കൊച്ചി: മുനമ്പം സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ബിനു വര്‍ഗീസിന്റെ (43) മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പറവൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സി.എ. രാജീവ്. ഒരു കേസുമായി ബന്ധപ്പെട്ട് ബിനു മാനസിക സമ്മര്‍ദത്തിലായിരുന്നു, അതില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും പ്രശ്നങ്ങളുണ്ടായോ എന്ന് അന്വേഷിക്കണം എന്നാണ് ബിനുവിന്റെ അടുത്ത സുഹൃത്ത് കൂടിയായ രാജീവ് പറയുന്നത്.
തിങ്കളാഴ്ച വൈകിട്ട് ഒരു കേസുമായി ബന്ധപ്പെട്ട്, ഒരു സ്ത്രീ കൊടുത്ത പരാതിയില്‍ ഒരു പ്രതിയെ നിയമപ്രകാരം റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് പരാതിക്കാരി ബിനുവിനോട് തര്‍ക്കിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു. അതിനെ കുറിച്ച് കൂട്ടുകാരോടെല്ലാം പറഞ്ഞിരുന്നു. അതിലൊരു മാനസിക പ്രശ്നം ബിനുവിന് ഉണ്ടായിരുന്നു.
അതിന് ശേഷം ചൊവ്വാഴ്ച ജോലിക്ക് പോയി 11.30ന് ആണ് ബിനു വീട്ടിലെത്തുന്നത്. ഒരു മണിയോടെ ഭക്ഷണം തയാറായ സമയത്താണ് ബിനു വീടിന് മുകളിലേക്ക് പോയത്. കാണാതെ വന്നതോടെ ചെന്നു നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. പറവൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.
ആ പരാതിയെ തുടര്‍ന്ന് ബിനുവിന് കടുത്ത സമ്മര്‍ദം ഉണ്ടായിരുന്നു. മുകളില്‍ നിന്നും ആരെങ്കിലും വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും വിഷയമുണ്ടായോ എന്ന് സംശയമുണ്ട്. സാമ്പത്തിക പരാധീനതയൊന്നും ബിനുവിന് ഇല്ല. പരാതിയെ സംബന്ധിച്ചുള്ള സമ്മര്‍ദ്ദം മനസിന് പ്രശ്നമുണ്ടാക്കിയിരുന്നുവെന്ന് ഭാര്യയോടും ബിനു പറഞ്ഞിരുന്നു.
മരണത്തിന്റെ കാരണം അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും അറിയണം. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഏത് ശക്തിയാണെങ്കിലും അത് പുറത്തു കൊണ്ടുവരാന്‍ പറവൂരിന്റെ എംഎൽഎയും മുഖ്യമന്ത്രിയുമായ വി.ഡി. സതീശന് തയാറാവണം എന്ന് സി.എ രാജീവ് പറഞ്ഞു. സംസ്കാരത്തിന് ശേഷം ബിനുവിന്റെ പിതാവ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കും.
Tags : Munambam Police Suicide Latest News