Kerala
തൃശൂർ: പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർഥികളോട് ലൈംഗിക അതിക്രമം കാണിച്ച കേസിൽ ട്യൂഷൻ അധ്യാപകൻ അറസ്റ്റിലായി. ചൂണ്ടൽ നാലകത്തു വീട്ടിൽ നൗഷാദ് (52) ആണ് കുന്നംകുളം പോലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വീട്ടിൽ ട്യൂഷനെത്തിയിരുന്ന കുട്ടികൾക്ക് നേരെയാണ് നൗഷാദ് അതിക്രമം നടത്തിയത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തുവരുന്നത്.
തുടർന്ന് രക്ഷിതാക്കൾ കുന്നംകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
National
ബംഗളൂരു: കർണാടകയിലെ മൈസൂരുവിൽ പശ്ചിമ ബംഗാൾ സ്വദേശിനി കൂട്ടബലാത്സംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കിരൺ, കിഷോർ, റിയാൻ എന്നിവരാണ് പിടിയിലായത്.
രണ്ട് ദിവസം മുൻപ് ടി. നരസീപുരയിലെ ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്ന യുവതിയെ പ്രതികൾ കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ശാന്തേമാരഹള്ളിയിലെ ലോഡ്ജിലെത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി.
യുവതിയെ മാറി മാറി ബലാത്സംഗം ചെയ്ത പ്രതികൾ ഇവരുടെ കൈവശമുണ്ടായിരുന്ന അയ്യായിരം രൂപയും തട്ടിയെടുത്തു. കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ വീട്ടിലുണ്ടെന്നും അവിടെ എത്തിച്ചാൽ തരാമെന്നും യുവതി പറയുകയായിരുന്നു.
തുടർന്ന് പ്രതികൾ കാറിൽ യുവതിയെ താമസ സ്ഥലത്ത് എത്തിച്ചു. ഇവിടെ എത്തിയ ഉടൻ വീട്ടുടമയുടെ ഫ്ലാറ്റിലേക്ക് ഓടിക്കയറിയ യുവതി സംഭവം വിവരിച്ചു. ഇതോടെ വീട്ടുടമ പോലീസിൽ വിവരമറിയിക്കുകയും പോലീസെത്തി പ്രതികളെ പിടികൂടുകയുമായിരുന്നു.
കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. യുവതിയെ പോലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. പശ്ചിമ ബംഗാൾ സ്വദശിയായ യുവതി ടി.നരസിപുരയിലെ ഒരു കടയിൽ ജോലി ചെയ്യുകയാണ്.
National
ഭുവനേശ്വർ: ഒഡീഷയിൽ പീഡനശ്രമത്തിനിടെ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ട യുവതിയെ പോലീസ് രക്ഷപ്പെടുത്തി. ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് വനത്തിൽ നിന്ന് യുവതിയെ കണ്ടെത്തിയത്.
ബസ് സ്റ്റാൻഡിൽ നിന്ന യുവതി പ്രതിയുടെ വാഹനത്തിൽ ലിഫ്റ്റ് ചോദിച്ചു കയറി. എന്നാൽ യാത്രയ്ക്കിടയിൽ ഇയാൾ യുവതിയെ ലൈംഗികമായി ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
പ്രതി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെങ്കിലും അവർ ചെറുത്തുനിൽക്കുകയും അവിടെനിന്ന് രക്ഷപ്പെട്ട് ഓടുകയുമായിരുന്നു. എന്നാൽ ഓടുന്നതിനിടയിൽ വനത്തിനുള്ളിൽ വഴിതെറ്റി.
വനത്തിൽ അകപ്പെട്ട യുവതി ഉടൻ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ ഡ്രോണുകളും ഫ്ലെയർ ഗണുകളും റോക്കറ്റ് പടക്കങ്ങളും ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർത്തു. ഈ വെളിച്ചവും ശബ്ദവും തിരിച്ചറിഞ്ഞ് നിൽക്കുന്ന സ്ഥലം യുവതി പോലീസിനെ അറിയിക്കുകയും സുരക്ഷിതമായി കണ്ടെത്തുകയും ചെയ്തു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Kerala
ആലപ്പുഴ: കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് കായംകുളം ഡിപ്പോയിലെ കെഎസ്ആർടിസി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ഹരിപ്പാടാണ് സംഭവം നടന്നത്.
കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്. ബസിൽ വച്ച് ജീവനക്കാരൻ ഇവരെ കടന്നുപിടിക്കുകയായിരുന്നു. അതിക്രമത്തിന് ഇരയായ യാത്രക്കാരി ഉടൻ തന്നെ ബഹളം വച്ചതോടെ, പ്രതി ബസിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ചു. തുടർന്ന് ബസിലെ ഡ്രൈവർ പ്രതിയെ പിന്നാലെ ഓടിച്ചെന്ന് പിടികൂടുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഹരിപ്പാട് പോലീസ് യാത്രക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
Kerala
മലപ്പുറം: ചങ്ങരംകുളത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങരംകുളം സ്വദേശി മുർഷിദ് (25) ആണ് പിടിയിലായത്.
അതിക്രമത്തിന് ഇരയായ യുവതി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിനെത്തുടർന്നാണ് പ്രതിയെ മണിക്കൂറുകൾക്കകം പോലീസ് വലയിലാക്കിയത്. ചങ്ങരംകുളം - കുന്നംകുളം റൂട്ടിലോടുന്ന സ്വകാര്യ ബസിലായിരുന്നു സംഭവം.
യാത്രക്കാരുടെ തിരക്ക് മുതലെടുത്താണ് പ്രതി മുർഷിദ് അതിക്രമത്തിന് മുതിർന്നത്. ബസിനുള്ളിൽ വച്ചുതന്നെ പ്രതിയുടെ മോശം പെരുമാറ്റത്തെ യുവതി ചോദ്യം ചെയ്തിരുന്നു. തുടർന്ന് യാത്ര അവസാനിച്ചയുടൻ തന്നെ ഇവർ ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ഭാരതീയ ന്യായ സംഹിതയിലെയും ഐപിസിയിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിനും ലൈംഗികാതിക്രമത്തിനും കേസെടുത്തു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ ചങ്ങരംകുളം സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം അതിവേഗം പിടികൂടുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പോലീസ് പൂർത്തിയാക്കി വരുന്നു.
National
മുംബൈ: മഹാരാഷ്ട്രയിലെ വാർധ ജില്ലയിലെ ഗ്രാമത്തിൽ പന്ത്രണ്ട് വയസ്സുകാരിയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.
കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന രക്തം പുരണ്ട കല്ല് സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തിനു മുൻപ് പെൺകുട്ടി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് വാർധ പൊലീസ് സൂപ്രണ്ട് സൗരവ് കുമാർ അഗർവാൾ പറഞ്ഞു. മരണത്തിന്റെ യഥാർഥ കാരണം വ്യക്തമാകാൻ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും പോക്സോ നിയമപ്രകാരവും അജ്ഞാതർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ആദ്യം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ പെൺകുട്ടിയുടെ വീടിനു തൊട്ടടുത്തുള്ള കൃഷിയിടത്തിൽ ജോലി ചെയ്യുന്ന രാഹുൽ രാജു മഡാവി (30) എന്ന തൊഴിലാളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി പങ്കജ് ഭോയർ വ്യക്തമാക്കി.
അതേസമയം, പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുനൽകിയപ്പോൾ ആശുപത്രിക്ക് മുന്നിൽ വൻ ജനരോഷം അരങ്ങേറി. പ്രതിക്ക് വധശിക്ഷ നൽകണമെന്നും കേസ് അതിവേഗ കോടതിയിൽ വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും ബന്ധുക്കളും റോഡ് ഉപരോധിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്.
Kerala
ഇടുക്കി: വാഗമണ്ണിൽ ആറും എട്ടും വയസുള്ള കുട്ടികളെ ലൈംഗികമായി അതിക്രമിച്ച കേസിൽ ബന്ധുവായ ഇരുപതുകാരിക്കെതിരേ കേസെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
കേസിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും പ്രതിക്ക് മുൻകൂർ ജാമ്യം ലഭിക്കാൻ പോലീസ് അറസ്റ്റ് വൈകിച്ചതാണെന്നും ആരോപിച്ച് കുട്ടികളുടെ കുടുംബം രംഗത്തെത്തി.
കഴിഞ്ഞ മേയ് 10, 16 തീയതികളിലാണ് കുട്ടികൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ കേസെടുത്തത്. എന്നാൽ ജൂൺ 21ന് മാത്രമാണ് പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താൻ തയാറായത്. അതേസമയം പോലീസിന്റെ ഈ നിസംഗതയാണ് പ്രതിക്ക് മുൻകൂർ ജാമ്യം ലഭിക്കാൻ സഹായകരമായതെന്ന് കുടുംബം ആരോപിച്ചു.
പരാതി നൽകിയതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥർ തങ്ങളോട് വളരെ മോശമായാണ് പെരുമാറിയതെന്നും കുട്ടികളുടെ കുടുംബം പ്രതികരിച്ചു. കേസിൽ കൃത്യമായ അന്വേഷണം നടക്കണമെന്നും തങ്ങൾക്ക് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
Kerala
കൊച്ചി: പെരുമ്പാവൂരില്‍ വീട്ടിൽ മോഷണത്തിനു ശേഷം യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന്‍ ടോമിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ഏഴോടെ ആയിരുന്നു ആശാ വര്‍ക്കര്‍ ആയ യുവതിയെ പ്രതി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.
യുവതി ഒറ്റയ്ക്ക് വീട്ടില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഏഴു മണിയോടെ യുവതി എത്തിയപ്പോഴാണ് വീട്ടില്‍ മോഷണശ്രമം നടന്നതായി അറിഞ്ഞത്. വീടിന്റെ വാതില്‍ തുറന്നുകിടക്കുന്നതും അലമാര കുത്തിത്തുറക്കാന്‍ ശ്രമിച്ചതും കണ്ടതോടെ യുവതി സാധനങ്ങള്‍ അടുക്കി വയ്ക്കാന്‍ ശ്രമിച്ചു.
ഇതിനിടെ വീടിന്റെ പരിസരത്ത് ഒളിച്ചിരുന്ന പ്രതി പൂര്‍ണ നഗ്നനായി അകത്തു കടക്കുകയും വാതില്‍ കുറ്റിയിട്ട ശേഷം യുവതിയുടെ വായ പൊത്തിപ്പിടിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് യുവതി പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയത്.
Kerala
കൊച്ചി: പെരുമ്പാവൂരില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. വീട്ടില്‍ കവര്‍ച്ചയ്ക്കെത്തിയ മോഷ്ടാവാണ് ലൈംഗികാതിക്രമം നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ഏഴോടെയാണ് സംഭവം. യുവതിയും ഭര്‍ത്താവും പുറത്തു പോയ സമയത്താണ് വീട്ടില്‍ മോഷ്ടാവ് എത്തിയത്.
ഏഴു മണിയോടെ യുവതി തിരിച്ചെത്തിയപ്പോഴാണ് മോഷണശ്രമം നടന്നതായി അറിഞ്ഞത്. വീടിന്റെ വാതില്‍ തുറന്നു കിടക്കുന്നതും അലമാര കുത്തി തുറക്കാന്‍ ശ്രമിച്ചതും കണ്ടതോടെ യുവതി സാധനങ്ങള്‍ അടുക്കിവയ്ക്കാന്‍ ശ്രമിച്ചു.
ഇതിനിടെ വീടിന്റെ പരിസരത്ത് ഒളിച്ചിരുന്ന പ്രതി പൂര്‍ണ നഗ്നനായി അകത്തു കടക്കുകയും വാതില്‍ കുറ്റിയിട്ട ശേഷം യുവതിയുടെ വായ പൊത്തിപ്പിടിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് യുവതി പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയത്. പെരുമ്പാവൂര്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
National
ന്യൂഡൽഹി: കുട്ടികൾക്കതിരേയുള്ള ലൈംഗികാതിക്രമ സംഭവങ്ങളിൽ സ്കൂൾ അധികൃതർക്കു പരാതി ലഭിച്ചിട്ടും സ്വന്തം നിലയിൽ അന്വേഷണം നടത്തി ഒത്തുതീർപ്പിനു ശ്രമിച്ചാൽ ക്രിമിനൽ നടപടി നേരിടേണ്ടിവരുമെന്ന് സുപ്രീംകോടതി.
ഇരയായ കുട്ടിയിൽനിന്ന് നേരിട്ടു പരാതി ലഭിച്ചശേഷം തങ്ങൾ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്ന കാരണം പറഞ്ഞ് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ സ്കൂൾ അധികൃതർക്കു കഴിയില്ലെന്നും ജസ്റ്റീസുമാരായ കെ.വി. വിശ്വനാഥൻ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
എട്ടുവയസുകാരിയായ വിദ്യാർഥിനി സീനിയർ വിദ്യാർഥിയിൽനിന്നു നേരിട്ട അതിക്രമം പോലീസിനെ അറിയിക്കാതെ മറച്ചുവച്ച ഗോഹട്ടിയിലെ സ്കൂൾ പ്രധാനാധ്യാപികയെ കേസിൽനിന്ന് ഒഴിവാക്കിയ വിചാരണ കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി നടപടി.
ഒരു കുറ്റം നടന്നിട്ടുണ്ടോയെന്നു കണ്ടെത്തേണ്ടത് പോലീസിന്റെ അന്വേഷണത്തിലൂടെയാണെന്നും സ്കൂൾ അധികൃതരുടെ മുൻകൂർ അന്വേഷണം തെളിവുകൾ നശിപ്പിക്കപ്പെടാൻ മാത്രമേ കാരണമാകൂവെന്നും കോടതി ചൂണ്ടിക്കാട്ടി.
കുട്ടിയുടെ പരാതി നേരിട്ടു ലഭിച്ച ഹെഡ്മിസ്ട്രസിനെതിരേ മാത്രം വിചാരണ തുടരാൻ ഉത്തരവിട്ട കോടതി സംഭവത്തെക്കുറിച്ച് നേരിട്ട് അറിവില്ലാതിരുന്ന പ്രിൻസിപ്പൽ, വാർഡൻ എന്നിവരെയും പ്രായപൂർത്തിയാകാത്ത മറ്റു വിദ്യാർഥികളെയും കേസിൽനിന്ന് ഒഴിവാക്കി.
Kerala
തലശേരി: പതിനാറുകാരിയെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ചൊക്ലി സ്വദേശി സുഹൈലിനെയാണ് (38) മൈസൂരുവിൽ നിന്ന് കൊളവല്ലൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 24നാണ് പാനൂർ ചെറ്റക്കണ്ടിയിൽ വീട്ടുതടങ്കലിലായിരുന്ന കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയെ പോലീസ് മോചിപ്പിച്ചത്.
മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊലപാതകക്കേസിലെ പ്രതിയാണ് പുല്ലൂക്കരയിലെ സുഹൈൽ. ഇയാൾ കർണാടകയിൽ ഒളിവിൽ കഴിയുകയായിരുന്നു. വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ ആന്ധ്രാ പോലീസും ഇയാളെ അന്വേഷിക്കുന്നുണ്ട്.
കേസിൽ പേരാമ്പ്ര സ്വദേശികളായ ആത്മജ് (25), വസീം (25), ചൊക്ലി സ്വദേശി സുഹൈൽ എന്നിവർക്കെതിരെ ചേവായൂർ പോലീസ് കേസെടുത്ത് കൊളവല്ലൂർ പോലീസിന് കൈമാറുകയായിരുന്നു. മേയ് 15ന് രാത്രി 10.30നു കാറിൽ എത്തിയ സംഘം വീടിനു മുന്നിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായാണ് പോലീസിനു ലഭിച്ച പരാതി.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടതോടെയാണ് പെൺകുട്ടി രാത്രിയിൽ വീടിനു മുന്നിൽ ഇറങ്ങിനിന്നത്. എന്നാൽ, കാറിലെത്തിയ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ചേവായൂർ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. തിരച്ചിൽ നോട്ടിസും പുറത്തിറക്കി. ഇതിനിടെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ നിന്ന് പെൺകുട്ടി രക്ഷപ്പെട്ടു. പെൺകുട്ടി തിരൂരിൽ വച്ച് സുഹൈലിനെ പരിചയപ്പെട്ടു. ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞാണ് സുഹൈൽ പെൺകുട്ടിയെ കൊളവല്ലൂർ ചെറ്റക്കണ്ടിയിലെ വാടക വീട്ടിലെത്തിച്ചത്.
തുടർന്ന് വീട്ടിൽ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചു. നിരവധിപേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പോലീസിനു മൊഴി നൽകിയത്. നിലവിൽ ഏഴുപേർക്കെതിരെയാണ് കേസെടുത്തത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലഹരി മരുന്ന് കടത്തുമായി ബന്ധമുള്ള സുഹൈൽ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്തിയത്. പോലീസ് വരുന്നത് കണ്ട് വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. കോഴിക്കോട്ടു നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയാണിതെന്ന് പോലീസ് തിരിച്ചറിയുകയായിരുന്നു.
District News
കൊച്ചി: എറണാകുളം കോതമംഗലത്ത് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. മേതല സ്വദേശി ബിജുവാണ് അറസ്റ്റിലായത്.
അടിമാലിയിൽ നിന്നും കോതമംഗലത്തേക്കുള്ള യാത്രാമധ്യേയാണ് സംഭവം. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ജോലി സംബന്ധമായി അടിമാലിയിൽ നിന്ന് കോതമംഗലത്തേക്കുള്ള യാത്രയിലായിരുന്നു യുവതി. ഇരുമ്പ്പാലത്തെത്തിയപ്പോൾ മേതല സ്വദേശി ബിജു ബസിൽ കയറി. യുവതി ഇരിക്കുന്ന സീറ്റിനടുത്ത് നിൽപ്പുറപ്പിച്ചു.
നേര്യമംഗലം ഭാഗത്തെത്തിയപ്പോഴായിരുന്നു ലൈംഗികാതിക്രമം. യുവതി പ്രതികരിച്ചപ്പോൾ തട്ടിക്കയറി. യാത്രക്കാരും ജീവനക്കാരും ഇടപെട്ടു. പ്രതിയെ പിടികൂടി ഊന്നുകൽ പോലീസിൽ ഏൽപ്പിച്ചു.
ബിജു മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. പ്രതിയെ ഇന്ന് കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനക്ക് വിധേയനാക്കി. കോതമംഗലം കോടതിയിൽ ഹാജരാക്കിയ ബിജുവിനെ റിമാൻഡ് ചെയ്തു.