മാഡ്രിഡ്: സ്പെയിനിൽ സന്ദർശനം തുടരുന്ന ലെയോ പതിനാലാമൻ മാർപാപ്പ തലസ്ഥാനമായ മാഡ്രിഡ് നഗരത്തിലെ സിബേലെസ് ചത്വരത്തിൽ ഇന്നലെ അർപ്പിച്ച വിശുദ്ധ കുർബാനയിൽ പങ്കെടുത്തത് 12 ലക്ഷം വിശ്വാസികൾ.
ഇന്നലെ രാവിലെ മുതൽത്തന്നെ മാഡ്രിഡിലെ പ്രധാന തെരുവുകളായ പാസിയോ ഡി ലാ കാസ്റ്റെല്ലാനയും സിബേലെസ് ചത്വരവും വിശ്വാസികളാൽ നിറഞ്ഞിരുന്നു. പോപ്പ് മൊബീലിൽ മാർപാപ്പ എത്തിയപ്പോഴേയ്ക്കും വിശ്വാസികളുടെ ആവേശം ഇരട്ടിയായി.
വത്തിക്കാൻ പതാകകൾ വീശിയും പുഷ്പവൃഷ്ടി നടത്തിയും മാർപാപ്പയെ അവർ വരവേറ്റു. 10.30ന് നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം വിശുദ്ധ കുർബാനയുടെ തിരുനാളുമായി ബന്ധപ്പെട്ട ദിവ്യകാരുണ്യപ്രദക്ഷിണവുമുണ്ടായിരുന്നു. ഏറെ ഭക്തിസാന്ദ്രമായ ഈ പ്രദക്ഷിണത്തിൽ മാർപാപ്പ ദിവ്യകാരുണ്യം എഴുന്നള്ളിച്ചുകൊണ്ട് ആളുകൾക്കിടയിലൂടെ ദീർഘസമയം നീങ്ങി.
പ്രദക്ഷിണത്തിന്റെ അവസാനം ഉച്ചയ്ക്ക് 12.15ഓടെ മാർപാപ്പ വിശുദ്ധ കുർബാനയുടെ ആശീർവാദം നൽകി. നിരവധി മെത്രാന്മാരും നൂറുകണക്കിന് വൈദികരും മാർപാപ്പയ്ക്കൊപ്പം വിശുദ്ധ കുർബാനയിൽ സഹകാർമികരായിരുന്നു. വിശുദ്ധ കുർബാനയിലും ദിവ്യകാരുണ്യ പ്രദക്ഷിണത്തിലും ഫിലിപ്പ് രാജാവും ലെറ്റീഷ്യ രാജ്ഞിയും പ്രധാനമന്ത്രി പെട്രോ സാഞ്ചസുമുൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു.
ലത്തീൻ സഭയിൽ വിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷിക്കുന്ന ഞായർ എന്നനിലയിൽ വിശുദ്ധ കുർബാനയുടെ പ്രാധാന്യം ഓർമിപ്പിക്കുന്നതായിരുന്നു മാർപാപ്പയുടെ വചനസന്ദേശം. ദുർബലർക്ക് ആശ്വാസവും കുടുംബങ്ങൾക്ക് വെളിച്ചവും ഏറ്റവും ദുർബലരായവർക്കുള്ള പ്രത്യാശയും കഷ്ടപ്പെടുന്നവർക്ക് സമാധാനവും നൽകുന്നതാണ് വിശുദ്ധ കുർബാനയെന്ന് മാർപാപ്പ പറഞ്ഞു.
കുർബാനയുടെ സ്നേഹത്തിലേക്കു മടങ്ങാൻ എല്ലാവരും തയാറാകണം. സ്വകാര്യഭക്തിയിൽ നമ്മെത്തന്നെ ചുരുക്കാതെ നമ്മുടെ സഹോദരീസഹോദരന്മാർ, കുടുംബങ്ങൾ, ദരിദ്രർ, കഷ്ടപ്പെടുന്നവർ, പ്രതീക്ഷ നഷ്ടപ്പെട്ടവർ എന്നിവർക്കു സേവനം ചെയ്യുവാൻ വിശുദ്ധ കുർബാന നമുക്ക് ശക്തി പകരട്ടെ. വിശുദ്ധ കുർബാനയുടെ പരിവർത്തന ശക്തി നമ്മെ ചരിത്രത്തിന്റെ മാറ്റത്തിന്റെ നായകരും നാം കണ്ടുമുട്ടുന്നവർക്ക് പ്രത്യാശയുടെ അടയാളവുമാക്കിമാറ്റുന്നു-മാർപാപ്പ ചൂണ്ടിക്കാട്ടി.
ഇന്നലെ ഉച്ചകഴിഞ്ഞ് അഗസ്റ്റീനിയൻ സന്യാസസമൂഹാംഗങ്ങളുമായി വത്തിക്കാൻ നുൺഷ്യേചറിൽ മാർപാപ്പ കൂടിക്കാഴ്ച നടത്തി. കായിക, സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളും കലാരംഗത്തെ പ്രശസ്തരും പങ്കെടുക്കുന്ന സംഗീതപരിപാടിയിലും മാർപാപ്പ പങ്കെടുത്തു.
ഇന്നു രാവിലെ പ്രധാനമന്ത്രി പെദ്രോ സാഞ്ചസുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുന്ന മാർപാപ്പ തുടർന്ന് പാർലമെന്റിനെ അഭിസംബോധന ചെയ്യും. വൈകുന്നേരം ആറിന് സാന്താ മരിയ ദെ ല അൽമുദെന കത്തീഡ്രലിൽ പ്രത്യേക പ്രാർഥനയിലും സാന്റിയാഗോ ബെർണബ സ്റ്റേഡിയത്തിൽ രൂപതാസമൂഹത്തിന്റെ സംഗമത്തിലും പങ്കെടുക്കും.
ശനിയാഴ്ച വൈകുന്നേരം റിയൽ മാഡ്രിഡിന്റെ ബെർണബെ സ്റ്റേഡിയത്തിനു പുറത്ത് മാർപാപ്പയുടെ നേതൃത്വത്തിൽ നടന്ന നിശാ ജാഗരണപ്രാർഥനയിൽ അഞ്ചു ലക്ഷത്തോളം പേർ പങ്കെടുത്തിരുന്നു. ഇതിലേറെയും യുവജനങ്ങളായിരുന്നു.
Tags : Madrid Pope's Holy Mass Leo XIV