പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പത്തനംതിട്ടയിൽ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പ് (എംവിഡി) ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ച് ഉത്തരവായി.
ഉദ്യോഗസ്ഥ സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കിയത്. അടൂർ എംവിഡി സ്ക്വാഡ് ഉദ്യോഗസ്ഥരായ ലൈജു, ഷമീർ എന്നിവരെ കഴക്കൂട്ടം, മാവേലിക്കര ആർടി ഓഫീസുകളിലേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്. എങ്കിലും ഇവർക്കെതിരെയുള്ള വകുപ്പുതല അന്വേഷണം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് പത്തനംതിട്ട മെഴുവേലി സ്വദേശിയുടെ ഓഫ് റോഡ് വാഹനത്തിന് അടൂരിൽ വച്ച് എംവിഡി ഉദ്യോഗസ്ഥർ പിഴ ചുമത്തിയത്. വാഹനത്തിൽ അനധികൃത ലൈറ്റുകൾ സ്ഥാപിച്ചുവെന്ന് കാണിച്ചായിരുന്നു നടപടി.
എന്നാൽ തങ്ങൾ ആറന്മുളയിൽ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പോയതാണെന്നും രക്ഷാപ്രവർത്തനത്തിനിടയിലാണ് വാഹനത്തിന് കേടുപാടുകൾ സംഭവിച്ചതെന്നും വാഹന ഉടമ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാൽ ദുരിതാശ്വാസ പ്രവർത്തനത്തിന് ഇറങ്ങിയതാണെന്ന് പറഞ്ഞപ്പോൾ ആരും തങ്ങളെ നിർബന്ധിച്ചില്ലല്ലോ എന്ന തരത്തിൽ ഉദ്യോഗസ്ഥർ പ്രതികരിച്ചതായി കാണിച്ച് വാഹന ഉടമ പിന്നീട് വീഡിയോയും പുറത്തുവിട്ടു.
ആറന്മുള എംഎൽഎ ഉൾപ്പെടെയുള്ളവരുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അനൗചിത്യപരമായ പെരുമാറ്റത്തിന് സസ്പെൻഷൻ നടപടി ഉണ്ടായത്. എന്നാൽ ഇതിനെതിരെ സർവീസ് സംഘടനകൾ സംസ്ഥാനവ്യാപകമായി പ്രതിഷേധം ശക്തമാക്കിയതോടെ സർക്കാർ നിലപാട് മാറ്റുകയായിരുന്നു.
സസ്പെൻഷൻ പിൻവലിച്ച് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയെങ്കിലും സംഭവത്തിൽ വകുപ്പുതല അന്വേഷണം നടക്കുമെന്ന നിലപാടിലാണ് മോട്ടോർ വാഹന വകുപ്പ്.
Tags : Vehicle Suspension MVD Deepika DeepikaNewspaper BreakingNews NewsUpdate Headlines