പ്രതീകാത്മക ചിത്രം - എഐ
മഞ്ഞലോഹത്തിൽ വീണ്ടും ബുൾ തരംഗം, ചിങ്ങം പിറക്കുന്നതോടെ സ്വർണം കൂടുതൽ തിളങ്ങാം. ബ്രസീലിൽ അടുത്ത സീസണിൽ കാപ്പി ഉത്പാദനം കുറയും, നേട്ടമാക്കാൻ നമ്മുടെ ഉത്പാദകർ ഒരുങ്ങുക. തമിഴ്നാട് ലോബി ഒടുവിൽ പത്തി താഴ്ത്തി, കടിച്ച പാമ്പിനെ കൊണ്ട് കേരളം വിഷം ഇറക്കിപ്പിച്ചു, കൃത്രിമമായി ഉയർത്തിയ എണ്ണ വില താഴ്ന്നു. ഏഷ്യൻ റബർ കരുത്തിൽ, സംസ്ഥാനത്ത് ഷീറ്റ് ക്ഷാമം രൂക്ഷം, ഓണത്തിന് ശേഷമേ പുതിയ ചരക്ക് സജ്ജമാകൂ. കുരുമുളക് വിപണിയിൽ കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത.
ആഗോള സ്വർണ വിപണി വീണ്ടും ബുള്ളിഷ്. ജനുവരി അവസാനം ട്രോയ് ഔൺസിന് 5429 ഡോളറിൽ തുടക്കം കുറിച്ചതാണ് സാങ്കേതിക തിരുത്തൽ. ഏകദേശം ഏഴു മാസം നീണ്ട തിരുത്തലിൽ കർക്കടകം ഒന്ന് 3964 ഡോളറിലേക്ക് ഇടിഞ്ഞു. റിക്കാർഡ് വിലയിൽ നിന്നും ഔൺസിന്1465 ഡോളറിന്റെ തിരുത്തൽ. 3800ലേക്ക് ഇടിയുമെന്ന സാഹചര്യം ജൂലൈയിൽ ഉടലെടുത്ത അവസരത്തിലാണ് അമേരിക്കൻ തൊഴിൽ മേഖലയിൽ പ്രതിസന്ധിക്കു തുടക്കം കുറിച്ചത്. ഇതിനിടയിൽ ഡോളർ സൂചികയുടെ കാലിടറുന്നതു കണ്ട് നിക്ഷേപകർ മഞ്ഞലോഹത്തിലേക്കു തിരിഞ്ഞു.
പിന്നിട്ടവാരം ട്രോയ് ഔൺസിന് 4041 ഡോളറിൽ ട്രേഡിംഗ് തുടങ്ങിയ സ്വർണം 4025 ഡോളറിലേക്ക് താഴ്ന്ന ശേഷമാണു കുതിപ്പിനു തുടക്കം കുറിച്ചത്. ആദ്യം 4180 ഡോളറിലേക്കും അടുത്ത ചുവടുവയ്പ്പിൽ 4303 ഡോളറിലേക്കും കത്തിക്കയറിയ സ്വർണം വെള്ളിയാഴ്ച 4371 ഡോളർ വരെ സഞ്ചരിച്ചു. വാരമധ്യം 4067 ഡോളറിലെ പ്രതിരോധം തകർന്നതോടെ ഊഹക്കച്ചവടക്കാർ വില്പനകൾ തിരിച്ചുപിടിക്കാൻ രംഗത്തെത്തി, അവർ ഷോർട്ട് കവറിംഗിനും ഒപ്പം പുതിയ ബയിംഗിനും മത്സരിച്ചു.
സ്ഥിതിഗതികൾ പൊടുന്നനെ മാറിമറിഞ്ഞതിനാൽ രംഗത്തുനിന്ന് വിട്ടുനിന്നവർ സ്വർണത്തെ വാരിപ്പുണരാനുള്ള ശ്രമത്തിലാണ്. പുതിയ നിക്ഷേപകരുടെ വരവ് വിപണിയെ 4500നു മുകളിലെത്തിക്കാം. അത്തരം ഒരു സാഹചര്യത്തിൽ സെപ്റ്റംബർ-ഒക്ടോബറിൽ 4650-4680 റേഞ്ചിലേക്കു കയറാം. ഏപ്രിലിൽ ഈ റേഞ്ചിൽ സ്വർണം എത്തിയപ്പോൾ കേരളത്തിൽ പവൻ 1,12,000 രൂപയിലായിരുന്നു, അന്ന് രൂപയുടെ മൂല്യം 92 ആയിരുന്നു, നിലവിൽ മൂല്യം 95ലേക്ക് ദുർബലമായത് ഇറക്കുമതി ചെലവ് വർധിപ്പിക്കും.
ആഭരണ വിപണികളിൽ വാരാരംഭത്തിൽ 1,05,760 രൂപയിൽ നിന്നു പവൻ 1,05,600 ലേക്ക് താഴ്ന്നു. ഈ അവസരത്തിൽ രാജ്യാന്തര തലത്തിൽ വാങ്ങൽ ശക്തമായതോടെ പവൻ 1,11,720 രൂപയായി ശനിയാഴ്ച കയറി. ജനുവരിയിൽ രേഖപ്പെടുത്തിയ 1,31,160 രൂപയാണ് പവന്റെ റിക്കാർഡ്, അന്ന് ഗ്രാമിനു വില 16,395 രൂപയായിരുന്നു.
കാപ്പിയിൽ രാജ്യത്തിന് പ്രതീക്ഷിക്കാം
എൽ നിനോ പ്രതിഭാസം ബ്രസീലിയൻ കാലാവസ്ഥയിൽ ഉളവാക്കുന്ന മാറ്റം അവരുടെ കാപ്പി കൃഷിയുടെ താളം തെറ്റിക്കും. അടുത്ത സീസണിൽ ഉത്പാദനത്തെയും കയറ്റുമതിയെയും കാര്യമായിത്തന്നെ ബാധിക്കുമെന്നാണു സൂചന. മഴ വൈകിയാൽ കാപ്പിത്തോട്ടങ്ങൾ പുഷ്പിക്കുന്നതും കായ്പിടിത്തവും കുറയും. നടപ്പ് സീസണിലെ കാപ്പി വിളവെടുപ്പ് ജൂലൈ അവസാനം 67 ശതമാനം പൂർത്തിയായി, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 77 ശതമാനം വിളവെടുപ്പ് നടത്തിയിരുന്നു. എൽ നിനോ ബ്രസീലിൽ കാപ്പി ഉത്പാദനത്തെ ബാധിക്കുമെന്നത് ഇതര ഉത്പാദക രാജ്യങ്ങളിൽ വിലക്കയറ്റത്തിന് അവസരമൊരുക്കാം. ആഫ്രിക്കൻ രാജ്യങ്ങളും വിയറ്റ്നാമും കരുതലോടെയാണ് അന്താരാഷ്ട്ര മാർക്കറ്റിലെ ചലനങ്ങളെ വീക്ഷിക്കുന്നത്.
കേരളത്തിലെയും കർണാടകത്തിലെയും കാപ്പി കർഷകർക്ക് അടുത്ത സീസണിൽ ഉയർന്ന വില ഉറപ്പു വരുത്താനാകും. ആഭ്യന്തര വ്യാപാരികളും വിദേശ കച്ചവടങ്ങൾ ഉറപ്പിച്ചവരും ചരക്ക് സംഭരിക്കുന്നുണ്ട്. കൽപ്പറ്റയിൽ കാപ്പി പരിപ്പ് ക്വിന്റലിന് 39,200 രൂപയിലാണ്. കട്ടപ്പനയിൽ കാപ്പിക്കുരു റോബസ്റ്റ കിലോ 203 രൂപയിലും പരിപ്പ് 350 രൂപയിലും. കഴിഞ്ഞ സീസണിൽ രാജ്യം 3,73,000 ടൺ കാപ്പി ഉത്പാദിപ്പിച്ചു. ഇതിൽ കേരളത്തിന്റെ സംഭാവന 80,350 ടണ്ണായിരുന്നു. കർണാടകം 2,56,695 ടൺ കാപ്പി ഉത്പാദിപ്പിച്ചു. തമിഴ്നാട് 19,975 ടണ്ണും ആന്ധ്ര 15,290 ടണ്ണും വിളയിച്ചു.
തമിഴ്നാട് വെളിച്ചെണ്ണ ലോബിയുടെ തന്ത്രത്തിൽ വീഴാതെ കേരള നാളികേര കർഷകർ
ഇന്ത്യൻ വെളിച്ചെണ്ണ വിപണിയുടെ ചുക്കാൻ നിയന്ത്രിക്കുന്ന തമിഴ്നാട് ലോബി ഒടുവിൽ പത്തി താഴ്ത്തി, കടിച്ച പാമ്പിനെ കൊണ്ടുതന്നെ കേരളം വിഷം ഇറക്കിപ്പിച്ചു, വിപണി വില കൃത്രിമമായി ഉയർത്തി എണ്ണ വിറ്റഴിക്കാൻ അവർ നടത്തിയ നീക്കം ദീപിക ഇതേ കോളത്തിൽ ആദ്യം റിപ്പോർട്ട് ചെയ്തു. കൊപ്രയും പച്ചത്തേങ്ങയും വ്യവസായികൾ സംഭരിച്ചാൽ മാത്രമേ കർഷകർക്കു ഗുണം ലഭിക്കൂ. വിലക്കയറ്റം കൃത്രിമമെന്ന് മനസിലാക്കി രണ്ടാഴ്ച മുന്നേ കരുതിയിരിക്കാൻ കർഷകർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഓണം അടുക്കുന്നതിനാൽ നിരക്ക് കൂടുതൽ ഉയരുമെന്നു പ്രതീക്ഷിക്കാതെ വിറ്റുമാറാനും ഉപദേശം നൽകിയിരുന്നു.
കൃത്രിമ വിലക്കയറ്റത്തിനായി കാങ്കയം ലോബി കൊപ്ര പൂഴ്ത്തിവച്ച് വിപണിയുടെ സന്തുലിതാവസ്ഥ അട്ടിമറിക്കാൻ ശ്രമിച്ചു. കൃത്രിമങ്ങൾ അരങ്ങേറുന്ന വിവരം പുറത്തുവന്നതോടെ അവർ രംഗത്തുനിന്നും അപ്രത്യക്ഷരായി. വിപണിയുടെ ഓരോ ചലനങ്ങളും അടിമുടി നിരീക്ഷിച്ച് തയാറാക്കുന്ന ഈ വിപണി പ്രതിവാര അവലോകനം പുറത്തുവന്നതാണ് തമിഴ്നാട് ലോബിയുടെ കണക്കുകൂട്ടലുകൾ തകിടം മറിച്ചത്.
കാങ്കയത്ത് കൊപ്ര കഴിഞ്ഞവാരം 16,400ൽനിന്നും 16,800 രൂപ വരെ ഉയർന്നു. എന്നാൽ, സംഭരണത്തിന് വ്യവസായികൾ തയാറാവാഞ്ഞത് മൂലം വാരാന്ത്യം വില 16,300ലേക്ക് ഇടിഞ്ഞു. വെളിച്ചെണ്ണയ്ക്ക് പ്രാദേശിക ഡിമാൻഡ് ശക്തമല്ല. ചിങ്ങം പടിവാതിക്കൽ എത്തിയതിനാൽ മുന്നിലുള്ള ആഴ്ചകളിൽ ഭക്ഷ്യയെണ്ണ വ്യാപാരരംഗം ചൂടുപിടിക്കും. കൊച്ചിയിൽ വെളിച്ചെണ്ണ 24,500ലും കൊപ്ര 16,400ലും സ്റ്റെഡി.
പുതിയ ദിശതേടി ഏഷ്യൻ റബർ വിപണി
പുതിയ ദിശതേടിയുള്ള യാത്രയിലാണ് ഏഷ്യൻ റബർ മാർക്കറ്റ്. നിക്ഷേപകരും ഊഹക്കച്ചവടക്കാരും വൻ പ്രതീക്ഷയിലാണ് ഓരോ ആഴ്ചയും വിപണിയെ സമീപിക്കുന്നതെങ്കിലും ഇരുകൂട്ടർക്കും റബറിനെ വരുതിയിലാക്കാനായില്ല. ബാങ്കോക്കിൽ റബർ 267 രൂപയിലാണ്. ജപ്പാൻ ഒസാക്കയിൽ കിലോ 410- 423 യെന്നിൽ ചാഞ്ചാടി. യെൻ ശക്തിപ്രാപിച്ചതും റബറിനു ചൈനീസ് ഡിമാൻഡ് കുറഞ്ഞതും വിലയെ സ്വാധീനിച്ചെങ്കിലും ക്രൂഡ് ഓയിലിന്റെ തിരിച്ചുവരവ് റബറിനു താങ്ങായി. 421നു മുകളിൽ തുടരുവോളം 436-440ലേക്ക് ചുവടുവയ്ക്കാൻ ശ്രമിക്കാം. അതേസമയം, 410 ലെ സ്പ്പോർട്ട് നഷ്ടമായാൽ 395 ലേക്ക് തിരുത്തൽ സാധ്യത.
സംസ്ഥാനത്ത് നാലാം ഗ്രേഡ് 28,400 രൂപയിലും അഞ്ചാം ഗ്രേഡ് 28,000 രൂപയിലും ഒട്ടുപാൽ 19,000 രൂപയിലും ലാറ്റക്സ് 19,200 രൂപയിലുമാണ്.
കുരുമുളക്
കുരുമുളക് വിപണിയിൽ കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത. ഉത്തരേന്ത്യൻ അന്വേഷണങ്ങൾക്കിടയിൽ നിരക്ക് ഇടിക്കാൻ അവർ സമ്മർദം ചെലുത്തുന്നുണ്ട്. ചരക്ക് കൈവിടാതെ കർഷകർ ചെറുത്ത് നിൽക്കുന്നതു വാങ്ങലുകാരെ അസ്വസ്ഥരാക്കിയെങ്കിലും അതു മുഖത്തു കാണിക്കാതെ അവർ ചരക്കിനായി എല്ലാ വാതിലുകളും മുട്ടുകയാണ്. ഒക്ടോബർ വരെയുള്ള ഉത്സവ സീസണിനുള്ള മുളക് അവർക്ക് സംഭരിക്കാനുണ്ട്. കൊച്ചിയിൽ അൺഗാർബിൾഡ് 69,500 രൂപയിൽ സ്റ്റെഡിയായി നീങ്ങിയ ശേഷം ശനിയാഴ്ച ക്ലോസിംഗ് വേളയിൽ 69,400ലേക്ക് തന്ത്രപരമായി താഴ്ത്തി.
Tags : BullishWave Gold Coffee Coconut Rubber Market Business