ചണ്ഡീഗഡ്: ഹരിയാനയിലെ ഹിസാറിൽ നീറ്റ് പുനഃപരീക്ഷ നടക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ വിദ്യാർഥിനി ജീവനൊടുക്കി. ധാനി ഖാൻ ബഹാദൂർ സ്വദേശിനി സിമ്രാൻ (19) ആണ് മരിച്ചത്. പരീക്ഷ കേന്ദ്രത്തിലേക്ക് പോകാനായി ഞായറാഴ്ച രാവിലെ 11 മണിയോടെ തയാറെടുക്കുന്നതിനിടെയാണ് സംഭവം.
കഴിഞ്ഞ മൂന്ന് വർഷമായി നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു സിമ്രാൻ. വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർഥിനിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു.
പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ സിമ്രാനെ മാനസികമായി തളർത്തിയിരുന്നതായി കുടുംബം പറയുന്നു. അതേസമയം, സിമ്രാൻ അബദ്ധത്തിൽ കീടനാശിനി കഴിച്ചതാണെന്ന് ഗ്രാമ പഞ്ചായത്ത് തലവൻ വിജയ് കുമാർ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.