ഉരുൾപൊട്ടൽ
തിരുവനന്തപുരം: വെള്ളിയാഴ്ച രാത്രി തുടങ്ങിയ മിന്നൽപ്രളയത്തിൽ സംസ്ഥാനത്തു കനത്ത നാശനഷ്ടം. മൂന്നു കുട്ടികളടക്കം ഏഴ് ജീവനുകൾ നഷ്ടമായി. ആറു പേരെ കാണാതായി.
ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വീടും കൃഷിയിടങ്ങളും അടക്കം വ്യാപക നാശനഷ്ടമുണ്ടായി. സംസ്ഥാനത്ത് അതിതീവ്രമഴയുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നു.
മഴയിലും ഉരുൾപൊട്ടലിലും വീടുകൾ തകർന്നും ഒഴുക്കിൽപ്പെട്ടും വെള്ളക്കെട്ടിൽ വീണുമാണ് മിക്ക ജീവനുകളും നഷ്ടമായത്. ഹെക്ടർ കണക്കിന് കൃഷിയും നാശവുമുണ്ടായതാണ് പ്രാഥമിക വിവരം.
തിരുവനന്തപുരം മുതലപ്പൊഴിയിലും വിഴിഞ്ഞത്തും മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞ് അഞ്ചുപേരെ കാണാതായി. ഇവർക്കായി രാത്രിയിലും തെരച്ചിൽ തുടരുകയാണ്. മുതലപ്പൊഴിയിൽ കാണാതായവരുടെ തെരച്ചിലിനായി നാവികസേനയുടെ സഹായം സർക്കാർ തേടി.
തിരുവനന്തപുരം: അടുത്ത 24 മണിക്കൂർകൂടി സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിൽ 20 സെന്റിമീറ്റർ വരെയുള്ള അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഈ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ദിവസങ്ങളായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശം നൽകപ്പെട്ടിട്ടുള്ള ജില്ലകളിലെ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയും അറിയിച്ചു.
പത്തനംതിട്ട: ശക്തമായ പേമാരിയും ഉരുൾപൊട്ടലും മൂലം നദികൾ കരകവിഞ്ഞതിനെത്തുടർന്ന് പത്തനംതിട്ട ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും പ്രളയക്കെടുതികൾ. കോടികളുടെ നഷ്ടം കണക്കാക്കുന്നു. നൂറുകണക്കിന് ദുരിത ബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
വെള്ളിയാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമായി ചിറ്റാർ വയ്യാറ്റുപുഴ കുളങ്ങര വാലിയിൽ തേറത്ത് മണ്ണിന് സമീപവും തണ്ണിത്തോട് പഞ്ചായത്തിലെ തേക്കുതോട് തുമ്പാക്കുളം മേൽത്തട്ട് ഭാഗത്തും ഉണ്ടായ വൻ ഉരുൾ പൊട്ടലാണ് പമ്പാ നദിയിലും അച്ചൻകോവിലാറ്റിലും മിന്നൽ പ്രളയത്തിന് കാരണമായത്. ഇതിനൊപ്പം സന്ധ്യമുതൽക്കേ നിലനിന്ന ശക്തമായ മഴയും പ്രളയത്തിനു കാരണമായി. കുറഞ്ഞ സമയത്തിനുള്ളിൽ അതി തീവ്രമഴ ജില്ലയുടെ പല ഭാഗങ്ങളിലും പെയ്തു.

പൂഞ്ഞാര്‍: പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടം വണ്ടന്‍പ്ലാവില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് അമ്മയും മകനും മരിച്ചു. മണപ്പാട്ട് റെജീന ജോണി (46), മകന് ജോസഫിന് ജോണി (25) എന്നിവരാണ് മരിച്ചത്.
പുലര്‍ച്ചെ 2.30നുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് പൂര്‍ണമായി ഒലിച്ചുപോയി. അഗ്നിരക്ഷാസേനയും നാട്ടുകാരും പോലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ചെളിയില്‍ പൂണ്ടുപോയ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
സംഭവസമയം റെജീനയും ജോസഫിനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
റെജീനയുടെയും മകന് ജോസഫിന്റെയും മൃതദേഹങ്ങള്‍ ഇന്നു രാവിലെ 11.30ന് പയ്യാനിത്തോട്ടം ഹോളിസ്പിരിറ്റ് സ്കൂളില്‍ പൊതുദര്‍ശനത്തിനുശേഷം മൂന്നിനു പയ്യാനിത്തോട്ടം അല്‍ഫോന്‍സ പള്ളിയിൽ സംസ്കരിക്കും.

തൊടുപുഴ: ഇടുക്കി ജില്ലയിലുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും രണ്ടുപേർ മരിച്ചു. ഒന്‍പതു പേർക്കു പരിക്കേറ്റു. തൊടുപുഴ കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ മഷികല്ലേൽ രവിയുടെ ഭാര്യ സുമതി (69), വാഗമണ്‍ കോലാഹലമേട്ടിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് വൈക്കം കുലശേഖരമംഗലം ടോൾ ജംഗ്ഷന് സമീപം ശ്രീപത്മനാഭത്തിൽ പ്രഭാകരൻ നായർ (72) എന്നിവരാണ് മരിച്ചത്.
അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ച സുമതിയുടെ മകൻ എം.ആർ. രതീഷിന് (38) ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ 1.30നാണ് അടൂർമലയിൽ ഉരുൾപൊട്ടലുണ്ടായത്. ഇവർ താസിച്ചിരുന്ന വീടിന്റെ പിൻഭാഗത്തുനിന്ന് ഉരുൾപൊട്ടി വീടിരുന്ന ഭാഗത്തുകൂടി മണ്ണും കല്ലും ഉൾപ്പെടെ കുത്തിയൊലിച്ചെത്തുകയായിരുന്നു.
വാഗമണ്‍ കോലാഹലമേട്ടിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിലാണ് പ്രഭാകരൻ നായരുടെ ജീവൻ പൊലിഞ്ഞത്. രണ്ടു ദിവസം മുന്‍പാണ് ഇവിടെ താമസിക്കുന്ന ജ്യേഷ്ഠന്റെ മകൾ ലീലാമണിയുടെ വീട്ടിൽ പ്രഭാകരൻ നായർ എത്തിയത്.
കനത്ത മഴയിൽ വീടിനു സമീപത്തെ മണ്‍തിട്ട വീടിനു മുകളിലേക്ക് വലിയ ശബ്ദത്തോടെ ഇടിഞ്ഞുവീഴുകയായിരുന്നു. ശബ്ദംകേട്ട് ലീലാമണി ഓടിയെത്തി പ്രഭാകരൻ നായരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മൃതദേഹം ഇന്നലെ രാത്രി വീട്ടിൽ എത്തിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും. മക്കൾ: സ്മിത, സൂര്യ, പരേതയായ സുനിത.
Tags : Floods SevereDamage Missing Sevendead Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash