സിസിലി തീരത്ത് കപ്പലവശിഷ്ടത്തിനു മുകളിൽ കൂടിക്കിടക്കുന്ന ഭരണികൾ. ഇറ്റാലിയൻ പോലീസ് പുറത്തുവിട്ട ചിത്രം.
റോം: രണ്ടായിരം വർഷം മുന്പ് റോമൻ ഭരണകാലത്ത് മുങ്ങിയെന്നു കരുതുന്ന കപ്പലിന്‍റെ അവശിഷ്ടങ്ങൾ ഇറ്റലിയിലെ സിസിലി തീരത്തു കണ്ടെത്തി. 46 മീറ്റർ ആഴത്തിൽ സെറാമിക് ഭരണികളുടെ കൂന്പാരത്തിനടിയിലുള്ള കപ്പലിന് 21 മീറ്റർ നീളവും ആറ് മീറ്റർ വീതിയുമുണ്ട്.
പുരാതന കാലത്ത് വീഞ്ഞ്, ഒലിവ് എണ്ണ, ധാന്യങ്ങൾ മുതലായവ സൂക്ഷിക്കാനാണ് ഇത്തരം ഭരണികൾ ഉപയോഗിച്ചിരുന്നത്.
പ്രദേശത്തെ മീൻപിടുത്തക്കാരാണ് കപ്പലിനെക്കുറിച്ച് ആദ്യം സൂചന നല്കിയത്. തുടർന്ന് ഇറ്റാലിയൻ പോലീസിന്‍റെ സംസ്കാര സംരക്ഷണ വിഭാഗത്തിലുള്ള മുങ്ങൽ വിദഗ്ധർ പരിശോധന നടത്തി.
ബിസി ഒന്ന്, രണ്ട് നൂറ്റാണ്ടുകളിലേതായിരിക്കാം കപ്പലെന്ന് അനുമാനിക്കുന്നതായി ഇറ്റാലിയൻ സാംസ്കാരിക വകുപ്പ് പറഞ്ഞു. കപ്പലിന്‍റെ സംരക്ഷണത്തിനായി പ്രത്യേക നടപടികൾ സ്വീകരിക്കും.
മെഡിറ്ററേനിയൻ കടലിനടിയിൽ ഇതുപോലുള്ള കപ്പലവശിഷ്ടങ്ങൾ ധാരാളമുണ്ടെന്നാണ് കരുതുന്നത്. 2023ൽ റോമിന്‍റെ വടക്കുപടിഞ്ഞാറ് ഒരു കപ്പലവശിഷ്ടം കണ്ടെത്തിയിരുന്നു. ഇതും ബിസി ഒന്ന്-രണ്ട് നൂറ്റാണ്ടുകാലത്തേതാണെന്നു കരുതുന്നു.
Tags : shipwreck Roman ship Sicily