ലണ്ടൻ: ലേബർ പാർട്ടിക്കുള്ളിൽ രാജി സമ്മർദ്ദം ശക്തമായതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ രാജിവച്ചു. ലേബർ പാർട്ടി നേതൃസ്ഥാനവും സ്റ്റാർമർ രാജിവച്ചിട്ടുണ്ട്. തന്റെ തീരുമാനം ചാൾസ് മൂന്നാമനെ അറിയിച്ചതായും പുതിയ പ്രധാനമന്ത്രി അധികാരമേൽക്കുംവരെ കാവൽ പ്രധാനമന്ത്രിയായി തുടരുമെന്നും കിയർ സ്റ്റാർമർ മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്റ്റാർമറുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് ജനപിന്തുണ കുറഞ്ഞതോടെയാണ് പാർട്ടിയിൽ നേതൃമാറ്റത്തിനായുള്ള മുറവിളി ഉയർന്നത്. മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി നേരിട്ട കനത്ത പരാജയത്തെത്തുടർന്ന് എഴുപതിലധികം പാർട്ടി എംപിമാർ സ്റ്റാർമറുടെ രാജി ആവശ്യപ്പെട്ടിരുന്നു.
ബ്രിട്ടന്റെ 58-ാമത് പ്രധാനമന്ത്രിയായി അധികാരമേറ്റ് രണ്ട് വർഷത്തിന് ശേഷമാണ് സ്റ്റാർമർ രാജിവെച്ച് ഒഴിയുന്നത്. നിലവിലെ സാഹചര്യത്തിൽ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള നീക്കം പാർട്ടിക്കുള്ളിൽ സജീവമായികഴിഞ്ഞു. നിരവധി പേരുകളാണ് സ്റ്റാർമറുടെ പിൻഗാമിയായി പരിഗണിക്കപ്പെടുന്നത്.
ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ജനപ്രിയ മേയറായിരുന്ന ആൻഡി ബേൺഹാമാണു പ്രധാനമന്ത്രിസ്ഥാനത്തേക്കുള്ള പരിഗണനയിൽ മുന്നിലുള്ളത്. അടുത്തിടെ മേക്കർഫീൽഡ് മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ അദ്ദേഹം വിജയിച്ചിരുന്നു.
ലേബർ പാർട്ടി നേതൃത്വത്തിൽ വൻ സ്വാധീനമുള്ള മുൻ ആരോഗ്യസെക്രട്ടറിയായിരുന്ന വെസ് സ്ട്രീറ്റിംഗിന്റെ പേരും ഉയർന്നുകേൾക്കുന്നുണ്ട്. ഇതിനു പുറമേ ലേബർ പാർട്ടിയിലെ മുൻ നിരനേതാക്കളായ ആഞ്ചല റെയ്നർ, എഡ് മിലിബാൻഡ് എന്നിവരുടെ പേരുകളും ഉയർന്നുകേൾക്കുന്നുണ്ട്.
വരുന്ന ആഴ്ച പാർലമെന്റിന്റെ സംയുക്തസമ്മേളനത്തെ ചാൾഡ് രാജാവ് അഭിസംബോധന ചെയ്യാനിരിക്കയേയാണു രാജ്യത്ത് പുതിയ രാഷ്ട്രീയസംഭവികാസങ്ങൾ ഉടലെടുത്തിരിക്കുന്നത്.
Tags : UK Keir Starmer resign