പാലക്കാട്: വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ ഒരാൾ പിടിയിലായി. തിരുനെല്ലായി സ്വദേശി രവീന്ദ്രൻ ആണ് പിടിയിലായത്. കഞ്ചിക്കോട് കെടിസി ജംഗ്ഷൻ തേജസിൽ ബിനുവിനെയാണ് ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയത്.
മേയ് 28ന് ആയിരുന്നു സംഭവം. വണ്ടിയുടെ ആര്‍സി ബുക്ക് പണയം വച്ച് പണം നൽകാമെന്ന് പറഞ്ഞാണ് പ്രതികൾ ബിനുവിനെ വിളിച്ചു വരുത്തിയത്. ചാവടി ചിമ്മണാംപതിയിലെ ഒഴിഞ്ഞ പ്രദേശത്തെ വീട്ടിനുള്ളിലെത്തിച്ച് കെട്ടിയിട്ട് പണം ആവശ്യപ്പെട്ട് മർദിക്കുകയായിരുന്നു.
ബിനുവിന് 15 ലക്ഷം രൂപ ലോട്ടറിയടിച്ചെന്നായിരുന്നു പ്രതികളുടെ ധാരണ. സമ്മാനതുക ആവശ്യപ്പെട്ടായിരുന്നു മർദനം. ബിനുവിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് കാറുകൾ തട്ടികൊണ്ടുപോകൽ സംഘത്തിൽ ഒരാളുടെ പേരിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു.
മെയ് 30ന് തടങ്കലിൽ നിന്ന് രക്ഷപ്പെട്ട ബിനുവിനെ നാട്ടുകാർ ചേർന്നാണ് പോലീസിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചത്. പ്രതികൾ ബിനുവിന്റെ ബന്ധുക്കളാണെന്നാണ് പോലീസ് പറയുന്നത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നു.
Tags : kerala police crime news arrest kidnap palakkad