കൊളംബിയയിൽ ശക്തമായ ഭൂചലനത്തെ തുടർന്ന് തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്ന രക്ഷാപ്രവർത്തകർ
ബൊഗോട്ട: പടിഞ്ഞാറൻ കൊളംബിയയിൽ തിങ്കളാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ കുറഞ്ഞത് 111 പേർ കൊല്ലപ്പെടുകയും വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ബൊഗോട്ടയ്ക്ക് 400 കിലോമീറ്റർ പടിഞ്ഞാറുള്ള ചോക്കോ മേഖലയിലെ സാൻ ജോസ് ഡെൽ പൽമാറാണ്. ഭൂമിയിൽ 107 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി. അയൽരാജ്യമായ ഇക്വഡോറിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു.
പെരേര, കാലി, ക്വിബ്ദോ എന്നീ നഗരങ്ങളിൽ കെട്ടിടങ്ങൾ നിലംപൊത്തുകയും നിരവധി ആളുകൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങുകയും ചെയ്തിട്ടുണ്ട്. പെരേര നഗരത്തിൽ മാത്രം 18 പേർ മരണപ്പെട്ടതായി മേയർ മൗറീഷ്യോ സലാസാർ അറിയിച്ചു. മേഖലയിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മണിസാലെസ് നഗരത്തിലെ ഒരു പ്രശസ്തമായ കത്തീഡ്രലിന്റെ ഗോപുരവും ഭൂകമ്പത്തിൽ തകർന്നു വീണു.
സങ്കീർണമായ സാഹചര്യം കണക്കിലെടുത്ത് ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ചുമതല കൊളംബിയൻ പ്രസിഡന്റ് അബെലാർഡോ ഡി ലാ എസ്പ്രിയല്ല നേരിട്ട് ഏറ്റെടുത്തു. ഭൂകമ്പത്തെത്തുടർന്ന് പെരേര, മണിസാലെസ്, ക്വിബ്ദോ, അർമേനിയ, കാർത്താഗോ, ബ്യൂണവെഞ്ചുറ എന്നീ ആറ് പ്രധാന വിമാനത്താവളങ്ങളുടെ പ്രവർത്തനം പൂർണമായും നിർത്തിവച്ചിരിക്കുകയാണ്.
Tags : EarthQuake Colombia LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash