Kerala
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്കു വിട്ടു. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണു തീരുമാനം.
നവീൻ ബാബുവിന്റെ കുടുംബം ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യം പരിഗണിച്ചാണ് സർക്കാർ നടപടി. നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നൽകാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി.
നിലവിലെ പോലീസ് അന്വേഷണത്തിൽ കുടുംബം അതൃപ്തി പ്രകടിപ്പിക്കുകയും സംഭവത്തിനു പിന്നിൽ ദുരൂഹത സംശയിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടത്.
പുതിയ സർക്കാർ അധികാരമേറ്റശേഷം സിബിഐ അന്വേഷണത്തിനു ശിപാർശ ചെയ്യുന്ന ആദ്യ കേസാണിത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തു സിബിഐക്കു നേരിട്ട് കേസ് ഏറ്റെടുക്കാനുള്ള പൊതു അനുമതി റദ്ദാക്കിയിരുന്നതിനാൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക ശിപാർശ ഈ ഘട്ടത്തിൽ അനിവാര്യമായിരുന്നു.
2024 ഒക്ടോബർ 15നാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കളക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യ പരസ്യമായി അധിക്ഷേപിച്ചതിനു പിന്നാലെയായിരുന്നു മരണം.
National
ന്യൂഡൽഹി: ട്വിഷ ശർമയുടെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. കേസിൽ അമ്മായിഅമ്മ ഗിരിബാല അറസ്റ്റിലായിരുന്നു. ഗിരിബാലയുടെ സാന്നിധ്യത്തിൽ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ സിബിഐ പുനരാവിഷ്കരിച്ചു.
ഡമ്മി പ്രതിമ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു സിബിഐ സംഭവങ്ങൾ പുനരാവിഷ്കരിച്ചത്. പ്രതികളുടെയും ദൃക്സാക്ഷികളുടെയും മൊഴികളിലെ വൈരുധ്യം കണ്ടെത്തുന്നതാനായാണ് നടപടികൾ. മേയ് 12ന് ആയിരുന്നു ട്വിഷ ശർമയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് ട്വിഷയുടെ ഭർത്താവ് സമർഥ് തൂങ്ങിയ ട്വിഷയെ താഴയിറക്കിയെന്നും, അമ്മ ഗിരിബാല സിംഗ് കെട്ടഴിച്ചുവെന്നുമാണ് മൊഴി.ജില്ലാ ജഡ്ജിയായി വിരമിച്ച ഗിരിബാല സിംഗിനും സമർഥിനുമെതിരെയാണ് ട്വിഷയുടെ കുടുംബം മൊഴി നൽകിയത്. സമർഥ് ഇപ്പോഴും കസ്റ്റഡിയിലാണ്.
ഗിരിബാലയുടെ മുൻകൂർ ജാമ്യം മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് വ്യാഴാഴ്ച സിബിഐ അറസ്റ്റ് ചെയ്തത്. സമർഥുമായി ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ട ട്വിഷയെ കല്യാണം കഴിഞ്ഞ് അഞ്ച് മാസം പിന്നിട്ടപ്പോഴാണ് ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
Kerala
തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ശിപാർശ ചെയ്തുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ഇന്ന് പുറത്തുവന്നേക്കും. യുഡിഎഫ് സർക്കാർ സിബിഐക്ക് വിടുന്ന ആദ്യത്തെ കേസാണിത്.
പോലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ പി.പി. ദിവ്യയാണ് ഏക പ്രതി. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് സർക്കാർ തീരുമാനം. എന്നാൽ ശിപാർശയിൽ സിബിഐ നിലപാട് നിർണായകമാണ്.
കേസ് ഏറ്റെടുക്കേണ്ടതുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സിബിഐ ആണ് തീരുമാനമെടുക്കേണ്ടത്. പോലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായതായി കുടുംബം ആരോപിച്ചു. അതേസമയം കേസ് സിബിഐയ്ക്ക് കൈമാറുന്നതിൽ സിപിഎം എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് സർക്കാർ ഉടൻ വിജ്ഞാപനം ഇറക്കും.
നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. നടപടി ആവശ്യപ്പെട്ട് കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. പോലീസ് അന്വേഷണത്തിൽ കുടുംബം അതൃപ്തി പ്രകടിപ്പിച്ചുരുന്നു.
ഇതോടെ യുഡിഎഫ് സർക്കാർ സിബിഐയ്ക്ക് വിടുന്ന ആദ്യത്തെ കേസാകും ഇത്. പോലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ പി.പി. ദിവ്യയാണ് ഏക പ്രതി. ഇനി സിബിഐയാണ് കേസില്‍ തീരുമാനമെടുക്കേണ്ടത്.
National
ന്യൂഡൽഹി: മോഡലും നടിയുമായിരുന്ന ത്വിഷ ശർമയുടെ (33) ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് ഏറ്റെടുത്തതിന് പിന്നാലെ, ഡിജിറ്റൽ തെളിവുകൾ കേന്ദ്രീകരിച്ച് സിബിഐ അന്വേഷണം ഊർജിതമാക്കി. പ്രതിയും ത്വിഷയുടെ ഭർത്താവുമായ അഡ്വ. സമർത്ഥ് സിംഗ് പോലീസിനോട് പറഞ്ഞ കാര്യങ്ങളും, ഡീലീറ്റ് ചെയ്യപ്പെട്ട വാട്സാപ്പ് ചാറ്റുകളും കേന്ദ്രീകരിച്ചാണ് കേന്ദ്ര ഏജൻസിയുടെ പരിശോധന. ത്വിഷയുടെ ഗർഭധാരണത്തെയും കുട്ടിയുടെ പിതൃത്വത്തെയും സമർത്ഥ് ചോദ്യം ചെയ്തിരുന്നതായി സൂചിപ്പിക്കുന്ന വാട്സാപ്പ് സന്ദേശങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് നടപടി.
മേയ് 12-നാണ് ഭോപ്പാലിലെ കതാരാ ഹിൽസിലുള്ള ഭർതൃഗൃഹത്തിൽ ത്വിഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ പത്ത് ദിവസത്തോളം ഒളിവിൽ കഴിഞ്ഞ ശേഷം അറസ്റ്റിലായ സമർത്ഥ് സിംഗ് ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. ത്വിഷയ്ക്ക് കടുത്ത സ്വഭാവ വ്യതിയാനങ്ങളും മാനസിക സമ്മർദവും ഉണ്ടായിരുന്നുവെന്നാണ് സമർത്ഥ് സിംഗ് അന്വേഷണ സംഘത്തോട് അവകാശപ്പെട്ടത്. അവൾക്ക് 'ബൈപോളാർ ഡിസോർഡർ', 'അഡ്ജസ്റ്റ്മെന്റ് ഡിസോർഡർ' എന്നിവ ഉണ്ടായിരുന്നതായും, മാനസിക സമ്മർദം കുറയ്ക്കാനായി ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് ഉറക്കഗുളികകൾ നൽകിയിരുന്നതെന്നും സമർത്ഥ് വാദിക്കുന്നു.
ഏപ്രിൽ മാസത്തിൽ ത്വിഷ ഗർഭിണിയാണെന്ന് അറിഞ്ഞതുമുതൽ അവളുടെ സ്വഭാവത്തിൽ മാറ്റമുണ്ടായതായി സമർത്ഥ് പറയുന്നു. തനിക്കും അമ്മയ്ക്കും (റിട്ട. ജില്ലാ ജഡ്ജി ഗിരിബാല സിംഗ്) കുഞ്ഞിനെ വേണമെന്നുണ്ടായിരുന്നുവെന്നും എന്നാൽ ത്വിഷയുടെ നിർബന്ധപ്രകാരമാണ് മെഡിക്കൽ കൺസൾട്ടേഷനിലൂടെ ഗർഭച്ഛിദ്രം നടത്തിയതെന്നുമാണ് ഭർത്താവിന്റെ മൊഴി. എന്നാൽ, സമർത്ഥിന്റെ വാദങ്ങൾ പൂർണമായും തള്ളുന്ന തരത്തിലുള്ള വാട്സാപ്പ് ചാറ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ത്വിഷയുടെ ഗർഭധാരണത്തിൽ സമർത്ഥ് കടുത്ത സംശയം പ്രകടിപ്പിച്ചിരുന്നതായും കുഞ്ഞിന്റെ പിതൃത്വത്തെ ചോദ്യം ചെയ്തിരുന്നതായും ഈ സന്ദേശങ്ങൾ വ്യക്തമാക്കുന്നു. ഈ തർക്കങ്ങൾക്ക് ശേഷമാണ് ത്വിഷയെ നിർബന്ധിതമായി മരുന്ന് നൽകി മുറിക്കുള്ളിൽ പൂട്ടിയിടാൻ തുടങ്ങിയതെന്ന് ത്വിഷയുടെ കുടുംബം ആരോപിക്കുന്നു.
National
ന്യൂഡൽഹി: ഭോപ്പാലിലെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മോഡലും നടിയുമായ ത്വിഷാ ശർമയുടെ (33) മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. സംസ്ഥാന പോലീസിൽ നിന്നും കേസ് ഡയറിയും രേഖകളും കൈപ്പറ്റിയ സിബിഐ, പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഡൽഹിയിൽ നിന്നുള്ള സിബിഐയുടെ പ്രത്യേക കുറ്റാന്വേഷണ വിഭാഗം ഭോപ്പാലിലെത്തി അവിടുത്തെ പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും കേസിന്റെ പ്രധാന രേഖകളും തെളിവുകളും ശേഖരിക്കുകയും ചെയ്തു. മേയ് 12-നാണ് ഭോപ്പാലിലെ കതാരാ ഹിൽസിലുള്ള ഭർതൃവീട്ടിൽ ട്വിഷാ ശർമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് അഞ്ച് മാസങ്ങൾക്ക് ശേഷമായിരുന്നു മരണം.
ട്വിഷായുടെ ഭർത്താവ് സമർത്ഥ് സിംഗ്, ഭർതൃമാതാവും മുൻ ജഡ്ജിയുമായ ഗിരിബാല സിംഗ് എന്നിവർക്കെതിരെയാണ് കേസ്. ഭോപ്പാൽ പോലീസ് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളായ 80(2), 85, 3(5) എന്നിവയും സ്ത്രീധന നിരോധന നിയമപ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. മകളെ ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിക്കുകയും മരണത്തിലേക്ക് തള്ളിവിടുകയുമായിരുന്നു എന്ന് ട്വിഷായുടെ കുടുംബം ആരോപിക്കുന്നു. എന്നാൽ ട്വിഷാ മയക്കുമരുന്നിന് അടിമയായിരുന്നു എന്നാണ് ഭർതൃവീട്ടുകാരുടെ വാദം.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടില്‍ രാജ്യവ്യാപകമായി അന്വേഷണം ഊര്‍ജ്ജിതമാക്കി സിബിഐ. മഹാരാഷ്ട്രയിലെ നാന്‍ന്ദേഡ് സ്വദേശി ഭറുവോ കദമിന്റെ വീട്ടില്‍ എട്ട് മണിക്കൂറോളം നേരം സംഘം പരിശോധന നടത്തി. മകള്‍ക്കായി അഞ്ച് ലക്ഷം രൂപ നല്കി ഇദ്ദേഹം ചോദ്യ പേപ്പര്‍ കൈവശപ്പെടുത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വീട്ടിലുള്ള രേഖകള്‍ പരിശോധിച്ച സംഘം കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. ലാത്തൂരിലുള്ള കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരെയും ചോദ്യം ചെയ്തു. രാജസ്ഥാനിലടക്കം വിശദമായ പരിശോധന നടക്കും. കേരളത്തിലേക്കും അന്വേഷണം നീണ്ടേക്കാം.
ചോദ്യ പേപ്പര്‍ ചോര്‍ന്നതിന് പിന്നാലെ ജൂണ്‍ 21ന് പുനപരീക്ഷ പ്രഖ്യാപിച്ച് സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിദ്യാഭ്യാസമന്ത്രി ധര്മ്മേന്ദ്രപ്രധാന് രാജി വയ്ക്കണമന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കുകയാണ്.
National
ന്യൂഡൽഹി: സിബിഐ ഡയറക്ടറുടെ നിയമനത്തിൽ കേന്ദ്ര സർക്കാരിന് വിയോജന കുറിപ്പ് നൽകി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രക്രിയ പക്ഷപാതപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധിയുടെ വിയോജന കുറിപ്പ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് രാഹുൽ ഗാന്ധി വിയോജനക്കുറിപ്പ് നൽകിയത്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പരിഗണന പട്ടികയിലുള്ളവരുടെ രേഖകൾ നൽകിയില്ലെന്നും, ഇന്ന് യോഗത്തിലാണ് ചില വിവരങ്ങൾ മാത്രം നൽകിയതെന്നും രാഹുൽ വ്യക്തമാക്കുന്നു.
കേന്ദ്ര ഏജൻസിയായ സിബിഐയെ സർക്കാർ നിരന്തരം ദുരുപയോഗം ചെയ്തു. സെലക്ഷൻ കമ്മിറ്റിയിൽ നിന്ന് തനിക്ക് ആവശ്യമായ വിവരങ്ങൾ സർക്കാർ നൽകുന്നില്ലെന്നും പ്രതിപക്ഷത്തെയും മാധ്യമപ്രവർത്തകരെയും വിമർശകരെയുമെല്ലാം സിബിഐയെ ഉപയോഗിച്ച് വേട്ടയാടുന്നുവെന്നും രാഹുൽ ആരോപിച്ചു.
നിലവിലെ സിബിഐ ഡയറക്ടർ പ്രവീൺ സൂദിന്റെ കാലാവധി മെയ് 24ന് അവസാനിക്കാനിരിക്കെയാണ് പുതിയ ഡയറക്ടറെ കണ്ടെത്താനുള്ള ഉന്നതതല യോഗം. പ്രവീൺ സൂദിന് കാലാവധി നീട്ടിനൽകാനുള്ള സാധ്യതയും വിലയിരുത്തുന്നുണ്ട്.
National
ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി റദ്ദാക്കിയതിന് പിന്നാലെ, ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സമഗ്രമായ അന്വേഷണം സിബിഐയ്ക്ക് കൈമാറി. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത നിലനിർത്തുന്നതിനും വിദ്യാർത്ഥികളുടെ താത്പര്യം സംരക്ഷിക്കുന്നതിനുമാണ് സർക്കാർ ഈ തീരുമാനമെടുത്തതെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.
കേന്ദ്ര ഏജൻസികളും വിവിധ സംസ്ഥാനങ്ങളിലെ പോലീസും നൽകിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. ചോദ്യപേപ്പർ ചോർച്ചയുടെ ആസൂത്രണം, പണമിടപാടുകൾ, ഇതിന് പിന്നിൽ പ്രവർത്തിച്ച മാഫിയകൾ എന്നിവയെക്കുറിച്ചാകും സിബിഐ അന്വേഷിക്കുക. അന്വേഷണത്തിന് ആവശ്യമായ എല്ലാ രേഖകളും സഹായങ്ങളും നൽകുമെന്ന് എൻടിഎ വ്യക്തമാക്കിയിട്ടുണ്ട്.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിന്റെ കൊലപാതകം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഏറ്റെടുക്കും. കേസിൽ സിബിഐ അന്വേഷണം വേണമെന്ന് പശ്ചിമ ബംഗാൾ പോലീസ് നേരത്തെ ശിപാർശ ചെയ്തിരുന്നു.
സിബിഐ, പോലീസിൽനിന്ന് അന്വേഷണത്തിന്റെ ചുമതല ഏറ്റെടുക്കും. കേസ് കൈകാര്യം ചെയ്യുന്നതിനായി ഒരു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കുമെന്നു സിബിഐ പത്രക്കുറിപ്പിൽ അറിയിച്ചു. കോൽക്കത്ത മേഖലയിലെ ജോയിന്റ് ഡയറക്ടറുടെ മേൽനോട്ടത്തിലായിരിക്കും എസ്ഐടി പ്രവർത്തിക്കുക.
കേസുമായി ബന്ധപ്പെട്ടു മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷമാണ് നടപടി. യുപിയിൽനിന്നും ബിഹാറിൽനിന്നും അറസ്റ്റ് ചെയ്ത ഇവരെ പശ്ചിമ ബംഗാളിലേക്ക് കൊണ്ടുവന്ന് നോർത്ത് 24 പർഗാനാസ് ജില്ലയിലെ കോടതിയിൽ ഹാജരാക്കിയ ശേഷം മൂന്നു പ്രതികളെയും 13 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടതായി ഉദ്യോഗസ്ഥൻ പറഞ്ഞു.
മേയ് ആറിനാണ് ബൈക്കിലെത്തിയ അക്രമികൾ ചന്ദ്രനാഥ് രഥിനെ വെടിവച്ചു കൊന്നത്. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു വെറും രണ്ട് ദിവസത്തിനു ശേഷമാണ് സംഭവം.
National
ന്യൂഡൽഹി: റിലയൻസ് കമ്യുണിക്കേഷൻസുമായി ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പ് കേസിൽ അനിൽ അംബാനിയുടെ 3,034 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി. ചൊവ്വാഴ്ച ആയിരുന്നു ഇഡി നടപടി. കേസിൽ ഇതുവരെ ആകെ 19,344 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ട്.
മുംബൈ ഉഷാ കിരൺ ബിൽഡിംഗിലെ ഫ്ലാറ്റ്, ഖണ്ഡാലയിലെ ഫാം ഹൗസ്, മുദ്ര ഫൗണ്ടേഷൻ ഫോർ കമ്യുണിക്കേഷൻസ് റിസർച്ച് ആൻഡ് എജ്യൂക്കേഷന്റെ പേരിലുള്ള ഭൂമി, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ 7.71 കോടി രൂപയുടെ ഓഹരികൾ എന്നിവയാണ് കണ്ടുകെട്ടിയത്.
പഞ്ചാബ് നാഷണൽ ബാങ്ക്, എൽഐസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ സ്ഥാപനങ്ങളുടെ പരാതിയിലായിരുന്നു അനിൽ അംബാനിക്കെതിരേയും റിലയൻസ് കമ്യുണിക്കേഷനെതിരേയും സിബിഐയും ഇഡിയും കേസെടുത്തത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇഡിയുടെ കേസ്. അതേസമയം കണ്ടുകെട്ടിയ സ്വത്തുക്കളിൽ കുടുംബ സ്വത്തുക്കളും ഉൾപ്പെട്ടിട്ടുണ്ടെന്നും ഇഡി നടപടിയിൽ നിയമാനുസൃതമായി മറുപടി നൽകുമെന്നും റിലയൻസ് ഗ്രൂപ്പ് അറിയിച്ചു.
National
ന്യൂഡൽഹി: തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിൽ നടന്ന ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ നാല് പോലീസ് ഉദ്യോഗസ്ഥരെ വെറുതെ വിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്തു സിബിഐ സുപ്രീംകോടതിയെ സമീപിച്ചു.
വിഷയം പരിഗണിച്ച ജസ്റ്റീസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ആരോപണവിധേയരായ പോലീസുകാർക്ക് നോട്ടീസയച്ചു. പോലീസുകാർ പ്രതികളായ കേസിൽ ശിക്ഷ അനിവാര്യമാണെന്നും ക്രൂരമായ കസ്റ്റഡി പീഡനമാണ് ഉദയകുമാറിന്റെ മരണത്തിനു കാരണമായതെന്നും സിബിഐ കോടതിയിൽ വ്യക്തമാക്കി.
കേസിലെ ഒന്നാം പ്രതിയായ കെ. ജിതകുമാർ, നാലുമുതൽ ആറുവരെ പ്രതികളായ ടി. അജിത് കുമാർ, ഇ.കെ. സാബു, ടി.കെ. ഹരിദാസ് എന്നിവരെ വെറുതെ വിട്ട ഹൈക്കോടതി നടപടിയാണ് സിബിഐ സുപ്രീംകോടതിയിൽ ചോദ്യം ചെയ്തത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇരുന്പുപൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരിക്കുകൾ ഉദയകുമാറിന്റെ മൃതദേഹത്തിൽ ഉണ്ടായിരുന്നതായി സിബിഐ സമർപ്പിച്ച അപ്പീലിൽ ചൂണ്ടിക്കാട്ടി. വിചാരണക്കോടതി ശിക്ഷ വിധിച്ചെങ്കിലും സാങ്കേതികകാരണങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നുവെന്ന് സിബിഐ ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: തെറ്റായ സാമ്പത്തിക വിവരങ്ങൾ നൽകി തട്ടിപ്പ് നടത്തിയെന്നാരോപിച്ച് അനിൽ അംബാനിക്കെതിരെ കേസെടുത്ത് സിബിഐ. എൽഐസി നൽകിയ പരാതിയിലാണ് അനിൽ അംബാനിക്കെതിരെ സിബിഐ കേസെടുത്തിരിക്കുന്നത്.
റിലയൻസ് കമ്യൂണിക്കേഷൻസ് കമ്പനിയുടെ സാമ്പത്തിക നില സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകി 4500 കോടി രൂപയുടെ നോൺ-കൺവേർട്ടിബിൾ ഡിബെഞ്ചറുകളിൽ എൽഐസിയെ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചതായാണ് പരാതി.
2020 ഒക്ടോബർ 15ന് ബിഡിഒ ഇന്ത്യ നടത്തിയ ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എൽഐസി പരാതി നൽകിയത്. ഗൂഢാലോചന, വഞ്ചന, പണം ദുരുപയോഗം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Kerala
കൊച്ചി: ടോവിനോ തോമസ് ചിത്രം പള്ളിച്ചട്ടമ്പിയുടെ റിലീസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. നിര്‍മാതാക്കള്‍ക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദുബായിലെ ഇന്ത്യന്‍ വ്യവസായി സുനില്‍ അഗര്‍വാള്‍ ഹൈക്കോടതിയെ സമീപിച്ചു. തട്ടിപ്പിലൂടെ സമ്പാദിച്ച പണം കൊണ്ടാണ് സിനിമ നിര്‍മിച്ചതെന്നാണ് ആരോപണം.
പാലക്കാട് ചെറുപ്പുളശേരി സ്വദേശിയായ നൗഫല്‍ അഹമ്മദ്, തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ബ്രിജീഷ് മുഹമ്മദ് എന്നിവര്‍ക്കെതിരെയാണ് പരാതി. ദുബായിലെ വേള്‍ഡ് വൈഡ് ഫിലിംസ് എന്ന കമ്പനിയുടെ പങ്കാളികളായിരുന്നു ഇവര്‍. ബിസിനസ് ആവശ്യങ്ങള്‍ക്കായി 2019ല്‍ പരാതിക്കാരനില്‍ നിന്നും 61 ലക്ഷത്തില്‍ അധികം യുഎഇ ദിര്‍ഹം (ഇന്ത്യന്‍ രൂപ 15.5 കോടി രൂപ) വായ്പയായി വാങ്ങിയിരുന്നു.
എന്നാല്‍ ഇവര്‍ നല്കിയ ചെക്കുകള്‍ അക്കൗണ്ടില്‍ പണം ഇല്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഹൈക്കോടതിയില്‍ സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. വ്യവസായിയുടെ പരാതിയില്‍ ദുബായില്‍ അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്നുണ്ടെന്നും വ്യാജ പാസ്പോര്‍ട്ടിലാണ് ഇരുവരും ഇന്ത്യയിലേക്ക് കടന്നതെന്നും ഹര്ജിക്കാരന് ആരോപിക്കുന്നുണ്ട്.
പ്രതികള്‍ക്കെതിരെ കള്ളപ്പണം തടയല്‍ നിയമപ്രകാരം കേസ് എടുക്കാന്‍ സിബിഐ, ഇഡി തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയിലുണ്ട്. ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ സിനിമയുടെ റിലീസ് തടയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നൗഫല്‍ അഹമ്മദിനും ബ്രിജീഷ് മുഹമ്മദിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. ഏപ്രില്‍ 10നാണ് സിനിമയുടെ റിലീസ്.
Business
ന്യൂഡൽഹി: 2929 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകേസിൽ വ്യവസായി അനിൽ അംബാനിയെ സിബിഐ എട്ടു മണിക്കൂർ ചോദ്യംചെയ്തു. ഇന്നു വീണ്ടും ഹാജരാകാൻ അനിൽ അംബാനിക്ക് സിബിഐ നിർദേശം നല്കി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയിലാണ് സിബിഐ നടപടി. റിലയൻസ് കമ്യൂണിക്കേഷൻസിനെതിരേയാണ് കേസെടുത്തിരിക്കുന്നത്.
Kerala
കോട്ടയം: കാണാതായ കോളജ് വിദ്യാർഥിനി ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തിൽ അന്വേഷണം തുടരാൻ സിബിഐ. എരുമേലി പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിൽ സിബിഐ ഓഫിസ് തുറന്നു.
അന്വേഷണസംഘം ഇന്നെത്തിയേക്കും. ആറ് മാസത്തേക്കാണ് ഇവിടെ ഓഫിസ് പ്രവർത്തിക്കുക. രണ്ടു റൂമുകളാണ് സിബിഐ എടുത്തിരിക്കുന്നത്. കേസന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി 2024ൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകിയിരുന്നു.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിയായ ജസ്നയെ 2018 മാർച്ച് 22നാണ് മുക്കൂട്ടുതറയിൽ നിന്നും കാണാതായത്. ബന്ധുവിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ പെൺകുട്ടിയെ പിന്നെ ആരും കണ്ടിട്ടില്ല. ആദ്യം ലോക്കൽ പൊലീസും പിന്നീട് സിബിഐയും അന്വേഷണം നടത്തിയെങ്കിലും ജസ്നയെ കണ്ടെത്താൻ ഇതുവരെ ആയിട്ടില്ല.
National
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും കുറ്റവിമുക്തരാക്കിയ കീഴ്ക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സിബിഐ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഇവർക്കെതിരെ മതിയായ തെളിവുകളുണ്ടെന്ന് സിബിഐ ഹർജിയിൽ വാദിക്കുന്നു.
23 പ്രതികളെയും വെറുതെ വിട്ട വിചാരണ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് സിബിഐ അപ്പീലുമായെത്തിയത്. സിബിഐ അപ്പീലിൽ കീഴ്ക്കോടതി ഉത്തരവിനെ തുടർന്ന് കെജ്രിവാളും സിസോദിയയും ഉൾപ്പെടെ കുറ്റ വിമുക്തരാക്കപ്പെട്ട 21 പേർക്കും ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. കേസിൽ അടുത്ത വാദം മാർച്ച് 16 ന് നടക്കും.
പ്രതികൾക്കെതിരായ കുറ്റപത്രത്തിൽ ഗൂഢാലോചനയെക്കുറിച്ചും അഴിമതിയെക്കുറിച്ചും വ്യക്തമായ തെളിവുകൾ സമർപ്പിച്ചിട്ടുണ്ടെന്നും, എന്നാൽ കീഴ്ക്കോടതി ഇവരെ വിട്ടയച്ചത് നിയമപരമായി ശരിയല്ലെന്നും സിബിഐ വാദിക്കുന്നു.മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ പ്രതികളെ ഡൽഹിയിലെ റൗസ് അവന്യൂ കോടതിയാണ് വിട്ടയച്ചത്.
National
ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ തിരിച്ചടി നേരിട്ട സിബിഐ ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരെ അഴിമതി ആരോപണങ്ങളിൽ നിന്ന് വിട്ടയച്ച പ്രത്യേക കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് സിബിഐ വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
അന്വേഷണത്തിന്റെ പല വശങ്ങളും കോടതി അവഗണിക്കുകയോ പരിഗണിക്കാതിരിക്കുകയോ ചെയ്തതിനാലാണ് അപ്പീൽ നൽകുന്നതെന്ന് സിബിഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി. 598 പേജുള്ള വിധിക്ക് എതിരായ അപ്പീൽ സമർപ്പിച്ചതായി അറിയിച്ച ഉദ്യോഗസ്ഥർ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കൂട്ടാക്കിയില്ല.
സിബിഐയുടെ കുറ്റപത്രം തള്ളിക്കൊണ്ട് കേജരിവാൾ, സിസോദിയ, കെ. കവിത എന്നിവരുൾപ്പെടെ 23 പേരെയാണ് വിചാരണ കോടതി വിട്ടയച്ചത്. അന്വേഷണത്തിലെ വീഴ്ചകൾക്ക് പ്രത്യേക ജഡ്ജി ജിതേന്ദ്ര സിംഗ് സിബിഐയെ രൂക്ഷമായി വിമർശിച്ചിരുന്നു.
Leader Page
“തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ വീട്ടില്‍നിന്നു വലിച്ചിഴച്ചു ജയിലിലടച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന് ആം ആദ്മി പാര്‍ട്ടിയെ അവസാനിപ്പിക്കാന്‍ പാര്‍ട്ടിയുടെ അഞ്ചു വലിയ നേതാക്കളെ ജയിലിലടച്ചു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയാണ് അവര്‍ ആസൂത്രണം ചെയ്തത്. ഇപ്പോള്‍ സത്യം ജയിച്ചു.”- ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജരിവാള്‍ വിതുമ്പിക്കരഞ്ഞു കൊണ്ടാണ് ഇതു പറഞ്ഞത്. വികാരാധീനനായ അദ്ദേഹം കണ്ണീരടക്കാന്‍ പാടുപെട്ടു.
വിവാദ ഡല്‍ഹി മദ്യനയ കേസില്‍ കേജരിവാളിനെയും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഡല്‍ഹി റോസ് അവന്യൂ കോടതി കുറ്റവിമുക്തരാക്കിയതിന് രാഷ്ട്രീയപ്രധാന്യം ഏറെയാണ്. തെലുങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളും മുന്‍ എംപിയുമായ കെ. കവിത ഉള്‍പ്പെടെ കേസിലെ മുഴുവന്‍ പ്രതികളെയും (ആകെ 23 പേര്) പ്രത്യേക കോടതി കുറ്റവിമുക്തരാക്കി. എന്നാല്‍, കേജരിവാളിനെ അഴിമതിക്കാരാനായി ചിത്രീകരിച്ചു ടിവി ചാനലുകളില്‍ ദിവസങ്ങളോളം ചര്‍ച്ചകള്‍ നടന്നുവെന്നും രാഷ്ട്രീയമായി വളരെ ഉപദ്രവിച്ചെന്നും എഎപി നേതാക്കള്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനു തിരിച്ചടി
ഒരു തെളിവുമില്ലാതെയാണ് കേജരിവാളിനെയും സിസോദിയയെയും സിബിഐ പ്രതിചേര്‍ത്തതെന്ന് കോടതി വ്യക്തമാക്കി. ആരോപണങ്ങള്‍ ജുഡീഷല്‍ പരിശോധനയില്‍ പരാജയപ്പെട്ടെന്നും അഴിമതിനിയന്ത്രണ നിയമത്തിനായുള്ള പ്രത്യേക കോടതി ജഡ്ജി ജിതേന്ദര്‍ സിംഗ് പറഞ്ഞു. പ്രഥമദൃഷ്ട്യാ കേസോ ക്രിമിനല്‍ ഗൂഢാലോചനയോ സ്ഥാപിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്നത്തെ ഡല്‍ഹി മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും പ്രതിചേര്‍ക്കാന്‍ കേന്ദ്ര ഏജന്‍സി ശ്രമിച്ചതായി കോടതി പറഞ്ഞു.
ഡല്‍ഹി എക്സൈസ് നയക്കേസിലെ അനുമാനപരമായ ഗൂഢാലോചനാ സിദ്ധാന്തത്തിന് അടിസ്ഥാനമോ തെളിവോ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണു മുഴുവന്‍ പ്രതികളെയും പ്രത്യേക കോടതി വെറുതേ വിട്ടത്. കേന്ദ്രസര്‍ക്കാരിനും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും കനത്ത തിരിച്ചടിയാണു കേജരിവാളിനെ കുറ്റവിമുക്തമാക്കിയ വിധി. വിധിക്കെതിരേ ഹൈക്കോടതിയില്‍ ഉടന്‍ അപ്പീല്‍ നല്കുമെന്നു മാത്രമാണ് സിബിഐയുടെ മറുപടി.
അനുമാനങ്ങള്‍ വേണ്ട
ഡല്‍ഹി എക്സൈസ് നയരൂപീകരണത്തില്‍ വ്യാപകമായ ഗൂഢാലോചനയോ ക്രിമിനല്‍ ഉദ്ദേശ്യമോ ഇല്ലെന്ന് കോടതി വിധിച്ചു. പ്രോസിക്യൂഷന്റെ കേസ് ജുഡീഷല്‍ പരിശോധനയില്‍ നിലനില്‍ക്കില്ല. ആയിരത്തോളം പേജുകളുള്ള വലിയ കുറ്റപത്രത്തില്‍ ഒന്നിലധികം വീഴ്ചകളുണ്ട്. വിശ്വസനീയമായ സാക്ഷിമൊഴികളോ രേഖാമൂലമുള്ള തെളിവുകളോ ഇല്ലെന്നും കോടതി പറഞ്ഞു. ഗൂഢാലോചന കെട്ടിച്ചമയ്ക്കാന്‍ സിബിഐ ശ്രമിച്ചുവെന്നതടക്കം ശക്തമായ നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്.
വ്യക്തമായ തെളിവുകളേക്കാള്‍ അനുമാനം അടിസ്ഥാനമാക്കിയുള്ളതായിരുന്നു കേസ്. പ്രതികളായ 23 പേരില്‍ ആര്‍ക്കെങ്കിലുമെതിരേ പ്രഥമദൃഷ്ട്യാ ഒരു കേസും സ്ഥാപിക്കാന്‍ കഴിയുന്നതല്ല സിബിഐയുടെ അനുമാന സിദ്ധാന്തം. വ്യക്തമായ തെളിവുകളില്ലാതെയാണു മിക്കവരെയും പ്രതിചേര്‍ത്തത്. ഗൂഢാലോചനാ സിദ്ധാന്തത്തിന്റെ അടിത്തറയിളക്കുന്നതാണു കുറ്റപത്രത്തിലെ വൈരുധ്യങ്ങള്‍. കേസ് രേഖയില്‍ "സൗത്ത് ഗ്രൂപ്പ്' എന്ന പദം ഉപയോഗിച്ചതിനു തെളിവുകളുടെ അടിസ്ഥാനമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ ലംഘനം
ഒരു പ്രതി മാപ്പുസാക്ഷിയായി മാറുന്നതിനെ തുടര്‍ന്ന് അന്വേഷണത്തിലെ വിടവുകള്‍ നികത്താനോ കൂടുതല്‍ പ്രതികളെ ഉള്‍പ്പെടുത്താനോ അയാളുടെ മൊഴികള്‍ ഉപയോഗിക്കുന്നത് അനുചിതവും ഭരണഘടനാ തത്വങ്ങളുടെ ഗുരുതരമായ ലംഘനവുമാണെന്ന് കോടതി നിരീക്ഷിച്ചു. അടിസ്ഥാനപരമായ തെളിവുകളോ കാര്യങ്ങളോ പ്രസ്താവനകളോ ഇല്ലാതെ ഭരണഘടനാ പദവിയുള്ള മുഖ്യമന്ത്രിക്കെതിരേ ഗൂഢാലോചന ആരോപിക്കുന്നത് നിയമത്തില്‍ നിലനില്‍ക്കില്ല. കുറ്റവുമായി ഉപമുഖ്യമന്ത്രിയെ ബന്ധിപ്പിക്കുന്ന തെളിവുകളുമില്ല.
മതിയായ അടിസ്ഥാനമില്ലാതെ പൊതുപ്രവര്‍ത്തകനായ കുല്‍ദീപ് സിംഗിനെ ഒന്നാം പ്രതിയാക്കിയതിന് സിബിഐ ഉദ്യോഗസ്ഥര്ക്കെതിരേ വകുപ്പുതല അന്വേഷണത്തിനു കോടതി നിര്‍ദേശിച്ചു. സിബിഐ ഹാജരാക്കിയ തെളിവുകളെല്ലാം സൂക്ഷ്മമായി പരിശോധിച്ചുവെന്നും ഈ വിഷയത്തില്‍ സത്യമാണെന്നു കരുതാവുന്ന ഒരു ആരോപണവുമില്ലെന്നുമാണ് കോടതി പറഞ്ഞത്. എക്സൈസ് നയം രൂപപ്പെടുത്തിയ രീതിയില്‍ യാതൊരു സംശയവുമില്ലെന്നും കോടതി പറഞ്ഞുവെന്ന് കേജരിവാളിന്റെ അഭിഭാഷകന് വിവേക് ജെയിന് ചൂണ്ടിക്കാട്ടി.
പ്രതിപക്ഷത്തിന് ഉയിരേകും
ഇന്ത്യയിലെ ഏറ്റവും പ്രധാന അന്വേഷണ ഏജന്‍സിയായ സിബിഐക്കെതിരേ രൂക്ഷവിമര്‍ശനങ്ങളാണ് ഇന്നലെ ഡല്‍ഹിയിലെ റോസ് അവന്യൂ കോടതി നടത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ താത്പര്യത്തിനനുസരിച്ച് കേന്ദ്ര ഏജന്‍സികളായ സിബിഐയും ഇഡിയും ആദായനികുതി വകുപ്പുകാരും പ്രതിപക്ഷ നേതാക്കളെ കേസില്‍ കുടുക്കുന്നുവെന്ന ആരോപണത്തിന് ഊർജം നല്‍കുന്നതാണ് കേജരിവാളിനെ കുറ്റവിമുക്തനാക്കിയ പുതിയ വിധി.
ബിജെപി സര്‍ക്കാര്‍ നിയമിച്ച ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേനയുടെ പരാതിയിലാണ് 2022 ഓഗസ്റ്റില്‍ കേജരിവാളിനെതിരേ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നയരൂപീകരണ ഘട്ടത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നെന്നും ടെന്‍ഡറിനു ശേഷം ചില മദ്യ ലൈസന്‍സികള്‍ക്കായി മനഃപൂര്‍വം പഴുതുകള്‍ സൃഷ്ടിച്ചെന്നുമായിരുന്നു സിബിഐ വാദിച്ചത്. എന്നാല്‍, എക്സൈസ് നയത്തില്‍ വ്യക്തമായ ഗൂഢാലോചനയോ ക്രിമിനല്‍ ഉദ്ദേശ്യമോ ഉണ്ടായിരുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
മുഖ്യമന്ത്രിമാര്‍ക്കും രക്ഷയില്ലേ?
പൂര്‍ണമായും അടിസ്ഥാനരഹിതമെന്ന് ഇപ്പോൾ കോടതി കണ്ടെത്തിയ ആരോപണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട അന്നത്തെ മുഖ്യമന്ത്രി കേജരിവാള്‍ നാലു മാസത്തോളം (156 ദിവസം) ജയിലില്‍ കിടക്കേണ്ടിവന്നു. ഉപമുഖ്യമന്ത്രിയായിരുന്ന സിസോദിയ ഒന്നര വര്‍ഷത്തിലേറെയാണ് (530 ദിവസം) തുറുങ്കിടലയ്ക്കപ്പെട്ടത്. ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന കോടതിയുടെ കണ്ടെത്തല്‍ ശരിയാണെങ്കില്‍ ഉന്നത ഭരണഘടനാ പദവിയിലുള്ള മുഖ്യമന്ത്രിമാരെ ജയിലിലടച്ചതിന് കേന്ദ്രസര്‍ക്കാരും സിബിഐയും ഉത്തരവാദികളാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പായാണ് എഎപിയുടെ ഏറ്റവും ഉന്നതരായ രണ്ടു നേതാക്കളെ തെളിവുകളൊന്നുമില്ലാതെ സിബിഐ അറസ്റ്റ് ചെയ്തത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപിയുടെ പരാജയത്തിനും ബിജെപിയുടെ വിജയത്തിനും, മദ്യനയ കേസിലെ കേജരിവാളിന്റെയും സിസോദിയയുടെയും അറസ്റ്റും ജയില്‍വാസവും കാരണമായെന്നതിൽ സംശയമില്ല. അഴിമതിപ്പണമാണ് ഗോവ നിയമസഭ തെരഞ്ഞെടുപ്പില്‍ എഎപി ചെലവഴിച്ചതെന്നും സിബിഐ ആരോപിച്ചു. സിബിഐയുടെ ഈ കേസ് വിചാരണ കോടതി ഘട്ടത്തില്‍ അവസാനിപ്പിച്ചിരിക്കുകയാണ് പ്രത്യേക കോടതിയുടെ വിധി.
രാഷ്ട്രീയ വാഷിംഗ് മെഷീന്
തെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്രസര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രധാന എതിരാളികളായ ആം ആദ്മി പാര്‍ട്ടിയെയും കേജരിവാളിനെയും അഴിമതിക്കാരെന്നു മുദ്രകുത്തുകയായിരുന്നു സിബിഐ കേസ്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അറസ്റ്റ് ചെയ്തതോടെ വോട്ടര്‍മാര്‍ ന്യായമായും കേജരിവാളും കൂട്ടരും അഴിമതിക്കാരാണെന്നു വിശ്വസിച്ചിരിക്കാം.
കേജരിവാളിനെയും കൂട്ടരെയും പൂര്‍ണമായി കുറ്റവിമുക്തരാക്കുകയും സിബിഐയുടെ കേസിനെതന്നെ നിശിതമായി വിമര്‍ശിക്കുകയും ചെയ്ത ഡല്‍ഹി പ്രത്യേക കോടതിയുടെ വിധി ഇന്ത്യയില്‍ പ്രതിപക്ഷത്തിനാകെ പുതിയ ഉണര്‍വും ആവേശവും കരുത്തും പകരും.
രാഷ്ട്രീയ എതിരാളികളെ കള്ളക്കേസില്‍ പെടുത്തുകയാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് കേജരിവാളിനെയും കുറ്റവിമുക്തരാക്കിയ പ്രത്യേക കോടതിയുടെ വിധി. അഴിമതിക്കേസുകളില്‍പ്പെട്ട ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയോ പോലുള്ളവര്‍ ബിജെപിയില്‍ ചേര്‍ന്നതോടെ അവര്‍ക്കെതിരായ അഴിമതിക്കേസ് ഇല്ലാതായി. ബിജെപിയുടെ വാഷിംഗ് മെഷിനില്‍ വെളുപ്പിച്ചെടുത്ത നേതാക്കളുടെ പട്ടിക വലുതാണ്. രാഷ്ട്രീയ ധാര്‍മികത ഇല്ലാതാക്കുന്ന നടപടികള്‍ ഒന്നിനു പുറകെ ഒന്നായി വരുന്നതിനിടയിലാണു പുതിയ കോടതി വിധി.
National
ന്യൂഡൽഹി: 33 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഉത്തർപ്രദേശിൽ സുപ്രധാന വിധി. ഉത്തർപ്രദേശിലെ പോക്സോ കോടതി ദമ്പതികൾക്കു വധശിക്ഷ വിധിച്ചു. പ്രതികളായ രാംഭവൻ, ഭാര്യ ദുർഗാവതി എന്നിവർക്കാണ് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ വധശിക്ഷ കിട്ടിയത്. പീഡിപ്പിക്കപ്പെട്ടവരിൽ മൂന്നു വയസുള്ള കുട്ടികൾ പോലുമുണ്ട്. യുപിയിലെ ബന്ദയിലെ പോക്സോ പ്രത്യേക കോടതിയാണ് പ്രധാന വിധി പ്രഖ്യാപിച്ചത്.
പ്രകൃതിവിരുദ്ധ പീഡനം, ലൈംഗിക കുറ്റകൃത്യങ്ങൾ, കുട്ടികളുടെ അശ്ലീലസാഹിത്യം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റകൃത്യങ്ങൾ പ്രതികൾ ചെയ്തതായി കോടതി കണ്ടെത്തി. പീഡനത്തിന് ഇരയായ ഒാരോ കുട്ടിക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി സർക്കാരിനോട് ഉത്തരവിട്ടു. ഇതിനുപുറമെ, പ്രതിയുടെ പക്കൽനിന്നു കണ്ടുകെട്ടുന്ന തുകയും ഇരകൾക്കു തുല്യമായി വിതരണം ചെയ്യണമെന്നും കോടതി പറഞ്ഞു.
സിബിഐ കണ്ടെത്തൽ
കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് 2020 ഒക്ടോബറിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) രാംഭവനും മറ്റുള്ളവർക്കുമെതിരെ കേസ് ഫയൽ ചെയ്തിരുന്നു.
അന്വേഷണത്തിൽ, പ്രതികൾ ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്തതായി സിബിഐ കണ്ടെത്തി. ക്രൂരമായ പീഡനങ്ങളാണ് ഇവരിൽനിന്നു കുട്ടികൾക്കു നേരിടേണ്ടി വന്നത്. പലരുടെയും സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റിരുന്നു. ചിലർക്കു വർഷങ്ങളോളം ആശുപത്രികളിൽ കഴിയേണ്ടിവന്നു. ശരീരത്തിന്റെ പല ഭാഗങ്ങളിൽ പരിക്കേറ്റവരുണ്ട്. മാനസികാഘാതം വേറെ.
സമ്മാനങ്ങൾ നൽകി
പ്രതികൾ 2010 നും 2020 നും ഇടയിൽ യുപിയിലെ ബന്ദയിലും ചിത്രകൂടിലും പ്രവർത്തിച്ചിരുന്നു. രാംഭവൻ ജലസേചന വകുപ്പിൽ ജൂനിയർ എൻജിനിയറായി ജോലി ചെയ്തിരുന്നു. ഓൺലൈൻ വീഡിയോ ഗെയിമുകൾ കാണിച്ചും പണവും സമ്മാനങ്ങളും നൽകിയുമാണ് രാംഭവൻ കുട്ടികളെ ആകർഷിച്ചിരുന്നത്.
കേസ് ഏറ്റെടുത്ത സിബിഐ കുട്ടികളെ വൈദ്യപരിശോധനയ്ക്കു വിധേയരാക്കി. അവർക്കു കൗൺസലിംഗ് നൽകി. ഫോറൻസിക്, ഡിജിറ്റൽ തെളിവുകളും പ്രതികൾക്കെതിരേ കോടതിയിൽ ഹാജരാക്കി. 2021 ഫെബ്രുവരിയിൽ രാംഭവനും ഭാര്യയ്ക്കുമെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു.
സമാനതകളില്ലാത്ത ക്രൂരതയും കുറ്റകൃത്യങ്ങളുടെ വ്യവസ്ഥാപിത സ്വഭാവവും കണക്കിലെടുത്താൽ കേസ് "അപൂർവങ്ങളിൽ അപൂർവം" ആണെന്നു കോടതി പറഞ്ഞു. ഒന്നലധികം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കുറ്റകൃത്യ പരന്പര പ്രതികൾ ചെയ്ത ഹീനകൃത്യത്തെ വെളിപ്പെടുത്തുന്നതായി കോടതി ചൂണ്ടിക്കാട്ടി. പരമാവധി ശിക്ഷയ്ക്ക് അർഹമാണ് കുറ്റമെന്നു കോടതി പറഞ്ഞു.
National
മുംബൈ: വിമാനപകടത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എൻസിപി നേതാക്കൾ രംഗത്ത്. ഇതുസംബന്ധിച്ച് എൻസിപി നേതാക്കളുടെ സംഘം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി.
മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡു രാജിവയ്ക്കണമെന്നും വിമാനാപകടത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും എൻസിപി (എസ്പി) നേതാവ് രോഹിത് പവാർ ആവശ്യപ്പെട്ടു.
അജിത് പവാറിന്റെ അനന്തരവനാണ് രോഹിത് പവാർ. ചാർട്ടർ കമ്പനിയായ വിഎസ്ആർ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ ഇതുവരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച രോഹിത് വിമാനത്തിൽ അധിക ഇന്ധന ടാങ്കുകളുണ്ടായിരുന്നുവെന്ന ആരോപണം ആവർത്തിച്ചു.
അന്വേഷണത്തിന് ഉന്നതതല നിരീക്ഷണ സമിതി രൂപീകരിക്കണം. സമിതിയിൽ മുൻ ഉദ്യോഗസ്ഥർ, മുൻ ജഡ്ജിമാർ, ലോക്സഭാ പ്രതിപക്ഷ നേതാവ്, കുടുംബാംഗങ്ങൾ എന്നിവർ ഉൾപ്പെടണമെന്നും രോഹിത് ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: ഒന്നിലധികം സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വലിയ സാമ്പത്തിക തട്ടിപ്പുകൾ സംസ്ഥാന പോലീസാണോ അതോ സിബിഐ ആണോ അന്വേഷിക്കേണ്ടതെന്ന നിർണായക നിയമപ്രശ്നം പരിശോധിക്കാനൊരുങ്ങി സുപ്രീംകോടതി. തമിഴ്നാട് ആസ്ഥാനമായുള്ള 'യൂണിവേഴ്സൽ ട്രേഡിംഗ് സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനി നടത്തിയ 1,000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതിയുടെ ഈ നീക്കം.
കോയമ്പത്തൂർ ആസ്ഥാനമായുള്ള കമ്പനി 12% വാർഷിക പലിശയും 10% മാസ വരുമാനവും വാഗ്ദാനം ചെയ്ത് കേരളം, തമിഴ്നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നായി ഏകദേശം 73,000 നിക്ഷേപകരിൽ നിന്ന് 1,000 കോടിയോളം രൂപ തട്ടിയെടുത്തതായാണ് പരാതി. 2019-ലാണ് കമ്പനി തിരിച്ചടവ് മുടക്കിയത്.
ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളത്തിലുള്ള കേസുകൾ നിലവിൽ സിബിഐ ആണ് അന്വേഷിക്കുന്നത്. എന്നാൽ തമിഴ്നാട്ടിൽ അന്വേഷണം നടത്തുന്നത് അവിടുത്തെ ഇക്കണോമിക് ഒഫൻസ് വിംഗ് ആണ്. അന്വേഷണം പല ഏജൻസികളിലായി ചിതറിക്കിടക്കുന്നത് നീതിപൂർവ്വമായ അന്വേഷണത്തെ ബാധിക്കുമെന്നും, അന്തർസംസ്ഥാന ബന്ധമുള്ള കേസുകളിൽ സംസ്ഥാന പോലീസിന് പരിമിതികളുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു.
2019-ലെ 'ബാനിംഗ് ഓഫ് അൺറെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീംസ്' നിയമപ്രകാരം ഇത്തരം വലിയ തട്ടിപ്പുകൾ കേന്ദ്ര ഏജൻസി തന്നെ അന്വേഷിക്കണമോ എന്നാണ് കോടതി പരിശോധിക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഫെബ്രുവരി ആറിന് ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു.
National
ന്യൂഡൽഹി: തിരുപ്പതി ലഡു കുംഭകോണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ പ്രത്യേക സംഘം. തിരുമല-തിരുപ്പതി ദേവസ്ഥാനത്ത് നടന്നത് 250 കോടിയുടെ കുംഭകോണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. മൂന്നുവര്‍ഷത്തിനിടെ വാങ്ങിക്കൂട്ടിയത് 68 ലക്ഷം കിലോ വ്യാജ നെയ്യാണെന്നുമാണ് കുറ്റപത്രത്തിലുള്ളത്.
നെല്ലൂര്‍ മുന്‍സിപ്പല്‍ കോര്പ്പറേഷന് കോടതിയിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 36 പ്രതികളാണ് കേസിലാകെ ഉള്ളത്.
ഉത്തരാഖണ്ഡിലെ ബോലേ ബാബ ഡയറി ഒന്നാം പ്രതിയാണ്. കേസിലെ പരാതിക്കാരനെയും പ്രതിയാക്കിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
തിരുമല തിരുപ്പതി ദേവസ്ഥാനം ജനറല്‍ മാനേജര്‍ പി കെ മുരളീകൃഷ്ണയെ എസ്ഐടി പ്രതി ചേര്‍ത്തു. 2024 ഒക്ടോബറിലാണ് സുപ്രീംകോടതി നിര്‍ദേശപ്രകാരം സിബിഐ അന്വേഷണം ഏറ്റെടുത്തത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിന്റെ അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരൻ. കേസിൽ കുറ്റപത്രം സമർപ്പിക്കാതെ പ്രതികൾക്ക് പുറത്തിറങ്ങാൻ എസ്ഐടി അവസരം ഒരുക്കുകയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
കേസിൽ തന്ത്രിയെ അറസ്റ്റ് ചെയ്യാമെങ്കിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും മുരളീധരൻ ചോദിച്ചു. സ്വർണക്കൊള്ളയിൽ കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് കടകംപള്ളിയുടെ വീട്ടിലേക്ക് ബിജെപി മാർച്ച് നടത്തി. കടകംപള്ളി സുരേന്ദ്രന്റെ കരിക്കകത്തെ വീട്ടിലേക്ക് ആയിരുന്നു പ്രതിഷേധം.
ശബരിമല സ്വർണ്ണക്കള്ളയിൽ പ്രതിഷേധിച്ച് മന്ത്രി വി.എൻ. വാസവന്റെ ഓഫീസിലേയ്ക്കും ബിജെപി മാർച്ച് നടത്തി. പ്രതിഷേധവുമായി എത്തിയ പ്രവർത്തകർക്ക് നേരെ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേടുകൾ തകർത്തു മുന്നോട്ടുപോകാൻ ശ്രമിച്ച പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.
National
ന്യൂഡൽഹി: കരൂർ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ നടനും തമിഴ് വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ് പ്രതിയാകുമെന്ന് സൂചന. കേസിൽ ഫെബ്രുവരി രണ്ടാം വാരത്തോടെ സിബിഐ കുറ്റപത്രം സമർപ്പിക്കും.
നിലവിൽ ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് വിജയ്യെ രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിരിക്കുകയാണ്. മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തേക്കുമെന്നാണ് സൂചന.
വിജയ്ക്കൊപ്പം തമിഴ്നാട് പോലീസിലെ എഡിജിപി ഉൾപ്പെടെയുള്ള രണ്ട് ഉന്നത ഉദ്യോഗസ്ഥരെയും കേസിൽ പ്രതിചേർത്തേക്കുമെന്ന് റിപ്പോർട്ടുണ്ട്. മനപ്പൂർവ്വമല്ലാത്ത നരഹത്യ വകുപ്പുകൾ ചുമത്തിയാകും ഇവർക്കെതിരെ കുറ്റപത്രം തയ്യാറാക്കുക.
ജനുവരി 12-ന് നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലിൽ വിജയ്ക്ക് മുൻപാകെ 90 ചോദ്യങ്ങളാണ് സിബിഐ ഉന്നയിച്ചിരുന്നത്. ഇതിൽ ചില കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് ഇപ്പോൾ വീണ്ടും ചോദ്യം ചെയ്യുന്നത്.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജികള്‍ ഹൈക്കോടതി വിശദവാദത്തിന് മാറ്റി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, വിശ്വഹിന്ദു പരിഷത്ത് എന്നിവര്‍ നല്കിയ ഹര്‍ജികളാണ് ജസ്റ്റീസ് വി. രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വംബെഞ്ചിന്റെ പരിഗണനയിലുളളത്.
ഒന്നിച്ച് വാദം കേള്‍ക്കാനായി ഇരു ഹര്‍ജികളും രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാന്‍ മാറ്റി. നിലവിലെ സാഹചര്യത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം കാര്യക്ഷമമാകില്ലെന്നാണ് ഹര്‍ജികളിലെ ആരോപണം.
ശബരിമലയിലെ സ്വര്‍ണം വിവിധ സംസ്ഥാനങ്ങളില്‍ എത്തിച്ചിട്ടുണ്ടെന്നും അവിടങ്ങളിലെ ആളുകള്‍ക്കും തട്ടിപ്പില്‍ പങ്കുള്ളതിനാല്‍ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം മതിയാവില്ലെന്നുമാണ് ഹര്‍ജിയിലെ വാദം.
National
ന്യൂഡൽഹി: ജോലിക്കു ഭൂമി കേസിൽ കുറ്റപത്രം റദ്ദാക്കണമെന്ന ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ വാദത്തെ എതിർത്ത് അന്വേഷണ ഏജൻസിയായ സിബിഐ.
ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്ന സമയത്ത് നിയമനങ്ങൾക്കു കൈക്കൂലിയായി ഉദ്യോഗാർഥികളിൽനിന്ന് ഭൂമി എഴുതിവാങ്ങിയെന്നതാണു കേസ്.
റെയിൽവേ മന്ത്രിയെന്ന നിലയിൽ നിയമന കാര്യങ്ങളിൽ ലാലു പ്രസാദ് യാദവിനു അധികാരങ്ങളൊന്നുമില്ലെന്ന് സിബിഐയ്ക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ എസ്.വി. രാജു വാദിച്ചത്.
അടുത്തയാഴ്ച തുടർവാദം കേൾക്കാനായി കേസ് കോടതി മാറ്റിവച്ചു.
National
ചെന്നൈ: കരൂരിൽ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ടിവികെ അധ്യക്ഷൻ വിജയ്യെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 19ന് ഹാജരാവാനാണ് സിബിഐ നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കേസില്‍ മൊഴി നൽകാൻ വിജയ് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരായിരുന്നു.
അഞ്ച് മണിക്കൂറാണ് സിബിഐ വിജയ്യെ ചോദ്യം ചെയ്യുന്നത്. ദുരന്തത്തിന് പിന്നിലെ സുരക്ഷാ വീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് സിബിഐ പ്രധാനമായും പരിശോധിക്കുന്നത്. വിജയ്യെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി അദ്ദേഹത്തിന്റെ പ്രചാരണ വാഹനം കഴിഞ്ഞ ദിവസം സിബിഐ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.
വീണ്ടും ചോദ്യം ചെയ്യും എന്നുള്ള കാര്യം സിബിഐ വ്യക്തമാക്കിയിരുന്നെങ്കിലും പൊങ്കൽ കഴിഞ്ഞ ഹാജരാകാൻ കഴിയൂ എന്ന് വിജയ് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് പുതിയ നോട്ടീസ്. ദുരന്തത്തിന് തനിക്കോ പാർട്ടിക്കോ ഉത്തരവാദിത്വമില്ല എന്നാണ് വിജയുടെ നിലപാട്.
കൂടുതൽ കാര്യങ്ങൾ വിജയിയിൽ നിന്ന് ശേഖരിക്കാനാണ് വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന ടിവികെയുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ തദ്ദേശീയമായ അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്ന് സുപ്രീം കോടതി ഇടപെടുകയും കേസ് സിബിഐക്ക് കൈമാറാൻ ഉത്തരവിടുകയുമായിരുന്നു.
വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അജയ് രസ്തോഗിയുടെ മേൽനോട്ടത്തിലാണ് നിലവിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നത്. നേരത്തെ പാർട്ടിയുടെ മുതിർന്ന ഭാരവാഹികളിൽ നിന്നും സിബിഐ മൊഴിയെടുത്തിരുന്നു.
സമ്മേളനത്തിന് ആവശ്യമായ അനുമതികൾ വാങ്ങുന്നതിലോ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലോ വീഴ്ചയുണ്ടായോ എന്നാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. വിജയ്യുടെ മൊഴി രേഖപ്പെടുത്തുന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് സിബിഐ വൃത്തങ്ങൾ കരുതുന്നത്.
Kerala
ന്യൂഡൽഹി: കരൂരിൽ 41 പേർ മരിച്ച ആൾക്കൂട്ട ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്യുടെ മൊഴിയെടുത്ത് സിബിഐ. ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് വച്ചാണ് വിജയ്യുടെ മൊഴിയെടുത്തത്. ചോദ്യം ചെയ്യൽ അഞ്ച് മണിക്കൂർ നീണ്ടു.
ചൊവ്വാഴ്ചയും ചോദ്യം ചെയ്യാൻ ഹാജരാകണമെന്നായിരുന്നു സിബിഐ നിർദേശം. എന്നാൽ, പൊങ്കൽ ഉത്സവം കണക്കിലെടുത്ത് നാട്ടിലേക്ക് മടങ്ങണമെന്ന വിജയ്യുടെ ആവശ്യം പരിഗണിച്ച് സിബിഐ നിർദേശം പിൻവലിച്ചു.
തീയതി മാറ്റി നൽകണമെന്ന് വിജയ്യുടെ അഭിഭാഷക സംഘം സിബിഐയെ അറിയിച്ചു. മറ്റൊരു തീയതി നൽകി പിന്നീട് വീണ്ടും വിളിപ്പിക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. വിജയ്യുടെ ചോദ്യം ചെയ്യലിനിടെ സിബിഐ ഓഫീസിന് പുറത്ത് ആരാധകരും ടിവികെ പ്രവർത്തകരും പ്രതിഷേധം നടത്തി.
National
ചെന്നൈ: കരൂർ ദുരന്തത്തിൽ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ് ഇന്ന് സിബിഐയ്ക്ക് മുൻപിൽ ഹാജരാകും.
മൊഴി നൽകാനായാണ് വിജയ് ഡൽഹിയിലെ സിബിഐ ആസ്ഥാത്തെത്തുക. നിലവിൽ വിജയ് പ്രത്യേക ചാർട്ടേർഡ് വിമാനത്തിൽ ഡൽഹിയിലേക്ക് പുറപ്പെട്ടു.
ഡൽഹിയിലെത്തുന്ന വിജയ്ക്ക് കർശന സുരക്ഷയൊരുക്കണമെന്ന് ടിവികെ നേതാക്കൾ ഡൽഹി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ് എത്തുന്ന സമയവും മറ്റും സിബിഐയെ നേരത്തെ അറിയിച്ചുകഴിഞ്ഞു.
എന്തുകൊണ്ട് കരൂരിൽ എത്താൻ താമസിച്ചു, ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പരാജയപ്പെട്ടു എന്നതടക്കമുള്ള ചോദ്യങ്ങളിൽ വിജയ് വിശദീകരണം നൽകേണ്ടിവരും. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കാൻ വൈകി എന്ന ആരോപണത്തിലും വിജയ് ഉത്തരം നൽകേണ്ടിവരും. നിലവിൽ വിജയ്യെ കേസിലെ സാക്ഷിയായാണ് സിബിഐ ഉൾപ്പെടുത്തിയിരിക്കുന്നത്.
കരൂര്‍ ദുരന്തമുണ്ടായി നാലുമാസങ്ങള്‍ക്ക് ശേഷമാണ് ആദ്യമായാണ് വിജയ് ഒരു അന്വേഷണ സംഘത്തിനുമുന്നില്‍ ഹാജരാകാന്‍ പോകുന്നത്. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച അന്വേഷണ സംഘത്തിന് മുന്നില്‍ വിജയ് എത്തിയിരുന്നില്ല. ടിവികെ നേതാക്കളായ ബുസി ആനന്ദ്, നിര്‍മ്മല്‍ കുമാര്‍, ആധവ് അര്‍ജുന എന്നിവരെ സിബിഐ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു.
നേരത്തെ വിജയ്യുടെ പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാരവാനിലടക്കം സിബിഐ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയും സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ ശേഖരിക്കുകയും ചെയ്തിരുന്നു.
National
ചെന്നൈ: കരൂർ ആൾക്കൂട്ട ദുരന്ത കേസിൽ ടിവികെ അധ്യക്ഷനും തമിഴ് സൂപ്പർതാരവുമായ വിജയ് തിങ്കളാഴ്ച സിബിഐയ്ക്ക് മുന്നിൽ ഹാജരാകും. ഡൽഹി സിബിഐ ഓഫീസാണ് വിജയ് ഹാജരാകുക.
നേരത്തെ ടിവികെ ഭാരവാഹികൾ ആയ ബുസി ആനന്ദ്, ആധവ് അർജുന, സിടിആർ നിർമൽകുമാർ, മതിയഴകൻ എന്നിവരെ സിബിഐ ചോദ്യം ചെയ്തിരുന്നു. ശനിയാഴ്ച ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള സംഘം വിജയ്യുടെ കാരവാനിൽ അടക്കം ഫോറൻസിക് പരിശോധന നടത്തിയിരുന്നു.
41 പേർ മരിച്ച ദുരന്തത്തിൽ, ടിവികെ അവശ്യപ്രകാരമാണ് സുപ്രീം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. വിജയ് നായകനായ ജനനായകൻ സിനിമയ്ക്ക് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകണം എന്നാവശ്യപ്പെട്ടുള്ള അപ്പീലും തിങ്കളാഴ്ച സുപ്രീം കോടതിക്ക് മുന്നിൽ എത്തിയേക്കും.
Kerala
ചെന്നൈ: കരൂരിൽ ടിവികെയുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയിലെടുത്തു.
ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്തു നിന്നാണ് വാഹനം പിടിച്ചെടുത്തത്. തുടർന്ന് പരിശോധനകൾക്കായി വാഹനം കരൂരിലെ സിബിഐ ക്യാമ്പ് ഓഫീസിലേക്ക് മാറ്റി.
കഴിഞ്ഞ സെപ്റ്റംബർ 27-നാണ് കരൂരിൽ ദുരന്തമുണ്ടായത്. സംഭവത്തിൽ സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. വിരമിച്ച സുപ്രീംകോടതി ജഡ്ജി അജയ് രസ്തോഗിയുടെ മേൽനോട്ടത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഈ മാസം 12-ന് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് നേരിട്ട് ഹാജരാകാൻ വിജയ്യ്ക്ക് നേരത്തെ തന്നെ നോട്ടിസ് അയച്ചിരുന്നു. ദുരന്തത്തിന് പിന്നിലെ സുരക്ഷാവീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് പ്രധാനമായും സിബിഐ പരിശോധിക്കുന്നത്.
നേരത്തെ പാർട്ടി ഭാരവാഹികളിൽ നിന്ന് സിബിഐ വിവരങ്ങൾ ശേഖരിച്ചിരുന്നു. വിജയ്യെ ചോദ്യം ചെയ്യുന്നതിന്റെ മുന്നോടിയായാണ് വാഹനം പിടിച്ചെടുത്തത്.
National
ചെന്നൈ: കരൂരിൽ ടിവികെയുടെ റാലിക്കിടെയുണ്ടായ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്ക് സമൻസ് അയച്ച് സിബിഐ. ഈ മാസം 12ന് ഡൽഹിയിലെ സിബിഐ ഓഫീസിൽ എത്തണമെന്നാണ് സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന അന്വേഷണങ്ങളുടെ തുടർച്ചയായാണ് ഈ നടപടി. നേരത്തെ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ തമിഴ്നാട് പോലീസ് നടത്തിയ അന്വേഷണത്തോട് വിജയ് സഹകരിച്ചിരുന്നില്ല. വിജയ് കൂടി ആവശ്യപ്പെട്ടതിന് തുടർന്നാണ് ദുരന്തത്തിൽ സിബിഐ അന്വേഷണം തുടങ്ങിയത്.
വിജയ്യുടെ തമിഴക വെട്രി കഴകം പാർട്ടിയുടെ രാഷ്ട്രീയ പാർട്ടിയുടെ പ്രചാരണ റാലിക്കിടെയാണ് കരൂരിൽ വൻ ദുരന്തമുണ്ടായത്. 2025 സെപ്റ്റംബർ 27ന് നടന്ന ദുരന്തത്തിൽ കുട്ടികളടക്കം 41 പേർ മരിച്ചിരുന്നു. വിജയ് എത്താൻ വൈകിയതും പോലീസ് അനുവദിച്ചതിലേറെ ജനങ്ങൾ എത്തിയതും ദുരന്തത്തിലേക്ക് നയിച്ചുവെന്നാണ് ആരോപണം.
മദ്രാസ് ഹൈക്കോടതി നിർദേശപ്രകാരം ആദ്യം പോലീസ് അന്വേഷിച്ച കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. സംസ്ഥാന സർക്കാരിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞ് ടിവികെ സുപ്രീം കോടതിയെ സമീപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.
Kerala
ആലുവ: കേരള മനഃസാക്ഷിയെ ഞെട്ടിച്ച് ഒരു കുടുംബത്തിലെ ആറുപേരുടെ ജീവനെടുത്ത ആലുവ കൂട്ടക്കൊലയ്ക്ക് ഇന്ന് കാൽനൂറ്റാണ്ട്.
2001 ജനുവരി ആറിനാണ് സബ് ജയിൽ റോഡിൽ മാഞ്ഞൂരാൻ അഗസ്റ്റിൻ (47), ഭാര്യ ബേബി (42), മക്കളായ ജെസ്മോൻ (12), ദിവ്യ (14), അഗസ്റ്റിന്റെ അമ്മ ക്ലാര (74), സഹോദരി കൊച്ചുറാണി(42) എന്നിവർ കൊല്ലപ്പെട്ടത്. ബന്ധുവായ എം.എ. ആന്റണിയെയാണ് ഏക പ്രതിയായി അന്വേഷണസംഘവും പിന്നീട് സിബിഐയും കണ്ടെത്തിയത്.
പ്രതിക്ക് 2005 ഫെബ്രുവരി അഞ്ചിന് വിചാരണക്കോടതി വധശിക്ഷ വിധിച്ചു.2018 ഡിസംബർ 11 ന് സുപ്രീംകോടതി ശിക്ഷ ജീവപര്യന്തമാക്കി. പരോളിൽ ഇറങ്ങിയിരിക്കുന്ന ആന്റണി ഇത്രയും വർഷം ജയിലിൽ കിടന്ന് ജീവപര്യന്തം അനുഭവിച്ചെന്നും ജയിൽ ശിക്ഷ കഴിഞ്ഞെന്നും അവകാശപ്പെടുന്നു. ആലുവ വത്തിക്കാൻ സ്ട്രീറ്റിലെ ആന്റണിയുടെ വീട് ബന്ധുക്കൾ തന്നെ വാങ്ങി.
ഭാര്യയും മക്കളും തമിഴ്നാട്ടിലാണു താമസം. സബ്ജയിൽ റോഡിൽനിന്ന് പൈപ്പ് ലൈൻ റോഡ് ആരംഭിക്കുന്നിടത്താണ് സംഭവം നടന്ന വീട്. ആലുവ നഗരസഭയിലെ താത്കാലിക ഡ്രൈവറായിരുന്ന ആന്റണി വിദേശത്ത് ജോലിക്കു പോകാൻ പണം ആവശ്യപ്പെട്ടെന്നും അഗസ്റ്റിന്റെ സഹോദരി കൊച്ചുറാണി നൽകിയില്ലെന്നുമാണ് പോലീസ് പറയുന്നത്.
രാത്രി വീട്ടിലെത്തിയ ആന്റണി വാക്കത്തികൊണ്ട് ആദ്യം റാണിയെയും ക്ലാരയെയും വെട്ടിക്കൊന്നുവെന്നും പിന്നീട് സമീപത്തെ തിയറ്ററിൽ സിനിമ കണ്ടു തിരികെയെത്തിയ നാലംഗ കുടുംബത്തെയും കൊലപ്പെടുത്തിയെന്നുമാണ് കേസ്. വിദേശത്തേക്കു കടന്ന പ്രതി ആന്റണിയെ പ്രത്യേക ടെലിഫോൺ എക്സ്ചേഞ്ച് ആരംഭിച്ച് ഭാര്യയെക്കൊണ്ടു നിരന്തരം വിളിപ്പിച്ചാണ് ആലുവയിൽ എത്തിച്ചത്.
സിബിഐ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചിരുന്നു. ദയാഹർജി രാഷ്ട്രപതി തള്ളുകയും ചെയ്തു. എന്നാൽ വധശിക്ഷ നടപ്പിലാക്കാൻ കാലതാമസം വന്നതോടെ 2018ൽ വധശിക്ഷയിൽ ഇളവ് ലഭിച്ചു. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളാണ് ഉണ്ടായിരുന്നത്. 77 സാക്ഷികൾ, 90 രേഖകൾ, നൂറോളം തൊണ്ടിസാധനങ്ങൾ എന്നിവ കോടതിയിൽ ഹാജരാക്കി. ദൃക്സാക്ഷിയില്ലാതെ പ്രതിക്കു വധശിക്ഷ വിധിച്ച അപൂർവകേസുകളിൽ ഒന്നാണിത്.
അതേസമയം സംഭവത്തിൽ ഇനിയും ചുരുളഴിയാത്ത ദുരൂഹതകളുണ്ടെന്നാണ് ഒരുവിഭാഗം ബന്ധുക്കൾ ഇപ്പോഴും വിശ്വസിക്കുന്നത്. നിരവധി വാദങ്ങൾ അവർ ഉയർത്തുന്നുമുണ്ട്.
Kerala
തിരുവനന്തപുരം: പുനർജനി പദ്ധതിയിൽ സിബിഐ അന്വേഷണം വേണമെന്ന വിജിലന്‍സ് ഡയറക്ടറുടെ ശിപാർശയിൽ ഈ മാസം അവസാനത്തോടെ തീരുമാനമുണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ. വിഷയത്തിൽ വിശദമായ നിയമോപദേശം തേടിയ ശേഷമാകും സർക്കാർ അന്തിമ തീരുമാനത്തിലെത്തുക.
എന്നാൽ അന്വേഷണം നിലനിൽക്കില്ലെന്ന വിജിലൻസിന്റെ കണ്ടെത്തലുകള്‍ തന്നെ ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണം സംബന്ധിച്ച സർക്കാർ തീരുമാനമുണ്ടായാൽ നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
പ്രളയത്തിൽ തകർന്ന വീടുകളുടെ നിർമാണത്തിനായി പുനർജനി പദ്ധതിക്കുവേണ്ടി വിദേശഫണ്ട് വാങ്ങിയതിലെ തിരിമറിയെ കുറിച്ചായിരുന്നു വിജിലൻസ് അന്വേഷണം. യുകെയിൽ നിന്ന് അമീർ അഹമ്മദ് ചെയർമാനായ മണപ്പാട് ഫൗണ്ടേഷൻ വഴിയാണ് പദ്ധതിക്കായി പണമെത്തിയത്.
പണം വന്നതിന്റെ രേഖകള്‍ കൃത്യമായി സൂക്ഷിച്ചിട്ടില്ല. എന്നാൽ വിദേശ ധനസഹായം വാങ്ങാനുള്ള അനുമതിയുള്ള അക്കൗണ്ടാണ് മണപ്പാട് ഫൗണ്ടേഷനുള്ളതെന്നായിരുന്നു നിയമോപദേശം. വി.ഡി. സതീശൻ പണം സതീശൻ വകമാറ്റിയതിന് തെളിവില്ലാത്തതിനാൽ സിബിഐ അന്വേഷണം നിലനില്‍ക്കില്ല.
Kerala
കോഴിക്കോട്: പുനർജനി പദ്ധതിയിലെ ക്രമക്കേട് അന്വേഷിക്കാൻ സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്ത വിജിലൻസിന്റെ നടപടിയെ കുറിച്ച് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേസ് നിയമപരമായി നിലനിൽക്കില്ലെന്നും വിജിലൻസ് തന്നെ കേസ് അവസാനിപ്പിച്ചതാണെന്നും സതീശൻ പറഞ്ഞു. ഇനി സിബിഐ അന്വേഷണം നടത്തുകയാണെങ്കിലും തനിക്ക് ഭയമില്ലെന്നും സതീശൻ പറഞ്ഞു.
"കേസ് നിലനിൽക്കില്ല. വിജിലൻസിനും അത് അറിയാം. എനിക്ക് അനുകൂലമായുള്ള തെളിവുകൾ കൈയിലുണ്ട്. ഇനി സിബിഐ അല്ല ആര് വന്നാലും ഒന്നുമില്ല. ഏത് അന്വേഷണത്തെയും നേരിടാൻ തയാറാണ്.'- സതീശൻ പറഞ്ഞു.
ഇപ്പോൾ നടക്കുന്നതെല്ലാം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും സതീശൻ പറഞ്ഞു. ഒരു വർഷം മുമ്പത്തെ കാര്യം ഇപ്പോൾ പുറത്തുവന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും കേരളത്തിന്റെ പ്രതിപക്ഷ നേതാവിനെതിരെ ഒരു കേസ് ഇരിക്കട്ടെയെന്ന് സർക്കാർ തീരുമാനിച്ചതിന്റെ തുടർച്ചയായിട്ടാണ് ഈ നടപടിയെന്നും സതീശൻ പറഞ്ഞു.
പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേടിൽ വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണം നടത്തണമെന്നാണ് വിജിലൻസ് ശിപാർശ ചെയ്തത്. വിജിലൻസിന്റെ ശിപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
ഒരു വർഷം മുമ്പ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്തയാണ് ശിപാർശ ചെയ്തത്. എഫ്സിആർഎ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് വിജിലൻസ് ശിപാർശ ചെയ്തിരിക്കുന്നത്.
എഫ്സിആർഎ നിയമം, 2010ലെ സെക്ഷൻ 3 (2) (എ) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് പറയുന്നത്. അതോടൊപ്പം കേരള നിയമസഭയുടെ റൂൾ ഓഫ് പ്രൊസീജിയേഴ്സിലെ അനുബന്ധം 2ലെ റൂൾ 41 പ്രകാരം നിയമസഭാ സാമാജികൻ എന്ന തരത്തിൽ നടത്തിയ നിയമലംഘനത്തിന് സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് ശിപാർശ ചെയ്തിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്ത് വിജിലൻസ്
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്ത് വിജിലൻസ്. പുനർജ്ജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാണ് വിജിലൻസ് ശിപാർശ ചെയ്തത്. വിജിലൻസിന്റെ ശിപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
ഒരു വർഷം മുമ്പ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്തയാണ് ശിപാർശ ചെയ്തത്. എഫ്സിആർഎ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് വിജിലൻസ് ശിപാർശ ചെയ്തിരിക്കുന്നത്.
എഫ്സിആർഎ നിയമം, 2010ലെ സെക്ഷൻ 3 (2) (എ) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് പറയുന്നത്. അതോടൊപ്പം കേരള നിയമസഭയുടെ റൂൾ ഓഫ് പ്രൊസീജിയേഴ്സിലെ അനുബന്ധം 2ലെ റൂൾ 41 പ്രകാരം നിയമസഭാ സാമാജികൻ എന്ന തരത്തിൽ നടത്തിയ നിയമലംഘനത്തിന് സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് ശിപാർശ ചെയ്തിട്ടുണ്ട്.
മണപ്പാട്ട് ഫൗണ്ടേഷൻ എന്ന പേരിൽ പുനർജ്ജനി പദ്ധതിക്കായി ഫൗണ്ടേഷൻ രൂപീകരിച്ചാണ് വിദേശത്ത് നിന്നും പണം സ്വീകരിച്ചത്. യുകെയിൽ നിന്നും 22500 പൗണ്ട് (19,95,880.44 രൂപ) വിവിധ വ്യക്തികളിൽ നിന്നും സമാഹരിച്ച് മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് അയച്ചതായാണ് വിജിലൻസസിന്റെ കണ്ടെത്തൽ.
യുകെ ആസ്ഥാനമായുള്ള മിഡ്ലാൻഡ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റ് എന്ന എൻജിഒ വഴിയാണ് മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്സിആർഎ അക്കൗണ്ടിലേക്ക് പണം അയച്ചത്. യുകെയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തവരോട് പ്രളയബാധിതരായ സ്ത്രീകൾക്ക് പുനരധിവാസത്തിന്റെ ഭാഗമായി നെയ്ത്തു യന്ത്രം വാങ്ങാൻ 500 പൗണ്ട് വീതം നൽകണമെന്ന് സതീശൻ അഭ്യർഥിക്കുന്ന വീഡിയോ തെളിവായി വിജിലൻസ് പരിശോധിച്ചിട്ടുണ്ട്.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് സിബിഐയെ ഏൽപ്പിക്കണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ. കേസിന് അന്തർസംസ്ഥാനവും അന്തർദേശീയവുമായ ബന്ധങ്ങളുള്ളതിനാൽ യഥാർഥവസ്തുത പുറത്തുവരണമെങ്കിൽ സിബിഐ അന്വേഷണം വേണമെന്നാണ് ശിപാർശ.
സംസ്ഥാനത്തുനിന്നുള്ള റിപ്പോർട്ട്, ഡയറക്ടർ ജനറൽ ഓഫ് ഇന്റലിജൻസിനാണ് നൽകിയത്. നിലവിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. അതിനാൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഐബി റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി ഹൈക്കോടതിക്ക് കൈമാറുമെന്നാണ് വിവരം.
സ്വർണക്കൊള്ളയ്ക്കൊപ്പം കള്ളപ്പണ ഇടപാടും നടന്നിട്ടുണ്ടാകുമെന്ന് കരുതുന്നതിനാൽ ഇഡിയുടെ അന്വേഷണവും ഐബി മുന്നോട്ടുവയ്ക്കുന്നുണ്ട്.
National
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച കുറ്റപത്രം പരിഗണിക്കാൻ കോടതി വിസമ്മതിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും മുഖത്തേറ്റ അടിയായെ ന്നു കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
വിധിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവച്ച് പദവി ഒഴിയേണ്ടതാണെന്നും തന്റെ വസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഖാർഗെ പറഞ്ഞു.
കേസിൽ നീതി നടപ്പിലായി. സിബിഐ, ഇഡി തുടങ്ങിയ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ എതിരാളികൾക്കെതിരേ ദുരുപയോഗം ചെയ്യുന്നതിൽ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇതൊരു പാഠമാകണം. ബിജെപി സർക്കാർ ഇഡിയെ രാഷ്ട്രീയ ആയുധമാക്കിയത് എങ്ങനെയെന്നും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തെ (പിഎംഎൽഎ) എങ്ങനെ ദുരുപയോഗം ചെയ്തെന്നും ഈ കേസിലൂടെ വ്യക്തമാണ്.
ഇഡിയെ ഉപയോഗിച്ചു നിരവധി എംപിമാരെ ബിജെപിയിലേക്കു കൂറുമാറ്റാൻ പ്രേരിപ്പിച്ചു. ഇതുവഴി സംസ്ഥാനങ്ങളിലുടനീളം നിരവധി സർക്കാരുകൾ രൂപീകരിച്ചെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
National
ജമ്മു: മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി മുഫ്തി മുഹമ്മദ് സയിദിന്റെ മകൾ റൂബയ്യ സയിദിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ സിബിഐ അറസ്റ്റ് ചെയ്ത പ്രതിയെ പ്രത്യേക കോടതി വിട്ടയച്ചു.
1989ൽ നടന്ന സംഭവത്തിൽ 36 വർഷത്തിനുശേഷം അറസ്റ്റിലായ ഷഫാത് അഹമ്മദ് ഷാംഗ്ലുവിന്റെ ജുഡീഷൽ കസ്റ്റഡി തേടിയാണ് സിബിഐ കോടതിയെ സമീപിച്ചത്.
എന്നാൽ കുറ്റപത്രത്തിൽ ഷഫാത് അഹമ്മദിന്റെ പേരില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകസംഘം കോടതിയെ ബോധിപ്പിച്ചതോടെ സ്വതന്ത്രനാക്കുകയായിരുന്നു.
1989 ഡിസംബർ എട്ടിനാണു ജമ്മുകാഷ്മീരിലെ ഭീകരസംഘടനയായ ജെകെഎൽഎഫ് റൂബയ്യയെ തട്ടിക്കൊണ്ടുപോയത്.
തടവിൽ കഴിയുകയായിരുന്ന അഞ്ച് ഭീകരരെ മോചിപ്പിച്ചതിനുശേഷമാണ് റൂബയ്യയെ ഭീകരർ വിട്ടയച്ചത്.
National
ന്യൂഡൽഹി: ഇന്ത്യയിൽ ഡിജിറ്റൽ അറസ്റ്റുമായി ബന്ധപ്പെട്ട കേസുകൾ ഏകോപിപ്പിച്ച് അന്വേഷിക്കുന്നതിന് സിബിഐയെ ചുമതലപ്പെടുത്തി സുപ്രീംകോടതി. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന കേസുകൾ ആദ്യം സിബിഐ അന്വേഷിക്കണമെന്നും മറ്റു തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങൾ തുടർന്നുള്ള ഘട്ടങ്ങളിൽ ഏറ്റെടുക്കാമെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ജി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കു പുറമെ നിക്ഷേപ തട്ടിപ്പുകൾ, പാർട്ട് ടൈം ജോലി തട്ടിപ്പുകൾ എന്നിങ്ങനെ അമിക്കസ് ക്യൂറി എടുത്തുകാണിച്ച സൈബർ കുറ്റകൃത്യങ്ങളും കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു. ഡിജിറ്റൽ അറസ്റ്റുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ സ്വീകരിച്ച കേസിലാണ് നടപടി.
ഇതോടൊപ്പം ഇത്തരം തട്ടിപ്പിനുപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിന് നിർമിതബുദ്ധിയോ (എഐ) മെഷീൻ ലേണിംഗ് സാങ്കേതികവിദ്യയോ ഉപയോഗിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയോടും സുപ്രീംകോടതി ആവശ്യപ്പെട്ടു.
അന്വേഷണത്തിൽ സിബിഐയുമായി മികച്ച ഏകോപനം ഉറപ്പുവരുത്താൻ സംസ്ഥാന, റീജണൽ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ സ്ഥാപിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ എന്തെങ്കിലും തടസമുണ്ടെങ്കിൽ അക്കാര്യം കോടതിയെ അറിയിക്കാനും നിർദേശമുണ്ട്. ഡിജിറ്റൽ അറസ്റ്റ് സംബന്ധിച്ച കേസുകളുടെ അന്വേഷണത്തിൽ സിബിഐക്ക് വിശദാംശങ്ങൾ കൈമാറാനും സഹകരണം നൽകാനും വിവരസാങ്കേതികവിദ്യ ദാതാക്കളോടും സുപ്രീംകോടതി ആവശ്യപ്പെട്ടു.
കുറ്റവാളികൾ വിദേശരാജ്യങ്ങളിൽനിന്നാണ് പ്രവർത്തിക്കുന്നതെങ്കിൽ അവരെ കണ്ടെത്തുന്നതിന് ഇന്റർപോളിന്റെ സഹായം സിബിഐക്ക് തേടാം. ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്പോൾ ആഭ്യന്തര മന്ത്രാലയം, ടെലികോം വകുപ്പ്, ധനമന്ത്രാലയം, ഇലക്ട്രോണിക്സ്, വിവരസാങ്കേതികവിദ്യ മന്ത്രാലയം എന്നിവ ഉൾപ്പെടെ വിവിധ മന്ത്രാലയങ്ങളുടെ അഭിപ്രായങ്ങൾ കോടതിയിൽ സമർപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
ഇതിനൊപ്പം സൈബർ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കാൻ സാധ്യതയുള്ളതിനാൽ പല സിം കാർഡുകൾ ഉപഭോക്താക്കൾക്ക് ടെലികോം സേവന ദാതാക്കൾ നൽകുന്നില്ലെന്ന് ടെലികോം വകുപ്പ് ഉറപ്പുവരുത്തണം. പൗരന്മാരുടെ പണം തട്ടിയെടുക്കാനായി ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അവരുടെ പോലീസ് സംവിധാനങ്ങൾക്ക് സിബിഐക്കൊപ്പം സ്വാതന്ത്ര്യം ഉണ്ടായിരിക്കും. തട്ടിപ്പിന് കൂട്ടുനിൽക്കുകയും വ്യാജ അക്കൗണ്ടുകൾ ഉപയോഗിക്കാൻ തട്ടിപ്പുകാരെ സഹായിക്കുകയും ചെയ്യുന്ന ബാങ്ക് ഉദ്യോഗസ്ഥരെക്കുറിച്ചും സിബിഐ അന്വേഷണം നടത്തും.
ഡിജിറ്റൽ അറസ്റ്റിനെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന് കേസ് പരിഗണിച്ചപ്പോൾ മുതൽ സുപ്രീംകോടതി മുന്നറിയിപ്പു നൽകിയിരുന്നു. ഹരിയാനയിൽനിന്നുള്ള വൃദ്ധദന്പതികളിൽനിന്ന് ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ പണം തട്ടിയെടുത്തത് ദന്പതികൾതന്നെ കത്തെഴുതി മുൻ ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിയെ അറിയിച്ചതോടെയാണ് വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് നടപടി ആരംഭിച്ചത്.
National
ന്യൂഡൽഹി: മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ മകൾ റുബയ്യ സയീദിനെ ഭീകരർ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാളെ സിബിഐ അറസ്റ്റ് ചെയ്തു. 36 വർഷം മുമ്പ് നടന്ന സംഭവത്തിൽ ഇഷ്ബർ നിഷാത് നിവാസിയായ ആളെയാണ് അറസ്റ്റ് ചെയ്തത്.
1989 ഡിസംബർ എട്ടിന് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റ മകളെ ജെകെഎൽഎഫ് ഭീകരരാണ് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകൽ കേസിലെ മുഖ്യ പ്രതിയായ യാസിൻ മാലിക്, തീവ്രവാദ ധനസഹായ കേസിൽ 2023ൽ പ്രത്യേക എൻഐഎ കോടതി ശിക്ഷിച്ചതിന് ശേഷം തിഹാർ ജയിലിൽ തടവിൽ കഴിയുകയാണ്.
തട്ടിക്കൊണ്ടുപോയി അഞ്ച് ദിവസത്തിന് ശേഷമാണ് റുബയ്യ സയീദിനെ മോചിപ്പിച്ചത്. തമിഴ്നാട്ടിലാണ് റുബയ്യ സയീദ് ഇപ്പോൾ താമസിക്കുന്നത്.
Kerala
കൊച്ചി: താമരശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റിനെതിരായ പ്രതിഷേധത്തിനിടെ നടന്ന പോലീസ് ലാത്തിച്ചാര്‍ജ് സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരടക്കം എതിര്‍കക്ഷികളുടെ വിശദീകരണം തേടി.
ഓമശേരി ഗ്രാമ പഞ്ചായത്തംഗവും ജനകീയ സമരസമിതി ഭാരവാഹിയുമായ ഷീജ ബാബു ഫയല്‍ ചെയ്ത ഹര്‍ജിയാണ് ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് നോട്ടീസ് ഉത്തരവായത്.
കമ്പനിക്ക് പോലീസ് സംരക്ഷണത്തിന് ഉത്തരവുണ്ടെന്ന പേരില്‍ ഒക്ടോബര്‍ 21ന് സമാധാനപരമായി നടന്ന പ്രതിഷേധത്തിനു നേരേ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നുവെന്നു ഹര്‍ജിയില്‍ പറയുന്നു. പോലീസ് കമ്പനിയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. ഇതിനുശേഷം സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരേ തെറ്റായ പരാതി ഉന്നയിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം ലാത്തിച്ചാര്‍ജിന് ഇരയായി. പോലീസ് എറിഞ്ഞ ഗ്രനേഡില്‍ സമരസമിതി അംഗമായ ഷുഹൈബിന്റെ മൂന്നു വിരലുകള്‍ നഷ്ടപ്പെട്ടു.
സമര സമിതി പ്രവര്‍ത്തകരെ കേസില്‍പ്പെടുത്തി പ്രതിഷേധം ഇല്ലാതാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. പോലീസ് നടത്തുന്ന അന്വേഷണത്തില്‍ ജനത്തിന് വിശ്വാസമില്ല. അതിനാല്‍, അന്വേഷണം സിബിഐക്ക് വിടുകയോ നിഷ്പക്ഷരായ ഉന്നത പോലീസ് ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയോ വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
Kerala
കൊച്ചി: മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്, മകള്‍ ടി. വീണ, എക്സാലോജിക്ക്, സിഎംആര്‍എല്‍ ഉടമകള്‍ എന്നിവരാണ് എതിര്‍കക്ഷികള്‍.
അഹമ്മദ് മുസ്താഖിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. നേരത്തെ സിഎംആര്‍എല്‍ മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളിയതാണ്.
National
ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലും രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആറുകളുടെ വിശദാംശങ്ങൾ കൈമാറാൻ സുപ്രീംകോടതി നിർദേശം നൽകി.
ഇത്തരം കേസുകളുടെ അന്വേഷണച്ചുമതല സിബിഐക്കു കൈമാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് ഇന്നലെ വ്യക്തമാക്കി.
തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളമുള്ള എല്ലാ കേസുകളും കൈകാര്യം ചെയ്യാനുള്ള വിഭവങ്ങൾ സിബിഐക്ക് ഉണ്ടോയെന്നു വ്യക്തമാക്കാനും ബെഞ്ച് ആവശ്യപ്പെട്ടു. നിലവിൽ ഇത്തരം കേസുകൾ സിബിഐ അന്വേഷിക്കുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ ബെഞ്ചിനെ അറിയിച്ചതിനെത്തുടർന്നാണു നടപടി.
കേസിൽ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കോടതി നോട്ടീസ് അയച്ചു. വിഷയത്തിൽ ഏകീകൃത അന്വേഷണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ, ഇത്തരം കേസുകളിൽ സംസ്ഥാനങ്ങളുടെ നിലപാട് കേൾക്കണമെന്നും അതിനാൽ ഇപ്പോൾ നിർദേശങ്ങളൊന്നും പുറപ്പെടുവിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
രാജ്യത്തുടനീളം വർധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കെതിരേ സുപ്രീംകോടതി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞമാസം കേന്ദ്ര ഏജൻസികളുടെ പേരിൽ നടന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ ഒന്നരക്കോടി രൂപ തങ്ങളിൽനിന്നും കവർന്നുവെന്നു ചൂണ്ടിക്കാട്ടി വൃദ്ധദന്പതികൾ ചീഫ് ജസ്റ്റീസിനെഴുതിയ കത്തിന്റെ അടിസ്ഥാനത്തിലാണു ഇത്തരം തട്ടിപ്പുകൾ തടയുന്നതിന് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്.
National
ന്യൂഡൽഹി: തമിഴ്നാട്ടിലെ കരൂരിലുണ്ടായ ദുരന്തത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി. രാജ്യത്തെ നടുക്കിയ സംഭവമാണെന്ന് പരാമർശിച്ചാണ് കോടതി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്.
കോടതി മേൽനോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക. മുൻ ജഡ്ജി അജയ രസ്തോഗി അധ്യക്ഷനായ സമിതിയാണ് കേസന്വേഷണത്തില്‍ മേൽനോട്ടം വഹിക്കുക.
സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ട് ടിവികെ നല്കിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ജസ്റ്റീസുമാരായ ജെ.കെ. മഹേശ്വരി, എൻ.വി. അന്‍ജാരിയ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സുപ്രീംകോടതി മുന്‍ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണെന്നും ആവശ്യപ്പെട്ടായിരുന്നു ടിവികെ ഹര്‍ജി നൽകിയത്.
സെപ്റ്റംബർ 27 നാണ് കരൂരിൽ തമിഴക വെട്രി കഴകം സ്ഥപകനും നടനുമായ വിജയ് പങ്കെടുത്ത പ്രചാരണ പരിപാടിക്കിടയിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചത്.
District News
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉത്തരവാദിത്തമേറ്റെടുത്ത് ദേവസ്വം മന്ത്രി രാജിവയ്ക്കണം. ദേവസ്വം ബോർഡ് പ്രസിഡന്റിനെ പുറത്താക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ശബരിമല അയ്യപ്പന്റെ സ്വർണം കവർന്നത് 2022ൽ തന്നെ സർക്കാരിനും ദേവസ്വം ബോർഡിനും അറിയാവുന്ന വിഷയമാണ്. ഹൈക്കോടതി ഇടപെട്ടപ്പോഴാണ് വിവരം പുറത്തായത്. സർക്കാരും ദേവസ്വം ബോർഡും കള്ളക്കച്ചവടത്തിൽ പങ്കാളിയാണെന്നും സതീശൻ ആരോപിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റി മാത്രമല്ല സർക്കാരും ദേവസ്വം ബോർഡും കുറ്റക്കാരാണ്. സ്വർണം കവർന്നെന്ന് ബോധ്യപ്പെട്ടിട്ടും അതേ സ്പോൺസറെ തന്നെ ഏൽപ്പിച്ചു. നാൽപത് ദിവസം കഴിഞ്ഞാണ് ചെന്നെയിൽ അറ്റകുറ്റപ്പണിക്ക് എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
ആലപ്പുഴ: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഇപ്പോഴത്തെ സംവിധാനം മാറ്റി പുതിയ സംവിധാനം ക്ഷേത്ര ഭരണകാര്യങ്ങള്‍ക്കായി ഏര്‍പ്പെടുത്തണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
അതേസമസയം ശബരിമല സ്വർണപ്പാളി വിവാദം നിയമസഭയിലും സർക്കാരിനെതിരെ ശക്തമായ ആയുധമാക്കാനാണ് പ്രതിപക്ഷനീക്കം. ആഗോള അയ്യപ്പ സംഗമം വഴി വിശ്വാസ പ്രശ്നത്തിൽ സർക്കാരിനുണ്ടായ മേൽക്കൈ ആണ് പുതിയ വിവാദത്തിൽ നഷ്ടമാകുന്നത്.
വിവാദ നടപടികളെല്ലാം ഉണ്ടായത് ഇടത് സർക്കാരിന്റെയും ഇടത് ബോർഡുകളുടെയും കാലത്താണ്.
District News
പത്തനംതിട്ട: ചിറ്റാറിലെ കർഷകനായ കുടപ്പനക്കുളം പടിഞ്ഞാറെ ചരിവിൽ പി.പി. മത്തായി ( പൊന്നു -41) വനപാലകരുടെ കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ സിബിഐ സംഘം പുനരന്വേഷണം തുടങ്ങി. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥർ പത്തനംതിട്ടയിൽ ക്യാന്പ് ചെയ്താണ് അന്വേഷണം നടത്തുന്നത്.
മത്തായിയുടെ ഭാര്യ ഷീബാമോളുടെ മൊഴി ഇന്നലെ ഇവർ രേഖപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സിബിഐ ഉദ്യോഗസ്ഥരെത്തിയത്. ഒരു മണിക്കൂറോളം ഷീബാമോളുമായി സംസാരിച്ച് മൊഴി രേഖപ്പെടുത്തി. വനം വകുപ്പ് ഉദ്യോഗസ്ഥർ മത്തായിയെ വീട്ടിൽ നിന്ന് വിളച്ചിറക്കി ജീപ്പിൽ കയറ്റി ക്കൊണ്ടുപോയത് ഉൾപ്പെടെയുള്ള വിവരങ്ങളാണ് അന്വേഷണസംഘം ചോദിച്ചതെന്നും കുറ്റക്കാരായ വനപാലകരെയും കൂട്ടുനിന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സിബിഐയോട് ആവശ്യപ്പെട്ടുവെന്നും ഷീബാമോൾ പറഞ്ഞു.
മത്തായിക്കേസിൽ കഴിഞ്ഞ മാസമാണ് ഹൈക്കോടതി തുടരന്വേഷണിന് ഉത്തരവിട്ടത്. 2020 ജൂലൈ 28ന് അരീക്കക്കാവിലെ വാടക വീട്ടിൽ നിന്ന് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ കസ്റ്റഡിയിലെടുത്ത മത്തായിയെ കുടുംബവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തെളിവെടുപ്പിനായി എത്തിച്ചപ്പോൾ കിണറ്റിലേക്ക് തള്ളിയിട്ടെന്നായിരുന്നു ആക്ഷേപം. എന്നാൽ മത്തായി കിണറ്റിൽ ചാടിയെന്നാണ് വനപാലകർ പറയുന്നത്.
മൂന്ന് ഏജൻസികൾ അന്വേഷിച്ചിട്ടും മത്തായിയുടെ കുടുംബത്തിന് നീതി ലഭിച്ചില്ല. സിബിഐ ഏറ്റെടുത്ത അന്വേഷണത്തിൽ മത്തായിയെ കസ്റ്റഡിയിലെടുത്ത ഏഴ് വനപാലകർ മന:പൂർവമല്ലാത്ത നരഹത്യ നടത്തിയെന്നാണ് കണ്ടെത്തിയത്. എന്നാൽ മത്തായിയുടേത് കൊലപാതകമാണെന്ന ഉറച്ച വിശ്വാസത്തിലാണ് കുടുംബം.
പ്രതിസ്ഥാനത്തുള്ള വനപാലകരെ അറസ്റ്റ് ചെയ്തിരുന്നില്ല. വകുപ്പുതല നടപടിയുടെ ഭാഗമായി സസ്പെൻഷനിലായ ഏഴ് വനപാലകരെ ആറുമാസം കഴിഞ്ഞ് സർവീസിൽ തിരിച്ചെടുത്തിരുന്നു. ഇതിൽ ഒരു വനിതാ ഫോറസ്റ്റ് ഓഫീസർ ആരോഗ്യ വകുപ്പിലേക്ക് മാറി.
അന്വേഷണം അട്ടിമറിക്കാൻ രേഖകളിൽ കൃത്രിമം കാട്ടിയ ഉദ്യോഗസ്ഥൻ വിരമിച്ചു. അഞ്ച് പേർ വനംവകുപ്പിൽ ജോലിയിൽ തുടരുന്നു. പ്രതികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയിൽ തുടരന്വേഷണ ഹർജി നൽകിയത്.
Kerala
കൊച്ചി: കല്‍പ്പറ്റ അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശിയായ ഗോകുൽ എന്ന യുവാവിനെ പോലീസ് കസ്റ്റഡിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ട സംഭവം സിബിഐ അന്വേഷണത്തിനു വിട്ടതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയ ജസ്റ്റീസ് ജി.ഗിരീഷ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഗോകുലിന്റെ അമ്മ ഓമന ഫയല്‍ ചെയ്ത ഹര്‍ജി തീര്‍പ്പാക്കി.
പെണ്‍കുട്ടിയെ കാണാതായെന്ന പരാതിയിലാണ് ഗോകുലിനെ കോഴിക്കോടുനിന്ന് കല്‍പ്പറ്റ സ്റ്റേഷനില്‍ എത്തിച്ചത്. സുഹൃത്തായ പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലുമാക്കി.
ഏപ്രില്‍ ഒന്നിനാണു സ്റ്റേഷനിലെ ശൗചാലയത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയെങ്കിലും കാര്യക്ഷമമല്ലെന്നും സുതാര്യമായ അന്വേഷണത്തിന് സിബിഐക്കു വിടണമെന്നാവശ്യപ്പെട്ടുമായിരുന്നു ഹര്‍ജി.