x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കശുവണ്ടി അഴിമതിക്കേസ്: ഉത്തരവ് വായിച്ചാല്‍ മനസിലാകില്ലേ? മുഹമ്മദ് ഹനീഷിനെ പരിഹസിച്ച് ഹൈക്കോടതി; മാപ്പപേക്ഷ നല്‍കി

കൊച്ചി ബ്യൂറോ
Published: June 22, 2026 12:58 PM IST | Updated: June 22, 2026 12:58 PM IST

കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ സിബിഐക്ക് പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി നിരുപാധികം മാപ്പപേക്ഷിച്ചു.

നിരന്തരം ഉത്തരവുകള്‍ അവഗണിച്ചതിന് കോടതിയുടെ രൂക്ഷവിമര്‍ശനം നേരിട്ടതിന് പിന്നാലെയാണ് ഉദ്യോഗസ്ഥന്‍ രേഖാമൂലം മാപ്പപേക്ഷ നല്‍കിയത്. കോടതി ഉത്തരവ് വായിച്ചാല്‍ മനസ്സിലാകില്ലേയെന്ന് മുഹമ്മദ് ഹനീഷിനെ പരിഹസിച്ച ഹൈക്കോടതി, നിരന്തരം കോടതി ഉത്തരവുകള്‍ അവഗണിച്ചതായും ചൂണ്ടിക്കാട്ടി.

തിങ്കളാഴ്ച കോടതിയില്‍ ഹാജരാകണമെന്നും ഇല്ലെങ്കില്‍ കടുത്ത നിയമനടപടി നേരിടേണ്ടി വരുമെന്നും കഴിഞ്ഞ വെള്ളിയാഴ്ച കേസ് പരിഗണിച്ച കോടതി മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് അദ്ദേഹം നേരിട്ട് ഹാജരായത്. താന്‍ വ്യവസായ വകുപ്പിന്‍റെ ചുമതല ഒഴിഞ്ഞുവെന്ന് മുഹമ്മദ് ഹനീഷ് കോടതിയെ അറിയിച്ചു.

കേസ് ഇന്ന് ഉച്ചയ്ക്ക് വീണ്ടും പരിഗണിക്കും. സിബിഐക്ക് പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നത് പരിഗണിക്കണമെന്ന് സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ഏപ്രില്‍ 10ന് ഉത്തരവിട്ടിരുന്നു. തുടര്‍ച്ചയായി അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ മുഹമ്മദ് ഹനീഷ് നേരിട്ടു ഹാജരാകാന്‍ ജസ്റ്റീസ് എ. ബദറുദീന്‍റെ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ ഇതിനെതിരെ മുഹമ്മദ് ഹനീഷ് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയും നേരിട്ടു ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു. 2006-2015 കാലഘട്ടത്തില്‍ കശുവണ്ടി വികസന കോര്‍പറേഷന്‍ അസംസ്‌കൃത കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും നടന്നുവെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.

കേസില്‍ മുഖ്യപ്രതികളായ കോര്‍പറേഷന്‍ മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി നേതാവുമായ ആര്‍. ചന്ദ്രശേഖരന്‍, മുന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.എ. രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ അനുമതി തേടിയെങ്കിലും ഇതിന് കഴിഞ്ഞ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല.

നടപടിക്രമങ്ങളിലുണ്ടായ പ്രശ്‌നങ്ങള്‍ മാത്രമാണ് സിബിഐ കണ്ടെത്തിയിട്ടുള്ളതെന്നും ഈ സാഹചര്യത്തില്‍ അനുമതി നല്‍കാനാവില്ല എന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. തുടര്‍ന്ന് പരാതിക്കാരനായ കടകംപള്ളി മനോജ് കോടതിയലക്ഷ്യ ഹര്‍ജിയുമായി വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Tags : High Court Mohammed Haneesh apology

Recent News

Corehub Up