Kerala
തിരുവനന്തപുരം: കേരള ചലച്ചിത്ര വികസന കോർപറേഷൻ (കെഎസ്എഫ്ഡിസി) ചെയർമാൻ സ്ഥാനത്ത് നിന്നും കെ.മധു രാജിവെച്ചു. സർക്കാർ മാറിയതിന് പിന്നാലെയാണ് രാജി. ഷാജി എൻ. കരുൺ അന്തരിച്ച ഒഴിവിലേക്കാണ് മധു നിയമിക്കപ്പെട്ടത്.
ഭരണമാറ്റത്തിന് പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട അക്കാദമികളുടെ തലപ്പത്ത് രാജി തുടരുകയാണ്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം റസൂൽ പൂക്കൂട്ടി രാജിവെച്ചിരുന്നു. പിന്നാലെ മധുപാൽ സാംസ്കാരിക പ്രവർത്തന ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനവും ഒഴിഞ്ഞിരുന്നു.
ചലച്ചിത്ര അക്കാദമി ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളിൽ പുതിയ ഭരണസമിതികളെയും നിയമനങ്ങളെയും കുറിച്ച് സംസ്ഥാന സർക്കാർ ആലോചിച്ചു വരികയാണ്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങൾ പൂർത്തിയായതിന് ശേഷമായിരിക്കും ബോർഡ്, കോർപറേഷൻ ചെയർമാൻ സ്ഥാനങ്ങളിലേക്കുള്ള അന്തിമ തീരുമാനങ്ങൾ ഉണ്ടാവുക.
National
ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവയ്ക്കുമെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച രാജി നല്‍കുമെന്നാണു സൂചന. എന്നാൽ, നേതൃമാറ്റമെന്നത് വെറും അഭ്യൂഹം മാത്രമാണെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് അറിയിച്ചു.
ചൊവ്വാഴ്ച സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരുമായി കോൺഗ്രസ് നേതൃത്വം മണിക്കൂറുകളോളം ചർച്ച നടത്തിയിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കർണാടകയുടെ ചുമതലയുളള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
സിദ്ധരാമയ്യയെയും ശിവകുമാറിനെയും കോൺഗ്രസ് ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിക്കുകയായിരുന്നു. തങ്ങളെ പിന്തുണയ്ക്കുന്ന എംഎൽഎമാർക്കൊപ്പമാണ് ഇരുനേതാക്കളും ഡൽഹിയിലെത്തിയത്. കർണാടകയിലെ രാജ്യസഭ, ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പാണ് ചർച്ചാവിഷയമായതെന്ന് ഖാർഗെ പറഞ്ഞു.
ഖാർഗെയുടെ രാജ്യസഭാ കാലാവധി ജൂണിൽ അവസാനിക്കും. അദ്ദേഹത്തെ വീണ്ടും നോമിനേറ്റ് ചെയ്യും. ഡി.കെ. ശിവകുമാറിന്റെ സഹോദരൻ ഡി.കെ. സുരേഷ് രാജ്യസഭാ സ്ഥാനാർഥിയാകും. ഒരു വനിതയെയും ഒബിസി വിഭാഗത്തിൽനിന്ന് ഒരാളെയും സ്ഥാനാർഥിയാക്കും. നാല് രാജ്യസഭാ സീറ്റുകളിൽ മൂന്നെണ്ണം കോൺഗ്രസിന് ലഭിക്കും. ഏഴു ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകളിൽ നാലെണ്ണമാണ് കോൺഗ്രസിന് ലഭിക്കുക.
National
ചെന്നൈ: തമിഴ്നാട്ടിൽ ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന് (എഐഎഡിഎംകെ) വീണ്ടും കനത്ത തിരിച്ചടി. പാർട്ടിയിലെ മൂന്ന് എംഎൽഎമാർ തമിഴ്നാട് നിയമസഭയിൽ നിന്ന് രാജിവച്ചു. മരഗതം കുമാരവേൽ, ജയകുമാർ, സത്യബാമ എന്നിവർ നിയമസഭാ സ്പീക്കർ ജെ.സി.ഡി. പ്രഭാകറിന് രാജിക്കത്ത് സമർപ്പിച്ചു.
രാജിവച്ച മൂന്ന് നേതാക്കളും മുഖ്യമന്ത്രി വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേർന്നു. പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായി തുടരുന്നതിനിടയിലാണ് ഈ സംഭവം.
മുതിർന്ന പാർട്ടി നേതാവ് സി.വി. ഷൺമുഖത്തിന്റെ നേതൃത്വത്തിൽ മുപ്പതോളം എഐഎ.ഡിഎംകെ എംഎൽഎമാർ വിജയ്യുടെ ടിവികെ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചതിന് കൃത്യം രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഈ പുതിയ നീക്കം. എടപ്പാടി പളനിസാമി നയിക്കുന്ന പാർട്ടിയിൽ നിന്ന് രാജിവച്ച മൂന്ന് നിയമസഭാംഗങ്ങളും ഈ വിമത വിഭാഗത്തിന്റെ ഭാഗമായിരുന്നു.
അടുത്തിടെയുണ്ടായ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമായ സാഹചര്യത്തിലാണ് എഐഎഡിഎംകെയ്ക്ക് പുതിയ തിരിച്ചടി നേരിട്ടിരിക്കുന്നത്.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരം ഏറ്റെടുത്തതിനു പിന്നാലെ കെ.വി.തോമസ് ഡൽഹിയിലെ പ്രത്യേക പ്രതിനിധി സ്ഥാനം ഒഴിഞ്ഞു. കേരള ഹൗസിലെ മുറിയും അദ്ദേഹം വിട്ടു നൽകി.
രാജിയുടെ ആവശ്യമില്ലെന്നും മന്ത്രിസഭ ഒഴിഞ്ഞതോടെ കാലാവധി അവസാനിച്ചെന്നും കെ.വി.തോമസ് വ്യക്തമാക്കി. കാബിനറ്റ് റാങ്ക് നൽകിയുള്ള തോമസിന്റെ നിയമനത്തിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. അഞ്ച് ജീവനക്കാരാണ് അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്നത്.
പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ്, ഡ്രൈവർ എന്നിങ്ങനെയായിരുന്നു നിയമനം. ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്നാണ് കോൺഗ്രസുമായി ഇടഞ്ഞത്.
Kerala
തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം കെ. സച്ചിദാനന്ദൻ രാജിവച്ചു. വൈസ് പ്രസിഡന്റ് അശോകൻ ചരുവിലും രാജിവച്ചിട്ടുണ്ട്. രാജി ഇ-മെയിൽ കൈമാറി.
ഭരണതുടർച്ചയെ സംബന്ധിച്ചുള്ള കാര്യങ്ങളിൽ താൻ ഇനി ഒന്നും പറയുന്നില്ലെന്നും പത്ത് വർഷം കഴിഞ്ഞാൽ കോൺഗ്രസിനും ഇതുപോലെ പുറത്ത് പോകേണ്ടി വരുമെന്നും സച്ചിദാനന്ദൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പായി തുടർഭരണത്തിനെതിരെ സച്ചിദാനന്ദൻ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. കോൺഗ്രസാണ് ഭരിക്കുന്നതെങ്കിലും താൻ ഇതുതന്നെ പറയുമെന്നും ജനാധിപത്യത്തെ ജനാധിപത്യമാക്കുന്നത് പ്രതിപക്ഷമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Kerala
കോഴിക്കോട്: പ്രചാരണ രംഗത്ത് പരിഗണിച്ചില്ലെന്ന് ആരോപിച്ച് കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് പാർട്ടി വിട്ടു. രാജിക്കത്ത് അദ്ദേഹം കെപിസിസിക്ക് കൈമാറി. ബാലുശേരി നിയോജക മണ്ഡലത്തിലെ പരിപാടികളിൽ നിന്നും ഒഴിവാക്കിയെന്ന് നിജേഷ് അരവിന്ദിന്റെ പരാതിയിൽ പറയുന്നു.
പരിപാടിയിൽ പങ്കെടുപ്പിക്കാതെ ഇരുട്ടിൽ നിർത്തിയെന്നാണ് നിജേഷ് അരവിന്ദ് ഉന്നയിക്കുന്ന ആക്ഷേപം. സ്ഥാനാർഥിത്വത്തിൽ പരിഗണിക്കാതിരുന്നതിലും നിജേഷ് അരവിന്ദിന് പ്രതിഷേധം ഉണ്ടായിരുന്നു. രാജിക്കത്ത് കൈമാറിയിട്ടും നേതൃത്വം ഇതുവരെ നിജേഷ് അരവിന്ദുമായി ബന്ധപ്പെട്ടിട്ടില്ല.
തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് നിജേഷ് മുന്നോട്ടുവെച്ച ആളുകൾക്ക് സ്ഥാനാര്‍ഥിത്വം നല്കാന് ഡിസിസി തയാറായിരുന്നില്ല. ഇതിനെതിരെ പരസ്യമായി അദ്ദേഹം ഫേയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. സംഭവത്തിൽ പാർട്ടി വിശദീകരണം ചോദിച്ചിരുന്നു.
National
പാറ്റ്ന: ബിഹാർ മുഖ്യമന്ത്രിസ്ഥാനം നിതീഷ്കുമാർ ഇന്ന് രാജിവയ്ക്കും. രാവിലെ പതിനൊന്നിന് നിതിഷ് കുമാറിന്റെ അധ്യക്ഷതയില്‍ അവസാന മന്ത്രിസഭാ യോഗം ചേരും. നിതീഷ് കുമാറിന്റെ കീഴില്‍ ബിഹാര്‍ കൈവരിച്ച നേട്ടങ്ങള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടും.
മന്ത്രിസഭാ യോഗത്തിനുശേഷം നിതീഷ് കുമാര്‍ ഗവര്‍ണര്‍ സയ്യിദ് അതാ ഹസ്നൈന് രാജിക്കത്ത് സമര്‍പ്പിക്കും. നിതീഷ് ഒഴിയുന്നതോടെ ബിഹാർ മുഖ്യമന്ത്രിപദം ബിജെപിക്ക് സ്വന്തമാകും.
ആഭ്യന്തര മന്ത്രി സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയാകാനാണു സാധ്യത. കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്, സംസ്ഥാന മന്ത്രിമാരായ ലഖേന്ദ്ര പാസ്വാൻ, ശ്രേയസി സിംഗ് എന്നിവരെയും മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
കോയേരി വിഭാഗക്കാരനാണ് സമ്രാട്ട് ചൗധരി. യാദവ സമുദായാംഗമാണ് നിത്യാനന്ദ് റായി. ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ കേന്ദ്ര നിരീക്ഷകനായി കേന്ദ്രമന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ പങ്കെടുക്കും.
Kerala
കുന്നംകുളം: പാർട്ടി യോഗത്തിന് എത്താത്തതിന്റെ പേരിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിൽ പ്രതിഷേധിച്ച് കാൻസർ അതിജീവിത ജോലി രാജിവച്ചു.
കുന്നംകുളം നഗരസഭയിലെ എസ്സി പ്രമോട്ടർ സ്വാതി സോമൻ ആണ് ജോലി രാജിവച്ചത്. ശാരീരികമായി ഏറെ അവശതകൾ അനുഭവിക്കുന്ന തന്നോട് കുന്നംകുളം ഈസ്റ്റ് ലോക്കൽ സെക്രട്ടറി കാണിച്ച ക്രൂരമായ സമീപനമാണ് രാജിവയ്ക്കാൻ പ്രേരിപ്പിച്ചതെന്ന് സ്വാതി പറഞ്ഞു.
ഒരു പാർട്ടിക്കാരി എന്നതിലുപരി താൻ ഒരു മനുഷ്യനാണ്. പട്ടിണി കിടന്നും ആട്ടും തുപ്പും സഹിച്ചും വേദനകൾ അനുഭവിച്ചുമാണ് താൻ ഇന്ന് ഈ നിലയിലെത്തിയത്. ആരുടെയും ആജ്ഞയ്ക്ക് അനുസരിച്ച് നിൽക്കാൻ തനിക്ക് കഴിയില്ലെന്ന് സ്വാതി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
മാർച്ച് ഒൻപതിന് കുന്നംകുളം ഈസ്റ്റ് എൽസി സെക്രട്ടറി കമ്മിറ്റിക്ക് വരാത്തതിനെ ചൊല്ലി സ്വാതിയെ ഫോണിലൂടെ അധിക്ഷേപിച്ചതായാണ് ആരോപണം. നീ ചീഞ്ഞ മുട്ടയുടെ സ്വഭാവം തന്റെ അടുത്ത് കാണിക്കരുതെന്നായിരുന്നു സെക്രട്ടറിയുടെ ആദ്യ അധിക്ഷേപം.
തുടർന്ന് നിനക്ക് അസുഖമോ അച്ഛന്റെ രോഗമോ ഒന്നുമല്ല പ്രശ്നം അത് വേറെ എന്തോ ആണെന്നും, ജോലി നൽകിയത് പാർട്ടിയാണെന്നും അതിനാൽ രാജിവച്ചുപോകണമെന്നും ആവശ്യപ്പെട്ടു. ഇതേ തുടർന്ന് മാർച്ച് 10ന് സ്വാതി ജോലി രാജിവയ്ക്കുകയായിരുന്നു.
National
പാറ്റ്ന: രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാൽ നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനവും നിയമസഭാ കൗൺസിൽ അംഗത്വവും തിങ്കളാഴ്ച രാജിവെക്കും. നിതിഷ് തിങ്കളാഴ്ച മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് ജെഡിയു നേതൃത്വം സ്ഥിരീകരിച്ചു.
നിതീഷിന്റെ പകരക്കാരനായി ജെഡിയുവിനെ നയിക്കാനെത്തുക മകനായിരിക്കും. നിലവിലെ ധാരണ പ്രകാരം മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദവും ജെഡിയുവിന് കൂടുതൽ മന്ത്രിസ്ഥാനങ്ങളും ലഭിക്കും. പത്താമൂഴത്തില് മുഖ്യമന്ത്രി കസേരയില്‍ വെറും നാലു മാസത്തോളം ചെലവഴിച്ച ശേഷമാണ് നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് തിരിക്കുന്നത്.
രണ്ട് പതിറ്റാണ്ടിലധികം മുഖ്യമന്ത്രി കസേരയിലിരുന്ന് ബിഹാര്‍ രാഷ്ട്രീയത്തെയും ദേശീയ രാഷ്ട്രീയത്തേയും നിയന്ത്രിച്ച അതികായന് ഉചിതമല്ലാത്ത പടിയിറക്കമെന്ന വിമർശനം ജെഡിയു പ്രവർത്തകർ ആദ്യം മുതലേ ഉയർത്തിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജെഡിയു 85 സീറ്റും ബിജെപി 89 സീറ്റുമാണ് നേടിയത്.
Kerala
കോഴിക്കോട്: കേരള കോൺഗ്രസ് - എം സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ പാർട്ടി വിട്ടു. പാർട്ടിയും മുന്നണിയും തന്നെ ചതിച്ചെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞതവണ കേരള കോൺഗ്രസ് എമ്മിന് നൽകിയ കുറ്റ്യാടി സീറ്റിൽ സ്ഥാനാർഥിയായി ആദ്യം പരിഗണിച്ചത് മുഹമ്മദ് ഇഖ്ബാലിനെയായിരുന്നു.
എന്നാൽ സിപിഎം പ്രാദേശിക എതിർപ്പിനെ തുടർന്ന് മാറിക്കൊടുത്തു. അതിന് പകരമായി ഇത്തവണ കുറ്റ്യാടിയോ പേരാമ്പ്രയോ നൽകുമെന്ന് സിപിഎം നേതൃത്വം ഉറപ്പു നൽകിയിരുന്നു. ഇതോടെ മുഹമ്മദ് ഇഖ്ബാൽ പേരാമ്പ്രയിൽ ക്യാമ്പ് ചെയ്തു പ്രവർത്തനവും നടത്തിയിരുന്നു. എന്നാൽ പേരാമ്പ്ര വിട്ടു നൽകാൻ സിപിഎം തയാറായില്ല.
സിൽക്ക് ചെയർമാൻകൂടിയായ മുഹമ്മദ് ഇഖ്ബാൽ കോൺഗ്രസിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. 2011 ലും 2016 ലും മുഹമ്മദ് ഇഖ്ബാൽ പേരാമ്പ്രയിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.
Kerala
തിരുവനന്തപുരം: കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ രാജി വയ്ക്കാനൊരുങ്ങുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ രണ്ടാം പട്ടികയിലും പേരില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് രാജി വയ്ക്കുന്നത്.
നേരത്തെ പൂഞ്ഞാർ, പീരുമേട്, ഇടുക്കി മണ്ഡലങ്ങളിലേക്ക് പേര് പരിഗണിച്ചിരുന്നെങ്കിലും പ്രാദേശികമായ എതിർപ്പുയർന്നിരുന്നു.
ഇറക്കുമതി സ്ഥാനാർഥി പൂഞ്ഞാറില്‍ വേണ്ടെന്നും സ്വന്തം നാട്ടില്‍ മത്സരിക്കട്ടെയെന്നുമായിരുന്നു പോസ്റ്ററിൽ എഴുതിയിരുന്നത്. അലോഷി സ്വന്തം നാട്ടുകാര്‍ക്ക് വേണ്ടാത്തവനെന്നും പോസ്റ്ററില്‍ ആരോപിച്ചിരുന്നു.
Kerala
പാലക്കാട്: എൻഡിഎയിൽ ചേരാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ ട്വന്റി 20യിലും കൂട്ടരാജി. മുതലമടയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് കല്പനാദേവിയടക്കം അൻപതോളംപേർ പാർട്ടിവിട്ടു.
നെൻമാറ, നെല്ലിയാന്പതി മേഖലകളിലും പ്രവർത്തകർ കൂട്ടത്തോടെ രാജിവച്ചു. ജനകീയ വികസനസമിതിയായി പ്രവർത്തിക്കാനാണു പാർട്ടിവിട്ടവരുടെ തീരുമാനം. മുതലമടയിൽ ചേർന്ന യോഗത്തിനുശേഷമാണ് പ്രവർത്തകർ രാജി പ്രഖ്യാപിച്ചത്.
പാർട്ടിയിൽ വിശദമായ കൂടിയാലോചന നടത്താതെയാണ് സാബു എം. ജേക്കബ് ട്വന്റി 20യെ എൻഡിഎ ഘടകകക്ഷിയാക്കാൻ തീരുമാനിച്ചതെന്നു നേതാക്കൾ കുറ്റപ്പെടുത്തി.
Kerala
കൊച്ചി: ബിനാലെ ഫൗണ്ടേഷനില്‍ നിന്ന് ബോസ് കൃഷ്ണമാചാരി രാജിവച്ചു. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റും ഫൗണ്ടേഷന്റെ ട്രസ്റ്റ് അംഗവുമായിരുന്നു അദ്ദേഹം. കുടുംബപരമായ കാരണങ്ങളാണ് രാജിയ്ക്ക് പിന്നിലെന്നാണ് സൂചന.
കൊച്ചി മുസിരിസ് ബിനാലെയുടെ സ്ഥാപകരില്‍ ഒരാളാണ് ബോസ് കൃഷ്ണമാചാരി. 2012 ലെ ആദ്യ ബിനാലെയുടെ സഹക്യൂറേറ്ററായിരുന്നു.
ബിനാലെയുടെ ആറാം പതിപ്പ് കൊച്ചിയിൽ നടക്കുന്നതിനിടെയാണ് പ്രസിഡന്റിന്റെ രാജി. 2025 ഡിസംബർ 12ന് ആരംഭിച്ച് 2026 മാർച്ച് 26നാണ് ബിനാലെ സമാപിക്കുന്നത്.
കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റായി മികച്ച വ്യക്തിയെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായി ഫൗണ്ടേഷന് ചെയർപേഴ്സൺ ഡോ. വി വേണു വ്യക്തമാക്കി.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. രാഹുൽ ചെയ്തത് നിഷ്ഠൂരമായ കാര്യമാണെന്നും കോൺഗ്രസിൽ നിന്നും രാഹുലിന് പിന്തുണ ലഭിക്കുന്നുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
കോണ്‍ഗ്രസും ഉന്നത നേതാക്കളും രാഹുലുമായുള്ള കൂട്ടുകച്ചവടമാണ്. കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞാല്‍ അയാള്‍ക്ക് രാജിവയ്ക്കാതിരിക്കാനാവില്ലല്ലോ. രാഹുലിന്റെ വ്യക്തിപരമായ കാര്യമെന്ന് പറയാമെങ്കിലും കോണ്‍ഗ്രസിന്റെ മുഖമാണിതെന്ന് കേരളത്തിലെ ജനങ്ങള്‍ മനസിലാക്കണം.
പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. യുവതിയുടെ കൈയിലുള്ള വാച്ചും ഷൂവും ഊരിവാങ്ങി, ആഡംബര ഫ്ളാറ്റ് വാങ്ങിക്കാന്‍ നിര്‍ബന്ധിച്ചു. തീരെ മനുഷ്യത്വരഹിതമായ ചെയ്തിയാണ് അദ്ദേഹത്തിന്റെത്.-മന്ത്രി പറഞ്ഞു.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ജനപ്രതിനിധി സഭയിലെ ചൈന സെലക്ട് കമ്മിറ്റി’യുടെ റാങ്കിംഗ് മെംബർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ രാജാ കൃഷ്ണമൂർത്തി ഈ മാസം അവസാനം സ്ഥാനമൊഴിയും. മൂന്ന് വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം പടിയിറങ്ങുന്നത്.
അമേരിക്കയിലെ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനോ റാങ്കിംഗ് മെംബറോ ആകുന്ന ആദ്യ ദക്ഷിണേഷ്യൻ വംശജനാണ് രാജാ കൃഷ്ണമൂർത്തി. തന്നെ ഈ സ്ഥാനത്തേക്ക് നിയമിച്ച ഡെമോക്രാറ്റിക് നേതാവ് ഹക്കിം ജെഫ്രീസിനോട് അദ്ദേഹം നന്ദി അറിയിച്ചു.
സ്ഥാനമൊഴിയുന്നതിന്റെ ഔദ്യോഗിക കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും, രാജാ കൃഷ്ണമൂർത്തി നിലവിൽ യുഎസ് സെനറ്റിലേക്ക് മത്സരിക്കുന്നതിനാൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ തീരുമാനമെന്ന് കരുതപ്പെടുന്നു.
രാജാ കൃഷ്ണമൂർത്തിക്ക് പകരം മറ്റൊരു ഇന്ത്യൻ വംശജനായ റോ ഖന്ന സമിതിയിലെ മുതിർന്ന ഡെമോക്രാറ്റിക് അംഗമായി ചുമതലയേൽക്കുമെന്ന് ഹക്കിം ജെഫ്രീസ് അറിയിച്ചു.
അമേരിക്കയുടെ ദേശീയ സുരക്ഷ, സാമ്പത്തിക ഭദ്രത, മനുഷ്യാവകാശ സംരക്ഷണം എന്നിവയിൽ റോ ഖന്നയുടെ നേതൃത്വം നിർണായകമാകുമെന്ന് നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.
Kerala
പാലക്കാട്: കോൺഗ്രസിൽനിന്നു കൂറുമാറി സിപിഎം പിന്തുണയോടെ അഗളി പഞ്ചായത്ത് പ്രസിഡന്റായ എൻ.കെ. മഞ്ജു രാജിവച്ചു.
കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച എൻ.കെ. മഞ്ജു, കൂറുമാറി എൽഡിഎഫ് പിന്തുണയിൽ പഞ്ചായത്ത് പ്രസിഡന്റാവുകയായിരുന്നു. ഇതു വിവാദമാകുകയും അയോഗ്യയാക്കാൻ കോൺഗ്രസ് നീക്കം നടത്തുകയും ചെയ്യുന്നതിനിടെയാണ് രാജി വച്ചത്.
"ഇന്നും നാളെയും അടിയുറച്ച കോൺഗ്രസ് പ്രവർത്തകയായിരിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് എന്റെ പേര് നിർദേശിച്ചപ്പോൾ എൽഡിഎഫ് മെംബർമാർ പിന്തുണ നൽകുക മാത്രമാണുണ്ടായത്. ഒരു കോൺഗ്രസ് പ്രവർത്തക എന്ന നിലയിൽ ഈ പിന്തുണ സ്വീകരിക്കാൻ ഞാൻ താൽപര്യപ്പെടുന്നില്ല'.- എൻ.കെ. മഞ്ജു പറഞ്ഞു.
പത്തു വർഷമായി എൽഡിഎഫാണ് അഗളി പഞ്ചായത്ത് ഭരിക്കുന്നത്. തെരഞ്ഞെടുപ്പിൽ യുഡിഎഫിനു പത്ത് സീറ്റും എൽഡിഎഫിനെ ഒമ്പത് സീറ്റും ബിജെപിക്ക് രണ്ട് സീറ്റുമായിരുന്നു ലഭിച്ചത്.
സിബു സിറിയക്കിനെയായിരുന്നു പഞ്ചായത്ത് പ്രസിഡന്റാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, മഞ്ജുവിന്റെ വോട്ടോടെ എൽഡിഎഫ് അധികാരത്തിൽ വരികയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും എൽഡിഎഫ് തെരഞ്ഞെടുക്കപ്പെട്ടു.
ഇതോടെ കൂറുമാറ്റ നിരോധന നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷനു കോൺഗ്രസ് പരാതി നൽകി. മാത്രമല്ല, വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചിരിക്കെയാണ് എൻ.കെ. മഞ്ജുവിന്റെ രാജി.
District News
നെടുമുടി: നെടുമുടി പഞ്ചായത്ത് 15-ാം വാര്‍ഡില്‍ സിപിഐ സ്ഥാനാര്‍ഥിയുടെ തോല്‍വിയില്‍ പ്രതിഷേധിച്ച് സിപിഐ പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍നിന്നു രാജിവച്ചു.
സിപിഐ നെടുമുടി ലോക്കല്‍ കമ്മിറ്റി അംഗവും എഐവൈഎഫ് കുട്ടനാട് മണ്ഡലം മുന്‍ സെക്രട്ടറിയുമായ പി.എ. അരുണ്‍കുമാര്‍ ഉള്‍പ്പടെയുള്ള പത്തു പേരാണ് സിപിഐ പഴയകരി ബ്രാഞ്ചില്‍നിന്നു രാജിവച്ചത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഐക്ക് 15ാം വാര്‍ഡില്‍ കനത്ത തിരിച്ചടിയാണു നേരിട്ടത്.
തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ട പാര്‍ട്ടിതന്നെ കൂടെനിന്നു കാലുവാരിയെന്നും സിപിഐ മണ്ഡലം നേതാക്കള്‍ യാതൊരു വിധത്തിലും പാര്‍ട്ടിയെ സഹായിച്ചില്ലെന്നും രാജിവച്ചവര്‍ ആരോപിച്ചു.
International
ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ ഉപദേശകരായ രണ്ടു വിദ്യാർഥി നേതാക്കൾ രാജിച്ചു.രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്നോടിയായാണ് രാജി.
എം. മഹ്ഫുജ് ആലം, ആസിഫ് മഹ്മൂദ് ഷോജിബ് ഭുയിയാൻ എന്നിവരാണ് രാജിസമർപ്പിച്ചത്. ഇന്നലെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനാണ് രാജി നല്‍കിയത്.
ഉപദേശകപദവിയിലുള്ളവർക്കു മത്സരിക്കാനാകില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തിരുന്നു.
മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന സർക്കാരിനെ താഴെയിറക്കിയ പ്രക്ഷോഭത്തിനു നേതൃത്വം നല്കിയ സ്റ്റുഡന്റ്സ് എഗെയ്ൻസ്റ്റ് ഡിസ്ക്രിമിനേഷൻ (എസ്എഡി) എന്ന വിദ്യാർഥിസംഘടനയുടെ പ്രതിനിധികളാണ് ആലമും ഭുയിയാനും.
Kerala
തിരുവനന്തപുരം: ഫെഫ്കയിൽ നിന്ന് രാജിവെച്ച് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. നടൻ ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് രാജി.
ദിലീപിനെതിരെയുള്ളത് അന്തിമ വിധിയെന്ന നിലയിൽ സംഘടനകൾ കാണുന്നുവെന്നും ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ലെന്നും ഭാഗ്യലക്ഷ്മി അറിയിച്ചു.
അതിജീവിതയെ വിളിക്കാനോ അവരോടൊന്ന് സംസാരിക്കാനോ സംഘടന ശ്രമിച്ചില്ല. കമ്മിറ്റിയിലുള്ളവരോട് പോലും തീരുമാനിക്കാതെയാണ് ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ദിലീപിന്റെ അംഗത്വത്തെ സംബന്ധിച്ചുള്ള തുടർനടപടികൾ ഡയറക്ടേഴ്സ് യൂണിയനോട് ആലോചിക്കാൻ ആവശ്യപ്പെടുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വിധി വന്നതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭാഗ്യലക്ഷ്മിയുടെ രാജി.
Kerala
കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയുള്ള ലൈംഗിക പീഡനക്കേസുകളും ശബരിമല സ്വര്‍ണക്കൊള്ളയും കേരള രാഷ്ട്രീയത്തില്‍ സൃഷ്ടിച്ചിരിക്കുന്ന കോലാഹലങ്ങള്‍ക്കിടെ വളരെ വ്യക്തമായി തന്റെ നിലപാട് വ്യക്തമാക്കുകയാണു വടകര എംഎല്‍എ കെ.കെ. രമ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ദീപികയുമായി നിലപാട് പങ്കുവയ്ക്കുകയാണ് കെ.കെ. രമ.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിലെ നിലപാട്?
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുകതന്നെ വേണം. പൊതുസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു രാഷ്ട്രീയ ധാര്‍മികത ഉണ്ടാകണം. രണ്ടു പരാതികളാണ് രാഹുലിനെതിരേ വന്നിരിക്കുന്നത്. ഗൗരവതരമായ ആരോപണങ്ങളാണു പരാതികളിലുള്ളത്. രാഹുല്‍ അക്കാര്യം നിഷേധിക്കാത്തിടത്തോളം കാലം അതു ശരിയാണെന്നാണു നമ്മള് വിചാരിക്കുന്നത്. അത്തരമൊരാളെ പാര്‍ട്ടിയില്‍ നിലനിറുത്തുന്നത് ശരിയല്ല. രാഹുല്‍ എംഎല്‍എ പദവിയില്‍ തുടരാന്‍ അര്‍ഹനല്ല.
ശബരിമല സ്വര്‍ണക്കൊള്ള മറയ്ക്കാനാണ് രാഹുല്‍ വിവാദമെന്നാണല്ലോ കോണ്‍ഗ്രസിന്റെ നിലപാട്?
എനിക്ക് അതില്‍ ഒന്നും പറയാന്‍ പറ്റില്ല ഇപ്പോള്‍. നമ്മുടെ മുന്നില്‍ ഒരുപാട് അനുഭവങ്ങളുണ്ട്. ഉമ്മന്‍ ചാണ്ടി സാറിനെ വ്യാജ പരാതി കൊടുപ്പിച്ചാണ് സിപിഎം വേട്ടയാടിയത്. അങ്ങനെ പലതരം കളികള്‍ കളിക്കുന്നതുകൊണ്ട് ഇക്കാര്യത്തില്‍ സംശയമുണ്ട്. പക്ഷേ, പരാതിക്കാരി കൃത്യമായി കാര്യങ്ങള്‍ പറഞ്ഞ സാഹചര്യത്തില്‍ രാഹുലിനെതിരേ നടപടി ഉണ്ടാകണമെന്ന കാര്യത്തില്‍ മറിച്ചൊരു നിലപാടില്ല.
പക്ഷേ ഊരും പേരുമില്ലാത്തതടക്കമുള്ള പരാതികളും പുറത്തുവരുമ്പോള്‍ ആരാണ് ഇതിനു പിന്നിലെന്നു സംശയമുണ്ടാകും. ഈ വിഷയത്തില്‍ രാഷ്ട്രീയലാക്ക് ഉണ്ടെന്നു സംശയമുണ്ട്. ഏറ്റവും ഗുരുതരമായ ശബരിമല സ്വര്‍ണക്കൊള്ള വിഷയം ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനുള്ള ഒരു നീക്കവും ഇതിനു പിന്നിലുണ്ട്. അതിനു വേണ്ടിയാണ് ഇപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയുള്ള പരാതികള്‍ കുത്തിപ്പൊക്കിക്കൊണ്ടുവന്നത്. സംഭവം നടന്ന സമയത്തുതന്നെ പെണ്‍കുട്ടി പരാതിപ്പെടുകയും പ്രതി അറസ്റ്റിലാകുകയുമാണ് വേണ്ടിയിരുന്നത്. ജാമ്യഹര്‍ജിക്കായി വക്കീലിന്റെ മുമ്പിലെത്തി ഒപ്പിട്ടു പോയ രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ കേരള പോലീസിനു കഴിഞ്ഞില്ലല്ലോ? ഇതൊക്കെ സംശയം ജനിപ്പിക്കുന്നതാണ്. പരാതിക്കു പിന്നില്‍ രാഷ്ട്രീയമുണ്ടെന്നാണു വിശ്വസിക്കുന്നത്. സ്ത്രീകളെ ഉപയോഗിച്ചു രാഷ്ട്രീയലാഭം കൊയ്യുക മാത്രമാണ് സിപിഎമ്മിന്റെ ലക്ഷ്യം.
കോണ്‍ഗ്രസിന്റെ നടപടി തൃപ്തികരമാണോ?
രാഹുല്‍ വിഷയത്തില്‍ മാതൃകാപരമാണ് കോണ്‍ഗ്രസിന്റെ നടപടി. പരാതി പാര്ട്ടിക്കോടതിക്കു വിട്ടുകൊടുത്തില്ല. പീഡനത്തിന്റെ തീവ്രത അളക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ശ്രമിച്ചുമില്ല. ആരോപണമുയര്‍ന്നപ്പോള്‍തന്നെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. രണ്ടാമത്തെ പരാതി കോണ്‍ഗ്രസ് പോലീസിനു കൈമാറി. മറ്റൊരു രാഷ്ട്രീയപാര്‍ട്ടിയും എടുക്കാത്ത തീരുമാനമാണ് കോണ്‍ഗ്രസ് കൈക്കൊണ്ടത്. പാര്ട്ടിക്കുകിട്ടുന്ന പരാതി പാര്‍ട്ടിക്കോടതിയല്ല പരിശോധിക്കേണ്ടത്. ആ വിഷയത്തിലാണ് ഞാന്‍ കെപിസിസി നടപടിയെ അഭിനന്ദിക്കുന്നത്. സിപിഎം നേതാക്കള്‍ക്കെതിരായ പീഡനപരാതികളില്‍ പീഡനത്തിന്റെ തീവ്രത പരിശോധിക്കുമെന്നാണു നേതൃത്വം അറിയിച്ചത്. ആ ആളുകളാണിപ്പോള്‍ ധാര്‍മികത പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. അവിടെയാണ് ഇരട്ടത്താപ്പ്.
രാഹുല്‍ വിഷയത്തില്‍ സൈബര്‍ ആക്രമണമുണ്ടോ?
കോണ്‍ഗ്രസുകാരില്‍നിന്ന് എനിക്ക് സൈബര്‍ ആക്രമണമുണ്ടായിട്ടില്ല. പക്ഷേ സിപിഎം നേതാക്കള്‍ എന്റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും ചിത്രങ്ങള്‍ ചേര്‍ത്തുവച്ച് മോശമായി ചിത്രീകരിച്ച് സൈബര്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. കെ.ടി. കുഞ്ഞിക്കണ്ണന് എന്ന സിപിഎം നേതാവാണു സൈബര്‍ ആക്രമണത്തിനു തുടക്കമിട്ടത്. അത് മറ്റ് സിപിഎം സൈബര്‍ പോരാളികള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. സിപിഎമ്മിനു യാതൊരു രാഷ്ട്രീയ ധാര്‍മികതയുമില്ല. ഒരു സ്ത്രീക്കെതിരേയും ആരും സൈബര്‍ ആക്രമണം നടത്താന്‍ പാടില്ലെന്നതാണ് എന്റെ നിലപാട്. രാഹുലിനെതിരേ പരാതി നല്കിയ സ്ത്രീകള്‍ക്കെതിരേ സൈബര്‍ ആക്രമണം നടത്തുന്നതും അംഗീകരിക്കാനാകില്ല. സ്ത്രീകളോടു മാന്യത കാണിക്കാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും തയാറാവണം.
Kerala
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉടൻ രാജിവയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
രാഹുൽ എംഎൽഎ സ്ഥാനത്ത് ഒരു നിമിഷം പോലും ഇരിക്കരുത്. പരാതികൾ ഇനിയും വരും. ഇത്രയും കാലം പരാതി ഇല്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. തെളിവുകൾ ഉൾപ്പെടെയാണ് ആളുകൾ വരുന്നത്.
കോൺഗ്രസ് രാഹുലിനെ സസ്പെൻഡ് ചെയ്തു എന്ന് പറയുന്നത് വെറുതെയാണ്. ഇപ്പോഴും രാഹുൽ കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തുകയാണ്. ഒരാളും രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎയായി ഇനി അംഗീകരിക്കില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. താൻ മാസാമാസം നിലപാട് മാറ്റാറില്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
എന്റെ കൃത്യമായ നിലപാട് വ്യക്തമാക്കിയതാണ്. അതില്‍ മാറ്റമില്ല. എംഎല്‍എ എന്ന നിലയില്‍ രാഹുലിനെ തെരഞ്ഞെടുത്ത ജനങ്ങള്‍ക്കിടയില്‍ നില്ക്കുന്നതില് അദ്ദേഹത്തിന് യാതൊരു തടസവും ഇല്ല. അതൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കേണ്ട കാര്യമില്ല', ബിന്ദു കൃഷ്ണ പറഞ്ഞു.
എന്നാൽ മുകേഷിനെ സംരക്ഷിക്കുന്ന സിപിഎമ്മിന് രാഹുലിന്റെ പേരില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ അര്‍ഹതയില്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ കോണ്‍ഗ്രസ് കൃത്യമായ നടപടിയും നിലപാടും എടുത്ത പാര്‍ട്ടിയാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
Kerala
തൃശൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇത്തരം വിഷയങ്ങൾ കോൺഗ്രസിന്റെ ഡിഎൻഎയിൽ ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ചൂഷകനല്ലാത്ത എംഎൽഎ വേണമെന്നത് പാലക്കാടിന്റെ അവകാശമാണ്. രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചില്ലെങ്കിൽ ബിജെപി ചെയ്യേണ്ടത് ചെയ്യുമെന്നും രാജീവ് പറഞ്ഞു.
അതേസമയം ശബരിമലയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിലും അദ്ദേഹം പ്രതികരിച്ചു. സിപിഎമ്മും പിണറായി വിജയനും അയ്യപ്പ സംഗമം നടത്തുന്നു, മുഖ്യതിഥിയായി സ്റ്റാലിനും. ചിരിക്കണോ കരയണോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ ഇടത് സർക്കാർ ചെയ്തത് ജനങ്ങൾ മറന്നിട്ടില്ലെന്നും ഇതിലൂടെ തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ വിഡ്ഢിയാക്കാൻ ശ്രമിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.