പാലക്കാട്: പാലക്കാട് ജില്ലയിൽ കഴിഞ്ഞ 10 വർഷത്തിനിടെ 28 കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചെന്ന സിബിഐയുടെ കണ്ടെത്തലിൽ റിപ്പോർട്ട് തേടി ഹൈക്കോടതി. രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
കൊല്ലങ്കോട് 12കാരിയുടെ ദുരൂഹ മരണത്തെ കുറിച്ച് അന്വേഷിക്കാൻ സിബിഐയ്ക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. കുട്ടി ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ലൈംഗിക അതിക്രമത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. കഴിഞ്ഞ 10 വർഷത്തിലേറെയായി ക്രൈം ബ്രാഞ്ച് ആണ് അന്വേഷണം നടത്തിയത്.
ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തത ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോടതി കേസ് സിബിഐക്ക് കൈമാറിയത്. സമാനമായ മറ്റ് 23 കേസുകളിലും സിബിഐയോട് കോടതി റിപ്പോർട്ട് തേടുകയായിരുന്നു. വാളയാർ കുട്ടികളുടെ ആത്മഹത്യയിൽ സിബിഐ നൽകിയ കുറ്റപത്രത്തിലാണ് ദുരൂഹമരണങ്ങളെക്കുറിച്ച് പരാമർശം ഉണ്ടായത്.
വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ നൽകിയ കുറ്റപത്രത്തിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പാലക്കാട് ജില്ലയിൽ 13 വയസ്സിനു താഴെയുള്ള 28 കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചുവെന്ന് പരാമർശിച്ചിരുന്നു. ഇതേ തുടർന്നാണ് സിബിഐയോട് കോടതി റിപ്പോർട്ട് തേടിയിരിക്കുന്നത്.
Tags : cbi kerala high court kerala police palakkad