ചെന്നൈ: തമിഴ്നാട്ടിൽ ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന് (എഐഎഡിഎംകെ) വീണ്ടും കനത്ത തിരിച്ചടി. പാർട്ടിയിലെ മൂന്ന് എംഎൽഎമാർ തമിഴ്നാട് നിയമസഭയിൽ നിന്ന് രാജിവച്ചു. മരഗതം കുമാരവേൽ, ജയകുമാർ, സത്യബാമ എന്നിവർ നിയമസഭാ സ്പീക്കർ ജെ.സി.ഡി. പ്രഭാകറിന് രാജിക്കത്ത് സമർപ്പിച്ചു.
രാജിവച്ച മൂന്ന് നേതാക്കളും മുഖ്യമന്ത്രി വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേർന്നു. പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായി തുടരുന്നതിനിടയിലാണ് ഈ സംഭവം.
മുതിർന്ന പാർട്ടി നേതാവ് സി.വി. ഷൺമുഖത്തിന്റെ നേതൃത്വത്തിൽ മുപ്പതോളം എഐഎ.ഡിഎംകെ എംഎൽഎമാർ വിജയ്യുടെ ടിവികെ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചതിന് കൃത്യം രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഈ പുതിയ നീക്കം. എടപ്പാടി പളനിസാമി നയിക്കുന്ന പാർട്ടിയിൽ നിന്ന് രാജിവച്ച മൂന്ന് നിയമസഭാംഗങ്ങളും ഈ വിമത വിഭാഗത്തിന്റെ ഭാഗമായിരുന്നു.
അടുത്തിടെയുണ്ടായ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമായ സാഹചര്യത്തിലാണ് എഐഎഡിഎംകെയ്ക്ക് പുതിയ തിരിച്ചടി നേരിട്ടിരിക്കുന്നത്.