കൽപ്പറ്റ: വയനാട്ടിൽ അഞ്ചുപേരിൽക്കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. പനിയും വയറിളക്കവും ഛർദിയും ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിച്ച കോളിയാടി എയുപി സ്കൂളിലെ കുട്ടികളിൽനിന്നു ശേഖരിച്ച് കഴിഞ്ഞ ഏഴിന പരിശോധനക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസുള്ള പെണ്‍കുട്ടികളിലാണ് പുതുതായി രോഗബാധ കണ്ടെത്തിയത്.
നിലവില്‍ രോഗം സ്ഥിരീകരിച്ച എട്ട് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ഡോ.കെ.പി. റീത്തയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം കോളിയാടിയും പരിസരപ്രദേശവും സന്ദര്‍ശിച്ചു. രോഗവ്യാപനം തടയാനുമുള്ള നിർദേശങ്ങള്‍ സംഘം നല്കി.
ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ രോഗ പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളും നേരിട്ടുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളും പ്രദേശത്ത് ഊർജിതമായി നടന്നുവരികയാണ്. കുടിവെള്ള സ്രോതസുകള്‍ ശുദ്ധീകരിക്കുന്നതിന് പ്രത്യേക ക്ലോറിനേഷന് ഡ്രൈവ് നടത്തുന്നുണ്ട്.
ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ജാഗ്രത നിര്‍ദേശങ്ങളും പ്രതിരോധ മാർഗങ്ങളും പൊതുജനം കര്‍ശനമായി പാലിക്കണമെന്നും വ്യക്തി, ഭക്ഷണ, പരിസര ശുചിത്വ കാര്യങ്ങളില്‍ വീഴ്ച വരുത്തരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ. കെ.ടി. രേഖ അറിയിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ നേടണം.
അതിനിടെ, ആളുകൾ കൂട്ടം കൂടുന്നതിന് നെൻമേനി പഞ്ചായത്തിൽ ഒരാഴ്ച നിയന്ത്രണം ഏർപ്പെടുത്തി ജില്ല കലക്ടർ ഉത്തരവായി.
Tags : Shigella Wayanad Latest News