ധർമ്മ സിംഗ്
ഗാന്ധിനഗർ: ഗുജറാത്തിലെ അഹമ്മദാബാദിൽ യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സെക്യൂരിറ്റി ജീവനക്കാരൻ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാലിന് വെടിയേറ്റു. സംഭവത്തിൽ ഒരു പോലീസ് കോൺസ്റ്റബിളിനും പരിക്കേറ്റിട്ടുണ്ട്. ഉത്തർപ്രദേശ് ഹർദോയ് സ്വദേശി ധർമ്മ സിംഗ് ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.
ഹെബത്പൂരിലെ റെസിഡൻഷ്യൽ കെട്ടിടത്തിന്റെ ടെറസിൽ വച്ച് ശനിയാഴ്ച രാത്രി യുവതിയെ പീഡിപ്പിച്ച ശേഷം ഫോണുമായി കടന്നുകളയുകയായിരുന്നു ഇയാൾ. തുടർന്ന് ഞായറാഴ്ച രാവിലെയാണ് പ്രതി പിടിയിലായത്.
മോഷ്ടിച്ച മൊബൈൽ ഫോൺ കണ്ടെത്താനായി ഹെബത്പൂരിലേയ്ക്ക് തെളിവെടുപ്പിനായി കൊണ്ടുപോയപ്പോഴാണ് സംഭവം. ഇവിടെവച്ച് ഇൻസ്പെക്ടറുടെ തോക്ക് തട്ടിയെടുക്കാൻ ശ്രമിക്കുകയും ഇതേതുടർന്ന് ഉദ്യോഗസ്ഥരുമായി പിടിവലി നടക്കുകയും ചെയ്തു. പിടിവലിക്കിടെ അബദ്ധത്തിൽ വെടിയേറ്റ് കോൺസ്റ്റബിൾ വീരേന്ദ്ര സിംഗിന്റെ കാലിന് പരിക്കേറ്റു. തുടർന്ന് പ്രതിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ മറ്റൊരു വെടിയുണ്ട പ്രതിയുടെ കാലിൽ കൊള്ളുകയായിരുന്നു.
പരിക്കേറ്റ പ്രതിയെയും കോൺസ്റ്റബിളിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
നാല് ദിവസം മുമ്പാണ് ഇയാൾ ജോലിയിൽ പ്രവേശിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്. രക്ഷപ്പെടാൻ ശ്രമിച്ചതിനും പോലീസിനെ ആക്രമിച്ചതിനും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.
Tags : Deepika BreakingNews SexualAssault Police