ബെയ്ജിംഗ്: ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് ദ്വിദിന സന്ദർശനത്തിനായി ഇന്ന് ഉത്തരകൊറിയയിലെത്തും. റഷ്യയോട് അടുക്കുന്ന ഉത്തരകൊറിയയെ ചൈനയുടെ നിയന്ത്രണത്തിൽ തിരിച്ചെത്തിക്കാൻകൂടി ലക്ഷ്യമിട്ടാണ് ഷിയുടെ സന്ദർശനമെന്നു റിപ്പോർട്ടുണ്ട്.
യുഎസ് പ്രസിഡന്റ് ട്രംപും റഷ്യൻ പ്രസിഡന്റ് പുടിനും ചൈന സന്ദർശിച്ചതിനു പിന്നാലെയാണ് ഷി ഉത്തരകൊറിയയിലെത്തുന്നത്. ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായി ഷി നടത്തുന്ന ചർച്ചയിൽ ആണവപദ്ധതികളും വിഷയമായേക്കും.
ഉത്തരകൊറിയയുടെ ആണവപദ്ധതികളെ പരസ്യമായി എതിർക്കുന്ന നിലപാടാണു ചൈനയ്ക്കുള്ളത്. ഷിയുടെ സന്ദർശനവിവരം പ്രഖ്യാപിച്ചതിനു പിറ്റേന്ന് ഉത്തരകൊറിയ പുതിയ യുറേനിയം സന്പുഷ്ടീകരണ കേന്ദ്രം തുറന്നത് മനഃപൂർവമാണെന്നും സൂചനയുണ്ട്.
ചൈനയോടുള്ള ആശ്രിതത്വം ഉത്തരകൊറിയ തുടരണമെന്ന ആഗ്രഹം ഷിയ്ക്കുണ്ട്. യുക്രെയ്ൻ യുദ്ധത്തിൽ സഹായം നല്കി കിം ജോംഗ് ഉൻ റഷ്യയോട് അടുക്കുന്നതിൽ ഷിക്ക് എതിർപ്പാണ്.
ആണവപദ്ധതികളുടെ പേരിൽ ഒറ്റപ്പെടൽ നേരിടുന്ന ഉത്തരകൊറിയ മുന്പ് ഒട്ടുമിക്ക വിഷയങ്ങളിലും ചൈനയെയാണ് ആശ്രയിച്ചിരുന്നത്. ഉത്തരകൊറിയയുടെ 90 ശതമാനം വാണിജ്യ ഇടപാടുകളും ചൈനയുമായിട്ടാണ്.
ഇതിനു മുന്പ് ഷി ഉത്തരകൊറിയയിലെത്തിയത് 2019ലായിരുന്നു. 1961ലെ ചൈന-ഉത്തരകൊറിയ സൗഹൃദ ഉടന്പടിയുടെ 65ാം വാർഷികത്തോട് അനുബന്ധിച്ചുകൂടിയാണ് ഷിയുടെ ഇത്തവണത്തെ സന്ദർശനം.
Tags : Xi North Korea China President