ആലപ്പുഴ: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ കോൺഗ്രസ് പ്രവർത്തകർക്ക് ക്രൂരമർദനമേറ്റ സംഭവത്തിൽ തിരിച്ചറിയൽ പരേഡ് പൂർത്തിയായി. അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് മർദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കളായ എ.ഡി. തോമസ് എംഎൽഎയും അജയ് ജുവൽ കുര്യാക്കോസും അറിയിച്ചു.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ജോജി മോൻ ജോസഫ് ആണ് കേസിൽ ഒന്നാം സാക്ഷി. ജോജി മോൻ ജോസഫും സംഭവ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ലോക്കൽ പോലീസ് ഉദ്യോഗസ്ഥരും പ്രതികളെ തിരിച്ചറിഞ്ഞു.
എന്നാൽ ഇതുവരെ മർദനത്തിന് ഉപയോഗിച്ച ലാത്തി കണ്ടെത്താനായിട്ടില്ലെന്നും ലാത്തി സറണ്ടർ ചെയ്തുവെന്ന പ്രതിഭാഗത്തിന്റെ കള്ളമാണെന്നും എ.ഡി.തോമസ് പറഞ്ഞു. പ്രതികൾ നിരന്തരം കള്ളം പറഞ്ഞ് കേസ് അന്വേഷണം മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണെന്നും എ.ഡി.തോമസ് കൂട്ടിച്ചേർത്തു.
Tags : AD Thomas alappuzha congress kerala police