Kerala
തൃശൂർ: മേയർ സ്ഥാനാർഥിത്വം കിട്ടാത്തതിനെ തുടർന്ന് വിവാദ പ്രസ്താവന നടത്തി പാർട്ടി നടപടി നേരിട്ട തൃശൂർ കൗൺസിലർ ലാലി ജെയിംസ് വീണ്ടും കോൺഗ്രസിൽ. ഡിസിസി അധ്യക്ഷന്‍ മാപ്പ് എഴുതി നൽകിയതിനെ തുടർന്നാണ് ലാലി ജെയിംസിനെ തിരിച്ചെത്താനുള്ള വഴി തുറന്നത്.
തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി രാജൻ പല്ലന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ ലാലി എത്തി. രാജൻ പല്ലനൊപ്പം തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമാകുമെന്നും ലാലി പറഞ്ഞു.
പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. കുടുംബത്തിലെ ചെറിയ പ്രശ്നങ്ങളിൽ നടപടി എടുക്കും. അങ്ങനെ മാത്രമേ സസ്പെൻഷൻ നടപടിയെ കാണുന്നുള്ളു. താൻ എന്നും പാർട്ടിക്കൊപ്പം ഉണ്ടാകുമെന്നും പാർട്ടിയോട് മാപ്പ് പറയുന്നതിൽ അഭിമാനമെന്നും ലാലി ജെയിംസ് പറഞ്ഞു.
ലാലിയുടെ മടങ്ങിവരവ് കൂടുതൽ ഗുണകരമാകുമെന്ന് സ്ഥാനാർഥി രാജൻ പല്ലൻ പറഞ്ഞു.മേയർ തെരഞ്ഞെടുപ്പിൽ തഴഞ്ഞതിന് പിന്നാലെയാണ് പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റെന്ന ഗുരുതര ആരോപണം ലാലി ജെയിംസ് ഉന്നയിച്ചത്.
Kerala
കോഴിക്കോട്: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചവര്‍ക്കെതിരേ സംഘടനാപരമായി നടപടിയെടുത്ത് സ്വയം മാപ്പു പറയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രി വീണയ്ക്കെതിരേ കുറേക്കാലമായി നിരന്തരം വിദ്വേഷ കാംപയിന് നടക്കുന്നുണ്ട്. അതിന്റെ ഉത്പന്നമാണ് കണ്ണൂരില്‍ നടന്ന ആക്രമണം. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ മന്ത്രി ആക്രമിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം കെഎസ്യുക്കാർ മന്ത്രി താമസിക്കുന്ന വീട്ടില്‍ കൊണ്ടുപോയി റീത്ത് വച്ചു.
മന്ത്രി വീണാ ജോര്‍ജിനെ നൂലില്‍ക്കെട്ടി ഇറക്കിയതല്ല. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രിക്കും ഈ നാട്ടില്‍ ജീവിക്കണം. പരിക്കുപറ്റിയതായി മന്ത്രി അഭിനയിക്കുകയാണെന്ന ആരോപണം അതുന്നയിച്ചവരില് മനുഷ്യത്വം ചോര്‍ന്നുപോയി എന്നതിന്റെ ലക്ഷണമാണ്.
ജനാധിപത്യ സംവിധാനത്തില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധിക്കുന്നതു തെറ്റല്ല. താനടക്കമുള്ള ആളുകള്‍ കരിങ്കൊടി സമരത്തിലൊക്കെ പങ്കെടുത്തിട്ടുണ്ട്.
ഇത് അത്തരമൊരു സമരമായി കാണാന്‍ കഴിയില്ലെന്നും റിയാസ് പറഞ്ഞു.
National
ബംഗളുരു: കർണാടകത്തിൽ പത്രപ്പരസ്യത്തിലൂടെ ബിജെപിയും കോൺഗ്രസും തമ്മിൽ നടക്കുന്ന വെല്ലുവിളിയിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ഉപയോഗിക്കുന്നതിനെതിരേ ഗാന്ധിസ്മാരക നിധി. കഴിഞ്ഞ ചൊവ്വാഴ്ച പ്രമുഖ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച പരസ്യമാണു സംഭവത്തിനാധാരം.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം അട്ടിമറിച്ചതിനെതിരേ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ പ്രസിദ്ധീകരിച്ച മുഴുപ്പേജ് പരസ്യത്തിലാണ് ആദ്യം ഗാന്ധിജിയെ ഉപയോഗിച്ചത്. തൂവെള്ള ഷർട്ടും കാക്കി പാന്റ്സും ധരിച്ച ഗാന്ധിജിയുടെ രൂപം കേന്ദ്രത്തെ ശകാരിക്കുന്ന മട്ടിലാണു പരസ്യം. മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിക്കു പകരം വിബി-ജി രാം ജി പദ്ധതി നടപ്പാക്കിയ ബിജെപി സർക്കാരിനെ ലക്ഷ്യമിട്ടായിരുന്നു പരസ്യം.
ഇതിനെതിരേയുള്ള ബിജെപിയുടെ പരസ്യത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, മുതിർന്ന നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരെ ഗാന്ധിജി വടിയെടുത്ത് തല്ലുന്നതായാണു ചിത്രീകരിച്ചിരിക്കുന്നത്. എല്ലാറ്റിനെയും നശിപ്പിക്കുന്നവരെന്നും ഗാന്ധി പറയുന്നുണ്ട്.
ഗാന്ധിയെ അപകീർത്തികരമായി ചിത്രീകരിച്ചുവെന്നു മാത്രമല്ല അദ്ദേഹത്തിന്റെ ആശയസംഹിതകളെക്കുറിച്ചു യുവജനങ്ങളിൽ തെറ്റായ വിവരവും ഇതുവഴി നൽകുകയാണെന്ന് ഗാന്ധി സ്മാരകനിധി പ്രസിഡന്റ് വി.പി. കൃഷ്ണയും സെക്രട്ടറി എം.സി. നരേന്ദ്രയും പറഞ്ഞു.