തിരുവനന്തപുരം: നിയമസഭയിൽ സംസാരിക്കാൻ പ്രതിപക്ഷ അംഗങ്ങൾക്ക് സ്പീക്കർ അധികസമയം നൽകുന്നുവെന്ന് ആരോപിച്ച് മന്ത്രി എ.പി. അനിൽകുമാർ രംഗത്ത്. പകർച്ചപ്പനിയുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ നോട്ടീസിന് പിന്നാലെയുള്ള വാക്കൗട്ട് പ്രസംഗത്തിലാണ് അധികസമയം അനുവദിച്ചുവെന്ന ആരോപണം ഉയർന്നത്.
പ്രതിപക്ഷ നേതാവിന് 15 മിനിറ്റും രണ്ടാം കക്ഷിയുടെ നേതാവിന് ഏഴ് മിനിറ്റും സംസാരിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ അനുമതി നൽകിയെന്നാണ് മന്ത്രിയുടെ പരാതി. കഴിഞ്ഞ പത്ത് വർഷമായി പ്രതിപക്ഷ നേതാവിന് വാക്കൗട്ട് പ്രസംഗത്തിന് 10 മിനിറ്റാണ് അനുവദിക്കാറുള്ളതെന്നും ഇത് സഭയിൽ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം സ്പീക്കറെ നേരിട്ട് അറിയിച്ചു.
എന്നാൽ മന്ത്രിയുടെ ആരോപണങ്ങൾ പൂർണമായും തള്ളിക്കൊണ്ട് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും രംഗത്തെത്തി. പ്രതിപക്ഷ നേതാവ് 12 മിനിറ്റും കെ.രാജന് അഞ്ച് മിനിറ്റും മാത്രമാണ് സഭയിൽ പ്രസംഗിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണപക്ഷത്തുനിന്ന് ആരോപണം ഉയർന്ന സാഹചര്യത്തിൽ സമയക്രമം കൃത്യമായി പരിശോധിക്കാമെന്നും സ്പീക്കർ സഭയെ അറിയിച്ചു.
Tags : a.p.anil kumar speaker thriuvanchoor radhakrishnan