്ടായത്. രാമനാട്ടുകര സ്വദേശി രാഹുല്‍ (26), വീട് വാടകയ്ക്ക് എടുത്തിരുന്ന വിഷ്ണു എന്നയാളുടെ സഹോദരന് രാഹുല്‍ (27) എന്നിവരാണ് മരിച്ചത്.
Kerala
തൃശൂർ: ഒളരിയിൽ വോട്ടിനായി ബിജെപി കിറ്റുകൾ നൽകിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. തൃശൂർ വെസ്റ്റ് പോലീസാണ് കേസെടുത്തത്.
കിറ്റുകൾ ഓർഡർ ചെയ്ത രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. ഇയാൾക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 900 രൂപ വിലയുള്ള 26 കിറ്റാണ് ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിൽ നിന്ന് ഇലക്ഷൻ ഫ്ലയിംഗ് സ്ക്വാഡ് പിടികൂടിയത്.
തൃശൂർ ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിൽ നിന്ന് അമ്പതോളം പേർ കിറ്റ് വാങ്ങിയെന്ന് സിപിഎം പ്രവർത്തകർ പറയുന്നു. 18 ഐറ്റം അടങ്ങിയ കിറ്റാണ് ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിന് പിന്നിലുള്ളത്. രാധാകൃഷ്ണൻ എന്ന പ്രാദേശിക ബിജെപി നേതാവ് പറഞ്ഞിട്ടാണ് സ്ത്രീകൾ കിറ്റ് വാങ്ങാൻ എത്തിയത് എന്നും സിപിഎം ആരോപിക്കുന്നു.
Kerala
മലപ്പുറം: തവനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചാല്‍ സൗജന്യ വിദേശയാത്ര വാഗ്ദാനം ചെയ്ത മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. ബാവ ഹാജിക്കെതിരെ കേസെടുത്തു. തിരൂര്‍ എസ്എച്ച്ഒയ്ക്കാണ് അന്വേഷണ ചുമതല.
മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് കേസെടുത്തത്. പ്രസംഗത്തില്‍ നേരത്തെ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.
തവനൂരിലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലായിരുന്നു. പതിനഞ്ച് ദിവസത്തെ ഗള്‍ഫ് യാത്രയാണ് ബാവ ഹാജി ഓഫര്‍ ചെയ്തിരിക്കുന്നത്. വിഎസ് ജോയ്ക്ക് ഏറ്റവും കൂടുതല്‍ ലീഡ് നല്കുന്ന കമ്മിറ്റിക്കാണ് ഗള്‍ഫ് യാത്രയ്ക്കുള്ള ഭാഗ്യം ഉണ്ടാകുക.
15 ദിവസത്തെ താമസം, പോക്കിനും വരവിനുമുള്ള ടിക്കറ്റ് അടക്കമുള്ള സമ്പൂര്‍ണ പാക്കേജായിരുന്നു ബാവ ഹാജിയുടെ ഓഫര്‍.
Kerala
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരം തമ്പാനൂർ പോലീസ് കോഴിക്കോട് എത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. മരിച്ച കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി ടി.കെ. വിജിഷയുടെ സംസ്കാരം ബുധനാഴ്ചയാണ്.
അടുത്തടുത്ത് അടുപ്പുകൾ കൂട്ടിയതാണ് പൊള്ളലേൽക്കാൻ കാരണം എന്നാണ് മരിച്ച വിജിഷയുടെ കുടുംബത്തിന്റെ ആരോപണം. വിജിഷയും വിജിഷയോടൊപ്പം പൊങ്കാലയ്ക്ക് പോയ മറ്റുള്ളവരും ഇക്കാര്യം പോലീസിന്റെയും സംഘാടകരുടെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു നിയന്ത്രണവും ഉണ്ടായില്ല.
വലിയ അനാസ്ഥയാണ് ഉണ്ടായതെന്നും വിജിഷയുടെ ഭർത്താവ് ദിനേശ് കുമാർ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിൽ ആയിരുന്ന വിജിഷയെ പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വിജിഷ മരിച്ചത്.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് മാനവീയം വീഥിയിൽ യുവതിയും ആൺസുഹൃത്തും തമ്മിലടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് പോലീസ്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് മ്യൂസിയം പോലീസ് കേസെടുത്തത്.
വീഡിയോയിൽ ഉണ്ടായിരുന്ന യുവതീ യുവാക്കളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നെടുമങ്ങാട് സ്വദേശിയായ പട്ടാളക്കാരനും ഇയാളുടെ കാമുകിയായ എറണാകുളം സ്വദേശിനിയായ യുവതിയുമാണ് ആളുകൾ നോക്കി നിൽക്കെ തമ്മിലടിച്ചത്.
ഇരുവരും മാനവീയത്തിൽ കണ്ട് സുഹൃത്തുക്കളയവരാണ്. പിന്നീട് ഇവർ പ്രണയത്തിലായി. എന്നാൽ യുവാവിന് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞ യുവതി മദ്യപിച്ചെത്തിയ ശേഷം യുവാവുമായി വാക്കു തർക്കമായി. പിന്നാലെ ഇത് തമ്മിലടിയിൽ കലാശിക്കുകയുമായിരുന്നു.
യുവാവും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീഡിയോ വൈറലായതോടെ രണ്ട് പേരെയും മ്യൂസിയം പോലീസ് വിളിച്ചു വരുത്തി. എന്നാൽ സംഭവത്തിൽ രണ്ട് പേർക്കും പരാതിയില്ലെന്ന് ഇവർ പോലീസോട് പറഞ്ഞു.
എന്നാൽ പൊതുസ്ഥലത്ത് അടിയുണ്ടാക്കിയതിന് ഇവർക്കെതിരെ മ്യൂസിയം പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ആവശ്യപ്പെടുമ്പോൾ ഹാജരാകണം എന്നാവശ്യപ്പെട്ട് രണ്ട് പേരെയും പൊലീസ് പറഞ്ഞയച്ചു.
കഴിഞ്ഞ ദിവസമാണ് രാത്രിയോടെയായിരുന്നു സംഭവം. വഴിയിലും ആൾക്കാർക്കിടയിലും കിടന്നുള്ള അടിപിടിയുടെ ദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. യുവാവ് പെൺകുട്ടിയുടെ അടികൊണ്ട് വീണതോടെ എഴുന്നേറ്റ് ഇടിക്കെടായെന്ന് സമീപത്തുള്ളവർ പറയുന്നതടക്കം ദൃശ്യങ്ങളിലുണ്ട്.
ഒപ്പം നിൽക്കുന്നവർ പ്രോത്സാഹിപ്പിക്കുന്നതും യുവതി അതിനനുസരിച്ച് മർദിക്കുന്നതും കാണാം. മാനവീയം വീഥിയില്‍ തന്നെ പോലീസ് പോസ്റ്റ് ഉണ്ടെങ്കിലും ഒരു പോലീസുകാരന് പോലും സ്ഥലത്തെത്തിയില്ല. പിന്നീട് നാട്ടുകാര്‍ തന്നെ ഇരുവരേയും പിടിച്ചു മാറ്റുകയായിരുന്നു.
Kerala
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിക്ക് മുന്നിലെ പ്രതിഷേധത്തില്‍ 25 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ നേമം ഷെജീര്‍ അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തത്.
പൊതുമുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊലീസുകാരെ അതിക്രമിക്കുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കന്റോൺമെന്റ് പോലീസിന്റേതാണ് നടപടി. അഞ്ച് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ന് രാവിലെയായിരുന്നു മന്ത്രി വീണാ ജോര്‍ജിന്റെ ഔദ്യോഗിക വസതിയിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് നടത്തിയത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
ഗേറ്റ് തള്ളിത്തുറന്ന് അകത്തേയ്ക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ വീടിന്റെ വാതിലിന് മുന്നില്‍ റീത്ത് വച്ചിരുന്നു. വസതിക്ക് മുന്നില്‍ രണ്ട് പോലീസുകാരായിരുന്നു ഉണ്ടായിരുന്നത്. പ്രതിഷേധം ശക്തമായതോടെ കൂടുതല്‍ പോലീസുകാര്‍ സ്ഥലത്തേയ്ക്ക് എത്തി. ഇതിനിടെ പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ഗേറ്റില്‍ കരിങ്കൊടി തൂക്കുകയും ചെയ്തു.
അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടെ പോലീസുകാരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് വീണ്ടും അതിക്രമിച്ച് കയറാര് ശ്രമിച്ചു. ഇതോടെ പോലീസിന് ബലം പ്രയോഗിക്കേണ്ടിവന്നു. ഇതിനിടെ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് ചീമുട്ടയെറിഞ്ഞിരുന്നു.
തുടർന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തില്‍ കയറ്റി. ഈ സമയം നേമം ഷജീര്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ പോലീസ് വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തൈക്കാട്-വഴുതക്കാട് റോഡ് പ്രവര്‍ത്തകര്‍ ഉപരോധിക്കുകയും ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: അഞ്ചു വർഷം മുമ്പ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ 59 കാരി ഉഷയുടെ വയറിൽ കത്രിക കുടുങ്ങിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടും രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു. ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യാൻ 2021 മേയ് 10 നാണ് പുന്നപ്ര സ്വദേശിനി ഉഷാ ജോസഫ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്.
വീട്ടിലെത്തിയ ശേഷം കടുത്ത വേദനയും തുടർച്ചയായ രക്തസ്രാവവുമുണ്ടായി. വർഷങ്ങളോളം മരുന്ന് കഴിക്കുകയായിരുന്നു. ഒടുവിൽ ഒരു യൂറോളജി ഡോക്ടറാണ് വയറ്റിൽ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.
National
ന്യൂഡൽഹി: നന്ദ് നഗരിയിലെ സ്കൂൾ പരിസരത്ത് യുവാവ് വെടിയേറ്റ് മരിച്ചു. ബെയ്ഡ് സ്കൂൾ പരിസരത്താണ് സംഭവം.
35 വയസുകാരനായ മുഹമ്മദ് ഉമർ ദിൻ ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് മുഹമ്മദ് ഉമറിന് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസെടുത്തതായും മുഹമ്മദ് ഉമറിനെ വെടിവച്ചവരെ ഉടൻ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: നഗരൂരിൽ എസ്ഐയെ പോലീസുകാരനും നാട്ടുകാരും സംഘം ചേർന്ന് മർദിച്ചു. നഗരൂരിൽ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. നഗരൂർ എസ്ഐ അൻസറിനെയാണ് പള്ളിക്കൽ സ്റ്റേഷനിലെ സിപിഓ ചന്ദുവും സഹോദരനും ചില നാട്ടുകാരും ചേർന്ന് മർദിച്ചത്.
നഗരൂരിൽ ക്ഷേത്രം ഉത്സവവുമായി ബന്ധപ്പെട്ട ഗാനമേളക്കിടെ മദ്യപിച്ചു ബഹളം ഉണ്ടാക്കിയ ചന്ദു അടക്കം ഉള്ളവരെ പോലീസ് പിടിച്ചു മാറ്റിയിരുന്നു. ഗാനമേള കഴിഞ്ഞ ശേഷം ചന്ദുവും സഹോദരനും നാട്ടുകാരും ചേർന്ന് പോലീസുകാരെ ആക്രമിക്കുകയായിരുന്നു.
എസ്ഐ അൻസറിനെ ഓടയിലേക്ക് തള്ളിയിട്ടു. ഇദ്ദേഹത്തിന് പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്തു നിന്ന് തന്നെ ചന്ദുവും സഹോദരനും അടക്കം മൂന്ന് പേരെ പോലീസ് കസ്റ്റടിയിലെടുത്തു. ഇവർക്കെതിരെ പോലീസിനെ ആക്രമിച്ചതിനും ജോലി തടസപ്പെടുത്തിയതിനും കേസെടുത്തു.
Kerala
പത്തനംതിട്ട: മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്തും പരിസര പ്രദേശങ്ങളിലും സിനിമാ ഷൂട്ടിംഗ് നടത്തിയതിന് സംവിധായകൻ അനുരാജ് മനോഹറിനെ പ്രതിയാക്കി കേസെടുത്തു. വനത്തിൽ അതിക്രമിച്ചു കയറിയതിന് വനംവകുപ്പാണ് കേസെടുത്തത്.
പത്തനംതിട്ട റാന്നി ഡിവിഷനിലാണ് നിലവിൽ കേസെടുത്തത്. പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമായ സ്ഥലത്താണോ ചിത്രീകരണം നടത്തിയതെന്ന് വനംവകുപ്പ് പരിശോധിച്ചുവരികയാണ്.
പമ്പയിൽ ചിത്രീകരണം നടത്തി എന്നായിരുന്നു സംവിധായകന്റെ വാദം.
National
പാറ്റ്ന: ബിഹാറിലെ ഹൈവേയിൽ അപകടകരമായ ബൈക്ക് യാത്ര നടത്തിയ യുവാക്കൾക്കെതിരെ കേസെടുത്ത് ട്രാഫിക്ക് പോലീസ്. യുവാക്കൾ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ട്രാഫിക്ക് പോലീസ് കേസെടുത്തത്.
തിരക്കേറിയ റോഡിൽ അപകടമുണ്ടാകുന്ന തരത്തിൽ യുവാക്കൾ ബൈക്കോടിക്കുന്നതും ഒരു പോലീസ് വാഹനത്തെ പേടികൂടാതെ മറികടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വേഗത്തിൽ പായുന്ന രണ്ട് ബൈക്കുകളിൽ ഇരു കൈകളും ചേർത്ത് പിടിച്ച് സീറ്റിൽ നിന്നു കൊണ്ട് ബൈക്കോടിക്കുന്ന യുവാക്കൾ പോലീസ് വാഹനത്തെ ധൈര്യത്തോടെ മറികടക്കുന്നതാണ് ദൃശ്യത്തിലുള്ളത്.
ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബിഹാർ പോലീസിനെതിരെ നിരവധി ആളുകൾ രംഗത്തെത്തി. ബിഹാറിലെ ആളുകൾക്ക് പോലീസിനെ ഭയമില്ലാതെയായെന്നും അതുകൊണ്ടാണ് അപകടരമായ രീതിയിൽ യുവാക്കൾ ബൈക്ക് ഓടിക്കുന്നതെന്ന് പലരും വിമർശിച്ചു. പോലീസ് ഇതോക്കെ വെറുതെ കണ്ടിരിക്കുമോ അതോ നടപടിയെടുക്കുമോയെന്നും പലരും ചോദിച്ചു.
Kerala
മലപ്പുറം: നിലമ്പൂരിൽ നടുറോഡിൽ ബസ് ജീവനക്കാർ ഏറ്റുമുട്ടി. ഒരേ റൂട്ടിലോടുന്ന ബസ് ജീവനക്കാരാണ് സമയത്തെ ചൊല്ലി തമ്മിലടിച്ചത്. സംഭവത്തിൽ നിലമ്പൂര്‍ പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. നിലമ്പൂര്‍ വഴി കരുളായിയിലേയ്ക്ക് തിരിച്ച ബസിലെ ജീവനക്കാരും നിലമ്പൂര്‍ വഴി വഴിക്കടവിലേയ്ക്ക് പോയ ബസിലെ ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടിയത്.
നിലമ്പൂര്‍ ബസ് സ്റ്റാന്‍ഡിന് മുൻവശത്തെ റോഡിലായിരുന്നു അടിപിടി. തര്‍ക്കം രൂക്ഷമായതോടെ ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് പോലീസുകാര്‍ സ്ഥലത്തെത്തി ജീവനക്കാരെ പിടിച്ചു മാറ്റുകയായിരുന്നു. പിന്നീട് ഇരു ബസുകളിലേയും ജീവനക്കാരെ പ്രതി ചേര്‍ത്ത് കേസെടുക്കുകയായിരുന്നു.
ആറുപേര്‍ക്കെതിരെയാണ് എഫ്ഐആറ് രജിസ്റ്റർ ചെയ്തത്. പൊതുമധ്യത്തിൽ സംഘം ചേര്‍ന്ന് തല്ലുകൂടൽ, അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ, ഗതാഗത തടസമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തത്. രണ്ടു ബസുകളും പോലീസ് കസ്റ്റഡിയിലുമെടുത്തു.
Kerala
ആലപ്പുഴ: ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ച ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ കേസെടുത്ത് പോലീസ്. ആശുപത്രി അധികൃതർക്കെതിരെ ചികിത്സ പിഴവിനാണ് കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 125, 106(1) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
ആശുപത്രിയിലെ സൂപ്രണ്ട്, ഡയാലിസിസ് യൂണിറ്റ് ജീവനക്കാർ എന്നിവർ പ്രതികളാകും. മരിച്ച രാമചന്ദ്രന്റെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പുതിയ മെഡിക്കൽ ബോർഡ് രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നിന്ന് ഡയാലിസിസ് ചെയ്ത രണ്ട് പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഡയാലിസിനിടെ ഉണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടിയിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 29ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്തു മടങ്ങിയ 26 പേരിൽ ആറു പേർക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. മൂന്നുപേരെ വിദഗ്ധ ചികിത്സയ്ക്ക് വിധേയരാക്കി.
ഹരിപ്പാട് സ്വദേശി 60 കാരനായ രാമചന്ദ്രൻ, കായംകുളം സ്വദേശി മജീദ് എന്നിവരാണ് മരിച്ചത്. ഡയാലിസിസ് സെന്ററിലെ അണുബാധയാണ് മരണകാരണമെന്നും ഗുരുതരാവസ്ഥയിൽ ആയിട്ടും ആശുപത്രിയിൽ നിന്ന് ഒരു പരിഗണനയും ലഭിച്ചില്ലെന്നും മരിച്ച രാമചന്ദ്രന്റെ കുടുംബം ആരോപിച്ചിരുന്നു.
ഡയാലിസിസ് ഉപകരണങ്ങൾ, വെള്ളം എന്നിവ പരിശോധിച്ചെങ്കിലും അണുബാധ കണ്ടെത്താനായില്ലെന്നായിരുന്നു ആശുപത്രി സൂപ്രണ്ടിന്റെ പ്രതികരണം. സ്ഥലം എംഎൽഎയായ രമേശ് ചെന്നിത്തല ആരോഗ്യ മന്ത്രിയുമായി വിഷയം ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
Kerala
തൊടുപുഴ: ബംഗളൂരുവില്‍ നിര്‍മാണഘട്ടത്തിലിരുന്ന ബസുകള്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതിന് മുമ്പേ രജിസ്റ്റര്‍ ചെയ്ത് നല്‍കിയതിന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു.
തൊടുപുഴ സബ് ആര്‍ടിഒ ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ജി. കിഷോറിനാണ് സസ്പെന്ഷന്. രജിസ്ട്രേഷന് അഥോറിറ്റിയുടെ മുന്നില്‍ പരിശോധനയ്ക്ക് ഹാജരാക്കാതെതന്നെ ബസുകള്‍ രജിസ്റ്റര്‍ചെയ്തു നല്കി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറാണ് നടപടി സ്വീകരിച്ചത്.
നാലു ബസുകളാണ് ഇത്തരത്തില്‍ തൊടുപുഴയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ സമയം വാഹനങ്ങള്‍ ബോഡി നിര്‍മാണവുമായി ബന്ധപ്പെട്ട് ബംഗളൂരുവിലെ ഒരുസ്ഥാപനത്തിലായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. രജിസ്ട്രേഷന് തീയതിക്കു ശേഷമാണ് ഈ സ്ഥാപനം ഇന്‍വോയിസ് തയാറാക്കി ഗേറ്റ് പാസ് നല്‍കിയിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
സസ്പെന്ഷന് എത്ര നാളത്തേക്കെന്നത് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. സംഭവത്തില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതായി തൊടുപുഴ ആര്‍ടിഒ സ്ഥിരീകരിച്ചു.
Kerala
കോഴിക്കോട്: കാക്കൂരിൽ നാടിനെ നടുക്കി ദാരുണ കൊലപാതകം. ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി. ആറു വയസുകാരനെ അമ്മ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയത്.
സംഭവത്തിൽ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ മാനസിക പ്രശ്നത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. മകനെ കൊലപ്പെടുത്തിയശേഷം അമ്മ തന്നെ പോലീസ് കണ്ട്രോള് റൂമിൽ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. പോലീസ് സംഭവത്തിൽ കേസെടുത്തു.
Kerala
മലപ്പുറം: തെന്നലയിൽ സ്ത്രീ വിരുദ്ധ പ്രസംഗം നടത്തിയ സിപിഎം നേതാവിനെതിരെ പോലീസ് കേസെടുത്തു. സിപിഎം തെന്നല ലോക്കൽ കമ്മിറ്റി സെക്രട്ടറി സെയ്ദലി മജീദിനെതിരെയാണ് കേസെടുത്തത്.
വനിതാ ലീഗ് പ്രവർത്തക ബി.കെ. ജമീലയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
വോട്ടിന് വേണ്ടി വിവാഹം കഴിച്ചുകൊണ്ടുവന്ന പെണ്ണുങ്ങളെ കാഴ്ച വെക്കരുത് തുടങ്ങിയ പരാമർശമാണ് സെയ്ദലി മജീദ് നടത്തിയത്. പ്രസംഗം വിവാദമായതോടെ തിങ്കളാഴ്ച ഖേദ പ്രകടനം നടത്തിയിരുന്നു.
പ്രസംഗം പരിധി കടന്നുവെന്ന് അംഗീകരിക്കുന്നുവെന്നും അത് ഒഴിവാക്കേണ്ടിയിരുന്നതായിരുന്നെന്നുമാണ് സെയ്ദലി മജീദ് ഖേദപ്രകടനത്തിൽ പറഞ്ഞത്. വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎം നേതൃത്വം ഇടപെട്ട് ഖേദ പ്രകടനം ആവശ്യപ്പെടുകയായിരുന്നു.
തെന്നല പഞ്ചായത്ത് ഒന്നാം വാർഡ് കൊടക്കല്ലിൽ നടത്തിയ പ്രസംഗത്തിലാണ് സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്. കോപവും വികാരവും ചേർന്നപ്പോൾ വാക്കുകൾക്ക് വേണ്ടത്ര നിയന്ത്രണം കിട്ടാതെ പോയി. അവിടെയാണ് പരിധി കടന്നതെന്നും സ്ത്രീ സമത്വത്തെയും സ്ത്രീകളോടുള്ള ആദരവിനെയും എന്നും പിന്തുണയ്ക്കുന്ന ഒരാളാണ് താനെന്നുമാണ് സെയ്ദലി മജീദ് പറഞ്ഞത്.
Kerala
മലപ്പുറം: പുളിക്കലിൽ വ്യാജരേഖയുണ്ടാക്കി വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ത്തെന്ന പരാതിയിൽ എൽഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ കേസെടുത്തു. 16-ാം വാര്‍ഡ് സ്ഥാനാര്‍ഥി കെ.ഒ. നൗഫലിനെതിരെയാണ് കേസെടുത്തത്.
സിപിഎം പ്രവർത്തകന്റെ മകളുടെ വോട്ടു ചേർക്കാൻ കൃത്രിമം കാട്ടിയെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ നൗഫൽ മൂന്നാം പ്രതിയാണ്.
എസ്എസ്എൽസി ബുക്കിലെ ജനന തീയതിയിൽ കൃത്രിമം കാട്ടിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. 19-02-2007 എന്ന ജനന തീയതി 19-02-2006 എന്ന് തിരുത്തിയാണ് വോട്ടർ പട്ടികയിൽ പേരുചേര്‍ത്തത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 01-01-2025ന് 18 വയസ്സ് തികയണമായിരുന്നു. കേസിൽ പെൺകുട്ടി ഒന്നാം പ്രതിയും അച്ഛൻ രണ്ടാം പ്രതിയുമാണ്.
Kerala
കൊച്ചി: കിഴക്കമ്പലത്ത് തദ്ദേശ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു. സിപിഎം പ്രാദേശിക നേതാവ് ബിജു ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്.
സംഘം ചേർന്ന് കയ്യേറ്റം ചെയ്തതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിനിടെയായിരുന്നു മാധ്യമപ്രവർത്തകരം സംഘം കൈയേറ്റം ചെയ്തത്. കിഴക്കമ്പലം പഞ്ചായത്തിലെ വിലങ്ങ് സെന്റ് മേരീസ് ചർച്ച് ബൂത്തിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.
സ്വകാര്യ ചാനലിന്റെ ക്യാമറമാൻ കൃഷ്ണ കുമാറിനെ മർദിച്ച സംഘം ക്യാമറ തകർത്തു. റിപ്പോർട്ടർ അശ്വിൻ വല്ലത്തിന് നേരെയും കൈയേറ്റ ശ്രമം ഉണ്ടായി. മറ്റു മാധ്യമ പ്രവർത്തകരെയും സംഘം കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.
ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് വോട്ട് ചെയ്ത് ഇറങ്ങി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്ന സമയത്താണ് പ്രവർത്തകരെത്തി മാധ്യമപ്രവർത്തകരെ തടയുകയും കൈയേറ്റം
ചെയ്യുകയും ചെയ്തത്. ബൂത്തിനടുത്ത് നിന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നത് അനുവദിക്കില്ലെന്ന് പറഞ്ഞാണ് പ്രതിഷേധവുമായി ഇവര്‍ എത്തിയത്.
Kerala
പാലക്കാട്: കാഞ്ഞിരപ്പുഴയിൽ പെട്രോൾ പമ്പ് ജീവനക്കാരെ മർദിച്ച യുവാവിനെതിരെ കേസെടുത്ത് പൊലീസ്. മണ്ണാർക്കാട് തൃക്കല്ലൂർ സ്വദേശി ബാസിൽ സൽമാനെതിരെയാണ് മണ്ണാർക്കാട് പൊലീസ് കേസെടുത്തത്.
വാഹനത്തിൽ പെട്രോൾ കഴിഞ്ഞതോടെയാണ് ബാസിലും സുഹൃത്തും തിങ്കളാഴ്ച വൈകുന്നേരം ആറോടെയാണ് പെട്രോൾ പമ്പിലെത്തിയത്. പെട്രോൾ നിറയ്ക്കാനായി പമ്പ് ജീവനക്കാരോട് ക്യാൻ ആവശ്യപ്പെട്ടു.
ക്യാനില്ലെന്നും പുറത്ത് കടയിൽ നിന്നും വരണമെന്നും ജീവനക്കാരൻ പറഞ്ഞു. ഇതിൽ പ്രകോപിതനായ ബാസിൽ സൽമാൻ പമ്പിലെ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. തോമസ് മാത്യു, സിന്ധു എന്നിവർക്കാണ് പരിക്കേറ്റത്. ഈ സംഭവത്തിലാണ് ബാസിൽ സൽമാനെതിരെ മണ്ണാർക്കാട് പൊലീസ് കേസെടുത്തത്.
അതേസമയം, അക്രമത്തിനിടെ തനിക്കും പരിക്കേറ്റെന്ന് ചൂണ്ടിക്കാട്ടി ബാസിലും പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പമ്പ് ജീവനക്കാരായ തോമസ് മാത്യു, സിന്ധു, പമ്പുടമ ഉൾപ്പെടെ നാല് പേരെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ കേസെടുക്കും. ചൊവ്വാഴ്ച ലഭിച്ചത് പരാതിയിലാണ് കേസ് എടുക്കുക. ഗുരുതര സ്വഭാവമുള്ള പരാതി തള്ളിക്കളയാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. കേസെടുത്ത ശേഷം പരാതിക്കാരിയെ കണ്ടെത്തി മൊഴിയെടുക്കാനാണ് തീരുമാനമെന്നും പോലീസ് അറിയിച്ചു.
അതേ സമയം രാഹുലിനെതിരെ നടപടി കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. രാഹുലിനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കാനാണ് തീരുമാനം. കെപിസിസി ശുപാര്‍ശയോടെ എഐസിസി തീരുമാനമെടുക്കും. തീരുമാനം ഉടൻ പ്രഖ്യാപിക്കും.
Kerala
തൃശൂർ: കേച്ചേരിയിൽ നിർത്തിയിട്ട ഓട്ടോ-ടാക്സി മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഇയ്യാൽ ചിറനെല്ലൂർ സ്വദേശി വൈശ്യം വീട്ടിൽ ഇബ്രാഹിം (40) ആണ് അറസ്റ്റിലായത്. കുന്നംകുളം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
എയ്യാൽ സ്വദേശി ഒലക്കേങ്കിൽ വീട്ടിൽ വർഗീസിന്റെ (70) ഓട്ടോ-ടാക്സിയാണ് പ്രതി മോഷ്ടിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം അഞ്ചിനാണ് സംഭവം. പട്ടിക്കര മുസ്ലിം പള്ളിക്ക് സമീപത്ത് ഓട്ടോ ടാക്സി പാർക്ക് ചെയ്തതിനുശേഷം സമീപത്തെ കടയിലേക്ക് സാധനം വാങ്ങാൻ പോയി തിരിച്ചെത്തിയപ്പോഴാണ് ഓട്ടോ-ടാക്സി നഷ്ടപ്പെട്ട വിവരം അറിയുന്നത്.
തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. തുടർന്ന് സമീപ സ്റ്റേഷനുകളിലേക്ക് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എരുമപ്പെട്ടി തിച്ചൂരിൽ ഓട്ടോ ടാക്സിയെ പിന്തുടർന്നാണ് പോലീസ് പിടികൂടിയത്.
Kerala
കണ്ണൂര്‍: പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജ് ജീവനൊടുക്കിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ജോലിയിലെ മാനസിക സമ്മര്‍ദ്ദത്തിലാണ് മരണമെന്ന് സംശയിക്കുന്നതായി എഫ്ഐആര്‍ ചുമത്തി.
എസ്ഐആറുമായി ബന്ധപ്പെട്ട ജോലികളില്‍ സമ്മര്‍ദമുണ്ടായിരുന്നതായി അനീഷ് വീട്ടുകാരോട് പറഞ്ഞുവെന്ന് പെരിങ്ങോം പഞ്ചായത്ത് പ്രസിഡന്റ് സുനില്‍കുമാര്‍ പറഞ്ഞു.അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് അനീഷിന്റെ കുടുംബം.
എന്യൂമറേഷന് ഫോറം 15നകം വോട്ടര്‍മാര്‍ക്ക് നല്‍കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ 200ലധികം ഫോറം അനീഷിന് എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതിന് വേണ്ടി അനീഷ് ഒരാഴ്ചയായി രാത്രി വൈകിയും ജോലി ചെയ്തു. വോട്ടര്‍മാരെ തിരിച്ചറിയാന്‍ കഴിയാത്തതും അനീഷിന് വെല്ലുവിളിയായി. അനീഷ് ഈ വര്‍ഷമാണ് പുതുതായി ബിഎല്‍ഒ ആയി ചുമതലയേറ്റത്.
Kerala
തൃശൂർ: സംസ്ഥാനപാതയിലെ ഡിവൈഡര്‍ തല്ലിത്തകര്‍ത്ത സംഭവത്തിൽ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരയ്ക്കെതിരെ പോലീസ് കേസെടുത്തു. തൃശൂര്‍- കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡറാണ് അനിൽ അക്കര തകർത്തത്.
ബിഎൻഎസ് 324(4) പ്രകാരമാണ് കേസെടുത്തത്. 19160 രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്ന് എഫ്ഐആറിലുണ്ട്. സഞ്ചാരസൗകര്യം തടഞ്ഞുവെന്നാരോപിച്ചാണ് ഡിവൈഡർ തകർത്തത്.
മുതുവറ ക്ഷേത്രത്തിന് മുന്നില്‍ ഉണ്ടായിരുന്ന യു ടേണ്‍ അടച്ചു കെട്ടിയതോടെയാണ് ഡിവൈഡര്‍ തല്ലിപ്പൊളിച്ച് അനില്‍ അക്കരയുടെ പ്രകോപനം. തൃശൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ക്ഷേത്രത്തിന്റെ ഭാഗത്തേക്ക് തിരിയണമെങ്കില്‍ അമല ആശുപത്രി വരെ പോയി യൂടേണ്‍ എടുത്തു വരേണ്ട അവസ്ഥയാണ്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു അനില്‍ അക്കരയുടെ നടപടി.