ശ്വേത മേനോൻ
താരസംഘടനയായ അമ്മയില്‍ തര്‍ക്കം രൂക്ഷമായി പശ്ചാത്തലത്തില്‍ ശ്വേത മേനോനും രമേഷ് പിഷാരടിയും തമ്മിലുള്ള ലീക്കായ ഫോണ്‍ സംഭാഷണം കോളിളക്കം സൃഷ്ടിക്കുന്നു. വളരെ മോശമായ രീതിയില്‍ പല താരങ്ങളും പെരുമാറി എന്നാണ് ശ്വേത പറഞ്ഞത്. ബാബുരാജും സിദ്ദിഖും പറഞ്ഞത് ഒരു പെണ്ണും കേട്ടുനില്‍ക്കില്ല, അനൂപ് ചന്ദ്രന് അടിക്കാന്‍ പോയി എന്നതടക്കം പറയുന്നതാണ് ശ്വേതയുടെ ഓഡിയോ.
എന്നാല്‍ ഓഡിയോ ക്ലിപ്പ് അജണ്ടയോടെയാണ് പുറത്തുവിട്ടതെന്നും ശ്വേതയുടെ നടപടി വളരെ മോശമാണെന്നും ഇന്ന് രാവിലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാലാ പാര്‍തിയും ഉഷ ഹസീനയും പറഞ്ഞു. ഓഡിയോ ക്ലിപ്പില്‍ പല ഭാഗത്തും അവര്‍ സംസാരിച്ചത് മ്യൂട്ട് ചെയ്തിട്ടുണ്ട്. പിഷാരടി സംസാരിച്ചത് മാത്രമാണ് മുഴുവനായി നല്‍കിയിട്ടുള്ളത്. അത് വളരെ മോശമായ കാര്യമാണ്. അതൊരു ക്രൈം ആണ്.
എല്ലാ ഓഡിയോ, വീഡിയോ ക്ലിപ്പുകളുമുണ്ടെന്നാണ് അവര്‍ പറയുന്നത്. അതൊക്കെ തെറ്റായ രീതിയാണ്. പല സാഹചര്യത്തിലും പലതും അവരോട് പലര്‍ക്കും സംസാരിക്കേണ്ടതായി വന്നിട്ടുണ്ട്. അതൊക്കെ റെക്കോര്‍ഡ് ചെയ്ത് വച്ച് അതെന്റെ കൈയ്യില്‍ ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതും ശരിയല്ല എന്ന് ഉഷ ഹസീന പറഞ്ഞു. രമേഷ് പിഷാരടിയുടെ ഫോണ്‍ സംഭാഷണം അജണ്ടയോടു കൂടി അവര്‍ പുറത്തുവിട്ടു. ഒരാള്‍ കൂടി ആ ഫോണ്‍ കോളില്‍ ഉണ്ടായിരുന്നു എന്ന് മാലാ പാര്‍വതി പറഞ്ഞു.
അതേസമയം, ജനറല്‍ ബോഡിയില്‍ തന്നെ അപമാനിച്ചതിന് തെളിവുകള്‍ ഉണ്ട് എന്നായിരുന്നു ശ്വേത ഓഡിയോയില്‍ പറഞ്ഞത്. കണക്കുകള്‍ അവതരിപ്പിക്കാന്‍ അനുവദിച്ചില്ല. മീറ്റിംഗ് തുടങ്ങിയപ്പോള്‍ തന്നെ ബാബുരാജ് ബഹളം ഉണ്ടാക്കി. നിരവധി സ്ത്രീകള്‍ തന്നെ വിളിച്ച് ഇതില്‍ വിഷമം പറഞ്ഞു. സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ പറ്റാത്ത ഒരു സ്ഥാപനമായി അമ്മ മാറി. സംഘടനയെ ഓര്‍ത്താണ് താന്‍ ഇത്രയും ദിവസവും മിണ്ടാതെ ഇരുന്നത് നിരപരാധിത്വം തെളിയിക്കാനും കണക്ക് അവതരിപ്പിക്കാനും അവസരം തരണമെന്ന് ശ്വേത ആവശ്യപ്പെട്ടു.
മോഹന്‍ലാല്‍ പ്രസിഡന്റ് ആയിരുന്നപ്പോഴുള്ള ചട്ടമല്ല താന്‍ പ്രസിഡന്റായപ്പോള്‍ എന്നും ശ്വേത കുറ്റപ്പെടുത്തി. നിങ്ങള്‍ക്ക് പറയാനുള്ള അവസരം ഉണ്ടാക്കിയിരിക്കുമെന്ന് രമേഷ് പിഷാരടി ഉറപ്പ് നല്‍കുന്നുമുണ്ട്. ജനറല്‍ ബോഡി യോഗത്തില്‍ എങ്ങനെയുള്ള വാക്കുകളാണ് അവര്‍ പറഞ്ഞത് എന്ന് തെളിയിക്കാനുള്ള ഒരുപാട് വീഡിയോസ് തന്റെ പക്കലുണ്ട് എന്ന് ശ്വേത മറുപടി നല്കുന്നു.
ഒരു സ്ത്രീ ഏഴ് മണിക്കൂര്‍ സ്റ്റേജില്‍ അശ്ലീല വാ്കുകള് കേട്ടു. ബാബുരാജ്, ഇടവേള ബാബു, സിദ്ദിഖ്, സുരേഷ് കൃഷ്ണ, സാദിഖ്, അപ്പ ഹാജ, മജീദ്, മാലാ പാര്‍വതി, മായ വിശ്വനാഥ് എന്നിവരെല്ലാം പറയുന്ന വീഡിയോയും ഓഡിയോയും എന്റെ കൈയ്യിലുണ്ട്. മീറ്റിംഗ് തുടങ്ങുന്നതിന് മുമ്പു തന്നെ ബാബുരാജ് തുടങ്ങി. ബാബുരാജിന്റെയും സിദ്ദിഖിന്റെയും വാക്കുകള്‍, സ്ത്രീകള്‍ക്ക് ഒച്ചയുണ്ടാക്കാന്‍ പറ്റാത്ത സ്ഥാപനമായി മാറിയിട്ടുണ്ട്.
അമ്മയ്ക്ക് വേണ്ടി മാത്രമാണ് ഇതുവരെ ഒന്നും പറയാതിരുന്നത് എന്ന് ശ്വേത പറയുന്നു. സ്ത്രീകള്‍ക്ക് മിണ്ടാന്‍ പറ്റാത്ത സ്ഥലം എന്ന് നിങ്ങള്‍ പറയുന്നിടത്ത് എല്ലാം സ്ത്രീകളാണുള്ളത് എന്ന് രമേഷ് പിഷാരടി മറുപടി പറയുന്നുണ്ട്. സ്ത്രീ വന്നപ്പോള്‍ എല്ലാം പോയി എന്ന് പൊതുജനങ്ങള്‍ക്കിടയില്‍ അഭിപ്രായമായില്ലേ. എല്ലാം പഴയ കമ്മിറ്റിക്ക് തിരിച്ചുകൊടുക്കുമെന്ന് പറയാന്‍ പറ്റില്ല, കാരണം ജനറല്‍ ബോഡിക്കേ അതിനുള്ള അധികാരമുള്ളൂ എന്നും പിഷാരടി പറയുന്നുണ്ട്.
്അമ്മയുടെ ബൈലോ പ്രകാരം അഡ്ഹോക് കമ്മിറ്റി ഉണ്ടാക്കാന്‍ പറ്റുമോ എന്ന് ശ്വേത ചോദിച്ചു. ലാലേട്ടന്റെ കമ്മിറ്റി അഡ്ഹോക് ആയപ്പോള്‍ റൂള്‍ വേറെ. ഞങ്ങള്‍ക്ക് റൂള്‍ വേറെ. കൊല്ലം തുളസി ഞങ്ങള്‍ക്ക് വേണ്ടി സംസാരിച്ചപ്പോള്‍ മൈക്ക് എനതിനാണ് സിദ്ദിഖ് പിടിച്ചു വാങ്ങിയത്, അനൂപ് ചന്ദ്രന് എന്തിനാ അടിക്കാന്‍ പോയത്, മല്ലിക സുകുമാരന്റെ കൈയ്യില്‍ നിന്ന് എന്തിനാണ് മൈക്ക് പിടിച്ചുവലിച്ചത് എന്നും ശ്വേത മേനോന് ചോദിക്കുന്നതും ഓഡിയോയിലുണ്ട്.