പ്രതീകാത്മക ചിത്രം
ഹൈദരാബാദ്: തെലുങ്കാനയിൽ ഭർത്താവിനെ കൊലപ്പെടുത്താൻ യുവതിയും കാമുകനും ചേർന്ന് പദ്ധതിയിട്ടതായി പരാതി. കൊലപാതകം ഒരു റോഡ് അപകടമാക്കി മാറ്റാനായിരുന്നു ഇരുവരുടെയും പദ്ധതിയെന്ന് തെളിയിക്കുന്ന വാട്സാപ്പ്, ഇൻസ്റ്റാഗ്രാം ചാറ്റുകൾ പുറത്തുവന്നു. സംഭവത്തിൽ ഭർത്താവ് പോലീസിൽ പരാതി നൽകി. മഹബാബാദ് ജില്ലയിലെ ഗഡെ രാജേശ്വര റാവുവാണ് ഭാര്യ ഭവാനിക്കും ഖമ്മത്തിലെ കൊറിയർ ഡെലിവറി ഏജന്റായ സെയ്ദുലുവിനുമെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്.
2016-ൽ വിവാഹിതരായ രാജേശ്വരയ്ക്കും ഭവാനിക്കും രണ്ട് പെൺമക്കളുണ്ട്. രാജേശ്വര വീട്ടില്‍ ഇല്ലാതിരുന്ന സമയങ്ങളില്‍ സെയ്ദുലു വീട്ടിൽ വരാറുണ്ടായിരുന്നതായി അദ്ദേഹം ആരോപിക്കുന്നു. ജൂലൈ 27-ന് സംശയം തോന്നി ഭാര്യയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് രാജേശ്വരയെ കൊലപ്പെടുത്താൻ ഇരുവരും ഗൂഢാലോചന നടത്തിയതായി അറിയുന്നത്.
രാജേശ്വരയെ വീടിനുള്ളിൽ വച്ച് കൊലപ്പെടുത്തിയാൽ സംശയത്തിന് ഇടയാക്കുമെന്നും, അതിനാൽ മരണം റോഡ് അപകടമാക്കി മാറ്റാമെന്നും ചാറ്റുകളിൽ ചർച്ച ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു. രാജേശ്വര നൽകിയ സ്ക്രീൻഷോട്ടുകളും മറ്റ് ഡിജിറ്റൽ തെളിവുകളും അടിസ്ഥാനമാക്കി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിനുശേഷം ഒളിവിൽ പോയ ഭവാനിക്കും സെയ്ദിലുവിനുമായി പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചു വരികയാണെന്നും അന്വേഷണത്തിന് ശേഷം കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. തനിക്കും മക്കൾക്കും സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് രാജേശ്വര റാവു അധികൃതരെ സമീപിച്ചിട്ടുണ്ട്.
Tags : Deepika BreakingNews Wife Kill