Business
പരവൂര്‍: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് ചരിത്രത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ). 2026 മാര്‍ച്ചില്‍ എക്കാലത്തെയും ഉയര്‍ന്ന ഇടപാട് മൂല്യമായ 29.52 ലക്ഷം കോടി രൂപ യുപിഐ വഴി കൈമാറ്റം ചെയ്യപ്പെട്ടതായി നാഷണല്‍ പേയ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ഫെബ്രുവരിയിലെ 26.84 ലക്ഷം കോടി രൂപയില്‍നിന്നാണ് ഈ കുതിച്ചുചാട്ടം. ഇടപാടുകളുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടായി. മാര്‍ച്ചില്‍ മാത്രം 22.64 ബില്യണ്‍ ഇടപാടുകളാണ് നടന്നത്. മുന്‍ മാസത്തെ അപേക്ഷിച്ച് മൂല്യത്തില്‍ 10 ശതമാനവും എണ്ണത്തില്‍ 11 ശതമാനവും വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2016-ല്‍ യുപിഐ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണിത്.
2025-26 സാമ്പത്തികവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ യുപിഐയുടെ ആധിപത്യം കൂടുതല്‍ വ്യക്തമാകുന്നുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ആകെ 314.23 ലക്ഷം കോടിയുടെ ഇടപാടുകളാണ് നടന്നത്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൂല്യത്തില്‍ 21 ശതമാനവും ഇടപാടുകളുടെ എണ്ണത്തില്‍ 30 ശതമാനവും വാര്‍ഷികവളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. പ്രതിദിന ഇടപാടുകളുടെ എണ്ണത്തിലും വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്. മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം പ്രതിദിനം ശരാശരി 73.03 കോടി ഇടപാടുകള്‍ നടക്കുന്നുണ്ട്.
മുന്‍ വര്‍ഷം ഇത് 59 കോടിയായിരുന്നു. നഗരപ്രദേശങ്ങളില്‍ മാത്രമല്ല, ഗ്രാമങ്ങളിലും ചെറിയ പട്ടണങ്ങളിലും യുപിഐ പണമിടപാടുകള്‍ സാധാരണക്കാരന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സുരക്ഷിതത്വവും മികച്ച സാങ്കേതിക സൗകര്യങ്ങളും യുപിഐ പ്ലാറ്റ്ഫോമിനോടുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിച്ചതാണ് നേട്ടത്തിന് പ്രധാന കാരണം.
Kerala
പരവൂർ: പണം കൈമാറാൻ ഇന്നു രാജ്യമെന്പാടും ഉപയോഗിക്കുന്ന യുപിഐ ഇടപാട് ഇനി അത്ര എളുപ്പത്തിൽ സാധിക്കില്ല. ഇപ്പോഴാണെങ്കിൽ പണം കൈമാറേണ്ട അക്കൗണ്ട് സെലക്ട് ചെയ്താൽ പിന്നെ സുരക്ഷാ പിൻ നന്പർ അടിച്ചാൽ പണം കൈമാറാമായിരുന്നു. നിലവിലെ തീരുമാനം നടപ്പായാൽ ഏപ്രിൽ ഒന്നു മുതൽ അതു സാധിക്കില്ല. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബയോമെട്രിക് പരിശോധനയും ഒടിപിയും നിർബന്ധമാക്കുകയാണ്.
രാജ്യത്തെ ഡിജിറ്റൽ ഇടപാടുകൾക്കു കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) നിയമങ്ങളിൽ വൻ പരിഷ്കാരവുമായി റിസർവ് ബാങ്കും കേന്ദ്ര സർക്കാരും രംഗത്തുവന്നിരിക്കുന്നത്. ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ എല്ലാ യുപിഐ ആപ്പുകൾക്കും പുതിയ നിബന്ധന ബാധകമായിരിക്കും. വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകളെ പ്രതിരോധിക്കാനാണ് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) രണ്ട് തല സുരക്ഷാ സംവിധാനം ഏർപ്പെടുത്തുന്നത്.
പരിഷ്കാരം ഇങ്ങനെ
നിലവിൽ പിൻ നമ്പർ മാത്രം ഉപയോഗിച്ച് നടത്തിയിരുന്ന ഇടപാടുകൾക്ക് ഇനി മുതൽ വിരലടയാളം പൊരുത്തപ്പെടുത്തുകയോ ഫോൺ വഴിയുള്ള ഫേസ് സ്കാനോ ആവശ്യമായി വരും. ബയോമെട്രിക് പരിശോധന വിജയകരമായാൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ആറക്ക ഒടിപി ലഭിക്കും. ഈ ഒടിപിക്ക് 30 സെക്കൻഡ് മാത്രമേ കാലാവധി ഉണ്ടായിരിക്കുകയുള്ളൂ എന്നതിനാൽ നിശ്ചിത സമയത്തിനുള്ളിൽതന്നെ ഇടപാട് പൂർത്തിയാക്കേണ്ടി വരും. സമയം കഴിഞ്ഞാൽ ഇടപാട് റദ്ദാക്കപ്പെടും.
തട്ടിപ്പ് തടയാം
തട്ടിപ്പുകാർ സ്മാർട്ട് ഫോണുകളിൽ വ്യാജ എപികെ ഫയലുകൾ ഉപയോഗിച്ചു നിയന്ത്രണം ഏറ്റെടുക്കുന്ന സാഹചര്യം ഒഴിവാക്കാൻ പുതിയ പരിശോധനാ തലങ്ങൾ സഹായിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. വിദേശ രാജ്യങ്ങളിൽനിന്നുള്ള സൈബർ തട്ടിപ്പുകൾ തടയുന്നതിനായി അന്താരാഷ്ട്ര യുപിഐ ഇടപാടുകൾക്കു പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇത്തരം ഇടപാടുകളിൽ അയക്കുന്നയാളുടെയും സ്വീകർത്താവിന്റെയും തത്സമയ ലൊക്കേഷൻ സിസ്റ്റം സ്കാൻ ചെയ്യും. കൂടാതെ അധിക സുരക്ഷയ്ക്കായി കാപ്ച പൂരിപ്പിക്കൽ കൂടി അന്താരാഷ്ട്ര ഇടപാടുകളിൽ നിർബന്ധമാക്കും. പുതിയ മാറ്റങ്ങൾ പേയ്മെന്റ് പൂർത്തിയാക്കാൻ കൂടുതൽ സമയം എടുക്കുമെങ്കിലും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരായ ശക്തമായ പ്രതിരോധമായി ഇതു മാറുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കൂടുതൽ സമയം
സുരക്ഷാ ക്രമീകരണങ്ങൾക്കാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയതെങ്കിലും ഇടപാടുകൾക്ക് ഇനി കൂടുതൽ സമയം ചെലവഴിക്കേണ്ടി വരും. ഒടിപിയാണ് പലർക്കും വെല്ലുവിളിയാകുന്നത്. മൊബൈൽ നെറ്റ്വർക്കുകളിലെ പ്രശ്നങ്ങൾക്ക് അനുസരിച്ച് ഒടിപി ലഭിക്കാൻ താമസിച്ചാൽ അത്രയും സമയം ഇടപാടുകാരൻ അവിടെ ചെലവഴിക്കേണ്ടി വരും. ചിലപ്പോൾ ഒന്നിൽകൂടുതൽ തവണ ഒടിപി അയയ്ക്കേണ്ടതായും വരും. സെക്കൻഡുകൾകൊണ്ട് പൂർത്തിയാക്കിയിരുന്ന യുപിഐ ഇടപാടുകൾക്ക് ഇനി മിനിറ്റുകൾ എടുക്കും. പെട്രോൾ പന്പ് പോലെ തിരക്കുള്ള സ്ഥലങ്ങളിൽ കൂടുതൽ സമയം ഇടപാടുകൾക്ക് ചെലവഴിക്കേണ്ടി വരുന്നത് അസൗകര്യം സൃഷ്ടിച്ചേക്കാം.
Kerala
ചാത്തന്നൂർ: യാത്രക്കാർക്ക് ഏറെ പ്രയോജനകരമായിരുന്ന കെഎസ്ആർടിസിയുടെ ട്രാവൽ കാർഡ് വിതരണം നിലച്ചു. ഇന്റർനെറ്റ് പ്രശ്നം മൂലം യുപിഐ ഇടപാടുകളാകട്ടെ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. യാത്രക്കാർക്കും കണ്ടക്ടർമാർക്കും വളരെയേറെ സൗകര്യപ്രദമായിരുന്നു ട്രാവൽ കാർഡ്. വളരെ വേഗം കണ്ടക്ടർക്കു ടിക്കറ്റ് നല്‍കാനും കഴിഞ്ഞിരുന്നു. മുൻകൂർ പണമടച്ച് ട്രാവൽ കാർഡ് എടുക്കുന്നതിനാൽ യാത്രയ്ക്ക് പണം കൈയിലില്ലെങ്കിലും യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലായിരുന്നു.
കെഎസ്ആർടിസിയുടെ ട്രാവൽ കാർഡിനെതിരെ പല കോണുകളിൽ നിന്നും എതിർപ്പ് ഉയർന്നിരുന്നു. ബാഹ്യ സമ്മർദം മൂലമാണ് ട്രാവൽ കാർഡ് വിതരണം നിർത്തിവച്ചതെന്ന ആക്ഷേപവും ജീവനക്കാർ ഉയർത്തുന്നുണ്ട്. ബസുകളിൽ ടിക്കറ്റ് എടുക്കുന്നതിനു യുപിഐ വഴിയുള്ള സംവിധാനം നടപ്പിലാക്കിയതുമുതൽ യാത്രക്കാർ ടിക്കറ്റ് തുക കൈവശം കരുതാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്.
യുപിഐ ഇടപാടുകൾ പലവിധ കാരണത്താൽ കൃത്യമായും സമയബന്ധിതമായും നടക്കാത്തതിനാൽ യാത്രക്കാരും ജീവനക്കാരും തമ്മിൽ തർക്കങ്ങൾ ഉണ്ടാകുകയും പലരീതിയിലുള്ള പരാതികൾക്ക് ഇടവരുത്തുകയും ചെയ്യുന്നുണ്ട്. ഇന്റർനെറ്റ് കിട്ടിയില്ലെങ്കിൽ യുപിഐ ഇടപാട് നടക്കില്ല. പലപ്പോഴും യുപിഐ മുഖേന ബസ്ചാർജ് അടച്ചാലും ടിക്കറ്റ് ഇടിഎം റിലീസ് ചെയ്യാറില്ല. യാത്രക്കാരന്റെ പണം നഷ്ടമാകുമെന്നതിനെക്കാൾ ഇതു യാത്രക്കാരും കണ്ടക്ടർമാരും തമ്മിലുള്ള വഴക്കിനും ഇടയാക്കുന്നു. മാത്രമല്ല മൂന്ന് മിനിറ്റോളം സമയമെടുക്കുകയും ചെയ്യുന്നു.
തിരക്കുള്ള ബസുകളിൽ ഇത് വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. യുപി ഐ ഇടപാട് നടത്താമെന്നതിനാൽ ടിക്കറ്റിന്റെ പണം കൈയിൽ കരുതാത്തവർ വലിയ ബുദ്ധിമുട്ടനുഭവിക്കേണ്ടിയും വരുന്നു. ഇത്തരത്തിൽ ഉള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായും കുറ്റമറ്റ രീതിയിൽ പൊതു ജനങ്ങൾക്ക് സേവനം നൽകുന്നതിനു വേണ്ടിയും ഓഫ് ലൈൻ മുഖേനയും യുപിഐ സ്വീകരിക്കുന്നതിനു വേണ്ട മാറ്റങ്ങൾ ഇടിഎമ്മിൽ നടപ്പിലാക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെടുന്നു.
വിദ്യാർഥികൾക്കുവേണ്ടി അവതരിപ്പിച്ച സ്റ്റുഡന്റ് കാർഡിൽ വിദ്യാർഥിയുടെ യാതൊരുവിധ വിവരങ്ങളോ (ഫോട്ടോ, പേര്, പഠിക്കുന്ന സ്കൂൾ) എവിടെ മുതൽ എവിടെ വരെയാണ് യാത്ര അനുവദിച്ചിട്ടുള്ളത്, കാലാവധി എന്നിവയെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങൾ ഇല്ല എന്നതിനാൽ ഇത് ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന പരാതിയും ജീവനക്കാർ ഉന്നയിക്കുന്നു.
യുപിഐ ഇടപാട് നടക്കാതെ വരികയും ടിക്കറ്റെടുക്കാൻ യാത്രക്കാരന്റെ പക്കൽ പണമില്ലാതെ വരികയും ചെയ്താൽ നിലവിലെ നിയമപ്രകാരം ടിക്കറ്റ് ഇല്ലാതെയുള്ള യാത്ര കുറ്റകരമാണ്. ടിക്കറ്റ് തുക ഇല്ലാത്ത യാത്രക്കാരെ ബസിൽ നിന്നും ഇറക്കിവിടുകയോ അതിനു തയാറാകാത്തവരെ പോലീസ് സ്റ്റേഷനിൽ ഏല്പിക്കുകയോ ചെയ്യണമെന്നാണ് നിയമം.
അങ്ങനെ ചെയ്തില്ലെങ്കിൽ കണ്ടക്ടർ കുറ്റക്കാരനാകും എന്നാതണ് സ്ഥിതി. ഈ പ്രതിസന്ധി പരിഹരിക്കാൻ ട്രേഡ് യൂണിനുകളുമായി ചർച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കണമെന്ന് ഐടിഇഎഫ് പ്രസിഡന്റ് ശ്രീഷാദ് സിഎംഡിക്ക് നിവേദനം നല്കി.
Business
ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റൽ പേമെന്റ് നട്ടെല്ലായ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ), ഒക്ടോബറിൽ പുതിയ എക്കാലത്തെയും ഉയർന്ന നില ഇടപാടുകൾ സൃഷ്ടിച്ചുകൊണ്ട്് വീണ്ടും സ്വന്തം റിക്കാർഡുകൾ തകർത്തു. യുപിഐ നിലവിൽ വന്ന ഏപ്രിൽ 2016ന് ശേഷമുണ്ടായ ഏറ്റവും മികച്ച കണക്കുകളാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയത്.
നാഷണൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒക്ടോബറിൽ യുപിഐയിലൂടെ നടന്നത് റിക്കാർഡ് ഇടാപാടുകളാണ്. 2,070 കോടി ഇടപാടുകളിലൂടെ 27.28 ലക്ഷം കോടി രൂപയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. രാജ്യത്ത് ഉത്സവ സീസണിനൊപ്പം ജിഎസ്ടി ഇളവും വന്നതോടെ ഡിമാൻഡ് വർധിച്ചതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.
2025 സെപ്റ്റംബറിൽ രേഖപ്പെടുത്തിയ 1963 കോടി ഇടപാടുകളിൽ നിന്ന് ഒക്ടോബറിൽ 3.6 ശതമാനത്തിന്റെ വർധനയുണ്ടായി. മുൻമാസം 24.90 ലക്ഷം കോടി രൂപയുടെ കൈമാറ്റം നടന്നു. ഓഗസ്റ്റിൽ രേഖപ്പെടുത്തിയ 2,000 കോടി ഇടപാടുകളാണ് എണ്ണത്തിന്റെ കാര്യത്തിൽ ഇതുവരെയുള്ള റിക്കാർഡ്. ഈ കണക്കും ഒക്ടോബറിൽ മറികടന്നു. മേയിൽ നടന്ന 25.14 ലക്ഷം കോടി രൂപയുടെ ഇടപാടുകളുടെ റിക്കാർഡും തിരുത്തി.
വാർഷികാടിസ്ഥാനത്തിൽ ഇടപാടുകളുടെ എണ്ണം 25 ശതമാനം വർധിച്ചപ്പോൾ മൂല്യം 16 ശതമാനം ഉയർന്നു. ഒക്ടോബർ 18ന് ആദ്യമായി ഒരു ദിവസം 754.37 കോടിയിലധികം ഇടപാടുകൾ നടത്തി യുപിഐ പുതിയ നാഴികക്കല്ല് പിന്നിട്ടു. യുപിഐ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ ഇടപാടാണിത്. ഒക്ടോബറിലെ ശരാശരി പ്രതിദിന ഇടപാടുകളുടെ എണ്ണം 66.8 കോടിയാണ് ഇന്ത്യയിൽ നടന്നത്. പ്രതിദിന ഇടപാട് തുക 87,993 കോടി രൂപയായിരുന്നു. സെപ്റ്റംബറിൽ ശരാശരി പ്രതിദിന ഇടപാടുകൾ 65.4 കോടിയും ഇടപാട് തുക 82,991 കോടി രൂപയുമായിരുന്നെന്ന് കണക്കുകൾ കാണിക്കുന്നത്.
മറ്റ് ഡിജിറ്റൽ പേമെന്റ് പ്ലാറ്റ്ഫോമുകൾ
എൻപിസിഐ പിന്തുണയുള്ള മറ്റ് പ്േമെന്റ് സംവിധാനങ്ങളും ഒക്ടോബറിൽ വളർച്ച രേഖപ്പെടുത്തി. അതിവേഗ ബാങ്ക് ഇടപാടുകൾക്ക് ഉപയോഗിക്കുന്ന ഐഎംപിഎസിലും (ഇമ്മീഡിയറ്റ് പേമെന്റ് സർവീസ്) വർധനയുണ്ട്. സെപ്റ്റംബറിനേക്കാൾ മൂന്ന് ശതമാനം വർധിച്ച് 40.4 കോടി ഐഎംപിഎസ് ഇടപാടുകളാണ് ഒക്ടോബറിൽ നടന്നത്. സെപ്റ്റംബറിൽ 39.4 കോടിയുടെ ഇടപാടുകളാണ് നടന്നത്.
എന്നാൽ, ഓഗസ്റ്റിൽ ഇടപാടുകളുടെ എണ്ണം കൂടുതലായിരുന്നു. 47.7 കോടിയാണ് ഇടപാടുകൾ. മൊത്തം മൂല്യം എട്ട് ശതമാനം ഉയർന്ന് 6.42 ട്രില്യണ്‍ രൂപയായി. സെപ്റ്റംബറിൽ 5.98 കോടി രൂപയുടെ കൈമാറ്റം നടത്തി. ഒക്ടോബറിലെ ഫാസ്റ്റാഗ് ഇടപാടുകളുടെ എണ്ണത്തിലും വർധനയുണ്ട്. തൊട്ടുമുൻ മാസത്തേക്കാൾ എട്ട് ശതമാനം വർധിച്ച് 36.1 കോടി ഇടപാടുകളാണ് ഫാസ്റ്റാഗിൽ നടന്നത്. സെപ്റ്റംബറിൽ 6661 കോടി രൂപയുടെ മൂല്യത്തെക്കാൾ നാലു ശതമാനം ഉയർന്ന് ഒക്ടോബറിൽ 6,686 കോടി രൂപയുടെ ഇടപാടുകളുണ്ടായി. പ്രതിദിനം 216 കോടി രൂപയുടെ ഇടപാടുകളാണ് ഫാസ്റ്റാഗിൽ നടന്നതെന്നും കണക്കുകൾ പറയുന്നു.
ആധാർ അധിഷ്ഠിത പേയ്മെന്റ് സംവിധാനത്തിലെ (ആധാർ എനേബിൾഡ് പേമെന്റ് സിസ്റ്റം) കണക്കുകളിലും വർധനയുണ്ട്. സെപ്റ്റംബറിൽ 10.6 കോടിയായിരുന്ന എഇപിഎസ് ഇടപാടുകൾ ഒക്ടോബറിൽ 6 ശതമാനം വർധിച്ച് 11.2 കോടിയിലെത്തി. ഏതാണ്ട് 30,509 കോടി രൂപ കൈമാറ്റം ചെയ്തതായും കണക്കുകൾ പറയുന്നു. പ്രതിദിനം 984 കോടി രൂപയുടെ ഇടപാടുകളാണ് ഈ രൂപത്തിൽ നടന്നത്.
Business
മുംബൈ: ഇന്ത്യയിലെ പേമെന്റ് വ്യവസ്ഥ സമീപ വർഷങ്ങളിൽ ശ്രദ്ധേയമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. എണ്ണത്തിന്റെ കാര്യത്തിൽ പേയ്മെന്റ് ഇടപാടുകൾ 2019 കലണ്ടർ വർഷത്തിലെ 3248 കോടിയിൽനിന്ന് 2024 കലണ്ടർ വർഷത്തിൽ 20,849 കോടിയായി ഉയർന്നു. മൂല്യത്തിന്റെ കാര്യത്തിൽ ഈ കാലയളവിൽ 1775 ലക്ഷം കോടി രൂപയിൽനിന്ന് 2830 ലക്ഷം കോടി രൂപയായതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പേമെന്റ് സിസ്റ്റംസ് റിപ്പോർട്ട് പറയുന്നു.
2019ൽ മൊത്തം പേമെന്റ് ഇടപാടുകളുടെ എണ്ണത്തിൽ ഏകദേശം 96.7 ശതമാനവും മൂല്യത്തിൽ 95.5 ശതമാനവും ഡിജിറ്റൽ പേമെന്റുകളായിരുന്നു. 2024ൽ ഈ കണക്കുകൾ എണ്ണത്തിൽ 99.7 ശതമാനമായും മൂല്യത്തിൽ 97.5 ശതമാനമായും ഉയർന്നു. ഈ വളർച്ച 2025ലും തുടർന്നു.
2025 ലെ ആദ്യ ആറ് മാസങ്ങളിലെ മൊത്തം പേമെന്റ് ഇടപാടുകളുടെ 99.8 ശതമാനം ഡിജിറ്റൽ പേമെന്റുകളാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തുവിട്ട ഡാറ്റ പ്രകാരം, ഈ കാലയളവിലെ മൊത്തം പേയ്മെന്റ് ഇടപാട് മൂല്യത്തിന്റെ 97.7% ഡിജിറ്റൽ പേമെന്റുകളാണ്. 2025 ജൂണ്‍ അവസാനത്തോടെയുള്ള ആറു മാസത്തെ ഇടപാടുകളുടെ എണ്ണം 12,549 കോടിയായിരുന്നു. ഈ കാലയളവിൽ മൊത്തം പേയ്മെന്റുകൾ 1,572 ലക്ഷം കോടി രൂപയുടേതും. അതിൽ ഡിജിറ്റൽ പേമെന്റുകളിലൂടെയുള്ളത് 1536 കോടി ലക്ഷം കോടിയും.
യുപിഐയും ആർടിജിഎസും
2025ലെ ആദ്യ ആറു മാസങ്ങളിൽ ഇടപാടുകളുടെ എണ്ണത്തിൽ 85 ശതമാനം വിഹിതം യുപിഐക്കായിരുന്നു. അതേ സമയം മൂല്യത്തിൽ ഒന്‍പത് ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എണ്ണത്തിൽ 10,637 കോടിയും മൂല്യത്തിൽ 143.3 ലക്ഷം കോടി രൂപയുടെ ഇടപാടുകളുമാണ് നടന്നത്.
റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർടിജിഎസ്) സംവിധാനം മൂല്യത്തിൽ 69 ശതമാനം വിഹിതത്തോടെ ഏറ്റവും വലിയ പങ്ക് രേഖപ്പെടുത്തി. എന്നാൽ ഇടപാടുകളുടെ എണ്ണത്തിൽ ഇതിന് 0.1 ശതമാനമെന്ന ഏറ്റവും കുറഞ്ഞ വിഹിതമേ ഉണ്ടായിരുന്നുള്ളൂ. ആർടിജിഎസ് രേഖപ്പെടുത്തിയ 16.1 കോടി ഇടപാടുകളിൽ കൈമാറിയത് 1079.2 ലക്ഷം കോടി രൂപയും. യുപിഐ ചെറിയ ഇടപാടുകൾ കൈകാര്യം ചെയ്യുന്പോൾ, ആർടിജിഎസിന്റെ കുറഞ്ഞ പരിധി രണ്ടു ലക്ഷം രൂപവരെയുള്ള ഇടപാടുകളാണ്.
ആർബിഐയുടെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ ദശകത്തിൽ ഡിജിറ്റൽ ഇടപാടുകളുടെ എണ്ണത്തിൽ 38 മടങ്ങും മൂല്യത്തിൽ മൂന്നു മടങ്ങലധികവും വർധനവ് രേഖപ്പെടുത്തി.
2025ലെ ആദ്യ ആറു മാസം എൻഇഎഫ്ടി 490.5 കോടി ഇടപാടുകളിൽ 237 ലക്ഷം കോടി രൂപയുടെ കൈമാറ്റമാണ് നടത്തിയത്. ക്രെഡിറ്റ് കാർഡ്, പ്രീപെയ്ഡ് പേയ്മെന്റ് ഇൻസ്ട്രുമെന്റ് (പിപിഐ), നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് (എൻഎസിഎച്ച്), ഇമ്മീഡിയറ്റ് പേയ്മെന്റ് സർവീസ് (ഐഎംപിഎസ്) ഇടപാടുകളിലും വളർച്ചയുണ്ടായി. എന്നാൽ 2019 മുതൽ ഡെബിറ്റ് കാർഡുകളുടെ മൊത്തത്തിലുള്ള ഇടപാടുകളിൽ താഴ്ചയാണുണ്ടായത്.
Business
ന്യൂഡൽഹി: യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്) ഇടപാടുകൾ അധിക കാലം സൗജന്യമായി തുടരാനാകില്ലെന്ന് സൂചന നൽകി റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര.
യുപിഐ സംവിധാനം ഭാവി യിൽ സാന്പത്തികമായി സുസ്ഥിരമാക്കണമെന്ന് അദ്ദേഹം ഊന്നി പ്പറഞ്ഞു. നിലവിൽ ഉപയോക്താക്കളിൽ നിന്ന് യാതൊരു ഫീസും ഈടാക്കാതെയാണ് യുപിഐ സേവനം ലഭ്യമാക്കുന്നത്. എന്നാൽ ഇതിനായി ബാങ്കുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും റിസർവ് ബാങ്ക് സബ്സിഡി നൽകുന്നുണ്ട്. ഈ ചെലവ് കണ്ടെത്തേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ പേമെന്റ് ഇൻഫ്രാസ്ട്രക്ചർ സ്ഥിരതയോടെ നിലനിൽക്കണമെങ്കിൽ ആരെങ്കിലും ചെലവ് വഹിക്കേണ്ടിവരും. സൗജന്യ യുപിഐ വിനിമയം എല്ലാക്കാലത്തേക്കും തുടർന്നുകൊണ്ടുപോകാൻ സാധിക്കുകയില്ല. ഏതെങ്കിലും ഒരു സേവനം എല്ലാക്കാലത്തും കാര്യക്ഷമമായി നിലനിൽക്കണമെങ്കിൽ ഒന്നുകിൽ എല്ലാവരും ചേർന്ന് ചെലവ് വഹിക്കണം, അല്ലെങ്കിൽ ഉപയോക്താവ് ചാർജ് നൽകണം അദ്ദേഹം പറഞ്ഞു.
നിലവിലുള്ള സീറോ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് നയം തുടരണമോ എന്ന തീരുമാനം ആത്യന്തികമായി സർക്കാരിന്റേതാണെന്നും മൽഹോത്ര വ്യക്തമാക്കി.