കോൽക്കത്ത: വ്യത്യസ്ത ക്രിമിനൽ കേസുകളിൽ രണ്ട് തൃണമൂൽ കോണ്‍ഗ്രസ് കൗണ്‍സിലർമാർ അറസ്റ്റിലായതിനെത്തുടർന്ന് പ്രകോപിതരായ നാട്ടുകാർ അറസ്റ്റിലായ കൗണ്‍സിലർമാർക്കു നേരേ മുട്ടയെറിഞ്ഞു.
വടക്കൻ കോൽക്കത്തയിലെ കൗണ്‍സിലർ മുഹമ്മദ് ജാസിമുദ്ദീൻ, തെക്കുകിഴക്കൻ കോൽക്കത്തയിലെ കൗണ്‍സിലർ ബപ്പാദിത്യ ദാസ് ഗുപ്ത എന്നിവരാണ് അറസ്റ്റിലായത്.
മുഹമ്മദ് ജാസിമുദ്ദീനെ അറസ്റ്റു ചെയ്യാൻ പോലീസ് എത്തിയപ്പോൾ കൗണ്‍സിലർ വീട് അകത്തുനിന്നു പൂട്ടി ഒളിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ 5.30ഓടെ കേന്ദ്രസേനയുടെ അകന്പടിയോടെ പോലീസ് എത്തിയെങ്കിലും വീടിന്റെ ഇരുന്പ് ഗേറ്റുകൾ പൂട്ടിയ നിലയിലായിരുന്നു. ആറു മണിക്കൂറോളം പോലീസ് വീടിനു മുന്നിൽ കാത്തുനിന്നു.
ഒടുവിൽ പൂട്ട് പൊളിക്കാൻ തുടങ്ങിയതോടെ ജാസിമുദ്ദീൻ പുറത്തുവന്ന് കീഴടങ്ങുകയായിരുന്നു. പിന്നീട് ഇയാളെ കൊണ്ടുപോയ പോലീസ് വാഹനത്തിന് നേരേ നാട്ടുകാർ മുട്ടയെറിഞ്ഞു.
2023ലെ പോക്സോ കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ കേസിലെ ഇരയായ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം കൗണ്‍സിലറുടെ കൂട്ടാളികൾ മർദിക്കുകയും കേസ് പിൻവലിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് പ്രദേശത്ത് വ്യാപക അക്രമ സംഭവങ്ങളും നടന്നിരുന്നു.
മറ്റൊരു സംഭവത്തിൽ ശനിയാഴ്ച വൈകുന്നേരമാണ് കൗണ്‍സിലർ ബപ്പാദിത്യ ദാസ് ഗുപ്തയെയും സഹായി സൗരഭ് ഘോഷിനെയും പാതുലി പോലീസ് അറസ്റ്റ് ചെയ്തത്. ഒരു അഭിഭാഷകയുടെ വീട്ടിൽ ഓഫീസ് തുടങ്ങുന്നതിനായി 20 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും, ഭീഷണിപ്പെടുത്തി രണ്ടു ലക്ഷം രൂപ വാങ്ങുകയും ചെയ്തു എന്ന പരാതിയിലാണ് അറസ്റ്റ്.
ഞായറാഴ്ച ദാസ് ഗുപ്തയെ അലിപ്പുർ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പാതുലി പോലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയ നൂറുകണക്കിന് നാട്ടുകാർ കൗണ്‍സിലർക്കെതിരേ മുദ്രാവാക്യം വിളിക്കുകയും വാഹനത്തിനു നേരേ മുട്ടയെറിയുകയും ചെയ്തു.
കോടതി ദാസ് ഗുപ്തയെ 14 ദിവസത്തേക്കും സഹായിയെ 11 ദിവസത്തേക്കും പോലീസ് കസ്റ്റഡിയിൽ വിട്ടു.
Tags : Trinamool councillors Kolkata Protesters clash arrest