ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദിപ്കെ. പരീക്ഷകളിലെ ആവർത്തിച്ചുള്ള ക്രമക്കേടുകൾ രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.
പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദ്യാർഥികളും യുവാക്കളും ഇനി മൗനം പാലിക്കാൻ തയാറല്ലെന്ന് ദിപ്കെ പറഞ്ഞു. കേന്ദ്രമന്ത്രി രാജിവച്ചില്ലെങ്കിൽ രാജ്യവ്യാപകമായി വ്യാഴാഴ്ച മുതൽ പ്രതിഷേധം ആരംഭിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
വ്യാഴാഴ്ച വൈകുന്നേരം നാലിന് പൂനെയിൽ നിന്ന് സമാധാനപരമായ പ്രതിഷേധം നടത്തും. തുടർന്ന് ലക്നോ, അമൃത്സര്‍, ബംഗളൂരു, ജയ്പുര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലും പ്രതിഷേധം ഉണ്ടാകും.
ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നില്ലെങ്കിൽ ജൂണ്‍ 20ന് വീണ്ടും ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കും. രാജിവയ്ക്കും വരെ ജന്തര്‍മന്തറില്‍ നിന്ന് പിരിഞ്ഞുപോകില്ലെന്നും അധ്യാപകരെയും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പ്രതിഷേധത്തിന് ക്ഷണിക്കുന്നതായും സിജെപി പത്ര സമ്മേളനത്തിൽ വ്യക്തമാക്കി.
നീറ്റ്, സിബിഎസ്ഇ, സിയുഇടി തുടങ്ങിയ പരീക്ഷകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒരു കോടിയിലധികം വിദ്യാർഥികളെ ബാധിച്ചിട്ടുണ്ടെന്ന് ദിപ്കെ ആരോപിച്ചു.
Tags : Dharmendra Pradhan resign CJP