പാലക്കാട്: വിക്ടോറിയ കോളജിലെ സ്ട്രോംഗ് റൂം ഇന്നു തുറക്കില്ല. നെന്മാറ നിയോജക മണ്ഡലത്തിന്‍റെ സ്ട്രോംഗ് റൂം തുറക്കാനായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം. പ്രിസൈഡിംഗ് ഓഫീസറുടെ ഡയറി മറന്നുവച്ചുവെന്നാണ് വിശദീകരണം. എന്നാൽ, ഇതു വിവാദമായതോടെയാണ് തീരുമാനം മാറ്റിയത്.
തുറക്കാൻ തീരുമാനിച്ചത് ഇവിഎം സ്ട്രോംഗ് റൂം അല്ലെന്നും മെറ്റീരിയൽ സ്ട്രോംഗ് റൂം ആണെന്നും ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി വിശദീകരിച്ചു. നിലവിൽ മെറ്റീരിയൽ സ്ട്രോംഗ് റൂം തുറക്കുന്നത് നിർത്തിവച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശപ്രകാരം മാത്രമേ അന്തിമ തീരുമാനമെടുക്കുകയുള്ളു. സ്ഥാനാർഥികളുടെ സാന്നിധ്യത്തിൽ മാത്രമേ മെറ്റീരിയൽ സ്ട്രോംഗ് റൂം തുറക്കുകയുള്ളു എന്നും കളക്ടര്‍ അറിയിച്ചു.
അതേസമയം, പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമുകൾ തുറന്നെന്ന പരാതിയിൽ ജില്ലാ കളക്ടർ ഉടൻ വിശദീകരണം നൽകും. ചീഫ് ഇലക്ട്രൽ ഓഫീസറാണ് റിപ്പോർട്ട് തേടിയത്.
പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാം കൺവെൻഷൻ സെന്‍ററിലെ സ്ട്രോംഗ് റൂമുകൾ അനുമതിയില്ലാതെ തുറന്നെന്നാണ് യുഡിഎഫ് പരാതി.
വോട്ടെടുപ്പ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്നാരോപിച്ച് എം.കെ രാഘവൻ എംപി ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തിയതോടെയാണ് വിഷയം കമ്മീഷന്‍റെ ശ്രദ്ധയിലെത്തിയത്.
Tags : Victoria College strong room Palakkad EVM