Business
ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റൽ പേമെന്റ് നട്ടെല്ലായ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ), ഒക്ടോബറിൽ പുതിയ എക്കാലത്തെയും ഉയർന്ന നില ഇടപാടുകൾ സൃഷ്ടിച്ചുകൊണ്ട്് വീണ്ടും സ്വന്തം റിക്കാർഡുകൾ തകർത്തു. യുപിഐ നിലവിൽ വന്ന ഏപ്രിൽ 2016ന് ശേഷമുണ്ടായ ഏറ്റവും മികച്ച കണക്കുകളാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയത്.
നാഷണൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒക്ടോബറിൽ യുപിഐയിലൂടെ നടന്നത് റിക്കാർഡ് ഇടാപാടുകളാണ്. 2,070 കോടി ഇടപാടുകളിലൂടെ 27.28 ലക്ഷം കോടി രൂപയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. രാജ്യത്ത് ഉത്സവ സീസണിനൊപ്പം ജിഎസ്ടി ഇളവും വന്നതോടെ ഡിമാൻഡ് വർധിച്ചതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.
2025 സെപ്റ്റംബറിൽ രേഖപ്പെടുത്തിയ 1963 കോടി ഇടപാടുകളിൽ നിന്ന് ഒക്ടോബറിൽ 3.6 ശതമാനത്തിന്റെ വർധനയുണ്ടായി. മുൻമാസം 24.90 ലക്ഷം കോടി രൂപയുടെ കൈമാറ്റം നടന്നു. ഓഗസ്റ്റിൽ രേഖപ്പെടുത്തിയ 2,000 കോടി ഇടപാടുകളാണ് എണ്ണത്തിന്റെ കാര്യത്തിൽ ഇതുവരെയുള്ള റിക്കാർഡ്. ഈ കണക്കും ഒക്ടോബറിൽ മറികടന്നു. മേയിൽ നടന്ന 25.14 ലക്ഷം കോടി രൂപയുടെ ഇടപാടുകളുടെ റിക്കാർഡും തിരുത്തി.
വാർഷികാടിസ്ഥാനത്തിൽ ഇടപാടുകളുടെ എണ്ണം 25 ശതമാനം വർധിച്ചപ്പോൾ മൂല്യം 16 ശതമാനം ഉയർന്നു. ഒക്ടോബർ 18ന് ആദ്യമായി ഒരു ദിവസം 754.37 കോടിയിലധികം ഇടപാടുകൾ നടത്തി യുപിഐ പുതിയ നാഴികക്കല്ല് പിന്നിട്ടു. യുപിഐ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ ഇടപാടാണിത്. ഒക്ടോബറിലെ ശരാശരി പ്രതിദിന ഇടപാടുകളുടെ എണ്ണം 66.8 കോടിയാണ് ഇന്ത്യയിൽ നടന്നത്. പ്രതിദിന ഇടപാട് തുക 87,993 കോടി രൂപയായിരുന്നു. സെപ്റ്റംബറിൽ ശരാശരി പ്രതിദിന ഇടപാടുകൾ 65.4 കോടിയും ഇടപാട് തുക 82,991 കോടി രൂപയുമായിരുന്നെന്ന് കണക്കുകൾ കാണിക്കുന്നത്.
മറ്റ് ഡിജിറ്റൽ പേമെന്റ് പ്ലാറ്റ്ഫോമുകൾ
എൻപിസിഐ പിന്തുണയുള്ള മറ്റ് പ്േമെന്റ് സംവിധാനങ്ങളും ഒക്ടോബറിൽ വളർച്ച രേഖപ്പെടുത്തി. അതിവേഗ ബാങ്ക് ഇടപാടുകൾക്ക് ഉപയോഗിക്കുന്ന ഐഎംപിഎസിലും (ഇമ്മീഡിയറ്റ് പേമെന്റ് സർവീസ്) വർധനയുണ്ട്. സെപ്റ്റംബറിനേക്കാൾ മൂന്ന് ശതമാനം വർധിച്ച് 40.4 കോടി ഐഎംപിഎസ് ഇടപാടുകളാണ് ഒക്ടോബറിൽ നടന്നത്. സെപ്റ്റംബറിൽ 39.4 കോടിയുടെ ഇടപാടുകളാണ് നടന്നത്.
എന്നാൽ, ഓഗസ്റ്റിൽ ഇടപാടുകളുടെ എണ്ണം കൂടുതലായിരുന്നു. 47.7 കോടിയാണ് ഇടപാടുകൾ. മൊത്തം മൂല്യം എട്ട് ശതമാനം ഉയർന്ന് 6.42 ട്രില്യണ് രൂപയായി. സെപ്റ്റംബറിൽ 5.98 കോടി രൂപയുടെ കൈമാറ്റം നടത്തി. ഒക്ടോബറിലെ ഫാസ്റ്റാഗ് ഇടപാടുകളുടെ എണ്ണത്തിലും വർധനയുണ്ട്. തൊട്ടുമുൻ മാസത്തേക്കാൾ എട്ട് ശതമാനം വർധിച്ച് 36.1 കോടി ഇടപാടുകളാണ് ഫാസ്റ്റാഗിൽ നടന്നത്. സെപ്റ്റംബറിൽ 6661 കോടി രൂപയുടെ മൂല്യത്തെക്കാൾ നാലു ശതമാനം ഉയർന്ന് ഒക്ടോബറിൽ 6,686 കോടി രൂപയുടെ ഇടപാടുകളുണ്ടായി. പ്രതിദിനം 216 കോടി രൂപയുടെ ഇടപാടുകളാണ് ഫാസ്റ്റാഗിൽ നടന്നതെന്നും കണക്കുകൾ പറയുന്നു.
ആധാർ അധിഷ്ഠിത പേയ്മെന്റ് സംവിധാനത്തിലെ (ആധാർ എനേബിൾഡ് പേമെന്റ് സിസ്റ്റം) കണക്കുകളിലും വർധനയുണ്ട്. സെപ്റ്റംബറിൽ 10.6 കോടിയായിരുന്ന എഇപിഎസ് ഇടപാടുകൾ ഒക്ടോബറിൽ 6 ശതമാനം വർധിച്ച് 11.2 കോടിയിലെത്തി. ഏതാണ്ട് 30,509 കോടി രൂപ കൈമാറ്റം ചെയ്തതായും കണക്കുകൾ പറയുന്നു. പ്രതിദിനം 984 കോടി രൂപയുടെ ഇടപാടുകളാണ് ഈ രൂപത്തിൽ നടന്നത്.
Business
മുംബൈ: ഇന്ത്യയിലെ പേമെന്റ് വ്യവസ്ഥ സമീപ വർഷങ്ങളിൽ ശ്രദ്ധേയമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. എണ്ണത്തിന്റെ കാര്യത്തിൽ പേയ്മെന്റ് ഇടപാടുകൾ 2019 കലണ്ടർ വർഷത്തിലെ 3248 കോടിയിൽനിന്ന് 2024 കലണ്ടർ വർഷത്തിൽ 20,849 കോടിയായി ഉയർന്നു. മൂല്യത്തിന്റെ കാര്യത്തിൽ ഈ കാലയളവിൽ 1775 ലക്ഷം കോടി രൂപയിൽനിന്ന് 2830 ലക്ഷം കോടി രൂപയായതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പേമെന്റ് സിസ്റ്റംസ് റിപ്പോർട്ട് പറയുന്നു.
2019ൽ മൊത്തം പേമെന്റ് ഇടപാടുകളുടെ എണ്ണത്തിൽ ഏകദേശം 96.7 ശതമാനവും മൂല്യത്തിൽ 95.5 ശതമാനവും ഡിജിറ്റൽ പേമെന്റുകളായിരുന്നു. 2024ൽ ഈ കണക്കുകൾ എണ്ണത്തിൽ 99.7 ശതമാനമായും മൂല്യത്തിൽ 97.5 ശതമാനമായും ഉയർന്നു. ഈ വളർച്ച 2025ലും തുടർന്നു.
2025 ലെ ആദ്യ ആറ് മാസങ്ങളിലെ മൊത്തം പേമെന്റ് ഇടപാടുകളുടെ 99.8 ശതമാനം ഡിജിറ്റൽ പേമെന്റുകളാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തുവിട്ട ഡാറ്റ പ്രകാരം, ഈ കാലയളവിലെ മൊത്തം പേയ്മെന്റ് ഇടപാട് മൂല്യത്തിന്റെ 97.7% ഡിജിറ്റൽ പേമെന്റുകളാണ്. 2025 ജൂണ് അവസാനത്തോടെയുള്ള ആറു മാസത്തെ ഇടപാടുകളുടെ എണ്ണം 12,549 കോടിയായിരുന്നു. ഈ കാലയളവിൽ മൊത്തം പേയ്മെന്റുകൾ 1,572 ലക്ഷം കോടി രൂപയുടേതും. അതിൽ ഡിജിറ്റൽ പേമെന്റുകളിലൂടെയുള്ളത് 1536 കോടി ലക്ഷം കോടിയും.
യുപിഐയും ആർടിജിഎസും
2025ലെ ആദ്യ ആറു മാസങ്ങളിൽ ഇടപാടുകളുടെ എണ്ണത്തിൽ 85 ശതമാനം വിഹിതം യുപിഐക്കായിരുന്നു. അതേ സമയം മൂല്യത്തിൽ ഒന്പത് ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എണ്ണത്തിൽ 10,637 കോടിയും മൂല്യത്തിൽ 143.3 ലക്ഷം കോടി രൂപയുടെ ഇടപാടുകളുമാണ് നടന്നത്.
റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർടിജിഎസ്) സംവിധാനം മൂല്യത്തിൽ 69 ശതമാനം വിഹിതത്തോടെ ഏറ്റവും വലിയ പങ്ക് രേഖപ്പെടുത്തി. എന്നാൽ ഇടപാടുകളുടെ എണ്ണത്തിൽ ഇതിന് 0.1 ശതമാനമെന്ന ഏറ്റവും കുറഞ്ഞ വിഹിതമേ ഉണ്ടായിരുന്നുള്ളൂ. ആർടിജിഎസ് രേഖപ്പെടുത്തിയ 16.1 കോടി ഇടപാടുകളിൽ കൈമാറിയത് 1079.2 ലക്ഷം കോടി രൂപയും. യുപിഐ ചെറിയ ഇടപാടുകൾ കൈകാര്യം ചെയ്യുന്പോൾ, ആർടിജിഎസിന്റെ കുറഞ്ഞ പരിധി രണ്ടു ലക്ഷം രൂപവരെയുള്ള ഇടപാടുകളാണ്.
ആർബിഐയുടെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ ദശകത്തിൽ ഡിജിറ്റൽ ഇടപാടുകളുടെ എണ്ണത്തിൽ 38 മടങ്ങും മൂല്യത്തിൽ മൂന്നു മടങ്ങലധികവും വർധനവ് രേഖപ്പെടുത്തി.
2025ലെ ആദ്യ ആറു മാസം എൻഇഎഫ്ടി 490.5 കോടി ഇടപാടുകളിൽ 237 ലക്ഷം കോടി രൂപയുടെ കൈമാറ്റമാണ് നടത്തിയത്. ക്രെഡിറ്റ് കാർഡ്, പ്രീപെയ്ഡ് പേയ്മെന്റ് ഇൻസ്ട്രുമെന്റ് (പിപിഐ), നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് (എൻഎസിഎച്ച്), ഇമ്മീഡിയറ്റ് പേയ്മെന്റ് സർവീസ് (ഐഎംപിഎസ്) ഇടപാടുകളിലും വളർച്ചയുണ്ടായി. എന്നാൽ 2019 മുതൽ ഡെബിറ്റ് കാർഡുകളുടെ മൊത്തത്തിലുള്ള ഇടപാടുകളിൽ താഴ്ചയാണുണ്ടായത്.
Business
ന്യൂഡൽഹി: യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്) ഇടപാടുകൾ അധിക കാലം സൗജന്യമായി തുടരാനാകില്ലെന്ന് സൂചന നൽകി റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര.
യുപിഐ സംവിധാനം ഭാവി യിൽ സാന്പത്തികമായി സുസ്ഥിരമാക്കണമെന്ന് അദ്ദേഹം ഊന്നി പ്പറഞ്ഞു. നിലവിൽ ഉപയോക്താക്കളിൽ നിന്ന് യാതൊരു ഫീസും ഈടാക്കാതെയാണ് യുപിഐ സേവനം ലഭ്യമാക്കുന്നത്. എന്നാൽ ഇതിനായി ബാങ്കുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും റിസർവ് ബാങ്ക് സബ്സിഡി നൽകുന്നുണ്ട്. ഈ ചെലവ് കണ്ടെത്തേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ പേമെന്റ് ഇൻഫ്രാസ്ട്രക്ചർ സ്ഥിരതയോടെ നിലനിൽക്കണമെങ്കിൽ ആരെങ്കിലും ചെലവ് വഹിക്കേണ്ടിവരും. സൗജന്യ യുപിഐ വിനിമയം എല്ലാക്കാലത്തേക്കും തുടർന്നുകൊണ്ടുപോകാൻ സാധിക്കുകയില്ല. ഏതെങ്കിലും ഒരു സേവനം എല്ലാക്കാലത്തും കാര്യക്ഷമമായി നിലനിൽക്കണമെങ്കിൽ ഒന്നുകിൽ എല്ലാവരും ചേർന്ന് ചെലവ് വഹിക്കണം, അല്ലെങ്കിൽ ഉപയോക്താവ് ചാർജ് നൽകണം അദ്ദേഹം പറഞ്ഞു.
നിലവിലുള്ള സീറോ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് നയം തുടരണമോ എന്ന തീരുമാനം ആത്യന്തികമായി സർക്കാരിന്റേതാണെന്നും മൽഹോത്ര വ്യക്തമാക്കി.