ന്യൂഡൽഹി: ജാർഖണ്ഡിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ജെഎംഎമ്മും തമ്മിലുണ്ടായിരുന്ന തർക്കം പരിഹരിച്ചു. ഇരു പാർട്ടികളും ഓരോ സീറ്റിൽ മത്സരിക്കും. ഇന്നലെ ജെഎംഎം, കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രഭാതഭക്ഷണ ചർച്ചയിലാണു തീരുമാനം. രണ്ടു സീറ്റിലും മത്സരിക്കുമെന്ന് ജെഎംഎം പ്രഖ്യാപിച്ചിരുന്നു.
.മുൻ മന്ത്രി ബൈദ്യനാഥ് റാം ആണ് ജെഎംഎം സ്ഥാനാർഥി. ഇദ്ദേഹം ഇന്നു പത്രിക സമർപ്പിക്കും. മുതിർന്ന നേതാവ് പ്രണവ് ഝാ ആണ് കോൺഗ്രസ് സ്ഥാനാർഥി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ കമ്യൂണിക്കേഷൻ ചുമതലയുള്ള പ്രണവ് ഝാ എഐസിസി സെക്രട്ടറികൂടിയാണ്.
മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, അജയ് ശർമ എന്നിവരെ ചർച്ചയ്ക്കായി കോൺഗ്രസ് നിയോഗിച്ചിരുന്നു. ജെഎംഎം സ്ഥാപകൻ ഷിബു സോറന്റെ നിര്യാണത്തെത്തുടർന്നാണ് ഒരു സീറ്റിൽ ഒഴിവുണ്ടായത്.
ബിജെപി അംഗം ദീപക് പ്രകാശിന്റെ രാജ്യസഭാ കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് രണ്ടാമത്തെ സീറ്റിൽ ഒഴിവുണ്ടായത്. ഒരു സ്ഥാനാർഥിക്ക് വിജയിക്കാൻ 28 ഫസ്റ്റ് പ്രിഫറൻസ് വോട്ട് വേണം. ഇന്ത്യ മുന്നണിക്ക് 56 അംഗങ്ങളുണ്ട്.
Tags : Jharkhand Congress JMM Rajya Sabha