ന്യൂഡൽഹി: തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിൽ നടന്ന ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ നാല് പോലീസ് ഉദ്യോഗസ്ഥരെ വെറുതെ വിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്തു സിബിഐ സുപ്രീംകോടതിയെ സമീപിച്ചു.
വിഷയം പരിഗണിച്ച ജസ്റ്റീസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ആരോപണവിധേയരായ പോലീസുകാർക്ക് നോട്ടീസയച്ചു. പോലീസുകാർ പ്രതികളായ കേസിൽ ശിക്ഷ അനിവാര്യമാണെന്നും ക്രൂരമായ കസ്റ്റഡി പീഡനമാണ് ഉദയകുമാറിന്റെ മരണത്തിനു കാരണമായതെന്നും സിബിഐ കോടതിയിൽ വ്യക്തമാക്കി.
കേസിലെ ഒന്നാം പ്രതിയായ കെ. ജിതകുമാർ, നാലുമുതൽ ആറുവരെ പ്രതികളായ ടി. അജിത് കുമാർ, ഇ.കെ. സാബു, ടി.കെ. ഹരിദാസ് എന്നിവരെ വെറുതെ വിട്ട ഹൈക്കോടതി നടപടിയാണ് സിബിഐ സുപ്രീംകോടതിയിൽ ചോദ്യം ചെയ്തത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇരുന്പുപൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരിക്കുകൾ ഉദയകുമാറിന്റെ മൃതദേഹത്തിൽ ഉണ്ടായിരുന്നതായി സിബിഐ സമർപ്പിച്ച അപ്പീലിൽ ചൂണ്ടിക്കാട്ടി. വിചാരണക്കോടതി ശിക്ഷ വിധിച്ചെങ്കിലും സാങ്കേതികകാരണങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നുവെന്ന് സിബിഐ ചൂണ്ടിക്കാട്ടി.
Tags : CBI Supreme Court lynching case