കാത്തിരിപ്പുകൾക്ക് ഒടുവിൽ കാലവർഷം കനിഞ്ഞു, കാർഷിക മേഖല മഴയുടെ വരവ് ഉത്സവമാക്കാനുള്ള ഒരുക്കത്തിൽ. റെയിൽ ഗാർഡ് ഇട്ട തോട്ടങ്ങളിൽ റബർ വെട്ടിന് ഉത്പാദകർ ഉത്സാഹിച്ചു.
നാളികേര കർഷകര ഞെട്ടിച്ച് കൊപ്ര വില വീണ്ടും ഇടിഞ്ഞു. അന്തർസംസ്ഥാന സുഗന്ധവ്യഞ്ജന വാങ്ങലുകാർ കുരുമുളകിനെ തളർത്താനുള്ള ശ്രമം തുടരുന്നു, ഉത്പാദന മേഖല ചരക്ക് നീക്കത്തിൽ നിയന്ത്രണം വരുത്തി.
പതിവ് തെറ്റിച്ച് മൺസൂൺ മഴമേഘങ്ങൾ അല്പം വൈകി കേരളത്തിലേക്ക് പ്രവേശിച്ചു. റബർ ഉയർന്ന നിലവാരത്തിൽ നീങ്ങുന്നതിനാൽ ടാപ്പിംഗിനു ചെറുകിട കർഷകർ പുലർച്ചെതന്നെ തോട്ടങ്ങളിൽ ഇടംപിടിക്കുന്നുണ്ട്.
പല വൻകിട തോട്ടങ്ങളും അന്യസംസ്ഥാന തൊഴിലാളികളുടെ വരവിനായി കാത്തുനിൽക്കുന്നതിനാൽ റെയിൻ ഗാർഡുകൾ മരങ്ങളിൽ ഇനിയും ഘടിപ്പിച്ചിട്ടില്ല. തൊഴിലാളികൾ ഉയർന്ന കൂലിക്കുവേണ്ടി ശ്രമം നടത്തുന്നത് തോട്ടം മേഖലയിൽ ആശങ്ക പരത്തുന്നു. റബർ ഉത്പാദനം ഉയർന്നില്ലെങ്കിൽ അത് വ്യവസായികൾക്കും കനത്ത തിരിച്ചടിയാവും. എന്നാൽ, ഈ വസ്തുത അവർ മറച്ചുപിടിച്ച് വിലക്കയറ്റത്തിനു തടയിടാൻ ശ്രമം നടത്തുകയാണ്.
സംസ്ഥാനത്ത് പകൽ താപനിലയിൽ മാറ്റം കണ്ടുതുടങ്ങിയതിനാൽ മരങ്ങളിൽ നിന്നുള്ള പാൽ ലഭ്യത ഉയരുമെന്ന പ്രതീക്ഷയിലാണ് റബർ കർഷകർ. റെയിൻ ഗാർഡ് ഇട്ട തോട്ടങ്ങളിൽ റബർ വെട്ട് വരും ദിനങ്ങളിൽ സജീവമാകും. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ വിപണിയിലെ ഷീറ്റ് ക്ഷാമം മാസത്തിന്റെ രണ്ടാം പകുതിയിൽ കുറയുമെന്ന നിഗമനത്തിലാണു വ്യാപാരികൾ. കൊച്ചിയിൽ ആർഎസ്എസ് നാലാം ഗ്രേഡ് റബർ വില 26,600 രൂപ വരെ ഉയർന്നു.
അതേസമയം, അന്താരാഷ്ട്ര മാർക്കറ്റിൽ റബർ കിലോ 301 രൂപയായി. ബാങ്കോക്കിൽ റബറിന്റെ വിലക്കയറ്റം ഇതര ഉത്പാദക രാജ്യങ്ങളിലെ കർഷകരെ വരും കാലങ്ങളിൽ കൃഷി വ്യാപിപ്പിക്കാൻ പ്രേരിപ്പിക്കുകതന്നെ ചെയ്യും.
വിയറ്റ്നാമും ഐവറി കോസ്റ്റും പശ്ചിമ ആഫ്രിക്കയിലെ മറ്റ് പല രാജ്യങ്ങളും റബർ മാർക്കറ്റിലെ ഉണർവ് കൃഷി വികസിപ്പിക്കാനുള്ള നീക്കങ്ങൾക്ക് അവസരമാക്കാം. റബറിന്റെ വിലക്കയറ്റത്തിനിടിയിൽ ഏഷ്യൻ അവധി വ്യാപാര കേന്ദ്രങ്ങളിൽ ഊഹക്കച്ചവടക്കാർ വില്പനയ്ക്ക് നീക്കം നടത്തുന്നുണ്ട്. ജാപ്പനീസ് യെന്നിന്റെ വിനിമയ മൂല്യത്തിലെ ഇടിവ് ഒരു പരിധി വരെ റബറിനു കരുത്തു പകരാം.
കുതിപ്പില്ലാതെ നാളികേരോത്പന്നങ്ങൾ
ദക്ഷിണേന്ത്യയിൽ നാളികേരോത്പന്നങ്ങളുടെ വില വീണ്ടും കുറഞ്ഞു. അറബ് രാജ്യങ്ങളിൽ നിന്നുള്ള അന്വേഷണങ്ങളുടെ അഭാവം മൂലം വൻകിട മില്ലുകാർ കൊപ്ര സംഭരണത്തിൽ വരുത്തിയ കുറവ് വിലത്തകർച്ചയ്ക്ക് ഇടയാക്കി. ഇതിനിടയിൽ ഉത്പാദനം ഉയർന്നതും നാളികേരോത്പന്നങ്ങളുടെ മുന്നേറ്റത്തിനു തടസമായി. കാങ്കയത്ത് വെളിച്ചെണ്ണ വില ക്വിന്റലിന് 18,500 രൂപയായും കൊപ്ര വില 12,350 രൂപയായും കുറഞ്ഞു, കൊച്ചിയിൽ എണ്ണ 23,000 രൂപയിലും കൊപ്ര 13,500 ലുമാണ്.
കുരുമുളക് വിലയിടിച്ച് അന്തർസംസ്ഥാന വ്യാപാരികൾ
അന്തർസംസ്ഥാന വ്യാപാരികൾ വിലയിടിച്ച് കുരുമുളക് കൈക്കലാക്കാനുള്ള ശ്രമം തുടരുന്നു. വിപണിയിലെ തളർച്ച കണ്ട് കാർഷിക മേഖല നാടൻ മുളക് വില്പനയിൽനിന്നും വിട്ടുനിൽക്കുന്നതു വാങ്ങലുകാരെ അസ്വസ്ഥരാക്കുന്നു. ഇതിനിടയിൽ ഇറക്കുമതി ചരക്ക് കലർത്തി പലരും ചരക്ക് വിപണിയിൽ ഇറക്കുന്നുണ്ട്.
തൊട്ട് മുൻ വാരത്തെ അപേക്ഷിച്ച് കൊച്ചിയിൽ വരവ് അഞ്ച് ടൺ ഉയർന്നെങ്കിലും വന്നതിൽ ഏറിയ പങ്കും കലർപ്പുള്ളതായാണു വിപണി വൃത്തങ്ങളിൽനിന്നുള്ള സൂചന. എന്നാൽ, ഇക്കാര്യം അവർ പരസ്യമാക്കാതെ ഉത്പാദകരെ ഭീതിയിലാഴ്ത്തി വില്പനയ്ക്ക് പ്രേരിപ്പിക്കാനുള്ള അണിയറ നീക്കങ്ങളും നടക്കുന്നു.
ഇതിനിടയിൽ കർണാടക ആസ്ഥാനമായി പ്രവർത്തിക്കുന്ന അർധസർക്കാർ സ്ഥാപനം കർഷകരിൽനിന്നും കുരുമുളക് സംഭരണം നടത്തുന്നുണ്ട്. രാജ്യത്ത് കുരുമുളക് ഉത്പാദനം കുറവായതിനാൽ ഉത്സവ സീസണിൽ വില ഉയരുമെന്ന വിലയിരുത്തലാണ് അവരെ ചരക്ക് സംഭരണത്തിനു പ്രേരിപ്പിച്ചത്. ഉത്പാദകർ ഏജൻസിക്കു ചരക്ക് കൈമാറിയാൽ വ്യവസായികൾ വരും മാസങ്ങളിൽ ചരക്ക് ക്ഷാമത്തിന്റെ പിടിയിൽ അകപ്പെടുമെന്നാണു വിപണിയിലെ അരമന രഹസ്യം.
കർഷകർക്ക് ആകർഷകമായ വില ഉറപ്പുവരുത്തുയെന്ന ലക്ഷ്യതോടെയാണ് ഏജൻസി വിപണി ഇടപെടലിനു നീക്കം നടത്തിയത്. ഇതിനിടയിൽ മുഖ്യ വിപണികളിൽ വരവ് പതിവിലും ചുരുങ്ങി, ഉത്സവകാല ഡിമാൻഡിൽ ഉയർന്ന വില ഉറപ്പുവരുത്താനാവുമെന്ന വിശ്വാസത്തിലാണു കാർഷിക മേഖല. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 69,500 രൂപ. അന്താരാഷ്ട്ര മാർക്കറ്റിൽ മലബാർ മുളക് വില ടണ്ണിന് 7650 ഡോളർ.
Tags : Rains boost agricultural sector