പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡിജിറ്റൽ ഇടപടുകൾക്ക് വലിയ ആശ്വാസമായി പേയ്‌മെന്‍റ് ആൻഡ് സെറ്റിൽമെന്‍റ് സിസ്റ്റംസ് നിയമ ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി. യുപിഐ ഇടപാടുകൾക്ക് യാതൊരുവിധ നിരക്കുകളും ചുമത്തില്ലെന്നും ഈ ഡിജിറ്റൽ പേയ്‌മെന്‍റ് സംവിധാനം ഉപഭോക്താക്കൾക്ക് പൂർണ്ണമായും സൗജന്യമായി തുടരുമെന്നും ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.
ബിൽ കഴിഞ്ഞ ആഴ്ച ലോക്സഭയും പാസാക്കിയിരുന്നു. യുപിഐ സംവിധാനം നിലവിൽ വന്നത് മുതൽ ഉപഭോക്താക്കൾക്ക് ഇത് തികച്ചും സൗജന്യമാണ്. ഭാവിയിലും ഉപയോക്താക്കൾ യാതൊരുവിധ ചാർജുകളും നൽകേണ്ടി വരില്ലെന്നും ഇടപാടുകൾക്ക് ഫീസ് നൽകാതെ തന്നെ ജനങ്ങൾക്ക് ഡിജിറ്റൽ പേയ്‌മെന്‍റ് തുടർന്നും ഉപയോഗിക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ഏതൊക്കെ ഇലക്ട്രോണിക് പേയ്‌മെന്‍റ് രീതികളും ഇടപാടുകളുമാണ് സൗജന്യമായി തുടരേണ്ടതെന്ന് കൃത്യമായി തീരുമാനിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിന് നൽകുന്നതാണ് പുതിയ നിയമഭേദഗതി. നിലവിൽ യുപിഐ, റൂപേ ഡെബിറ്റ് കാർഡുകൾ വഴിയുള്ള പേയ്‌മെന്‍റുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് നേരിട്ടോ അല്ലാതെയോ ചാർജ് ഈടാക്കാൻ ബാങ്കുകൾക്കോ മറ്റ് പേയ്‌മെന്‍റ് സിസ്റ്റം പ്രൊവൈഡർമാർക്കോ അനുവാദമില്ല.
പുതിയ ബില്ലിലെ വ്യവസ്ഥകൾ ഭാവിയിൽ വലിയ തുകയുടെ യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്നും മർച്ചന്‍റ് ഡിസ്കൗണ്ട് റേറ്റ് ഈടാക്കുന്നതിനുള്ള നിയമപരമായ സാധ്യതകൾ തുറന്നിടുന്നുണ്ടെങ്കിലും, സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഈ സേവനം പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് സർക്കാർ ഉറപ്പുനൽകുന്നുണ്ട്.
Tags : UPI Transactions Fees RajyaSabha Bill Deepika DeepikaNewspaper BreakingNews NewsUpdate Headlines