മോഹൻലാലും മമ്മൂട്ടിയും, ശ്വേത മേനോൻ
അമ്മയിലെ അഡ്ഹോക് കമ്മിറ്റിക്കെതിരെ കോടതിയിൽ നിന്ന് സ്റ്റേ ഓർഡർ നേടിയെടുത്ത വിവരം പങ്കുവച്ച് നടി ശ്വേതാ മേനോൻ. ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല അമ്മ എങ്ങനെ മുന്നോട്ട് പോകണം എന്ന് തീരുമാനിക്കേണ്ടത്, മത്സരിച്ച് വിജയിച്ചവരാണ് എന്ന പരാമർശത്തോടെയായിരുന്നു ശ്വേതയുടെ കുറിപ്പ്.
പ്രതിസന്ധി ഘട്ടങ്ങളിൽ തനിക്ക് കരുത്തായി നിന്ന മമ്മൂട്ടിക്കും മോഹൻലാലിനും ശ്വേതാ മേനോൻ നന്ദി അറിയിക്കുകയും ചെയ്തു.
‘‘നിങ്ങളുടെ വാക്കുകൾ കൊണ്ട് നിങ്ങളെന്നെ മുറിവേല്പിച്ചേക്കാം... എങ്കിലും, വായുവിനെപ്പോലെ ഞാൻ വീണ്ടും ഉയിർത്തെഴുന്നേൽക്കും. - മായ ആഞ്ചലോ
എനിക്ക് തണലായി നിന്നതിന് മമ്മൂക്കയോടും ലാലേട്ടനോടും ഞാൻ നന്ദി പറയുന്നു. രാജിവയ്ക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും അവർ എന്നോട് പറഞ്ഞു.
എന്റെ കൂടെ നിൽക്കുകയും, ഈ പോരാട്ടം അർഹതപ്പെട്ടതാണെന്ന് വിശ്വസിക്കുകയും ചെയ്ത 'അമ്മ'യിലെ എല്ലാ അംഗങ്ങൾക്കും ഞാൻ നന്ദി രേഖപ്പെടുത്തുന്നു.
അമ്മയിലെ ചില തർക്കങ്ങൾ മുതലെടുത്ത് അമ്മയെ ഹൈജാക്ക് ചെയ്യാനുള്ള ചിലരുടെ ശ്രമം കോടതി ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. രാജിവയ്ക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും എന്നോട് പറഞ്ഞ മമ്മൂക്കയ്ക്കും ലാലേട്ടനും, ഈ പോരാട്ടത്തിൽ എനിക്കൊപ്പം ഉറച്ചുനിന്ന എല്ലാ 'അമ്മ' മെമ്പർമാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
NB - ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല ‘അമ്മ’ എങ്ങനെ മുന്നോട്ട് പോകണം എന്ന് തീരുമാനിക്കേണ്ടത്. ‘അമ്മ’യുടെ ഭൂരിപക്ഷം മെമ്പേഴ്സാണ് അത് തീരുമാനിക്കേണ്ടത്.
ശരിക്കും ‘അമ്മ’യുടെ കമ്മിറ്റിയിൽ വരാൻ ആഗ്രഹമുള്ളവർ ഞങ്ങളെപ്പോലെ ഇലക്ഷനിൽ മത്സരിച്ചാണ് വരേണ്ടത്. അല്ലാതെ പിൻവാതിലിലൂടെയോ ഓടിളക്കിയോ അല്ല.
എന്ന്, ശ്വേതാ മേനോൻ
‘അമ്മ’ പ്രസിഡന്റ്’.