തിരുവനന്തപുരം: വെള്ളിയാഴ്ച രാത്രി തുടങ്ങിയ മിന്നൽപ്രളയത്തിൽ സംസ്ഥാനത്തു കനത്ത നാശനഷ്ടം. മൂന്നു കുട്ടികളടക്കം ഏഴ് ജീവനുകൾ നഷ്ടമായി. ആറു പേരെ കാണാതായി.
ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വീടും കൃഷിയിടങ്ങളും അടക്കം വ്യാപക നാശനഷ്ടമുണ്ടായി. സംസ്ഥാനത്ത് അതിതീവ്രമഴയുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നു.
മഴയിലും ഉരുൾപൊട്ടലിലും വീടുകൾ തകർന്നും ഒഴുക്കിൽപ്പെട്ടും വെള്ളക്കെട്ടിൽ വീണുമാണ് മിക്ക ജീവനുകളും നഷ്ടമായത്. ഹെക്ടർ കണക്കിന് കൃഷിയും നാശവുമുണ്ടായതാണ് പ്രാഥമിക വിവരം.
തിരുവനന്തപുരം മുതലപ്പൊഴിയിലും വിഴിഞ്ഞത്തും മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞ് അഞ്ചുപേരെ കാണാതായി. ഇവർക്കായി രാത്രിയിലും തെരച്ചിൽ തുടരുകയാണ്. മുതലപ്പൊഴിയിൽ കാണാതായവരുടെ തെരച്ചിലിനായി നാവികസേനയുടെ സഹായം സർക്കാർ തേടി.
തീവ്രമഴ തുടരും: 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: അടുത്ത 24 മണിക്കൂർകൂടി സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിൽ 20 സെന്റിമീറ്റർ വരെയുള്ള അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഈ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ദിവസങ്ങളായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശം നൽകപ്പെട്ടിട്ടുള്ള ജില്ലകളിലെ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയും അറിയിച്ചു.
പത്തനംതിട്ടയിൽ മിന്നൽ പ്രളയം; നദികൾ കരകവിഞ്ഞു
പത്തനംതിട്ട: ശക്തമായ പേമാരിയും ഉരുൾപൊട്ടലും മൂലം നദികൾ കരകവിഞ്ഞതിനെത്തുടർന്ന് പത്തനംതിട്ട ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും പ്രളയക്കെടുതികൾ. കോടികളുടെ നഷ്ടം കണക്കാക്കുന്നു. നൂറുകണക്കിന് ദുരിത ബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
വെള്ളിയാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമായി ചിറ്റാർ വയ്യാറ്റുപുഴ കുളങ്ങര വാലിയിൽ തേറത്ത് മണ്ണിന് സമീപവും തണ്ണിത്തോട് പഞ്ചായത്തിലെ തേക്കുതോട് തുമ്പാക്കുളം മേൽത്തട്ട് ഭാഗത്തും ഉണ്ടായ വൻ ഉരുൾ പൊട്ടലാണ് പമ്പാ നദിയിലും അച്ചൻകോവിലാറ്റിലും മിന്നൽ പ്രളയത്തിന് കാരണമായത്. ഇതിനൊപ്പം സന്ധ്യമുതൽക്കേ നിലനിന്ന ശക്തമായ മഴയും പ്രളയത്തിനു കാരണമായി. കുറഞ്ഞ സമയത്തിനുള്ളിൽ അതി തീവ്രമഴ ജില്ലയുടെ പല ഭാഗങ്ങളിലും പെയ്തു.