Kerala
പാലക്കാട്: ചന്ദ്രനഗറിൽ പാഴ്സൽ ലോറിയും ടോറസും കൂട്ടിയിടിച്ച് അപകടം. രണ്ട് വാഹനങ്ങളിലേയും ഡ്രൈവർമാർക്ക് പരിക്കേറ്റു. ഡ്രൈവർമാരെ ആശുപത്രിയിലേയ്ക്ക് മാറ്റി.
ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. കോയന്പത്തൂർ തൃശൂർ ദേശീയ പാതയിലാണ് അപകടം നടന്നത്. ലോറിയിലെ ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
കോയന്പത്തൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്നു ടോറസ്. കോയന്പത്തൂർ ഭാഗത്ത് നിന്ന് വരുകയായിരുന്നു പാഴ്സൽ ലോറി. രണ്ട് വാഹനങ്ങളുടെയും മുൻഭാഗം തകർന്നു.
Kerala
പാലക്കാട്: ആദിവാസി യുവാവ് മധുവിന്റെ കൊലപാതക കേസിൽ ശിക്ഷാവിധി റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്. പ്രതികൾ പുറത്തിറങ്ങുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നാണ് മധുവിന്റെ കുടുംബത്തിന്റെ വാദം.
ശിക്ഷ വർധിപ്പിക്കണമെന്ന മധുവിന്റെ കുടുംബത്തിന്റെ അപ്പീലിലും ഇന്ന് ഹൈക്കോടതി തീരുമാനം ഉണ്ടാകും. 2018 ഫെബ്രുവരി 22ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മധുവിനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
കേസിൽ 13 പ്രതികൾക്ക് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി പ്രതികൾക്ക് ഏഴ് വർഷത്തെ കഠിന തടവ് വിധിച്ചിരുന്നു. 16ാം പ്രതിക്ക് മൂന്ന് മാസം തടവും 500 രൂപ പിഴയും ശിക്ഷ നൽകി. നാലാം പ്രതി അനീഷ്, 11-ാം പ്രതി അബ്ദുൽ കരിം എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചു.
ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നതു തടഞ്ഞ് ഹൈക്കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. മറ്റു പ്രതികളുടെ ശിക്ഷ തടയണം എന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
Kerala
പാലക്കാട്: ഭാര്യയെയും ബന്ധുക്കളെയും കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. പാലക്കാട് ഒറ്റപ്പാലത്തിന് സമീപം മൈലുംപുറത്താണ് സംഭവം. മൈലുംപുറം സ്വദേശിനി പത്മജയ്ക്കും നാല് ബന്ധുക്കൾക്കുമാണ് കുത്തേറ്റത്.
സംഭവത്തിൽ പത്മജയുടെ ഭർത്താവ് അനിൽ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പത്മജ സ്വന്തം വീട്ടിലേയ്ക്ക് പോയതിൽ പ്രകോപിതനായ അനിൽ കുമാർ ആക്രമിക്കുകയായിരുന്നു. സംഭവസമയം പത്മജ വീടിനകത്തായിരുന്നു.
ആയുധവുമായെത്തിയ അനിൽ കുമാർ ആദ്യം പത്മജയെ കുത്തിപ്പരിക്കേൽപ്പിച്ചു. ഇതുകണ്ട സഹോദരൻ സച്ചിൻ തടയാൻ ശ്രമിച്ചു. തുടർന്നാണ് ഇയാൾക്ക് കുത്തേറ്റത്. തടയാൻ ശ്രമിച്ച ബന്ധുക്കളായ മോഹനകുമാറിനും വിഷ്ണുജിത്തിനും ആക്രമണത്തിൽ പരിക്കേറ്റു.
ഇതേ തുടർന്ന് പരിക്കേറ്റ നാല് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്മജയുടെയും സച്ചിന്റെയും പരിക്കുകൾ ഗുരുതരമല്ല. അനിൽകുമാറിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
Kerala
പാലക്കാട്: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീണ് യാത്രക്കാരന്റെ കാലറ്റുപോയി. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നടന്ന സംഭവത്തിൽ പൂളക്കുണ്ട് സ്വദേശി സിദ്ധീഖിന്റെ വലതു കാലാണ് അറ്റുപോയത്.
ഏറെനേരത്തെ തെരച്ചിലിനുശേഷമാണ് ട്രാക്കിൽ നിന്ന് മുറിഞ്ഞ കാലിന്റെ ഭാഗം കണ്ടെത്തിയത്. രാത്രി ഏഴേമുക്കാലോടെ ആലപ്പുഴ- ചെന്നൈ എക്സ്പ്രസ് ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണു അപകടം.
അപകടത്തിൽ സിദ്ധീഖിന്റെ ഇടതുകാലിനും പരിക്കുണ്ട്. അപകടം നടന്ന ഉടൻ തന്നെ റെയിൽവേ പോലീസും മറ്റ് യാത്രക്കാരും ചേർന്ന് സിദ്ധീഖിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
പാലക്കാട്: ഭാര്യ സ്വന്തം വീട്ടിലേക്ക് പോയതിൽ പ്രകോപിതനായ യുവാവ് ഭാര്യ ഉൾപ്പടെ നാലുപേരെ കുത്തിപ്പരിക്കേൽപ്പിച്ചു. പാലക്കാട് ഒറ്റപ്പാലത്തിന് സമീപം മയിലുംപുറത്ത് ബുധനാഴ്ചയാണ് സംഭവം.
കുടുംബ വീട്ടിലെ സർപ്പകാവിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ രണ്ട് ദിവസം മുൻപാണ് അനിൽ കുമാറിന്റെ ഭാര്യ പത്മജ സ്വന്തം വീട്ടിൽ പോയത്. പത്മജ വീട്ടിൽ പോകുന്നത് അനിൽ കുമാറിന് ഇഷ്ടമില്ലായിരുന്നു.
അനിൽ കുമാറിന്റെ അനുവാദമില്ലാതെയാണ് പത്മജ വീട്ടിൽ പോയത്. പരിപാടി നടക്കുന്നതിനിടെ അനിൽ കുമാർ ആയുധവുമായി വീട്ടിലെത്തി. ഈ സമയം പത്മജ വസ്ത്രം മാറാൻ വീട്ടിലെ മുറിയിലേക്ക് പോയിരുന്നു.
വീട്ടിലെത്തിയ അനിൽ കുമാർ പത്മജയെ കത്തികൊണ്ട് ആക്രമിച്ചു. ഇതുകണ്ട് തടയാൻ ശ്രമിച്ച സച്ചിനെയും അനിൽ കുമാർ ആക്രമിച്ചു. സംഭവത്തിൽ ഇടപെട്ട ചെറിയച്ഛൻ മോഹൻ കുമാറിന്റെ കഴുത്തിലും നെഞ്ചിലും മുതുകിലും അനിൽ കുമാർ കുത്തി. ഇവരുടെ ബന്ധു വിഷ്ണു ജിത്തിനെയും അനിൽ കുമാർ ആക്രമിച്ചു.
വിവരമറിഞ്ഞെത്തിയ പോലീസ് അനിൽകുമാറിനെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
പാലക്കാട്: പാലക്കാട് നഗരത്തിൽ വൻ രാസലഹരി വേട്ട. 538 ഗ്രാം എംഡിഎംഎയുമായി തൃശൂര്‍ പുതൂര്‍ സ്വദേശി റെനില്‍ രാജ് ആണ് പിടിയിലായത്. പിടിച്ചെടുത്ത ലഹരി മരുന്നിന് വിപണിയില്‍ ഒന്നരക്കോടി രൂപ വിലവരുമെന്ന് എക്സൈസ് അറിയിച്ചു.
വാളയാര്‍ പാമ്പാംപള്ളത്തുള്ള ടോള്‍ പ്ലാസയില്‍ നടത്തിയ പരിശോധനയിലാണ് കെഎസ്ആര്‍ടിസി ബസില്‍ കടത്താന്‍ ശ്രമിച്ച ലഹരിമരുന്നുമായി പ്രതി പിടിയിലായത്. എംഡിഎംഎ കോയമ്പത്തൂരില്‍ നിന്നും വാങ്ങിയതാണെന്നാണ് പ്രതി എക്സൈസിന് മൊഴി നൽകി.
വിദ്യാർഥികൾക്ക് ഉൾപ്പെടെ വിതരണം ചെയ്യാൻ എത്തിച്ചതാണ് പിടിച്ചെടുത്ത എംഡിഎംഎ എന്ന് എക്സൈസ് അറിയിച്ചു. പ്രതിക്ക് ഗോവയിലെ ചൂതാട്ട കേന്ദ്രങ്ങളുമായി ബന്ധമുള്ളതായി എക്സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.
ഇയാൾ ആദ്യമായാണ് എക്സൈസിന്റെ വലയിൽപ്പെടുന്നത്. ഇയാള്‍ക്കെതിരെ മറ്റു കേസുകള്‍ നിലവിലുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പാലക്കാട് ജില്ലയിൽ ഈ വർഷം എക്സൈസ് പിടിച്ചെടുത്ത ഏറ്റവും ഉയർന്ന അളവിലുള്ള രാസലഹരി കേസാണിത്.
Kerala
പാലക്കാട്: നിയന്ത്രണം വിട്ട ബൈക്ക് ലോറിയിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രക്കാരായ സുഭാഷ് (19), രജീഷ് (21) എന്നിവരാണ് മരിച്ചത്. പാലക്കാട് എരിമയൂരിലാണ് അപകടമുണ്ടായത്. മൂന്ന് പേരാണ് അപകട സമയം ബൈക്കിൽ യാത്ര ചെയ്തിരുന്നത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുഖിൽ(18) ആശുപത്രിയിൽ ചികിത്സയിലാണ്. മൂവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് ലോറിക്ക് അടിയിൽപ്പെടുകയായിരുന്നു. രണ്ടുപേർ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Kerala
പാലക്കാട്: ബിഹാറിൽ നിന്ന് ട്രെയിൻമാറിക്കയറി പാലക്കാട്ടെത്തിയ സഹോദരിമാർക്ക് തുണയായി റെയിൽവേ പോലീസ്. പതിനേഴും പതിനെട്ടും വയസുള്ള പെൺകുട്ടികളാണ് വഴിതെറ്റി പാലക്കാട്ടെത്തിയത്. ഡൽഹി കാണാനാണ് ഇവർ ബിഹാറിലെ വീട്ടിൽ നിന്ന് ഇറങ്ങിയത്.
എന്നാൽ യാത്രയ്ക്കിടെ ഇവർക്ക് ട്രെയിൻ മാറിപ്പോകുകയായിരുന്നു. പാലക്കാട് റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ സംശയകരമായ സാഹചര്യത്തിൽ ഇവരെ പോലീസ് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് തങ്ങൾക്ക് സംഭവിച്ച വലിയ അമളി ഇവർ പോലീസിനോട് വെളിപ്പെടുത്തിയത്.
പിന്നീട് ആർപിഎഫ് ഉദ്യോഗസ്ഥർ ഇവരുടെ വീട്ടിൽ ബന്ധപ്പെടുകയായിരുന്നു. നിലവിൽ ഇവരെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. വീട്ടുകാർ എത്തിയ ശേഷം കുട്ടികളെ അവർക്കൊപ്പം വിട്ടയക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
Kerala
പാലക്കാട്: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി. സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തെ വിമർശിച്ച ഏരിയ കമ്മിറ്റി അംഗത്തെ തരം താഴ്ത്തിയതിൽ പ്രതിഷേധിച്ച് 20 ഓളം പേർ സിപിഐഎമ്മിൽ നിന്ന് രാജിവച്ചു.
കഴിഞ്ഞദിവസമാണ് പാലക്കാട് ഏരിയ കമ്മിറ്റി അംഗമായിരുന്ന അബ്ദുൽ ഷുക്കൂറിന് പാർട്ടിയിൽനിന്ന് തരംതാഴ്ത്തിയത്. ഏരിയ കമ്മിറ്റി യോഗത്തിൽ വച്ച് ജില്ലാ നേതൃത്തോട് കലഹിച്ചതിന്ന് പിന്നാലെയാണ് അബ്ദുൽ ഷുക്കൂറിനെ തരംതാഴ്ത്താൻ തീരുമാനിച്ചത്.
പാലക്കാട് ഏരിയ കമ്മറ്റി അംഗവും പാലക്കാട് നഗരസഭ കൗൺസിലറുമായ അബ്ദുൽ ഷുക്കൂർ പാർട്ടിയിൽ നിന്നും രാജിവെച്ചിരുന്നു. ജില്ലാ സെക്രട്ടി ഇഎൻ സുരേഷ് ബാബുവുമായി ഏരിയ കമ്മറ്റി യോഗത്തിൽ ഉണ്ടായ തർക്കത്തിന് പിന്നാലെയായിരുന്നു രാജി. കൂടുതൽ സ്വതന്ത്രനായി മുന്നോട്ട് പോകുമെന്ന് അബ്ദുൽ ഷുക്കൂർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
അതേസമയം, അബ്ദുൽ ഷുക്കൂറിന്റെ രാജിക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നിരവധി ബിജെപി നേതാക്കൾ രംഗത്തെത്തി. ആദ്യ വിക്കറ്റ് വീണു എന്നാണ് ബിജെപിയുടെ പ്രതികരണം. മുമ്പ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്തും ഷുക്കൂറിന്റെ അതൃപ്തി വലിയ വാർത്തയായിരുന്നു.
Kerala
പാലക്കാട്: വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ യുവതിയും ആൺസുഹൃത്തും പിടിയിൽ. പാലക്കാട് വടക്കഞ്ചേരി മണപ്പാടം പാട്ടോല സ്വദേശിനി ശ്രുതിയും സുഹൃത്ത് കിഴക്കഞ്ചേരി സ്വദേശി ലിന്റോ കുര്യാക്കോസുമാണ് പിടിയിലായത്.
ശ്രുതിയുടെ അമ്മയുടെ സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. ഏഴരപ്പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച ശേഷം ഇവർ കന്യാകുമാരിയിലേക്ക് കടന്നുകളയുകയായിരുന്നു. വടക്കഞ്ചേരി പോലീസ് കന്യാകുമാരിയിലെത്തി ഇരുവരെയും പിടികൂടുകയായിരുന്നു.
ശ്രുതിക്ക് ഭര്‍ത്താവും ഏഴും മൂന്നും വയസ് പ്രായമുള്ള കുട്ടികളുമുണ്ട്. ഉപേക്ഷിച്ച് പോയതിനും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതിനും ശ്രുതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മോഷണത്തിന് കൂട്ടുനിന്നതിനും സ്വര്‍ണം പണയം വച്ചതിനും ലിന്റോയ്ക്കെതിരെയും കേസെടുത്തു.
Kerala
പാലക്കാട്: തച്ചമ്പാറ മുതുകുറിശിയില് 55 വയസുകാരന് സൂര്യാതപമേറ്റു മുതുകുറിശി വാക്കോടന്‍ ചോലയില്‍ക്കുന്ന് സ്വദേശി ഗോപാലകൃഷ്ണനാണ് സൂര്യാതപമേറ്റത്.
മുഖത്തും രണ്ട് കൈകളിലും ഇടുപ്പിലും പൊള്ളലേറ്റിട്ടുണ്ട്. കാഞ്ഞിരപ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി.
കൊല്ലത്ത് 10 വസുകാരന് സൂര്യാഘാതമേറ്റിരുന്നു. പോരുവഴി നടുവിലേമുറിയിൽ ജിബി കവിത ദമ്പതികളുടെ മകൻ ദേവനന്ദിനാണ് സൂര്യാതപമേറ്റത്.
ദേവാനന്ദിന്റെ കൈയ്ക്കും തോളിനും അടക്കം പൊള്ളലേറ്റു. കുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കവേയാണ് സംഭവം. കൈക്കും തോളിനും താടിയുടെ ഭാഗത്തുമാണ് പൊള്ളലേറ്റിരിക്കുന്നത്.
തോളിന്റെ ഭാഗത്താണ് കൂടുതൽ പൊള്ളലേറ്റിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
Kerala
പാലക്കാട്: അട്ടപ്പാടിയില്‍ അമ്മയാന ഉപേക്ഷിച്ച കുട്ടിയാന ധോണി ആന പരിപാലന കേന്ദ്രത്തിൽ ചികിത്സയിലിരിക്കെ ചരിഞ്ഞു. അബ്ബന്നൂരില്‍ പാറയിടുക്കില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ കുട്ടിയാനയാണ് ചരിഞ്ഞത്.
ഏപ്രിൽ 14ന് ആയിരുന്നു ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുളള ആനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പാറക്കെട്ടിനിടയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. പിന്നാലെ പുറത്തെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു.
തുടർന്ന് താത്കാലിക താവളം ഒരുക്കി സംരക്ഷണം നല്‍കുകയായിരുന്നു. തിരികെ കൊണ്ടുപോകാന്‍ ആനക്കൂട്ടം എത്തുമെന്ന പ്രതീക്ഷയിലായിരുന്നു താത്കാലിക സംരക്ഷണ കേന്ദ്രം ഒരുക്കി കുട്ടിയാനയെ വനത്തിൽ തന്നെ പാർപ്പിച്ചത്.
തുടർന്ന് ആനക്കൂട്ടം തിരികെ വരാതായതോടെ ഒരാഴ്ച മുന്‍പാണ് കുട്ടിയാനയെ ധോണി ആന പരിപാലന കേന്ദ്രത്തിലേക്ക് ചികിത്സയ്ക്കായി മാറ്റിയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ജഡം സംസ്കരിച്ചു.
Kerala
പാലക്കാട്: പാലക്കാട് രണ്ട് പേർക്ക് സൂര്യാഘാതമേറ്റു. ലക്കിടി കൂട്ടുപാതയിൽ ഓട്ടോറിക്ഷ ഡ്രൈവർ ജയൻ, ഒറ്റപ്പാലം സ്വദേശി ജയശ്രീ എന്നിവർക്കാണ് സൂര്യാഘാതമേറ്റത്.
ജയന് കഴുത്തിൽ ഉൾപ്പെടെ ശരീരത്തിന്റെ മൂന്ന് ഭാഗങ്ങളിലാണ് പൊള്ളലേറ്റത്. ജയശ്രീ വാണിയംകുളത്ത് നിന്ന് തോട്ടക്കരയിലേക്ക് പോകുന്നതിനിടെയാണ് സൂര്യാഘാതമേറ്റത്.
അതേസമയം, ഇടുക്കി കട്ടപ്പനയിലും ഒരാൾക്ക് സൂര്യതാപമേറ്റു. 20 ഏക്കർ സ്വദേശി താഴത്തുവീട്ടിൽ അജീഷിനാണ് പൊള്ളലേറ്റത്.
തടിപ്പണിക്കിടെയാണ് സംഭവം. അജീഷ് ആശുപത്രിയിൽ ചികിത്സ തേടി. സംസ്ഥാനത്ത് ഇടുക്കി, വയനാട് ജില്ലകൾ ഒഴികെ 12 ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്. സംസ്ഥാനമാകെ അതീവ ജാഗ്രത തുടരണമെന്നും പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ വെയില് ഏല്‍ക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്.
Kerala
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാലക്കാട്ടെ വോട്ടർമാർക്ക് ബിജെപി പ്രവർത്തകർ പണം കൈമാറിയെന്ന പരാതിയിൽ ജില്ലാ കളക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോര്‍ട്ട് കൈമാറി. പുറത്തുവന്ന ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനാഫലം ഉൾപ്പടെയാണ് റിപ്പോർട്ട് കൈമാറിയത്.
എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ കണ്ണാടി പഞ്ചായത്തിൽ പ്രചാരണത്തിന് എത്തിയപ്പോൾ ഇവരുടെ ഒപ്പമുണ്ടായിരുന്ന യുവതി വയോധികയ്ക്ക് പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്ന് യുഡിഎഫ് നേതൃത്വം കളക്ടർക്ക് പരാതി നൽകുകയായിരുന്നു.
പണം കൈമാറിയത് കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്തതോടെ പണം നൽകിയത് കൂട്ടത്തിലുള്ള യുവതിയുടെ വല്യമ്മയ്ക്കാണെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി. വിവാദമായതോടെ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ അറിയില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
പണം കിട്ടിയതായി ആദ്യം സ്ഥീരീകരിച്ച വയോധിക പിന്നീട് അത് തിരുത്തകയും ചെയ്തിരുന്നു. എന്നാൽ ആരോപണങ്ങൾ ശോഭ സുരേന്ദ്രൻ തള്ളിക്കളഞ്ഞിരുന്നു. കോൺഗ്രസ് പറഞ്ഞുവിട്ട വനിതയാണ് പണം നൽകിയതെന്നായിരുന്നു ശോഭയുടെ വാദം.
Kerala
പാലക്കാട്: പാലക്കാട് ഊഞ്ഞാൽ ആടുന്നതിനിടെ 10 വയസുകാരന് ദാരുണാന്ത്യം. പാലക്കാട് നല്ലേപ്പിള്ളി കറുപ്പുസ്വാമി- പ്രിയ ദമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്. ബനിയൻ കഴുത്തിൽ കുരുങ്ങിയാണ് കുട്ടി മരിച്ചത്.
വ്യാഴാഴ്ച രാവിലെ 11ഓടെ ആണ് അപകടം നടന്നത്. വീടിന്റെ സിറ്റൗട്ടിലെ ഊഞ്ഞാൽ കയറിൽ പിടിച്ച് ആടുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഭവ സമയം വീട്ടിൽ കുട്ടി ഒറ്റയ്ക്കായിരുന്നു.
Kerala
പാലക്കാട്: പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രനെതിരായ വോട്ടിന് നോട്ട് ആരോപണത്തിൽ ജില്ലാ കളക്ടർ ഇന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിക്കും. കണ്ണാടി പഞ്ചായത്തിലെ വോട്ടറായ വയോധികയ്ക്ക് ഒരു യുവതി പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഇതിനു പിന്നാലെ ശോഭാ സുരേന്ദ്രൻ പണവും സാരിയും നല്കി വോട്ടർമാരെ സ്വാധീനിക്കാന്‍ ശ്രമിച്ച ദൃശ്യങ്ങള്‍ കോൺഗ്രസ് പുറത്ത് വിട്ടിരുന്നു. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശിയിൽ ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി പ്രവർത്തകർ എത്തിയപ്പോൾ ദേവു എന്ന വയോധികയ്ക്ക് ശോഭയ്ക്കൊപ്പമെത്തിയ യുവതി പണം കൈമാറുകയായിരുന്നു.
പണം കിട്ടിയതായി ആദ്യം സ്ഥീരീകരിച്ച വയോധിക പിന്നീട് അത് തിരുത്തകയും ചെയ്തു. എന്നാൽ ആരോപണങ്ങൾ ശോഭ സുരേന്ദ്രൻ തള്ളിക്കളഞ്ഞിരുന്നു. കോൺഗ്രസ് പറഞ്ഞുവിട്ട വനിതയാണ് പണം നൽകിയതെന്നായിരുന്നു ശോഭയുടെ വാദം.
Kerala
പാലക്കാട്: വിക്ടോറിയ കോളജിലെ സ്ട്രോംഗ് റൂം ഇന്നു തുറക്കില്ല. നെന്മാറ നിയോജക മണ്ഡലത്തിന്റെ സ്ട്രോംഗ് റൂം തുറക്കാനായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. പ്രിസൈഡിംഗ് ഓഫീസറുടെ ഡയറി മറന്നുവച്ചുവെന്നാണ് വിശദീകരണം. എന്നാൽ, ഇതു വിവാദമായതോടെയാണ് തീരുമാനം മാറ്റിയത്.
തുറക്കാൻ തീരുമാനിച്ചത് ഇവിഎം സ്ട്രോംഗ് റൂം അല്ലെന്നും മെറ്റീരിയൽ സ്ട്രോംഗ് റൂം ആണെന്നും ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി വിശദീകരിച്ചു. നിലവിൽ മെറ്റീരിയൽ സ്ട്രോംഗ് റൂം തുറക്കുന്നത് നിർത്തിവച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശപ്രകാരം മാത്രമേ അന്തിമ തീരുമാനമെടുക്കുകയുള്ളു. സ്ഥാനാർഥികളുടെ സാന്നിധ്യത്തിൽ മാത്രമേ മെറ്റീരിയൽ സ്ട്രോംഗ് റൂം തുറക്കുകയുള്ളു എന്നും കളക്ടര്‍ അറിയിച്ചു.
അതേസമയം, പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമുകൾ തുറന്നെന്ന പരാതിയിൽ ജില്ലാ കളക്ടർ ഉടൻ വിശദീകരണം നൽകും. ചീഫ് ഇലക്ട്രൽ ഓഫീസറാണ് റിപ്പോർട്ട് തേടിയത്.
പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കൺവെൻഷൻ സെന്ററിലെ സ്ട്രോംഗ് റൂമുകൾ അനുമതിയില്ലാതെ തുറന്നെന്നാണ് യുഡിഎഫ് പരാതി.
വോട്ടെടുപ്പ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്നാരോപിച്ച് എം.കെ രാഘവൻ എംപി ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തിയതോടെയാണ് വിഷയം കമ്മീഷന്റെ ശ്രദ്ധയിലെത്തിയത്.
Kerala
പാലക്കാട്: ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. ഞായറാഴ്ച രാത്രി എട്ടിനുണ്ടായ സംഭവത്തിൽ വടകരപ്പതി കൗണ്ടന്നൂരില്‍ ശെന്തില്‍ കുമാര്‍ (45) ആണ് മരിച്ചത്.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതി പ്രഭാകരനെ കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തു. ശെന്തിൽകുമാറിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അവിവാഹിതനായ ശെന്തിൽകുമാർ സഹോദരിക്കൊപ്പമായിരുന്നു താമസിക്കുന്നത്.
ശെന്തിൽകുമാറും പ്രഭാകരനും ഒരുമിച്ചിരുന്ന് മദ്യപിച്ചശേഷമാണ് തർക്കമുണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശെന്തിൽകുമാറിനെ ആദ്യം വേലന്താവളത്തെ ആശുപത്രിയിലും പിന്നീട് കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Kerala
പാലക്കാട്: കേരളത്തിൽ ചൂട് അസഹനീയമായി തുടരുന്നതിനിടെ പാലക്കാട് മണ്ണാർക്കാട് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ഗ്ലാസ് കടുത്ത ചൂടിൽ പൊട്ടിത്തെറിച്ചു. മണ്ണാർക്കാട് കോടതിപ്പടിയിൽ നിർത്തിയിട്ടിരുന്ന പുതിയ ഓട്ടോറിക്ഷയുടെ മുൻവശത്തെ ചില്ലാണ് തകർന്നത്.
കോടതിപ്പടിയിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ ഗ്ലാസ് പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ചില്ല് തെറിച്ചു വീണ് ഡ്രൈവർ ജംഷീറിന്റെ കാലിന് നിസാര പരിക്കേറ്റു. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെയാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വയനാടും ഇടുക്കിയും ഒഴികെയുള്ള 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ശരാശരി പകൽ താപനില 37 ഡിഗ്രി സെൽഷ്യസിനും മുകളിലാണ്. ചൂട് തുടരുന്നതിനിടെ തന്നെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമാണ് പലയിടത്തും നിലനിൽക്കുന്നത്. വരും ദിവസങ്ങളിലും കടുത്ത ചൂട് തുടരുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Kerala
തിരുവനന്തപുരം: രൂക്ഷമായ വേനൽച്ചൂടിൽ ചുട്ടുപൊള്ളി കേരളം. പാലക്കാട് ജില്ലയിൽ ഇന്നലെ 39.2 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി.
പാലക്കാട് മാത്രമല്ല മിക്ക ജില്ലകളിലും പകൽച്ചൂട് പിടിവിട്ട് കുതിക്കുകയാണ്. ശരാശരി പകൽ താപനില പലയിടത്തും 36 ഡിഗ്രി സെൽഷ സിനോടടുക്കുകയാണ്. എങ്കിലും അനുഭവപ്പെടുന്നത് 50 ഡിഗ്രി സെൽഷസ് ചൂടാണെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു.
അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോത് ഉയർന്നതോടെയാണ് അനുഭവപ്പെടുന്ന ചൂട് (ഹീറ്റ് ഇൻഡക്സ്) 50 ഡിഗ്രി സെൽഷസ് വരെ ആയി ഉയർന്നത്.
അടുത്ത രണ്ടു ദിവസം വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷസിലേക്ക് ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. താപനില ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ 12 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച വരെ പാലക്കാട് ജില്ലയിൽ പകൽ താപനില 40 ഡിഗ്രി സെൽഷസ് വരെയും കൊല്ലത്ത് 38 ഡിഗ്രി വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി വരെയും ഉയരാൻ സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.
വേനൽമഴ ശക്തമാകാത്തതാണ് സംസ്ഥാനത്ത് ചൂടു കൂടാനുള്ള പ്രധാന കാരണം. അൾട്രാ വയലറ്റ് രശ്മിയുടെ തോത് ഉയരുന്നതും വടക്കൻ അറബിക്കടലിൽ നിന്നുള്ള എതിർചക്രവാതവും ചൂടുകൂടിയ വായുസഞ്ചാരവും താപനില ക്രമാതീതമായി കുതിക്കാനുള്ള മറ്റു കാരണങ്ങളാണെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്നു. പകൽ സമയത്ത് പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ താപനില മുന്നറിയിപ്പ് നിലവിലുണ്ട്.
പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. തിങ്കളാഴ്ച പാലക്കാട് രേഖപ്പെടുത്തിയത് 39.2 ഡിഗ്രി സെൽഷ്യസ് താപനിലയാണ്. കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം.
Movies
പാലക്കാട് വോട്ട് പിടിക്കാനായി ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന് പണവും സാരിയും കൊടുക്കുന്നുണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നുവെന്നും നിയമപരമായി പരാതി നല്‍കിയിട്ടുണ്ടെന്നും രമേഷ് പിഷാരടി.
പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി രമേശ് പിഷാരടി തൃപ്പൂണിത്തുറ ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂളിലെ 96-ാം നമ്പര്‍ ബൂത്തിലാണ് കെ. ബാബു എംഎല്‍എക്കൊപ്പം വോട്ട് ചെയ്തത്.
പാലക്കാട് യുഡിഎഫ് അനുകൂല കാറ്റാണ് വീശുന്നതെന്ന് രമേശ് പിഷാരടി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇപ്പോള്‍ തന്നെ തിരിച്ച് പാലക്കാട് മണ്ഡലത്തിലേക്ക് പോവുകയാണ്. യുഡിഎഫ് അനുകൂല കാറ്റാണ് വീശുന്നത്.
പാലക്കാട് പുലര്‍ച്ചെ നാലു മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒന്നു വരെ എല്ലാ ദിവസവും വോട്ടര്‍മാരെ കണ്ടിട്ടുണ്ട്. മറ്റു സ്ഥാനാര്‍ഥികളെ നോക്ക് കൊണ്ടോ വാക്ക് കൊണ്ടോ ആക്രമിച്ചിട്ടില്ല. പരമാവധി ജനങ്ങളെ കണ്ടു. അതിന്റെ ഗുണം കിട്ടും.
ഞാന്‍ ചെന്ന ദിവസം മുതല്‍ ആദ്യം ദുര്‍ബലനായ സ്ഥാനാര്‍ഥി എന്നായിരുന്നു പറഞ്ഞു കൊണ്ടിരുന്നത്. പിന്നെ രാഷ്ട്രീയമില്ല എന്ന് പറഞ്ഞു. വോട്ട് ചെയ്യാന്‍ അവകാശമുള്ള, രാഷ്ട്രീയക്കാരെ തെരഞ്ഞെടുക്കുന്നവരാണ് ഏറ്റവും വലിയ രാഷ്ട്രീയക്കാര്‍. ഞാന്‍ രാഷ്ട്രീയക്കാരനല്ലെന്ന് പറഞ്ഞു പരത്തി. ഞാന്‍ പറഞ്ഞതും പറയാത്തതുമായ ഒരോ കാര്യങ്ങളും ഓരോ ചാനലിന്റെ എബ്ലം വച്ച് പ്രചരിപ്പിച്ചു.
പണം കൊടുക്കുന്നുണ്ട്, സാരി കൊടുക്കുന്നുണ്ട് എന്ന് പ്രവര്‍ത്തകരില്‍ പലരും എന്നെ അറിയിച്ചിരുന്നു. തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. തെരഞ്ഞെടുപ്പ് കണ്‍വീനര്‍മാരായ മുതിര്‍ന്ന നേതാക്കള്‍ ബന്ധപ്പെട്ട ആളുകള്‍ക്ക് നിയമപരമായി പരാതി നല്‍കിയിരുന്നു.
ഇന്നലെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഏറ്റവും ജനാധിപത്യ വിരുദ്ധമായ കാര്യമാണ് ഉണ്ടായത്. എന്റെ പോസ്റ്ററുകളും ഫ്ലക്സുകളും ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി നശിപ്പിച്ചുവെന്ന വാര്‍ത്തയാണ് ഇന്ന് രാവിലെ പാലക്കാട് നിന്നും അറിഞ്ഞത്.
ഞാന്‍ നടക്കുന്ന വീഡിയോ എടുത്ത് ഫ്ലിപ്പ് ചെയ്ത് ഇടത്തേക്ക് മുണ്ടുടുത്ത നടക്കുന്ന മതേതരന്‍ എന്ന് പ്രചരിപ്പിച്ചു. എന്റെ വായില്‍ നിന്നും നിയമവിരുദ്ധമായ കാര്യം വരരുത് എന്നതു കൊണ്ടാണ് പ്രതികരിക്കാതിരുന്നത്.
നിഴലാണെന്ന് പറയേണ്ട ആവശ്യമില്ല. സ്വാഭാവിക യുക്തിയില്‍ എല്ലാവരും കണ്ട കാര്യമാണിത്. വലിയ ജനാധിപത്യവിരുദ്ധമാണ് നടന്നത് എന്ന് രമേശ് പിഷാരടി പറഞ്ഞു.
Kerala
പാലക്കാട്: പാലക്കാട് കണ്ണാടി പഞ്ചായത്തിൽ ബിജെപി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ പുതിയ തെളിവുകൾ പുറത്തുവിട്ട് കോൺഗ്രസ്. പണം നൽകിയ സ്ത്രീ ശോഭയ്ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്.
വയോധികക്ക് പണം കൈമാറിയ സ്ത്രീയെ അറിയില്ലെന്നും, പണം കൈമാറിയത് ബിജെപി പ്രവർത്തകയല്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പാലക്കാട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ശോഭയ്ക്കൊപ്പം ഈ സ്ത്രീ നിൽക്കുന്ന ഫോട്ടോ പുറത്തുവിട്ടത്.
കേന്ദ്ര മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എത്തിയപ്പോഴാണ് സ്ത്രീ പാർട്ടി ഓഫീസിൽ ഉണ്ടായിരുന്നതെന്നും പുറത്തുവന്ന ചിത്രങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഇതേ യുവതി ശോഭയുടെ കാറിൽ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും കോൺഗ്രസ് പുറത്തു വിട്ടു.
ആരോപണത്തിന് പിന്നിൽ തന്നെ വേട്ടയാടാനുള്ള ശ്രമമാണെന്നും കണ്ണാടി പഞ്ചായത്തിൽ എത്തിയത് കാൻസർ രോഗിയെ കാണാനാണെന്നുമായിരുന്നു ശോഭ സുരേന്ദ്രന്റെ വാദം. വോട്ട് ചോദിക്കുന്നത് രാഷ്ട്രീയവും വികസനവും പറഞ്ഞ് മാത്രമായിരിക്കുമെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Kerala
പാലക്കാട്: വോട്ടർമാർക്ക് ബിജെപി നേതാക്കൾ പണം നൽകിയെന്ന ആരോപണത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. ബിജെപി പരാജയം സമ്മതിച്ചു. പൈസ കൊടുത്ത് പാലക്കാടിനെ വാങ്ങാൻ കഴിയില്ല.
പാലക്കാട്ടെ ജനങ്ങൾ ബിജെപിയെയും അവരുടെ പൈസയും തള്ളിക്കളയുമെന്നും ഷാഫി പറഞ്ഞു. ശോഭ സുരേന്ദ്രനെ തെരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യയാക്കണം. പ്രധാനമന്ത്രി വന്ന് പ്രചാരണം നടത്തിയിടത്തും ബിജെപിക്ക് പണം നൽകേണ്ടി വരുന്നു.
മാറാത്തത് ഇനി മാറും എന്ന് പറഞ്ഞത് ഇതാണ്. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നൽകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. രാജ്യം ഭരിക്കുന്ന ഒരു പാർട്ടി ജനങ്ങൾക്കും ജനാധിപത്യത്തിനും പുല്ല് വില കൽപ്പിക്കുകയാണ്.
മൂന്നും നാലും അഞ്ചും വണ്ടിയിൽ വന്നാണ് സ്ഥാനാർഥി തന്നെ വോട്ടർമാർക്ക് പണം നൽകിയത്. ഇതുകൊണ്ട് പാലക്കാടിനെ പിടിക്കാനാവുമെന്ന് കരുതുന്നത് വ്യാമോഹമാണ്.നേരായ മാർഗത്തിലൂടെ ജയിക്കാൻ കഴിയില്ല എന്നത് ബിജെപി അംഗീകരിക്കുകയാണ്. പാലക്കാട് മാറില്ലെന്നും യുഡിഎഫ് വൻ വിജയം നേടുമെന്നും ഷാഫി ചൂണ്ടിക്കാട്ടി.
Kerala
കൊച്ചി: സംസ്ഥാനത്ത് ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ബിജെപി സ്ഥാനാർഥിയുടെ സാന്നിധ്യത്തിൽ തന്നെ പണം വിതരണം ചെയ്യുന്നുവെന്നും സതീശൻ ആരോപിച്ചു.
കേരളത്തിന് പരിചിതമല്ലാത്ത ശീലത്തിനാണ് ബിജെപി തുടക്കമിടുന്നത്. സംസ്ഥാനത്തുടനീളം കോടി കണക്കിന് രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. പണവും സാരിയും കിറ്റുകളും നൽകി വോട്ടര്‍മാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
നടക്കുന്നത് ഹീനമായ രാഷ്ട്രീയ പ്രചാരണമാണെന്നും നിയമപരമായി നേരിടുമെന്നും വി.ഡി.സതീശൻ പറഞ്ഞു. മറ്റ് പാർട്ടിക്കാർ എല്ലാം കലാശക്കൊട്ടിൽ കേന്ദ്രീകരിച്ച സമയത്താണ് ബിജെപി പ്രവർത്തകർ വീടുകയറി സാരി നൽകിയതെന്നും സതീശൻ കൂട്ടിച്ചേർത്തു.
National
ബംഗളൂരു: ചിക്കമംഗളൂരുവിൽ കുടുംബത്തിനൊപ്പം വിനോദസഞ്ചാരത്തിനെത്തിയ മലയാളി പെൺകുട്ടിയെ കാണാതായി. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനിയും പത്താം ക്ലാസ് വിദ്യാർഥിയുമായ ശ്രീനന്ദയെ (14) ആണ് കാണാതായത്.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് പെൺകുട്ടിയെ കാണാതായത്. ശ്രീനന്ദയുടെ കുടുംബം ഉൾപ്പെടെ പാലക്കാട് നിന്ന് 40 പേരടങ്ങുന്ന സംഘമാണ് ചിക്കമംഗളൂരുവിലെത്തിയത്. ചന്ദ്രഗിരി മലയ്ക്ക് മുകളിൽ നിന്നാണ് ശ്രീനന്ദയെ കാണാതായത്.
പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശത്ത് രാത്രി ഒരു മണിവരെ തെരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതിനുപിന്നാലെ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. പാലക്കാട് നിന്ന് പ്രത്യേക അന്വേഷണ സംഘം ഡ്രോണുകൾ ഉൾപ്പെടെ എത്തിച്ച് രാവിലെ മുതൽ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Kerala
പാലക്കാട്: വോട്ടിന് കോഴ നൽകിയെന്ന ആരോപണം ഉയർന്ന പാലക്കാട്ട് കണ്ണാടി പഞ്ചായത്തിലേക്ക് നേതാക്കൾ എത്തുന്നു. എൽഡിഎഫ്, യുഡിഎഫ് നേതൃത്വത്തിൽനിന്ന് മുതിർന്ന നേതാകൾ സ്ഥലത്തേയ്ക്ക് എത്തുമെന്ന് പ്രവർത്തകർ പറഞ്ഞു.
എൽഡിഎഫ് സ്ഥാനാർഥി എൻ.എം.ആർ. റസാഖ് സ്ഥലത്തെത്തി. പണക്കൊഴുപ്പിന്റെ രാഷ്ട്രീയമാണ് ബിജെപി നടത്തുന്നത് റസാഖ് പറഞ്ഞു. മരണ വീടുകളിലും കല്യാണ വീടുകളിലും എത്തി ബിജെപി പണം നൽകിയിരുന്നു. ഇപ്പോൾ പിടിക്കപ്പെട്ടു എന്നേയുള്ളു. ഇതിനായി കാത്തിരിക്കുകയായിരുന്നുവെന്നും റസാഖ് പറഞ്ഞു.
യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയും സ്ഥലത്തെത്തും. കണ്ണാടി പഞ്ചായത്തിൽ ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ കൂടെയെത്തിയ സ്ത്രീ വോട്ടർക്ക് പണം നൽകിയെന്നാണ് കോൺഗ്രസിന്റെ ആരോപണം.
ബിജെപി പ്രവർത്തകർ മൂന്ന് കാറുകളിലാണ് ഇവിടെ എത്തിയത്. കാറിൽ നിന്ന് ഇറങ്ങി സ്ത്രീ ജില്ലയിലെ വോട്ടർക്ക് പണം നല്‍കുകയായിരുന്നു. വയോധികയുടെ വീടിന്റെ തൊട്ടടുത്ത് ഒരാൾ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും എത്തുകയായിരുന്നു.
അതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് വന്നു. അവിടെ കുറച്ചുനേരം സംസാരിക്കുകയും വയോധികയുടെ കൈയിലേക്ക് പണം നൽകിയെന്നുമാണ് ആരോപണം.
Kerala
പാലക്കാട്: കണ്ണാടിയിൽ ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍ക്ക് പണം നൽകിയെന്ന ആരോപണത്തിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. പാലക്കാട് ജില്ലാ കളക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻറിപ്പോര്‍ട്ട് തേടി.
അതേസമയം തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് സംഭവസ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. കണ്ണാടി പഞ്ചായത്തിൽ ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ കൂടെയെത്തിയ സ്ത്രീ വോട്ടർക്ക് പണം നൽകിയെന്നാണ് കോൺഗ്രസിന്റെ ആരോപണം.
ബിജെപി പ്രവർത്തകർ മൂന്ന് കാറുകളിലാണ് ഇവിടെ എത്തിയത്. കാറിൽ നിന്ന് ഇറങ്ങി സ്ത്രീ ജില്ലയിലെ വോട്ടർക്ക് പണം നല്‍കുകയായിരുന്നു. വയോധികയുടെ വീടിന്റെ തൊട്ടടുത്ത് ഒരാൾ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും എത്തുകയായിരുന്നു.
അതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് വന്നു. അവിടെ കുറച്ചുനേരം സംസാരിക്കുകയും വയോധികയുടെ കൈയിലേക്ക് പണം നൽകിയെന്നുമാണ് ആരോപണം.
Kerala
പാലക്കാട്: പാലക്കാട് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ കൂടെ വന്ന സ്ത്രീ വോട്ടർക്കു പണം നൽകിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ബിജെപി കടുത്ത പ്രതിരോധത്തിൽ. വെളുത്ത ചുരിദാർ ധരിച്ച സ്ത്രീ വോട്ടറായ മറ്റൊരു സ്ത്രീക്ക് പണം നൽകുന്ന ദൃശ്യങ്ങളാണ് കോൺഗ്രസ് പ്രവർത്തകർ വീഡിയോയിൽ പകർത്തി പുറത്തുവിട്ടത്. കണ്ണാടി ഭാഗത്തായിരുന്നു സംഭവം.
ശോഭ സുരേന്ദ്രന്റെ കൂടെ വന്നതാണ് പണം നൽകിയ സ്ത്രീയെന്നു കോൺഗ്രസ് പറയുന്നു. ദൃശ്യങ്ങൾ പകർത്തിയവരുമായി ശോഭ സുരേന്ദ്രൻ കയർക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്ഥാനാർഥി മൊബൈൽ ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിച്ചെന്ന ആരോപണവും കോൺഗ്രസ് പ്രവർത്തകർ ഉയർത്തുന്നു. ദൃശ്യങ്ങൾ മായിക്കണമെന്ന് ആവശ്യപ്പെട്ടെന്നും ഇവർ പറയുന്നു.
പണം വീട്ടമ്മയുടെ കൈയിൽ ഇരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 5000 രൂപയാണ് നൽകിയതെന്നു പറയുന്നു. പണം നൽകിയ സ്ത്രീ എൻഡിഎയുടെ വാഹനവ്യൂഹത്തിനു സമീപത്തേക്കു പോകുന്നതും ദൃശ്യങ്ങളിലും കാണാം.
വോട്ടിനു പണം നൽകുന്നതു ഗുരുതരമായ ചട്ടലംഘനമാണ്. കുറ്റകൃത്യം തെളിഞ്ഞാൽ സ്ഥാനാർഥിത്വം തന്നെ അയോഗ്യമാകുന്ന കുറ്റമാണ് വോട്ടിനു പണം നൽകൽ. അതേസമയം, ആരോപണം നിഷേധിച്ചുകൊണ്ട് ശോഭ സുരേന്ദ്രൻ രംഗത്തുവന്നിട്ടുണ്ട്. ഇതിനിടെ, വാർത്ത പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. വിവാദത്തിൽ ഇലക്ഷൻ കമ്മീഷൻ എന്തു നടപടിയെടുക്കുമെന്നു നോക്കാമെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ പ്രതികരണം.
അതേസമയം, ഈ മേഖലയിൽ നേരത്തെയും എൻഡിഎ ആളുകൾക്കു പണം നൽകിയെന്നും എന്നാൽ, അതിനു തെളിവു സംഘടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ഇത്തവണ ദൃശ്യങ്ങൾ പകർത്താൻ കഴിഞ്ഞെന്നും കോൺഗ്രസ് പറയുന്നു.
പണം തന്നിട്ടില്ലെന്നാണ് വയോധികയുടെ വീട്ടുകാർ പറയുന്നത്. വയോധികയ്ക്കു പെൻഷൻ കിട്ടിയ തുകയാണ് കൈയിലിരുന്നതെന്നും ഇവർ അവകാശപ്പെട്ടു. എന്നാൽ, മാധ്യമങ്ങളോടു കൂടുതൽ സംസാരിക്കാൻ ബന്ധുക്കൾ വയോധികയെ അനുവദിച്ചില്ല.
Kerala
പാലക്കാട്: വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ പാലക്കാട് മണ്ഡലത്തിലെ വോട്ടർമാർക്ക് ബിജെപി പണം നൽകുന്നുവെന്ന് പരാതിയുമായി കോൺഗ്രസ്. ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ കൂടെയെത്തിയ സ്ത്രീ വോട്ടർക്ക് പണം നൽകുന്നു എന്ന ആരോപിക്കുന്ന ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടു.
കണ്ണാടി പഞ്ചായത്തിലുള്ള പ്രദേശത്താണ് സംഭവം. ഇന്ന് രാവിലെ സ്ഥാനാർഥിയും പ്രവർത്തകരും കണ്ണാടിയിലുള്ള വീട്ടിലെത്തിയിരുന്നു. പിന്നീട് സ്ഥാനാർഥി മടങ്ങിയ ശേഷം കൂടെ ഉണ്ടായിരുന്ന സ്ത്രീ വീട്ടിലുണ്ടായിരുന്ന വയോധികയ്ക്ക് പണം നൽകി എന്നാണ് ആരോപിക്കുന്നത്. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.
5000 രൂപയാണ് വോട്ടർക്ക് നൽകിയെതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. പിന്നീട് കോൺഗ്രസ് പ്രവർത്തർ ദൃശ്യങ്ങൾ പകർത്തുന്നുണ്ടെന്ന് മനസിലാക്കിയ ശോഭയും കൂട്ടരും കോൺഗ്രസ് പ്രവർത്തകരോട് തർക്കിക്കുകയും ദൃശ്യങ്ങൾ മായ്ച്ചുകളയാൻ ആവശ്യപ്പെടുകയും ചെയ്തു.
സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.
Kerala
പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ കൊട്ടിക്കലാശത്തിനിടെ സംഘർഷം. എൽഡിഎഫ്-യുഡിഎഫ് റാലികൾ കടന്നുപോകുന്നതിനിടെയാണ് സംഭവം. ഇരുമുന്നണികളുടെയും പ്രവർത്തകർ തമ്മിൽ കല്ലേറും കൂട്ടത്തല്ലും ഉണ്ടായി.
യുഡിഎഫ് പ്രവർത്തകർ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ കല്ലെറിയുകയായിരുന്നു. ഇതിനുപിന്നാലെ സ്ഥലത്ത് കൂട്ടത്തല്ല് ഉണ്ടാകുകയും ചെയ്തു. സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പോലീസ് ഉദ്യോഗസ്ഥനെ കൂടാതെ മൂന്ന് സിപിഎം പ്രവർത്തകർക്കും ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനുമാണ് പരിക്കേറ്റത്. സംഘർഷത്തെ തുടർന്ന് പോലീസ് ലാത്തി വീശിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്.
Kerala
പാലക്കാട്: ഉത്സവത്തിന് എത്തിച്ച ആന പാപ്പാനെ കൊലപ്പെടുത്തി. കൊല്ലങ്കോട് ആനമാരി രാമനെ (25) യാണ് ആന കിണറ്റിലേക്ക് എറിഞ്ഞത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുളിപ്പിക്കുന്നതിനിടെയാണ് സംഭവം. വിരണ്ട ആന ഒരു മണിക്കൂറിലേറെ നാട്ടിൽ പരിഭ്രാന്തി പരത്തി. പിന്നീട് ആനയെ തളച്ചു. ബ്രാഹ്മണി ഗോവിന്ദൻകുട്ടി (പാലോട് ഗോവിന്ദൻകുട്ടി) എന്ന ആനയാണ് വിരണ്ടത്. കേരളശേരി തടുക്കശേരി നാഗംകുളങ്ങര ഉത്സവത്തിന് എത്തിച്ച ആനയാണ് വിരണ്ടത്. സമീപത്തെ വീടുകൾക്കും കേടുപാടുകൾ ഉണ്ടാക്കി.
Kerala
പാലക്കാട്: ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. പാലക്കാട് തടുക്കശേരി നാഗൻ കുളങ്ങര ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഭവത്തിൽ പാപ്പാൻ രാമൻ ആണ് മരിച്ചത്. കൊല്ലങ്കോട് ഗോവിന്ദൻ കുട്ടിയെന്ന ആനയാണ് ഇടഞ്ഞത്.
പകൽ ശീവേലിക്കിടെ തെക്കും ഭാഗം ദേശം എഴുന്നെള്ളിച്ച ആനയാണ് ഇടഞ്ഞത്. വിരണ്ടോടിയ ആന സമീപത്തെ വീടുകളിലേക്ക് കയറാൻ ശ്രമിച്ചിരുന്നു. ഇതിനിടെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ പാപ്പാനെ പത്തിരിപ്പാല സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം ഇടഞ്ഞ ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
Kerala
പ്രവചനങ്ങളോടൊന്നും പാലക്കാട്ടെ രാഷ്ട്രീയനേതൃത്വത്തിനു താത്പര്യമില്ല. വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നുമില്ല. അച്ചടക്കത്തോടെയുള്ള പ്രചാരണം അവസാനലാപ്പിൽ എത്തിനിൽക്കുന്പോൾ എതിരാളികളെ വിലകുറച്ചുകാണാനും കഴിയാത്ത അവസ്ഥ. അക്ഷരാർഥത്തിൽ ജില്ലയിൽ പോരാട്ടം കൊഴുക്കുകയാണ്.
പ്രചാരണത്തിന്റെ തുടക്കംപോലെയല്ല ഇപ്പോഴത്തെ കാര്യങ്ങൾ. മൂന്നു മുന്നണികളും ബഹുദൂരം മുന്നിലാണ്. ലക്ഷ്യം വിജയം മാത്രം. സ്ഥാനാർഥിപ്രഖ്യാപനംമുതൽ ഓരോ പടിയും ശ്രദ്ധയോടെ നീങ്ങുകയാണ് മുന്നണികൾ. ചെറിയ പാളിച്ചകളും വിള്ളലുകളും ഒഴിവാക്കി മികച്ചൊരു രാഷ്ട്രീയപോരാട്ടത്തിനു കളമൊരുക്കിയിരിക്കുകയാണ് മൂന്നു മുന്നണികളും.
രാഷ്ട്രീയം പറഞ്ഞ്...
വ്യക്തമായ രാഷ്ട്രീയം പറഞ്ഞുതന്നെയാണ് മൂന്നു മുന്നണികളും പ്രചാരണത്തിൽ സജീവമായിരിക്കുന്നത്. പാലക്കാട്ടെ നെൽകർഷക, മലയോരകർഷക പ്രശ്നങ്ങളും ശബരിമല വിഷയവുമെല്ലാം ഇതിൽ ഉൾപ്പെടുന്നു.
തൃത്താല, ഒറ്റപ്പാലം, മലന്പുഴ, പാലക്കാട് മണ്ഡലങ്ങളിലെ പോരാട്ടച്ചൂട് ഇത്തവണ പുതിയ രാഷ്ട്രീയകണക്കുകൾ സമ്മാനിച്ചേക്കും. പഴയ കണക്കുകൾക്കൊന്നും ഇവിടെ സ്ഥാനമില്ലെന്നുതന്നെയാണ് പ്രചാരണച്ചൂട് വ്യക്തമാക്കുന്നത്. തൃത്താല മണ്ഡലത്തിലെ യുഡിഎഫ് - എൽഡിഫ് സ്ഥാനാർഥികൾ പരസ്യസംവാദ ആവശ്യമുന്നയിച്ച് കൊന്പുകോർത്തതു മാധ്യമങ്ങളിലും മണ്ഡലത്തിലും ഒരുപോലെ നിറഞ്ഞുനിന്നു.
ആരു ജയിച്ചാലും അതത് കക്ഷികളുടെ പ്രസ്റ്റീജ് സീറ്റായിരിക്കുമിതെന്നു പോരാട്ടചിത്രം വ്യക്തമാക്കുന്നു. സിപിഎം വിട്ടെത്തിയ മുതിർന്ന നേതാവ് പി.കെ. ശശി യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഒറ്റപ്പാലത്ത് എന്തു നടക്കുമെന്ന ആകാംക്ഷയിൽ രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നു. പി.കെ. ശശി ഫാക്ടർ, സിപിഎം വിമതരുടെ ശക്തി ജില്ലയിൽ എത്രത്തോളം എന്നതിന്റെയെല്ലാം കണക്കെടുപ്പുകൂടിയാണ് മണ്ഡലത്തിൽ നിർണായകമാവുക.
മലന്പുഴയിൽ ഇത്തവണ പോരാട്ടം പൊടിപാറും. ഒരിക്കലും നഷ്ടപ്പെട്ടിട്ടില്ലാത്ത ഇടതുകോട്ടയിൽ വിഎസിന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് എ. സുരേഷ് കോൺഗ്രസ് സ്ഥാനാർഥിയായി രംഗത്തെത്തിയതോടെ കളംമാറിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പിലും മൂന്നാമതായ യുഡിഎഫിന് ഇത്തവണ ഒന്നാമതെത്താൻ കടന്പയേറെയുണ്ടെങ്കിലും പ്രചാരണത്തിൽ ഒപ്പത്തിനൊപ്പമെത്താൻ കഴിഞ്ഞിട്ടുണ്ട്.
മൂന്നുതവണയും രണ്ടാമതെത്താമെങ്കിൽ ഇത്തവണ ഒന്നാംസ്ഥാനംതന്നെയെന്ന് ഉറപ്പിച്ച മട്ടിലാണ് ബിജെപി. തദ്ദേശതെരഞ്ഞെടുപ്പിലെ മുന്നേറ്റം ഇനിയുമുണ്ടാകുമെന്നാണ് എൻഡിഎ ക്യാന്പിന്റെ പ്രതീക്ഷ.
ജില്ലയിലെ ഏറ്റവും ശ്രദ്ധാകേന്ദ്രമായ പാലക്കാട് മണ്ഡലത്തിൽ വിജയത്തിൽ കുറഞ്ഞൊന്നു മില്ലെന്ന പ്രചാരണമന്ത്രവുമായാണ് മൂന്നു മുന്നണികളും മുന്നേറുന്നത്.
പ്രഖ്യാപനത്തിനുമുന്‍പേ പ്രചാരണരംഗത്തിറങ്ങിയ ബിജെപിയുടെ ശോഭ സുരേന്ദ്രനും മണ്ഡലത്തിലുടനീളം ഓടിയെത്തിയ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയും സർപ്രൈസായി രംഗത്തെത്തിയ എൽഡിഎഫിന്റെ എൻ.എം.ആർ. റസാഖും വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.
പഴയ കണക്കുകൾ പാടേ മറിയുമെന്നു റസാഖ് പറയുന്പോൾ ശക്തമായ ത്രികോണപോരാട്ടത്തിനും വഴിതുറക്കുന്നു. വോട്ടുചോദിക്കാനെത്തിയ രമേഷ് പിഷാരടിയെ തടഞ്ഞതു ബിജെപിക്കു ചെറിയ തോതിൽ വിനയായി. കൂടുതൽ വിവാദങ്ങൾക്കിടനല്‍കാതെ അവസാന ലാപ്പിലെത്തിയ പ്രചാരണം വോട്ടാക്കി മാറ്റുന്നതിൽതന്നെയാണ് മൂന്നു മുന്നണികളുടെയും ശ്രദ്ധ.
പിടികൊടുക്കാതെ...
ചില മണ്ഡലങ്ങൾ ഫലംവരുന്നതുവരെ പിടികൊടുക്കാതെ മുന്നേറുമെന്നാണ് വോട്ടർമാരുടെയും വിലയിരുത്തൽ. പാലക്കാട്, മലന്പുഴ മണ്ഡലങ്ങളിൽ നിലവിൽ രണ്ടാംസ്ഥാനത്തുള്ളതു ബിജെപിയാണ്. ഇതാണ് നിർണായകഘടകമാകുക.
ചിറ്റൂർ, നെന്മാറ, കോങ്ങാട്, പട്ടാന്പി മണ്ഡലങ്ങളിലെ പോരാട്ടം ഇത്തവണ ഇരുമുന്നണികൾക്കും നിർണായകമാകും. മന്ത്രിയും ഐഎസ്ജെഡി നേതാവുമായ കെ. കൃഷ്ണൻകുട്ടി രംഗത്തില്ലാത്ത മത്സരം അരങ്ങേറുന്പോൾ ചിറ്റൂർ മണ്ഡലം ആർക്കൊപ്പം എന്നറിയാൻ ഫലം വരുംവരെ കാത്തിരിക്കേണ്ടിവരും.
തരൂർ, ആലത്തൂർ, ഷൊർണൂർ മണ്ഡലങ്ങളിൽ എൽഡിഎഫ് നല്ല പ്രതീക്ഷ നിലനിർത്തുന്നുണ്ടെങ്കിലും എതിർസ്ഥാനാർഥികളുടെ സ്വീകാര്യത മണ്ഡലത്തിൽ ചർച്ചാവിഷയമാണ്. ബിജെപിയുടെ വോട്ടുകൾ ജയപരാജയങ്ങളെ ബാധിക്കുന്ന ഘടകമായതിനാൽ കൂടുതൽ കണക്കുകൂട്ടലുകൾക്ക് യുഡിഎഫ്- എൽഡിഎഫ് നേതൃത്വങ്ങൾ മുതിരുന്നില്ല.
കോട്ട തകരുമോ...
ചുവപ്പുകോട്ടയെന്ന പ്രയോഗം പാലക്കാടിനു നിലനിര്‍ത്താനാകുമോ എന്നുതന്നെയാണു രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. എല്ലാക്കാലത്തും എല്‍ഡിഎഫിനൊപ്പംനിന്ന ചരിത്രമാണ് പാലക്കാടിനുള്ളതെങ്കിലും ഇത്തവണ പലതും മാറിമറിയുമെന്നാണ് അണിയറവിശേഷങ്ങള്‍ വ്യക്തമാക്കുന്നത്.
ജില്ലയിലെ ആകെയുള്ള 12 നിയമസഭാ മണ്ഡലങ്ങളിൽ രണ്ടെണ്ണമാണ് നിലവിൽ യുഡിഎഫിന്റെ കൈവശമുള്ളത്. പാലക്കാടും മണ്ണാർക്കാടും ഒഴികെയുള്ള മണ്ഡലങ്ങളെല്ലാം എൽഡിഎഫിനൊപ്പം. ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പുഫലത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ പകുതിയിലധികം ജില്ലയിൽ യുഡിഎഫ് ഉറപ്പിക്കുന്നു.
സംസ്ഥാനമൊട്ടാകെ പിണറായിവിരുദ്ധതരംഗം അലയടിക്കുമെന്നും അനുകൂല വിസ്മയതരംഗമുണ്ടായാൽ കൂടുതൽ സീറ്റുകൾ നേടാനാകുമെന്നുമാണ് യുഡിഎഫ് വിലയിരുത്തൽ.
Kerala
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ ചില മണ്ഡലങ്ങളിൽ ബിജെപിയും കോൺഗ്രസും രഹസ്യ ഡീൽ ഉണ്ടാക്കിയിട്ടുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി തോൽക്കണമെന്ന് കോൺഗ്രസിൽ ഏറ്റവുംകൂടുതൽ ആഗ്രഹിക്കുന്നത് ഷാഫി പറമ്പിലാണ്
ബിജെപി ജയിച്ചാലും എൽഡിഎഫ് ജയിക്കരുതെന്നാണ് കോൺഗ്രസിന്റെ നിലപാട്. ഇതോടെയാണ് റസാഖിന് പോകുന്ന വോട്ട് ബിജെപിയുടെ വിജയസാധ്യതയായി കോൺഗ്രസ് പ്രചരിപ്പിക്കുന്നത്. പാലക്കാട്ട് റസാഖ് ജയിക്കുമെന്നും യുഡിഎഫും ബിജെപിയും മത്സരിക്കുന്നത് രണ്ടാംസ്ഥാനത്തിന് വേണ്ടിയാണെന്നും സുരേഷ് ബാബു അവകാശപ്പെട്ടു.
ഇവിടെ യുഡിഎഫും എൽഡിഎഫും തമ്മിൽ 6,000 വോട്ടിന്റെ വ്യത്യാസം മാത്രമാണുള്ളത്. ഷാഫിക്ക് പാലക്കാട്ട് ജയിക്കാമെങ്കിൽ എൻ.എം.ആർ.റസാഖിനും ജയിക്കാം. മലമ്പുഴയിൽ ദുർബലനായ സ്ഥാനാർഥിയെ യുഡിഎഫ് മത്സരിപ്പിക്കുന്നത് മണ്ഡലത്തിൽ എൻഡിഎയെ വിജയിപ്പിക്കാനാണ്. കോങ്ങാട് മണ്ഡലത്തിൽ ബിജെപിയുടെ ദുർബലപ്രചാരണം ഡീലിന്റെ ഭാഗമാണെന്നും സുരേഷ് ബാബു ആരോപിച്ചു.
Kerala
പാലക്കാട്: പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സനെതിരായ ലൈംഗിക പീഡന പരാതിയിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെട്ടു. ദലിത് യുവതി നൽകിയ പരാതിയിൽ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും, ഇതുവരെ എടുത്ത നടപടികളെക്കുറിച്ച് റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ സംസ്ഥാന ഡിജിപിക്ക് നിർദ്ദേശം നൽകി. പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഈ നീക്കം. ജോലി വാഗ്ദാനം നൽകി പ്രശോഭ് തന്നെ പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി ആരോപിക്കുന്നു.
പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഇത് കാട്ടി ഭീഷണിപ്പെടുത്തി.
എംഎൽഎമാർക്കും എംപിമാർക്കും ഒപ്പമുള്ള ചിത്രങ്ങൾ കാണിച്ച് തന്റെ രാഷ്ട്രീയ സ്വാധീനം പറഞ്ഞ് ഭയപ്പെടുത്തിയതായും പരാതിയിലുണ്ട്. പീഡനത്തെത്തുടർന്ന് ഗർഭിണിയായപ്പോൾ പ്രശോഭ് ഗർഭച്ഛിദ്രത്തിനുള്ള മരുന്നുകൾ നൽകി നിർബന്ധിച്ചതായും യുവതി വെളിപ്പെടുത്തി. യുവതിയുടെ പരാതിയിൽ പോലീസ് കേസെടുക്കുകയും കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രശോഭ് വത്സൻ നിലവിൽ മണ്ണാർക്കാട് എസ്.സി, എസ്.ടി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്.
Kerala
പാലക്കാട്: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇത്തവണ എ ടീം ബിജെപിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഇത്തവണം മാറ്റത്തിന്റെ സൂചനകൾ കാണിച്ച് തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
ഇത്തവണന കേരളത്തിൽ ബിജെപി അല്ലെങ്കിൽ എൻഡിഎ എന്നാണ് ഇവിടുത്തെ സ്ത്രീകളും യുവാക്കളും കർഷകരും അടങ്ങിയ ആളുകൾ പുറയുന്നത്. പതിറ്റാണ്ടുകളായി കേരളം എൽഡിഎഫ്, യുഡിഎഫ് എന്നിങ്ങനെ രണ്ട് മുന്നണികൾ മാറിമാറി ഭരിച്ചു. ഒരു മുന്നണി അഴിമിതക്കാരെങ്കിൽ അടുത്ത മുന്നണി കൊടും അഴിമതിക്കാരാണ്. എൽഡിഎഫ് അധികാരത്തിലിരുന്ന് കീശ വീർപ്പിച്ചതിന് ശേഷം പിന്നെ അധികാരം യുഡിഎഫിന് കൈമാറും. ഇവർക്കിടയിൽ പതിറ്റാണ്ടുകളായി ഇതായിരുന്നു ധാരണയെന്നും പ്രധാനമന്ത്രി ആരോപിച്ചു.
ഈ അടുത്ത കാലത്തായി കമ്മ്യൂണിസ്റ്റുകാർ കോൺഗ്രസ് ബിജെപിയുടെ ബി ടീമാണെന്ന് ആരോപിക്കുന്പോൾ കോൺഗ്രസുകാർ ആരോപിക്കുന്നത് കമ്മ്യൂണിസ്റ്റുകാർ ബിജെപിയുടെ ബി ടീമാണെന്നാണ്. ഇതിലൂടെ ഇരു മുന്നണികളും പറയാതെ പറയുന്നത് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയാണ് എ ടീം എന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബിജെപി ഇത്തവണ അധികാരത്തിൽ വരികയാണെങ്കിൽ ഇരു മുന്നണികളുടെും അഴിമതികളെല്ലാം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പ്രതിഭയെയും വിഭവങ്ങളെയും പ്രയോജനപ്പെടുത്താന്‍ ഇവിടുത്തെ മുന്നണികൾത്ത് കഴിഞ്ഞിട്ടില്ല. എന്നാൽ എൻഡിഎ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുമെന്നും സംസ്ഥാനത്തെ യുവാക്കൾക്ക് തൊഴിൽ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാലക്കാട് 22 വർഷം എൽഡിഎഫ് എംഎൽഎയും അഞ്ച് വർഷത്തോളം കോൺഗ്രസ് എംഎൽയുമാണ് ഭരിച്ചത്. എന്നാൽ ബിജെപി കേന്ദ്രത്തിൽ എത്തിയതിന് ശേഷം മാത്രമാണ് പാലക്കാടിന് കേരളത്തിലെ ആദ്യത്തെ ഐഐടി, സ്മാർട്ട് ഇൻഡസ്ട്രിയൽ സിറ്റി എന്നിവ ലഭിച്ചതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനെ റിക്കാർഡ് ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Kerala
പാലക്കാട്: എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആക്കം കൂട്ടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട്ടെത്തി. പാലക്കാട്ടെത്തിയ മോദി കോട്ടമൈതാനത്തെ എൻഡിഎ തെരഞ്ഞെടുപ്പ് സമ്മേളനത്തിലാണ് ആദ്യം പങ്കെടുക്കുന്നത്.
തുടര്‍ന്ന് തൃശൂരിലേക്ക് പോകും. വൈകുന്നേരം തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കും. തൃശൂരില്‍ ജില്ലാ ആശുപത്രിക്ക് മുന്‍വശത്ത് നിന്ന് തുടങ്ങുന്ന റോഡ് ഷോ നഗരം ചുറ്റി ബിനി ഹെറിറ്റേജിന് മുന്‍വശം സമാപിക്കും.
ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ റോഡ് ഷോയില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കര്‍ശന സുരക്ഷയാണ് ഇരുജില്ലകളിലും ഒരുക്കിയിരിക്കുന്നത്.
അതേസമയം, പൊതുസമ്മേളനം നടക്കുന്ന പാലക്കാട് കോട്ടമൈതാനത്തെ വേദിയില്‍ സുരക്ഷ വീഴ്ച ഉണ്ടായി. വേദിയിലെ ആംപ്ലിഫയറിൽ നിന്ന് പുക ഉയർന്നു. ഉടന്‍ ഉദ്യോഗസ്ഥരെത്തി പ്രശ്നം പരിഹരിച്ചു. ഓവർലോഡാണ് പുക ഉയരാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Kerala
പാലക്കാട്/തൃശൂർ: എൻഡിഎ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു പാലക്കാട്ടും തൃശൂരുമെത്തും. ഇന്ന് ഉച്ചയ്ക്ക് 1.30നു പാലക്കാട് കോട്ടമൈതാനത്തു നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി പ്രസംഗിക്കും.
സുരക്ഷാപരിശോധനയ്ക്കു ശേഷം ഉച്ചയ്ക്ക് 12 മുതൽ പ്രവർത്തകരെയും പൊതുജനങ്ങളെയും സമ്മേളനവേദിയിലേക്കു കടത്തിവിടും. 12 മണ്ഡലങ്ങളിൽനിന്നുള്ള എൻഡിഎ സ്ഥാനാർഥികളും ദേശീയ - സംസ്ഥാനനേതാക്കളും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.
ഉച്ചയ്ക്കു രണ്ടുമണിയോടെ പാലക്കാട് മേഴ്സി കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി റോഡുമാർഗം സമ്മേളനനഗരിയിലെത്തും. പൊതുസമ്മേളനത്തിനുശേഷം അദ്ദേഹം ഹെലികോപ്റ്ററിൽ തൃശൂരിലേക്കു പോകും.
തൃശൂരിലെത്തുന്ന പ്രധാനമന്ത്രി റോഡ്ഷോയിൽ പങ്കെടുക്കും. വൈകിട്ട് നാലിന് ജില്ലാ ആശുപത്രിക്കു മുൻവശത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോ നഗരം ചുറ്റി ബിനി ഹെറിറ്റേജിനു മുൻവശം സമാപിക്കും.
കുട്ടനല്ലൂർ ഹെലിപ്പാഡിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് റോഡ് മാർഗമാണ് അദ്ദേഹം ജില്ലാ ആശുപത്രിക്കു മുൻവശം എത്തിച്ചേരുക. ജില്ലയിലെ എൻഡിഎ സ്ഥാനാർഥികൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
Kerala
പാലക്കാട്: ലൈംഗിക പീഡന പരാതിയിൽ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി. വത്സനെതിരെ കേസെടുത്ത് പോലീസ്. പീഡനം, എസ്സി- എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രശോഭിനെതിരെ കേസെടുത്തത്.
നിലവിൽ ഒളിവിലാണ് പ്രശോഭ്. പീഡനം തെളിയിക്കുന്ന ദൃശ്യങ്ങൾ യുവതി പോലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ അറിയിച്ചു.
ജോലി വാഗ്ദാനം ചെയ്ത് പാലക്കാട്ടെ കോൺഗ്രസ് കൗൺസിലറായ പ്രശോഭ് പല വട്ടം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഷാഫി പറമ്പിലുമായും രാഹുൽ മാങ്കൂട്ടത്തിലുമായുള്ള അടുത്ത ബന്ധം പറഞ്ഞായിരുന്നു ഭീഷണിയെന്നും പരാതിയിലുണ്ട്.
മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രശോഭിനെതിരെ കേസെടുത്തിരിക്കുന്നത്.
Kerala
പാലക്കാട്: ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന ദളിത് യുവതിയുടെ പരാതിയിൽ പാലക്കാട് നഗരസഭാ കൗൺസിലർക്കെതിരെ കേസ്. പാലക്കാട് നഗരസഭയിലെ 24-ാം വാർഡിലെ കോൺഗ്രസ് കൗൺസിലറായ പ്രശോഭിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.
പാലക്കാട് സ്വദേശിയായ യുവതിയാണ് മുഖ്യമന്ത്രിക്കു പരാതി നൽകിയത്. സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ പ്രശോഭിനായി പോലീസ് തെരച്ചിൽ ആരംഭിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് പ്രശോഭ്.
ലൈംഗിക പീഡന പരാതി ഉയരുകയും ഒളിവിൽ പോകുകയും ചെയ്ത ശേഷം രാഹുൽ പാലക്കാട് എത്തിയത് പ്രശോഭിനു വോട്ട് ചെയ്യാനായിരുന്നു. പ്രശോഭ് ജയിച്ചതിനു ശേഷം ആദ്യം പോയതും രാഹുലിനെ കാണാൻ വേണ്ടിയാണ്.
Kerala
കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കിയിരുന്നെങ്കിൽ ബിജെപി ജയിക്കുമായിരുന്നെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി. ശോഭ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നെങ്കിൽ ബിജെപി സംസ്ഥാന ഭരണം പിടിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
എൻഡിഎ സ്ഥാനാർഥികളായ വി.കെ. സജീവൻ, നവ്യാ ഹരിദാസ്, അഡ്വ. കെ.പി. പ്രകാശ്ബാബു എന്നിവരുടെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു സുരേഷ്ഗോപി. ശോഭ അന്ന് ജയിച്ചിരുന്നെങ്കിൽ ശബരിമല സ്വർണക്കൊള്ള നടത്തിയവരോട് നിയമസഭയിൽ, വെക്കടോ സ്വർണം എന്നുപറയാൻ ഒരു പ്രതിപക്ഷം അവിടെയുണ്ടാവുമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ തെരഞ്ഞെടുപ്പിൽ ഇടതിനെയും വലതിനെയും ചവിട്ടിപ്പുറത്താക്കണം. ബിജെപിക്കെതിരായ ഡീൽ ആരോപണത്തെയും സുരേഷ് ഗോപി പരിഹസിച്ചു. 'ഡീൽ' അല്ല 'പീൽ' എന്നാണ് സുരേഷ്ഗോപി ആരോപണത്തെ പരിഹസിച്ചത്.
Kerala
പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തിലെ ഇടത് സ്വതന്ത്രൻ എൻ.എം.ആർ. റസാഖിന്റെ ചിഹ്നത്തിൽ മാറ്റം. കുടം ചിഹ്നത്തിന് പകരം മോതിരം അനുവദിച്ചു. കുടം ചിഹ്നം സാങ്കേതിക കാരണങ്ങളാൽ അനുവദിക്കാൻ കഴിയില്ലെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു.
ഇതേ തുടർന്നാണ് ചിഹ്നം മാറ്റിയത്. പിന്നാലെ പുതിയ ചിഹ്നത്തിന്റെ പോസ്റ്റർ എൽഡിഎഫ് പുറത്തിറക്കി. അതേസമയം ഇടതുപക്ഷത്തിന് ഒരു സർപ്രൈസ് എംഎൽഎയെ കൊടുക്കുമെന്നും വലിയ വിജയത്തിലേക്ക് ഇടതുപക്ഷം നടന്നു കയറുമെന്നും എൻ.എം.ആർ. റസാഖ് പറഞ്ഞു.
പ്രതിപക്ഷത്തിന് ആശയ ദാരിദ്ര്യമാണെന്ന് പറഞ്ഞ റസാഖ് പാലക്കാട്ട് കഴിഞ്ഞ കുറെ കാലമായിട്ട് സ്ഥിരമായി ഒരു എംഎൽഎ ഇല്ലെന്നും ആരോപിച്ചു. ഇവിടെ ഒരു എംഎൽഎ ഉണ്ടാവുക എന്നുള്ളതും പാലക്കാട്ടുകാരനായ ഒരാൾ എംഎൽഎ ആവുക എന്നുള്ളതും അനിവാര്യമായി വന്നിരിക്കുകയാണെന്നും റസാഖ് കൂട്ടിച്ചേർത്തു.
Kerala
പാലക്കാട്: പാലക്കാട് കുളപ്പുള്ളി വാണിയംകുളം പാതിപ്പാറയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. വാടാനാംകുറുശി സ്വദേശിനി ദിവ്യ(41) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് പാതയിൽ ദീർഘനേരം സ്വകാര്യ ബസുകൾ തടഞ്ഞിട്ട് പ്രതിഷേധിച്ചു.
പ്രതിഷേധത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്. തൃശൂരിൽ നിന്നും ഒറ്റപ്പാലത്തേക്ക് പോകുകയായിരുന്ന ബസ് ആണ് എതിർദിശയിൽ വരികയായിരുന്ന സ്കൂട്ടറിൽ ഇടിച്ചത്.
സ്കൂട്ടറിൽ യുവതിയെ കൂടാകെ കുട്ടിയും സഞ്ചരിച്ചിരുന്നു. അപകടത്തിൽ യുവതിക്കൊപ്പമുണ്ടായിരുന്ന കുട്ടി പരിക്കുകളില്ലാതെ രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു.
Kerala
തൃശൂർ: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കേരളത്തിലെത്തും. പാലക്കാട്-തൃശൂർ ജില്ലകളിലായി പ്രധാനമന്ത്രി രണ്ട് പരിപാടികളിൽ പങ്കെടുക്കും.
ആദ്യഘട്ട പ്രചാരണത്തിന്റെ ഭാഗമായെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് രണ്ടോടെ പാലക്കാട് നടക്കുന്ന എൻഡിഎ പൊതുസമ്മേളനത്തിലാണ് ആദ്യം പങ്കെടുക്കുക. തുടർന്ന് വൈകിട്ട് നാലോടെ തൃശൂർ സ്വരാജ് റൗണ്ടിലെ റോഡ് ഷോയിലും പങ്കെടുക്കും.
ഏപ്രിൽ മൂന്നിന് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായും പ്രധാനമന്ത്രിയെത്തുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പത്രസമ്മേളനത്തിൽ പറഞ്ഞു. രണ്ടാംഘട്ടത്തിൽ തിരുവനന്തപുരത്തും ആലപ്പുഴയിലും പ്രചാരണം നടത്തും.
Kerala
വേനൽച്ചൂടിൽ ചുട്ടുപൊള്ളുന്ന ജില്ലയിൽ പാലക്കാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പു ചൂടിന് ഒട്ടുംകുറവില്ല. ഡീൽ ആരോപണ പ്രത്യാരോപണങ്ങൾകൂടി കൊഴുത്തതോടെ സംസ്ഥാനത്തെ ശ്രദ്ധയത്രയും പാലക്കാട്ടേക്കു തിരിയുന്നു. മൂന്നു മുന്നണികളും ഒന്നിനൊന്നു മികച്ച പ്രകടനവുമായി പ്രചാരണരംഗത്തു സജീവമാണ്. സ്ഥാനാർഥികൾ വോട്ടുറപ്പിക്കാൻ പരക്കംപായുന്നു.
സിനിമാക്കാരനും വ്യവസായിയും രാഷ്ട്രീയനേതാവിനോടു കൊന്പുകോർക്കുന്നുവെന്നാണു മണ്ഡലത്തിൽ ആദ്യം പറഞ്ഞുകേട്ടത്. പക്ഷേ, ഇപ്പോഴതെല്ലാം മാറി എല്ലാവരും മികച്ച സ്ഥാനാർഥികളെന്നു വോട്ടർമാർ വിലയിരുത്തുന്നു.
ത്രികോണമത്സരമെന്നു പറയുന്പോഴും 2011 മുതൽ യുഡിഎഫിനായിരുന്നു മണ്ഡലത്തിന്റെ പിന്തുണ. 2016 മുതൽ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും ബിജെപിയാണു രണ്ടാംസ്ഥാനത്തെത്തിയത്. അതിനാൽ ബിജെപിക്കു ജയിച്ചുകയറണം, യുഡിഎഫിനു പെരുമ നിലനിർത്തണം. എൽഡിഎഫിനാകട്ടെ സ്ഥിരം മൂന്നാംസ്ഥാനക്കാരെന്ന പഴി മാറ്റണം - ഇതെല്ലാമാണ് മണ്ഡലത്തിലെ തീപാറും പോരാട്ടത്തിനു വഴിമരുന്നിടുന്നത്.
മണ്ഡലം നിലനിർത്താൻ നടനും സംവിധായകനുമായ രമേശ് പിഷാരടിയെയാണ് യുഡിഎഫ് കളത്തിലിറക്കിയത്. സിനിമാക്കാരനെന്ന എതിർപക്ഷത്തിന്റെ ആക്ഷേപത്തിനു കൃത്യമായ മറുപടിയുമായാണ് പിഷാരടിയുടെ മുന്നേറ്റം. വളരെ പക്വതയോടെ, രാഷ്ട്രീയ വാക്ചാതുരിയോടെ പല വിഷയങ്ങളിലും പ്രതികരിക്കുന്ന പിഷാരടിയെയാണ് രാഷ്ട്രീയകേരളം കഴിഞ്ഞ ദിവസങ്ങളിൽ ദർശിച്ചത്. ഡീൽ, കോമാളി വിഷയങ്ങളിൽ ഉത്തരവാദിത്വത്തോടെയുളള പ്രതികരണങ്ങൾ ഇതിനകം കൈയടി നേടി.
കൈയടിനേടുന്ന രാഷ്ട്രീയപ്രസംഗങ്ങളുമായി എന്നും മുൻപന്തിയിലുള്ള ബിജെപിയുടെ സ്വന്തം കുന്തമുനയായ ശോഭ സുരേന്ദ്രൻ നേര ത്തേതന്നെ മണ്ഡലത്തിൽ സജീവമായിരുന്നു. പ്രചാരണത്തിൽ വളരെയേറെ മുന്നേറിയ ബിജെപി ക്യാന്പ് ഇത്തവണ മണ്ഡലം പിടിച്ചെടുക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ്.
അപ്രതീക്ഷിത ട്വിസ്റ്റുമായി എൽഡിഎഫ് സ്ഥാനാർഥിയായ വ്യവസായി എൻ.എം.ആർ. റസാഖും പ്രതീക്ഷയുടെ ചിറകിലാണ്. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ ലഭിക്കുന്ന സ്വീകാര്യത വോട്ടാകുമെന്ന പ്രതീക്ഷയിലാണ് റസാഖ്. തങ്ങൾക്ക് എല്ലാക്കാലത്തും വോട്ടു നഷ്ടപ്പെടുത്തുന്ന ഘടകങ്ങൾ ഇഴകീറിയാണ് എൽഡിഎഫ് ഇത്തവണ റസാഖ് എന്ന എൽഡിഎഫ് സ്വതന്ത്രനിലേക്കു വന്നെത്തിയത്.
ബിജെപിക്കു മുൻതൂക്കമുള്ള പാലക്കാട് നഗരസഭയും യുഡിഎഫിനു മുൻതൂക്കമുള്ള പിരായിരി പഞ്ചായത്തും എൽഡിഎഫിനു മുൻതൂക്കമുള്ള കണ്ണാടി, മാത്തൂർ പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. എങ്കിലും പിരായിരിയിലെയും പാലക്കാട്ടെയും വോട്ടുകളാണു നിർണായകമാകുക.
2011ൽ കോൺഗ്രസിലെ ഷാഫി പറന്പിൽ വന്നതോടെയാണ് മണ്ഡലം യുഡിഎഫ് പക്ഷത്തേക്കു ചാഞ്ഞത്. മൂന്നു തവണ ഷാഫി പറന്പിൽ ജയിച്ചു. പിന്നീട് ഷാഫി പറന്പിൽ വടകര ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചുവിജയിച്ചതോടെയാണ് 2024 ഉപതെരഞ്ഞെടുപ്പു വന്നതും രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചതും.
മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയാണെങ്കിലും മൂന്നു മുന്നണികളും മറ്റു ജനകീയവിഷയങ്ങൾ ഏറ്റെടുത്താണ് പ്രചാരണരംഗത്തു സജീവമായിട്ടുള്ളത്.
Kerala
പാലക്കാട്: സിപിഎം നേതാവ് തോമസ് ഐസക്കിന് മറുപടിയുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി. തോമസ് ഐസക്കിനോട് സ്നേഹം മാത്രമാണുള്ളത്. സംസ്കാരം സമരം ചെയ്താൽ കിട്ടുന്നതല്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.
ഐസക്കിനോട് ഒപ്പം നിന്ന് മറുപടി പറയാനില്ല. കലാകാരന്മാർ എന്നാണ് സിപിഎമ്മിന് വെറുക്കപ്പെട്ടവരായതെന്നും രമേഷ് പിഷാരടി ചോദിച്ചു. ഒപ്പം നിൽക്കാത്തവർ വെറുക്കപ്പെടേണ്ടവർ ആണെന്ന നിലപാട് ശരിയല്ല.
കോമാളി വേഷം കെട്ടുന്ന ഇത്തരം നടന്മാരെ സ്ഥാനാര്‍ഥിയാക്കിയിട്ട് വോട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ എന്നായിരുന്നു തോമസ് ഐസക്കിന്റെ പരാമർശം. പാലക്കാട്ടെ ജനങ്ങൾ യുഡിഎഫിന് വോട്ട് ചെയ്യും.
സാധാരണ സിനിമയെ കുറിച്ച് പറയാറുണ്ട് മൗത്ത് പബ്ലിസിറ്റി ലഭിച്ചാൽ വിജയം ഉറപ്പെന്ന്. അതാണിവിടെയും കാണുന്നുണ്ടെന്നും മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും രമേഷ് പിഷാരടി പറഞ്ഞു.
Movies
നടനും പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയുമായ രമേഷ് പിഷാരടിക്കെതിരെ അഖിൽ മാരാർ രംഗത്ത്. രമേഷിന്റെ ആസ്തിയുമായി ബന്ധപ്പെട്ട ചർച്ചകൾ മുറുകുന്നതിനിടെയാണ് അഖിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇന്നലെ വരെ ലാഭം നോക്കി ജീവിച്ച പിഷാരടി വീണ്ടും ലാഭം കൊയ്യാനാണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതെന്ന് അഖിൽ പറയുന്നു.
‘‘പിഷാരടിയും അഖിൽ മാരാരും തമ്മിലുള്ള വ്യത്യാസം...
പിഷാരടി
1.നാളിത് വരെ ഒരു ജനകീയ വിഷയങ്ങളിലും നേരിട്ട് ഇടപെട്ടിട്ടില്ല..
2.ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ചിട്ടില്ല..
3.പൊതു പ്രവർത്തനത്തിന്റെ ഭാഗമായി ഒരു കേസുകളിൽ പോലും പ്രതിയായിട്ടില്ല.
4. സ്വന്തം കാര്യം നോക്കി കോടികൾ സമ്പാദിച്ചു ജീവിതവും കുടുംബവും സുരക്ഷിതമാണ് എന്ന് ഉറപ്പ് വരുത്തിയ ശേഷം കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് തന്നാൽ മത്സരിക്കാം ഇല്ലെങ്കിൽ ഞാൻ ഇല്ല എന്ന് പറഞ്ഞു വീണ്ടും അധികാരം കിട്ടാൻ സാധ്യത ഉള്ള ഒരു പാർട്ടിയിൽ എംഎൽഎ ആയി മാറി ഒരേ സമയം മമ്മൂക്കയുടെ താല്പര്യവും അതെ സമയം ആന്റോ ജോസഫിന്റെ താല്പര്യവും സംരക്ഷിച്ചു സിനിമ മേഖലയിൽ തുടർന്നും സജീവമായി പോകാൻ ഉള്ള ശ്രമം.. ലാഭം അല്ലാതെ പിഷാരടിക്ക് യാതൊരു നഷ്ടവും ഈ തീരുമാനം കൊണ്ട് വരുന്നില്ല.
അതെ സമയം സിപിഎമ്മിന് വിജയ സാധ്യത ഉള്ള ഒരു മണ്ഡലത്തിൽ മത്സരിച്ചു കോൺഗ്രസിന് ഒരു സീറ്റ് പിടിച്ചു കൊടുക്കാൻ ഇറങ്ങിയിരുന്നെങ്കിൽ എന്തെങ്കിലും ആത്മാർഥത ആ പാർട്ടിയോട് ഉണ്ടെന്ന് കരുതാം..
ഇതിപ്പോൾ കാശ് കൊടുത്തു എംഎൽഎ ആവാൻ പോയത് പോലെ ഉണ്ട്..ഷാഫി പറമ്പിൽ പിഷാരടിക്ക് വിറ്റ പാലക്കാട് സീറ്റ് തോൽക്കും എന്ന് തോന്നുമ്പോൾ സിപിഎം അവിടെ ബിജെപിയുമായി ഡീൽ വച്ചെന്ന് പറയാൻ നാണമില്ലേ എന്ന ചോദ്യം മാത്രം..
ഇനി അഖിൽ മാരാർ
2012 മുതൽ രാഷ്ട്രീയ രംഗത്ത് സജീവം. നിരവധി ജനകീയ വിഷയങ്ങൾ ഏറ്റെടുത്തു നിരവധി സമരങ്ങൾ..അക്കാലത്തു മാത്രം 13 കേസുകൾ. സിപിഎം ആക്രമണത്തിൽ തല തകർപ്പെട്ട യൂത്ത് കോൺഗ്രസുകാരൻ. സ്വതന്ത്രൻ ആയി ഇടത് കോട്ടയിൽ മത്സരിച്ചു, 1500 വോട്ടുകൾ നേടി.
തുടർന്നും കൊട്ടാരക്കരയിൽ പ്രാദേശിക വിഷയങ്ങളിൽ സജീവ ഇടപെടൽ. സിപിഎം ഏരിയ കമ്മിറ്റി ഓഫിസ് ആക്രമിച്ച കേസിലെ പ്രതി. രണ്ട് തവണ വധശ്രമത്തിന് ഇരയായ വാദി. സിനിമ എഴുതി സംവിധാനം ചെയ്തതും കേരള രാഷ്ട്രീയത്തെ തുറന്ന് കാട്ടുന്ന ശക്തമായി കമ്യുണിസ്റ്റ് പാർട്ടിയെ അധിക്ഷേപിക്കുന്ന ഒരു താത്വിക അവലോകനം’..
നിരവധി ചാനൽ ചർച്ചകളിൽ രാഷ്ട്രീയ നിരീക്ഷകൻ. ബിഗ് ബോസിൽ പോകും മുമ്പ് സമ്പാദ്യം ശൂന്യം. വീടില്ല, സ്വന്തമായി ആകെ ഉള്ളത് കൂട്ടുകാരൻ ലോണിട്ട് എടുത്തു കൊടുത്ത ഒരു വാഹനം മാത്രം.
ആത്മഹത്യയുടെ വക്കിൽ നിന്നും ഭാര്യയെയും 2 പെൺ കുഞ്ഞുങ്ങളെയും നോക്കാൻ ബിഗ് ബോസിൽ പോയത് ജയിക്കും എന്ന് കരുതിയല്ല, കിട്ടുന്ന ശബളം കടം തീർക്കാൻ എങ്കിലും ഗുണം ചെയ്യട്ടെ എന്ന് കരുതി മാത്രം. ജയിച്ചു വന്ന ശേഷവും ലാഭ നഷ്ടങ്ങൾ നോക്കി മിണ്ടാതെ ഇരുന്നില്ല.. നാടിനു വേണ്ടി സധൈര്യം സംസാരിച്ചു..
പിണറായി വിജയനെയും സർക്കാരിനെയും ശക്തമായ ഭാഷയിൽ എതിർത്തു. ജനകീയ സമരങ്ങളിൽ നേരിട്ട് പങ്കെടുത്തു..വീണ്ടും കേസുകളിൽ പ്രതിയായി..ഇനി മത്സരിക്കാൻ ആഗ്രഹിച്ചത് പോലും ജനങ്ങൾക്ക് വേണ്ടി ജീവിക്കാൻ ആണ്..തെരഞ്ഞെടുത്തത് ആരും ജയിക്കില്ല എന്ന് കരുതിയ തൃക്കാക്കര..34 വയസ് വരെ ഒന്നുമില്ലാത്തവൻ കഴിഞ്ഞ 3 വർഷം കൊണ്ട് ഒരു വീടും, കാറും ഒക്കെ വാങ്ങി..അതൊക്കെ നഷ്ടപ്പെട്ടാലും എനിക്ക് ഒരു വിഷമവുമില്ല.
തോൽക്കും എന്ന് നിങ്ങൾ പറയുന്ന ഒരു മണ്ഡലത്തിൽ ഞാൻ ഇറങ്ങുമ്പോൾ എനിക്ക് ലാഭമോ, നഷ്ടമൊ..? ഇന്നലെ വരെ ലാഭം നോക്കി ജീവിച്ച പിഷാരടി വീണ്ടും ലാഭം കൊയ്യാൻ ആണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് ആ പിഷാരടിയെ ഞാനുമായി താരതമ്യം ചെയ്യരുത്.
കഴിഞ്ഞ 10 വർഷം പിണറായി വിജയന്റെ പോലീസിന്റെ അടി കൊണ്ട കോൺഗ്രസുകാർ പിഷാരടിക്കു വേണ്ടി കഷ്ട്ടപെടുന്നത് കാണുമ്പോൾ ഇത്ര നാളും മറ്റുള്ളവരെ ചിരിപ്പിച്ച പിഷാരടി ഉള്ളിൽ പൊട്ടിച്ചിരിച്ചു കൊണ്ട് പറയുന്നുണ്ടാവും ‘മണ്ടന്മാർ’. ബിഗ് ബോസിലെ 100 ദിവസത്തെ മാരാരെക്കാൾ എത്രയോ പവർ ഫുൾ ആണ് ജനങ്ങൾക്കിടയിൽ ജീവിച്ച ജനങ്ങളെ അറിഞ്ഞ അഖിൽ.’
നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സ്വത്ത് വിവരം പുറത്തുവന്നതിന് പിന്നാലെയാണ് രമേഷിനെതിരെയുള്ള വിമർശനം.
രമേഷ് പിഷാരടിയുടെ കൈവശം 25 ലക്ഷം രൂപയും അഞ്ച് പവൻ സ്വർണവുമുണ്ട്. 97 ലക്ഷം രൂപ വില വരുന്ന പാർപ്പിട ഭൂമിയും സ്വന്തമായുണ്ട്. ഭാര്യ സൗമ്യ രമേഷിന് 85.61 ലക്ഷം രൂപ മൂല്യമുള്ള സ്വത്തും 50 പവൻ സ്വർണവുമുണ്ട്. ഭവന വായ്പയും മറ്റുമായി പിഷാരടിക്ക് 1.67 കോടി രൂപയുടെ ബാധ്യതയുണ്ട്. ഭാര്യയ്ക്ക് 2.49 ലക്ഷത്തിന്റെ ബാധ്യതകളുമുണ്ട്. ഇതാണ് താരത്തിന്റെ ആസ്തി.
Kerala
തിരുവനന്തപുരം: പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ പരിഹസിച്ച് മുതിർന്ന സിപിഎം നേതാവ് തോമസ് ഐസക്. കോമാളി വേഷം കെട്ടുന്ന ഇത്തരം നടന്മാരെ സ്ഥാനാർഥിയാക്കിയിട്ട് വോട്ട് കിട്ടുന്നില്ലെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ എന്നായിരുന്നു തോമസ് ഐസക്കിന്റെ വിമർശനം.
പാലക്കാട് യുഡിഎഫിനെ എല്‍ഡിഎഫ് പിന്താങ്ങണം എന്നാണോ പറയുന്നതെന്ന് ചോദിച്ച തോമസ് ഐസക്, യുഡിഎഫ് ജനങ്ങള്‍ അംഗീകരിക്കുന്ന സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നും അഭിപ്രായപ്പെട്ടു.
പാർട്ടി വിട്ട് അമ്പലപ്പുഴയിൽ സ്ഥാനാർഥിയായ മുൻ മന്ത്രി ജി. സുധാകരനെതിരെയും തോമസ് ഐസക് വിമർശനം ഉന്നയിച്ചു. 60 വര്‍ഷക്കാലത്തെ സ്വന്തം ചരിത്രം ജി. സുധാകരന് റദ്ദ് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
തൊപ്പിയൊക്കെ വച്ച് നില്‍ക്കുന്നത് കണ്ടിട്ട് സഹതാപം തോന്നി. സിപിഎം നയത്തോട് അല്ലെന്നും സ്ഥാനം തന്നില്ല എന്നതിനോടാണ് അദ്ദേഹത്തിന് എതിര്‍പ്പെന്നും തോമസ് ഐസക് ആരോപിച്ചു. അമ്പലപ്പുഴയിലും തളിപ്പറമ്പിലും പാര്‍ട്ടി അംഗങ്ങള്‍ ആരും കൂടെ പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
District News
പാലക്കാട്: ഗവ. മെഡിക്കൽ കോളജിന്റെ പ്രവർത്തനം പൂർണസജ്ജമാക്കാൻ തടസം നിൽക്കുന്ന കേരള സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും മെല്ലെപ്പോക്കിൽ പ്രതിഷേധിച്ച് ഗവ. മെഡിക്കൽ കോളജ് സമരസമിതി മെഡിക്കൽ കോളജിന് റീത്ത് വെച്ച് ധർണാസമരം നടത്തി.
ആരോഗ്യവകുപ്പിന്റെ ചികിത്സാപിഴവിന്റെ പേരിൽ വലതുകൈ മുറിച്ചുമാറ്റപ്പെട്ട വിനോദിനി പാലക്കാട് ഗവ. മെഡിക്കൽ കോളജിന് റീത്ത് വെച്ച്് ഉദ്ഘാടനം നടത്തി. മെഡിക്കൽ കോളജ് എല്ലാ തടസങ്ങളും നീക്കി പൂർണസജ്ജമായി പ്രവർത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരവേദിയിലെത്തി എൻഡിഎ യുടെ സ്ഥാനാർഥി ശോഭ സുരേന്ദ്രനും പാലക്കാട് ഗവ. മെഡിക്കൽ കോളജിന് പ്രത്യേകം റീത്ത് വെച്ചു.
ഗവ. മെഡിക്കൽ കോളജ് പൂർണസജ്ജമായി പ്രവർത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ പ്രമുഖ മൂന്ന് മുന്നണികളിലെയും നിയമസഭാ സ്ഥാനാർഥികൾ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കുന്നതിനായി സമരം നടത്തുന്ന വേദിയിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും എൻഡിഎയുടെ സ്ഥാനാർഥി മാത്രമാണ് എത്തിയത്. പാലക്കാട് ഗവ. മെഡിക്കൽ കോളജ് സമരസമിതിയുടെ ചെയർമാൻ ആറുമുഖൻ പത്തിച്ചിറ അധ്യക്ഷത വഹിച്ചു.
സമരസമിതി ജനറൽ കണ്‍വീനർ റെയ്മന്റ് ആന്റണി മുഖ്യപ്രഭാഷണം നടത്തി. വിനോദിനിയുടെ അമ്മ പ്രസീത, പാലക്കാടൻ കർഷക മുന്നേറ്റം ജില്ലാ സെക്രട്ടറി സജീഷ് കുത്തന്നൂർ, രഘു മാത്തൂർ, കെ.ആർ. ഹിമേഷ്, ബാലചന്ദ്രൻ പോത്തയൻകാട്, രാജേഷ് കുത്തന്നൂർ, ബാബു തരൂർ, സിദ്ധിഖ് ഇരുപ്പശേരി, കാരപ്പാടം ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
SUNDAY DEEPIKA
"ഓരോ തുള്ളിയും വിലപ്പെട്ടതാണ്'- ലോകം ഇത്രയേറെ ഏറ്റെടുത്തൊരു ആപ്തവാക്യം കാണില്ല. വെള്ളമായാലും പെട്രോളും ഡീസലുമായാലും സാധാരണക്കാരന്റെ ജീവിതത്തില്‍ഏറെ വിലപ്പെട്ടതാണ് ഓരോ തുള്ളിയും. പെട്രോള്‍ ഒരുതുള്ളി കുറഞ്ഞാല്‍ പമ്പ് ജീവനക്കാരോടു കയര്ക്കുന്നവരുടെ നാട്ടില്‍ പക്ഷേ, പാഴാകുന്ന വെള്ളത്തിനു കണക്കില്ല. കാലാവസ്ഥാ വ്യതിയാനത്തെ പഴിച്ച് സ്വയം സമരസപ്പെടുന്നവരുടെ നാട്ടില്‍ വെള്ളത്തിന്റെ ഓരോ തുള്ളിയും വിലപ്പെട്ടതാണെന്ന സന്ദേശം പുതുക്കിയാണ് ഇത്തവണയും ജലദിനം കടന്നെത്തുന്നത്...
കുഴികുത്തിയൊരുക്കിയ വിപ്ലവം ലോകത്തിനു നൽകുന്ന സന്ദേശവും മറ്റൊന്നല്ല- ഓരോ തുള്ളിയും വിലപ്പെട്ടതാണ്!. പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്ത് പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ കിണർവിപ്ലവം പത്തുവർഷം പിന്നിടുന്പോൾ ഓരോ വീട്ടിലും ശുദ്ധമായ കുടിവെള്ളമെന്ന സ്വപ്നമാണ് പൂവണിഞ്ഞത്. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ ഉൾനാടൻ ഗ്രാമം.
അവിടെ 13 വാർഡുകളിലെ മുന്നൂറിലധികം സ്ത്രീതൊഴിലാളികൾ കിണറുകൾ കുഴിക്കുക. അതു പത്തുവർഷക്കാലമായി തുടരുക. പുരുഷമേധാവിത്വമുള്ള കിണർകുഴിക്കൽ മേഖലയിൽ സ്ത്രീകൾ ഇതിനകം കുഴിച്ചതു ഇരുനൂറിലധികം കിണറുകൾ. ഇതല്ലേ യഥാർഥ വിപ്ലവം!.
ഒരോ വാര്‍ഡിലും നാലും അഞ്ചും സംഘങ്ങള്‍ വരെ ഇപ്പോൾ രംഗത്തു സജീവമാണ്. കേരളത്തില്‍ ആദ്യമായി തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി സ്ത്രീതൊഴിലാളികള്‍ കിണര്‍കുഴിക്കുന്ന പഞ്ചായത്താണ് പൂക്കോട്ടുകാവ്. അഞ്ചുപേരിൽ തുടങ്ങിയ സംരംഭം ഇപ്പോൾ മൂന്നൂറോളം പേരിലെത്തിനിൽക്കുന്നു. ശുദ്ധജലത്തിന്റെ വിലയറിയുന്ന വീട്ടമ്മമാരുടെ പ്രതിനിധികളാണ് ഇവർ ഓരോരുത്തരും.
ശുദ്ധജലവും ശുചിത്വവും സ്ത്രീകളുടെയും പെൺകുട്ടികളുടെയും ദൈനംദിന ജീവിതത്തിൽ ചെലുത്തുന്ന പ്രാധാന്യവും സമൂഹത്തിലെ സജീവ ഇടപെടലും ഉറപ്പിക്കണമെന്നതാണ് ഈവർഷത്തെ ജലദിനാചരണത്തിന്റെ സന്ദേശം. ജലവും ലിംഗഭേദവും എന്ന ആപ്തവാക്യത്തിലൂന്നിയാണ് ഇന്നത്തെ ജലദിനം കടന്നുപോകുന്നത്. അങ്ങനെയെങ്കിൽ പൂക്കോട്ടുകാവിലെ കിണർകുഴിക്കുന്ന വീട്ടമ്മമാർ ഇന്നത്തെ താരങ്ങളാണ്. വെള്ളം ഒഴുകുന്നിടത്ത് സമത്വം വളരുന്നുവെന്ന മഹത്തായ സന്ദേശമാണ് ഇവർ ലോകത്തിനു പകർന്നു നൽകുന്നത്.
വെന്തുരുകുമ്പോൾ
വേനലും വരൾച്ചയും പടികടന്നെത്തുന്പോൾ കേരളത്തിന്റെ ശ്രദ്ധയത്രയും പാലക്കാട്ടേക്കെത്തും. വരണ്ടുണങ്ങിയ നെൽപ്പാടങ്ങളും കുടിവെള്ളം കിട്ടാക്കനിയെന്ന വാർത്തകളും മാധ്യമങ്ങളിൽ നിറയുന്പോൾ പുട്ടിനു പീരയെന്ന പോലെ അന്തരീക്ഷച്ചൂടും ആളിപ്പടരും. പൂക്കോട്ടുകാവിലെ പെൺകരുത്തിന്റെ കഥ പടിഞ്ഞാറൻമേഖലയിലാണെങ്കിൽ വരൾച്ചയുടെ രൂക്ഷത കൂടുതൽ പ്രകടമാകുന്നത് കിഴക്കൻമേഖല എന്നറിയപ്പെടുന്ന ചിറ്റൂർ താലൂക്കിലാണ്.
കേരളത്തിൽതന്നെ കൂടിയ താപനിലയും വരൾച്ചയും രേഖപ്പെടുത്തുന്ന പ്രദേശമാണിന്ന് ഈ മേഖല. വരൾച്ച രൂക്ഷമാകുന്പോൾ പുറത്തുവരുന്നൊരു കണക്കുണ്ട്. ഒരുകിലോ നെല്ല് ഉത്പാദിപ്പിക്കാൻ ഏകദേശം 9000 ലിറ്റർ വെള്ളം വേണമെന്നാണ് ഈ കണക്ക്. വെള്ളത്തിന്റെ ലഭ്യതയെക്കുറിച്ചു പറയേണ്ട അധികൃതർ കൃഷിയിലൂടെയാണ് വെള്ളം നഷ്ടപ്പെടുന്നതെന്ന നുണക്കഥ പ്രചരിപ്പിക്കുകയും ചെയ്യും.
വെള്ളം സർവത്രയെങ്കിലും
ഭൂമിയില്‍ ഏറിയപങ്കും വെള്ളമാണ്. പക്ഷേ കുടിക്കാന്‍ ശുദ്ധജലം ലഭ്യമല്ലാത്തവര്‍ ലോകത്തെമ്പാടുമുണ്ട്. കുടിവെള്ളമായി മാത്രമല്ല, ജീവിതവഴിയിലെ ഓരോ ഘട്ടത്തിലും വെള്ളം മനുഷ്യനു അവിഭാജ്യഘടകമാണ്. വെള്ളമെന്നാൽ ഭൂമിയുടെ ഉപരിതലത്തിലുള്ളതു മാത്രമല്ല, ഭൂഗർഭത്തിലെ അളവില്ലാ കലവറകൂടിയാണ്.
1990 കാലഘട്ടം. ലോകരാഷ്ട്രങ്ങൾ ഭൂഗർഭജലം കണ്ടെത്താൻ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചുതുടങ്ങിയ കാലം. അന്ന് രാജ്യത്തുതന്നെ ഏറ്റവുമധികം ഭൂഗർഭജലമുണ്ടായിരുന്ന പ്രദേശമായിരുന്നു പാലക്കാടൻ ചുരം. വർഷങ്ങൾക്കകം സ്ഥിതിയാകെ മാറി. ഭൂഗർഭജലം ഏറ്റവുമധികം ചൂഷണം ചെയ്യപ്പെട്ട പ്രദേശമായി കിഴക്കൻമേഖല ഉൾപ്പെടുന്ന ഈ പ്രദേശംമാറി.
കേരളത്തിൽ ആദ്യമായി കുഴൽക്കിണർ കുഴിക്കുന്നതിനു സർക്കാർ നിയന്ത്രണംകൊണ്ടുവന്നതും ചിറ്റൂർ ബ്ലോക്കിൽ. ഏറ്റവും ഭൂഗർഭജലമുണ്ടായിരുന്ന പ്രദേശം കഴിഞ്ഞ മുപ്പതു വർഷത്തിനിടെ ഏറ്റവും കുറഞ്ഞ പ്രദേശമായി മാറിയതിനു പിന്നിൽ കാലാവസ്ഥാ വ്യതിയാനം മാത്രമല്ലെന്നുവേണം വിലയിരുത്താൻ.
പാലക്കാടിനെ അറിയാം..
പനമരങ്ങളുടെ നാടാണ് പാലക്കാട്. സംഘകാലത്തിൽ പ്രതിപാദിച്ചിട്ടുള്ള അഞ്ചു ഭൂപ്രദേശങ്ങളാണ് മുല്ലൈ, മരുതം, നെയ്തൽ, കുറുഞ്ചി, പാലൈനിലം എന്നിവ. ഇതിൽ പാലൈനിലം എന്ന സമീകൃത പ്രദേശത്തിൽപെടുന്നവയാണ് പാലക്കാടൻ ഭൂപ്രദേശം. ഭൂഗർഭജല സ്രോതസു കൂടിയ മഴനിഴൽ പ്രദേശമായിരുന്നു പാലക്കാട്. പാലക്കാടിന്റെ കിഴക്കൻമേഖലയെക്കുറിച്ച് സർക്കാർ പഠനറിപ്പോർട്ടിലെ പരാമർശവും ഇതുതന്നെ.
“കുറഞ്ഞ തോതിലും ക്രമരഹിതവുമായ മഴയാണ് ലഭിക്കുന്നതെങ്കിലും ഈ യൂണിറ്റിന് കാർഷിക വികസനത്തിൽ സുപ്രധാന പങ്ക് വഹിക്കാനാകും. അനുകൂലമായ ഭൂപ്രദേശം, മണ്ണിന്റെ ക്രിയാശീലത എന്നിവയാണ് സാധ്യതകളിൽ പ്രധാനം.
ജൈവാശംസത്തിൽ കുറവാണെങ്കിലും ജലവും പോഷകങ്ങളും നിലനിർത്താനുള്ള ഉയർന്ന ശേഷി, ക്ഷാരമൂലകങ്ങൾ എന്നിവ കാരണം കുന്നിൻപ്രദേശങ്ങളും താഴ്ന്ന പ്രദേശങ്ങളും ഏറെ ഫലഭൂയിഷ്ടമായി കണക്കാക്കപ്പെടുന്നു” -കാർഷിക കേരളത്തിന്റെ വികസനം ലക്ഷ്യമിട്ട് 2021ൽ കേരള കാർഷിക സർവകലാശാല പുറത്തുവിട്ട പഠനറിപ്പോർട്ടിലാണ് ഈ പരാമർശം.
അതിർത്തിക്കപ്പുറം...
കിഴക്കൻമേഖലയായ ചിറ്റൂർ താലൂക്ക് ജലസമൃദ്ധിയുണ്ടായിരുന്ന കാലഘട്ടത്തിൽ കാർഷികവിളകളുടെ വൈവിധ്യത്താൽ സന്പന്നമായിരുന്നു. ഇന്നു നെല്ലിലും തെങ്ങിലും പച്ചക്കറികളിലും ക്ഷീരകർഷകരിലും മാത്രമായി ഒതുങ്ങുകയാണ് ഇവിടത്തെ പുകഴ്പെറ്റ കൃഷിസമൃദ്ധി.
എന്നാൽ വെള്ളത്തിൽ പഴിചാരി കൃഷി ഉപേക്ഷിക്കേണ്ടി വരുന്ന കർഷകരെ മൂക്കത്തു വിരൽവയ്പ്പിക്കുകയാണ് തൊട്ടടുത്ത്, കിലോമീറ്ററുകൾ മാത്രം അപ്പുറത്തുള്ള തമിഴ്നാട്ടിലെ കർഷകർ. വെള്ളത്തിന്റെ വിലയറിയുന്ന അവർ നാട്ടിൽ വെന്നിക്കൊടി പാറിക്കുന്നു. ഇരുപ്രദേശങ്ങളിലും കാലാവസ്ഥാ വ്യതിയാനം ഒരുപോലെ ബാധിക്കുന്നുണ്ടെങ്കിലും മണ്ണറിഞ്ഞുള്ള കൃഷിരീതി തമിഴ് കൃഷിയെ വല്ലാതെ ഉത്തേജിപ്പിക്കുന്നു.
വെള്ളത്തിന്റെ ലഭ്യതക്കുറവിൽ പരിഭവം പറയാതെ അവർ ഓരോ തുള്ളിയും ഉപയോഗിച്ചുവരുന്നു. ഒറ്റവിളയിൽ ഒതുങ്ങുന്ന കൃഷിരീതിയുമായി നമ്മൾ മുന്നോട്ടുപോകുന്പോൾ ഒരേ കൃഷിയിടത്തിൽ വിവിധയിനം കൃഷിയിറക്കി നഷ്ടം ലാഭത്തിലേക്കു മാറ്റുകയാണ് തമിഴ്കർഷകർ.
തമിഴ്നാട്ടിലുണ്ട് പഠനങ്ങൾ
വെള്ളത്തിന്റെ വിലയറിയുന്നവരാണ് തമിഴ്നാട്ടുകാരെന്ന് അവരുടെ കൃഷിജീവിതം പറഞ്ഞുതരും. ഓരോ തുള്ളിയിലും കൃഷിയുടെ പുതുജീവനും അതിജീവനവും അവർ കണ്ടെത്തുന്നു. കാർഷിക വികസനത്തിനൊപ്പം ജലക്രമീകരണവും അവർക്ക് വിജയഗാഥയൊരുക്കുന്നു.
ചിറ്റൂർ താലൂക്കിനു തൊട്ടടുത്തുള്ള തമിഴ്നാട്ടിലെ പൊള്ളാച്ചി താലൂക്കിലെ പ്രധാന ജലസ്രോതസുകളാണ് കോരയാർ, വരട്ടയാർ പുഴകളും എട്ടു ഉപ നീർത്തടങ്ങളും. ഇതു തന്നെയാണ് അവരുടെ കാർഷികവികസനത്തിന്റെ ആണിവേരും.
പൊള്ളാച്ചി മേഖലയിലെ പ്രമുഖ ജലസ്രോതസായ കോരയാറിനെക്കുറിച്ചു 2020ൽ ഇറങ്ങിയ പഠനം ശ്രദ്ധേയമാണ്. കോരയാർ നീർത്തടത്തിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലെ വൈദഗ്ധ്യത്തെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.
ചെട്ടിപ്പാളയം, ചിന്നാരിപാളയം, ഗോപാലപുരം, കിണത്തുകടവ് ഒന്ന്, കിണത്തുകടവ്, കോവിൽപാളയം, നരസിംഗപുരം, പൊള്ളാച്ചി ഒന്ന്, സുൽത്താൻപേട്ട എന്നിവിടങ്ങളിലെ ഭൂഗർഭജലം കൃഷികളിലൂടെ സ്വാഭാവികമായി നികത്തപ്പെടുന്നതായും പഠനം വ്യക്തമാക്കുന്നു.
കരിമ്പനയെന്ന പുണ്യം
രണ്ടുവർഷംമുന്പ് തമിഴ്നാട്ടിൽ പ്രാബല്യത്തിൽ വന്നൊരു പ്രകൃതി ജലസംരക്ഷണ പദ്ധതിയുണ്ട്. കരിന്പനകളുടെ സംരക്ഷണവും പുനഃസ്ഥാപനവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. വെള്ളത്തിന്റെ വിലയറിഞ്ഞ മുൻതലമുറയുടെ വാട്ടർമാനേജ്മെന്റ് അറിവുകളെ നെഞ്ചോടു ചേർക്കുന്നതാണ് ഈ പദ്ധതി.
ഒരുകാലത്ത് കരിന്പനകൾ പാലക്കാടൻ മണ്ണിന്റെയും വിണ്ണിന്റെയും കാവൽക്കാരായിരുന്നു. ഒരുതുള്ളി ഭൂഗർഭജലം പോലും ചോരാതെ, പാണ്ടിക്കാറ്റിനെ തടഞ്ഞും കടത്തിവിട്ടും ഇവ ആകാശത്തോളം തലയുയർത്തിനിന്നു. പാലക്കാടിന്റെ പ്രതീകമായിരുന്ന കരിന്പനക്കൂട്ടങ്ങളുടെ സീൽക്കാരം പിന്നെയെപ്പോഴോ നിലച്ചുതുടങ്ങി.
എന്നും വെള്ളത്തിനായി കർഷകർ മുറവിളികൂട്ടുന്ന മഴനിഴൽ പ്രദേശമായ പാലക്കാടൻ ചുരത്തിന്റെ ജീവനാഡിയായിരുന്ന കരിന്പനകൾ ഇന്നു വംശനാശ ഭീഷണിയിലാണ്. ഭൂഗർഭജല സംരക്ഷണത്തിനു മുൻതലമുറക്കാർ പകർന്നുനൽകിയ വഴികളിലൊന്നാണ് പനങ്കൂട്ടങ്ങൾ. അതുവഴി സംരക്ഷിക്കപ്പെട്ടിരുന്നതു പുഴയടക്കമുള്ള ജലസ്രോതസുകളും ഭൂഗർഭ ജലവുമായിരുന്നു. പ്രകൃതിനിയമം അനുസരിച്ച് മരങ്ങളുടെ വേരുകൾ വശങ്ങളിലേക്കേ വ്യാപിക്കൂ.
എന്നാൽ കരിന്പനയുടെ ആണിവേര് നേരേ താഴോട്ട്, ഭൂഗർഭത്തിലേക്കു ചെന്നെത്തും. ഒരു പനയ്ക്ക് 10,000 മുതൽ 25,000 ലിറ്റർ വരെ ഭൂഗർഭജലം സംരക്ഷിക്കാൻ കഴിവുണ്ടെന്ന പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുടെ കണ്ടെത്തൽ മാത്രംമതി കരിന്പനയുടെ പെരുംവില അറിയാൻ.
തലവേദനയായി ബ്രൂവറിയും
ഭൂഗർഭ ജലചൂഷണത്തിൽ റെഡ് അലെർട്ട് പട്ടികയിലുള്ള ചിറ്റൂർ ബ്ലോക്കിനോടു ചേർന്നുള്ള എലപ്പുള്ളിയിൽ ബ്രൂവറി വരുന്നതിനോടു പ്രതിഷേധം തുടരുകയാണ്. പ്രത്യക്ഷമായ, നിയമം വളച്ചൊടിച്ചൊരു ഭൂഗർഭജല ചൂഷണത്തിനാണ് കളമൊരുങ്ങുന്നത്. പുഴകൾക്കും തോടുകൾക്കും വേണ്ടി സമരംനടത്തുന്നവർപോലും ഭൂഗർഭജലം ഇല്ലാതായാൽ എന്താവുമെന്നു ചിന്തിക്കുന്നില്ല.
ഭൂഗർഭജലം ഇല്ലാതാകുന്പോൾ ഭൂമിക്കടിയിൽ അനുഭവപ്പെടുന്ന ശൂന്യത (വാക്വം) മനുഷ്യനു നികത്താനാകില്ല. ഭൂഗർഭഗത്തിലേക്കുള്ള ജലലഭ്യത ഉറപ്പുവരുത്തുകയെന്ന ദൗത്യംമാത്രമേ മനുഷ്യനു ചെയ്യാനാകൂ. ഓരോ യുദ്ധവും നമ്മുടെ അടുക്കളയില്‍നിന്നാണ് തുടങ്ങുന്നതെന്ന ആപ്തവാക്യം സത്യമാവുകയാണ്. പാലക്കാട്ടെ അടുക്കളകളില്‍ വെള്ളത്തിനായി മുറവിളി തുടങ്ങിക്കഴിഞ്ഞു. ആഹാരം പാകംചെയ്യാന്‍പോലും വെള്ളമില്ലാത്ത അവസ്ഥ. ഇറാന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അടുപ്പുകള്‍ അണഞ്ഞുതുടങ്ങുന്പോൾ വെള്ളവുംകൂടി കിട്ടാതായാല്‍ എന്താവും...
Kerala
കൊച്ചി: തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിൽ ഡീൽ നടന്നിട്ടുണ്ടോ എന്ന് സംശയം ഉണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തിയതി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളിൽ ദുരൂഹതയുണ്ടെന്ന ആരോപണം അദ്ദേഹം ആവർത്തിച്ചു.
പാലക്കാട് മാത്രമല്ല മറ്റു ചില സീറ്റുകളിലും സിപിഎം-ബിജെപി ധാരണപായുണ്ട്. വരും ദിവസങ്ങളിൽ അത് കൂടുതൽ വ്യക്തമാകും. കോൺഗ്രസിലെ സ്ഥാനാർഥി നിർണയം വൈകിയിട്ടില്ല.
മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥികളെല്ലാം കെ.സി. വേണുഗോപാലിനെയും വി.ഡി. സതീശന്റെയും രമേശ് ചെന്നിത്തലയുടെയും മറ്റെല്ലാ നേതാക്കളുടെയും സ്ഥാനാർഥികളാണ്. മത്സരിക്കാൻ സീറ്റ് കിട്ടിയവർക്ക് അവസരം നൽകി. സീറ്റ് കിട്ടാത്തവരെ സർക്കാർ വരുമ്പോൾ കൃത്യമായി പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തില്‍ പ്രമുഖ ഹോട്ടല്‍ വ്യവസായി എന്‍.എം.ആര്. റസാഖിനെ സ്വതന്ത്ര സ്ഥാനാർഥിയായി പ്രഖ്യാപിച്ച് സിപിഎം. ബിജെപിയും കോൺഗ്രസും ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുന്ന മണ്ഡലമായ ഇവിടെ റസാഖിലൂടെ വിജയസാധ്യത വർധിപ്പിക്കാനാണ് സിപിഐഎം ലക്ഷ്യമിടുന്നത്.
സലീം മടവൂര്‍ കൊടുവള്ളിയില്‍ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും. എൽഡിഎഫിലെ ഘടകകക്ഷിയായ ആർജെഡിയുടെ പ്രമുഖ നേതാക്കളിലൊരാണ് സലീം മടവൂർ. പാർട്ടിയുടെ പ്രത്യേക അനുമതിയോടെയാണ് സലീം സ്വതന്ത്രനായി രംഗത്തിറങ്ങുന്നത്.
അതേസമയം, പാലക്കാട് മണ്ഡലത്തിൽ പ്രചരണം കൊഴുപ്പിക്കുകയാണ് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി. കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുക എന്നത് മഹാഭാഗ്യമായാണ് താൻ കരുതുന്നതെന്ന് രമേഷ് പിഷാരടി പറഞ്ഞു.
Kerala
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ രമേഷ് പിഷാരടിയുടെ സ്ഥാനാർഥിത്വത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. പിഷാരടി കേരളത്തിന്റെ ഓപ്ഷനാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. രമേഷ് പിഷാരടി പാലക്കാട് നിയോജക മണ്ഡലത്തിലാണ് ജനവിധി തേടുക.
പിഷാരടി കേരളത്തിലേക്ക് തിരിച്ചുവരാനുള്ള തന്റെ പാലമല്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. മുൻപ് ഒരാളെ കുറിച്ചും ഇതുപോലെ പറഞ്ഞതായും ഇപ്പോൾ എങ്ങനെയുണ്ടെന്നും ഷാഫി പറമ്പിൽ എംപി ചോദിച്ചു.
അതേസമയം സന്ദീപ് വാര്യർക്ക് സീറ്റ് ലഭിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇനിയും പട്ടികകൾ വരാനുണ്ടല്ലോ എന്നായിരുന്നു ഷാഫിയുടെ മറുപടി. സ്ഥാനാർഥി പട്ടിക സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ചർച്ചകൾ തുടരുന്നതിനിടെയാണ് ഷാഫിയുടെ പ്രതികരണം.
Business
പാലക്കാട്: പ്രമുഖ ഹോൾസെയിൽ ആൻഡ് മാനുഫാക്ച്ചറിംഗ് ജ്വല്ലറി ശൃംഖലയായ റീഗൽ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം പാലക്കാട്ട് പ്രവർത്തനമാരംഭിച്ചു. ടൗണ്‍ ബസ് സ്റ്റാൻഡ് റോഡിൽ ഒരുക്കിയ ഷോറൂമിന്റെ ഉദ്ഘാടനം ബ്രാൻഡ് അംബാസഡറും ചലച്ചിത്രതാരവുമായ മഞ്ജു വാര്യർ നിർവഹിച്ചു. പാലക്കാട് നഗരസഭ ചെയർമാൻ പി. സ്മിതേഷ് ദീപം തെളിച്ചു.
ചെയർമാൻ ടി.കെ. ശിവദാസൻ, എംഡി ആൻഡ് സിഇഒ വിബിൻ ശിവദാസ്, ക്ഷേമ ശിവദാസ്, പല്ലവി നംദേവ്, കുമാരി അനൈഷ, മാസ്റ്റർ അവിയാൻ തുടങ്ങിയവർ പങ്കെടുത്തു. വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തികളും സന്നിഹിതരായിരുന്നു.
കേരളത്തിലെ സ്വർണാഭരണ വിപണിയിൽ ഹോൾസെയിൽ വില എന്ന ആശയം അവതരിപ്പിച്ച റീഗൽ ജ്വല്ലേഴ്സ് പാലക്കാട്ടെ ഉപയോക്താക്കൾക്കായി ഏറ്റവും ലാഭകരമായ ഷോപ്പിംഗ് അനുഭവത്തിനൊപ്പം വിപുലമായ ആഭരണ ശേഖരമാണ് ഒരുക്കിയിരിക്കുന്നതെന്ന് എംഡി വിബിൻ ശിവദാസ് പറഞ്ഞു.
ട്രെൻഡിംഗ് ലൈറ്റ് വെയ്റ്റ് വെഡിംഗ് കളക്ഷനുകൾ, പരന്പരാഗത കേരള ആഭരണങ്ങൾ, ബോംബെ-കൽക്കട്ട ഡിസൈനുകൾ, ചെട്ടിനാട്, നഗാസ്, ആന്റിക്, പൊൽക്കി ആഭരണശേഖരം, അന്താരാഷ്ട്ര നിലവാരമുള്ള സർട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങൾ, അണ്‍കട്ട് ഡയമണ്ട്, പ്രെഷ്യസ് സ്റ്റോണ്‍ ആഭരണങ്ങൾ, പ്രീമിയം പ്ലാറ്റിനം കളക്ഷനുകൾ, ഫാഷൻ പ്രേമികളെ ആകർഷിക്കുന്ന 18 കാരറ്റ്, 14 കാരറ്റ് ആഭരണങ്ങൾ തുടങ്ങിയ പാലക്കാട് ഷോറൂമിന്റെ സവിശേഷതയാണ്.
വിവാഹ പാർട്ടികൾക്കായി പ്രത്യേകമായി ബ്രൈഡൽ ഫ്ലോർ ഒരുക്കിയിട്ടുണ്ട്. സ്വർണവിലവർധനവിൽനിന്നു സംരക്ഷണമേകി ഗോൾഡ് റേറ്റ് ബുക്കിംഗ്, അക്ഷയതൃതീയ പ്രമാണിച്ച് അഡ്വാൻസ് ബുക്കിംഗ് എന്നിവ തുടങ്ങിയതായും അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 85129 09090.
Kerala
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ഹോട്ടൽ വ്യവസായിയായ എൻ.എം.ആർ. റസാഖ് എൽഡിഎഫ് സ്ഥാനാർഥിയാകുമെന്ന് സൂചന. യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച ശേഷമായിരിക്കും എൽഡിഎഫിന്റെ പ്രഖ്യാപനം ഉണ്ടാകുക.
പാലക്കാട് സ്ഥാനാർഥിയ്ക്കായി നിരവധി വ്യവസായ പ്രമുഖരെ സിപിഎം സന്ദർശിച്ചുവെങ്കിലും തീരുമാനമായിരുന്നില്ല. ഏറെ നീണ്ട ചർച്ചകൾക്കൊടുവിൽ റസാഖ് സമ്മതം അറിയിക്കുകയായിരുന്നു.
ഇതോടെ ഇന്ന് ചേരുന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നിർദേശം സംസ്ഥാന നേതൃത്വത്തിന് കൈമാറും. ഹോട്ടൽ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് റസാഖ്.
Business
പാലക്കാട്: റീഗൽ ജ്വല്ലേഴ്സിന്റെ പാലക്കാട്ടെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം പാലക്കാട് ടൗണ്‍ ബസ് സ്റ്റാൻഡ് റോഡിൽ 15നു രാവിലെ 10നു ബ്രാൻഡ് അംബാസഡർ കൂടിയായ ചലച്ചിത്രതാരം മഞ്ജു വാര്യർ നിർവഹിക്കും.
കേരളത്തിലെ ഏറ്റവും വലിയ ഹോൾസെയിൽ ആൻഡ് മാനുഫാക്ചറിംഗ് ജ്വല്ലറിയായ റീഗൽ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം വൈവിധ്യമായ ആഭരണശേഖരമാണ് പാലക്കാടിനായി ഒരുക്കിയിരിക്കുന്നത്. എക്സ്ക്ലൂസീവായ സ്വർണാഭരണ കളക്ഷനുകൾ മറ്റാർക്കും നൽകാനാകാത്ത വിലക്കുറവിൽ ഇവിടെനിന്നു വാങ്ങാം.
ട്രെൻഡിംഗ് ആയ ലൈറ്റ് വെയ്റ്റ് വെഡിംഗ് കളക്ഷൻസ്, കേരള ട്രഡീഷണൽ ഓർണമെന്റ്സ്, ബോംബെ- കോൽക്കത്ത കളക്ഷൻസ്, ചെട്ടിനാട്, നഗാസ്, ആന്റിക്ക്, പോൾക്കി ആഭരണങ്ങൾ കൂടാതെ രാജ്യാന്തര സർട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങൾ, അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങൾ, പ്രെഷ്യസ് സ്റ്റോണ്‍ ആഭരണങ്ങൾ, പ്രീമിയം പ്ലാറ്റിനം ആഭരണങ്ങൾ, 18 കാരറ്റ് ആഭരണങ്ങൾ, 14 കാരറ്റ് ആഭരണങ്ങൾ തുടങ്ങിയവയുടെ അപൂർവശേഖരവും ഒരുക്കിയിട്ടുണ്ട്. വിവാഹ പർച്ചേസുകൾക്കായി പ്രത്യേക വിഭാഗങ്ങളും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 8512909090.
District News
പാലക്കാട്: ലോക വനിതാ ദിനാചരണത്തിനോടനുബന്ധിച്ചു ജെസിഐ പാലക്കാട് ഫോർട്ട് മേഖലയിൽ സംഘടിപ്പിച്ച മികച്ച നേതൃത്വ പാടവത്തിനെയും സാമൂഹിക പ്രതിബദ്ധതയോടെയുള്ള വിവിധ പ്രവർത്തനങ്ങളെയും മുൻനിർത്തി വുമൺ ഓഫ് വർത്ത് അവാർഡുകൾ സമ്മാനിച്ചു.
പാലക്കാട് ആയുഷ്കെയർ സഹസ്ഥാപകയും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ മുൻ ഭാരവാഹിയുമായ ഡോ. ജൂബി ജോസ്, എലപ്പുള്ളി നീലഗിരി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ വി.ആർ, ഉഷ എന്നിവർക്കു ജെസിഐ ഇന്ത്യയുടെ മുൻ ദേശീയ പ്രസിഡന്റ് പി. സന്തോഷ് കുമാർ പുരസ്കാരങ്ങൾ സമ്മാനിച്ചു. ജെസിഐ പാലക്കാട് ഫോർട്ട് മുൻ പ്രസിഡന്റ് അഡ്വ. വർഷ എസ്. കുമാർ അധ്യക്ഷത വഹിച്ചു.
Kerala
പാലക്കാട്: പി.കെ. ശശിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ നേതാക്കൾക്കെതിരെ നടപടി. സിപിഎം-ഡിവൈഎഫ്ഐ നേതാക്കൾക്കാണ് നേതൃത്വം താക്കീത് നൽകിയത്.
സിപിഎം മണ്ണാർക്കാട് ഏരിയ സെക്രട്ടറി എൻ.കെ. നാരായണനെയും, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സി.റിയാസുദീനെയുമാണ് നേതൃത്വം താക്കീത് ചെയ്തത്. ശശിയെ പുറത്താക്കിയ ശേഷം മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസിലേക്ക് ഇനി തറവാട്ടിൽ പിറന്ന സ്ത്രീകൾക്ക് വരാമെന്നായിരുന്നു എൻ.കെ. നാരായണന്റെ പ്രസ്താവന.
ശശിക്ക് പാർട്ടി ഓഫീസ് അനാശാസ്യ കേന്ദ്രമായിരുന്നുവെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതിനെതിരെയാണ് പാർട്ടി നേതൃത്വം ഇരുവരെയും താക്കീത് ചെയ്തത്.
സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ.എസ്. സലീഖ, ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു എന്നിവർ പങ്കെടുത്ത മണ്ണാർക്കാട് ഏരിയ കമ്മിറ്റി യോഗത്തിലായിരുന്നു നടപടി. ഇരുവരുടെയും പ്രസ്താവനകൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ജില്ലാ നേതൃത്വം പറഞ്ഞു.
Kerala
പാലക്കാട്: ജസവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ വനംവകുപ്പ് വാച്ചർക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകുന്നേരം മണ്ണാർക്കാട് തിരുവിഴാംകുന്നിലുണ്ടായ സംഭവത്തിൽ കച്ചേരിപ്പറമ്പ് കരടിയോട് ഫോറസ്റ്റ് വാച്ചർ ഷൈജു (28) ആണ് മരിച്ചത്.
രണ്ട് കാട്ടാനകൾ നാട്ടിൽ ഇറങ്ങിയെന്ന അറിയിപ്പിനെ തുടർന്നാണ് പത്തുപേരടങ്ങുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. ആനകളെ തുരത്തുന്നതിനിടെ ഒരാന ഷൈജുവിനെ ആക്രമിക്കുകയായിരുന്നു.
ഉടൻ തന്നെ ഷൈജുവിനെ മണ്ണാർക്കാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.