ക്രൂഡ് ഓയിൽ
ന്യൂഡൽഹി: ഇന്ത്യയുടെ റഷ്യൻ അസംസ്കൃത എണ്ണ ഇറക്കുമതി ജൂണ്‍ മാസത്തെ പിന്തുടർന്ന് ജൂലൈയിലും എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. പാശ്ചാത്യ ഉപരോധങ്ങൾ റഷ്യയുടെ ഉൗർജ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടും, കുറഞ്ഞ നിരക്കിലുള്ള റഷ്യൻ ഇന്ധന വിതരണത്തെ ഇന്ത്യ തുടർന്നും ആശ്രയിക്കുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട് സെന്റർ ഫോർ റിസർച്ച് ഓണ്‍ എനർജി ആൻഡ് ക്ലീൻ എയർ (സിആർഇഎ) സമാഹരിച്ച കണക്കുകൾ പ്രകാരം ജൂലൈയിൽ ഇന്ത്യൻ വാങ്ങലുകാർ 550 കോടി യൂറോയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തു. ഇത് ജൂണ്‍ മാസത്തെ അപേക്ഷിച്ച് 2.1 ശതമാനം കൂടുതലാണ്.
ജൂലൈയിൽ ഇന്ത്യ റഷ്യയിൽനിന്ന് വാങ്ങിയ ആകെ ജൈവ ഇന്ധനത്തിന്റെ 87 ശതമാനവും ക്രൂഡ് ഓയിൽ ആയിരുന്നു.ജൂണിൽ ഇന്ത്യ 450 കോടി യൂറോയുടെ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങിയിരുന്നു. അന്ന് റഷ്യയിൽ നിന്നുള്ള ആകെ ജൈവ ഇന്ധന ഇറക്കുമതിയായ 550 കോടി യൂറോയുടെ 83 ശതമാനമായിരുന്നു ഇത്. 2.1 ശതമാനത്തിന്റെ ഈ വർധന അളവിന്റെ അടിസ്ഥാനത്തിലാണ്, മൂല്യത്തിന്റെ അടിസ്ഥാനത്തിലല്ല.
2022 ഫെബ്രുവരിയിൽ റഷ്യ യുക്രെയ്നെ ആക്രമിച്ചതിനുശേഷം പാശ്ചാത്യ രാജ്യങ്ങൾ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും യൂറോപ്യൻ ഉപഭോക്താക്കൾ പിന്മാറുകയും ചെയ്തതോടെ, ഏഷ്യൻ റിഫൈനറികൾക്ക് റഷ്യ വൻ വിലക്കിഴിവ് വാഗ്ദാനം ചെയ്തു. ഇതോടെയാണ് റഷ്യൻ ക്രൂഡ് ഓയിലിനായുള്ള ഇന്ത്യയുടെ ആശ്രയത്വം കുത്തനെ ഉയർന്നത്.
യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ കണക്കനുസരിച്ച്, 2021ൽ റഷ്യ ഇന്ത്യയിലേക്ക് പ്രതിദിനം 1,00,000 ബാരലിൽ താഴെ മാത്രമാണ് ക്രൂഡ് ഓയിൽ നൽകിയിരുന്നത്. അതായത് ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 2.5 ശതമാനം മാത്രം.
എന്നാൽ, ഈ അളവ് 2022ൽ പ്രതിദിനം ഏകദേശം 7,40,000 ബാരലായും, 2023-ൽ വൻതോതിൽ ഉയർന്ന് പ്രതിദിനം 18 ലക്ഷം ബാരലായും വർധിച്ചു. ഇതോടെ ആ വർഷം ഇന്ത്യയുടെ ആകെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 39 ശതമാനം വിഹിതം റഷ്യക്കായിരുന്നു. അങ്ങനെ റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ വിതരണക്കാരായി മാറി.
തുടർന്നും ഇന്ത്യ റഷ്യൻ അസംസ്കൃത എണ്ണയെ ആശ്രയിച്ചു. 2026 ജൂലൈയിൽ ഇന്ത്യൻ റിഫൈനറികൾ പ്രതിദിനം റിക്കാർഡായ 28 ലക്ഷം ബാരൽ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തു. ഇത് പ്രതിദിനം 50 ലക്ഷം ബാരലിലധികം വരുന്ന ഇന്ത്യയുടെ ആകെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ ഏകദേശം 55.5 ശതമാനത്തോളമാണ്. 2024ലെ ശരാശരി പ്രതിദിന ഇറക്കുമതിയായ 18 ലക്ഷം ബാരലുമായി താരതമ്യം ചെയ്യുന്പോഴാണ് ഈ വലിയ വർധന വ്യക്തമാകുന്നത്.
ചെറിയ ടെർമിനൽ വഴിയുള്ള വരവ് ഉയർന്നു
റഷ്യൻ ക്രൂഡ് ഓയിലിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് സ്വീകരണ കേന്ദ്രങ്ങളായ ജാംനഗർ, പാരദീപ് എന്നിവ വഴിയുള്ള ഇറക്കുമതിയേക്കാൾ, ചെറിയ ടെർമിനലുകൾ വഴിയുള്ള ഇറക്കുമതി ഉയർന്നതാണ് ജൂലൈയിലെ ക്രൂഡ് ഓയിൽ വാങ്ങലിലെ വർധനയ്ക്കു പ്രധാന കാരണമായത്.
എച്ച്എംഇഎൽ മുന്ദ്ര വഴിയുള്ള ഇറക്കുമതി ജൂണ്‍ മാസത്തെ അപേക്ഷിച്ച് 58 ശതമാനം ഉയർന്നപ്പോൾ, ഇന്ത്യൻ ഓയിലിന്റെ വാഡിനാർ എസ്എംപിഎൽ ടെർമിനലിൽ ലഭിച്ച അളവ് 35 ശതമാനം വർധിച്ചു. മുംബൈ വഴിയുള്ള ഇറക്കുമതി 37 ശതമാനം ഉയർന്നു. ലോകത്തിലെ ഏറ്റവും വലിയ റിഫൈനിംഗ് സമുച്ചയങ്ങളിലൊന്നായ ജാംനഗറിലെ അളവിൽ മുൻ മാസത്തെ അപേക്ഷിച്ച് മാറ്റമൊന്നുമുണ്ടായില്ല; അതേസമയം പാരദീപ് വഴിയുള്ള ഇറക്കുമതി 22 ശതമാനം കുറഞ്ഞു.
Tags : Business Entrepreneur Startup India's Russian oil imports