പ്രതീകാത്മക ചിത്രം
കെയ്റോ: ഈജിപ്തിലെ ഏറ്റവും വലിയ സ്വർണഖനിയായ സുഖാരിയിൽ ഉണ്ടായ പാറയിടിച്ചിലിൽ ഒരു തൊഴിലാളി കൊല്ലപ്പെട്ടു. അപകടത്തിൽ അഞ്ച് തൊഴിലാളികൾക്ക് പരിക്കേറ്റു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അന്വേഷണം പൂർത്തിയാകുന്നതുവരെ അപകടം നടന്ന ഭാഗത്തെ ഖനന പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ചു.
ഈജിപ്തിലെ ഈസ്റ്റേൺ ഡെസേർട്ട് മേഖലയിലുള്ള സുഖാരി സ്വർണഖനിയുടെ ഭൂഗർഭ തുരങ്കത്തിനുള്ളിലാണ് അപകടമുണ്ടായതെന്ന് പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പരിക്കേറ്റ തൊഴിലാളികളെ ചെങ്കടൽ തീരദേശ നഗരമായ മർസ ആലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് പ്രാഥമിക വൈദ്യപരിശോധന സൂചിപ്പിക്കുന്നത്.
അപകടത്തെക്കുറിച്ച് അന്വേഷിക്കാനും കൃത്യമായ കാരണം കണ്ടെത്താനും ഖനിയിലെ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കാനും പെട്രോളിയം മന്ത്രി കരീം ബദവി പ്രത്യേക അന്വേഷണ സമിതിക്ക് ഉത്തരവിട്ടു. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനുള്ള ശിപാർശകളും
സമിതി സമർപ്പിക്കും.
മർസ ആലമിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന സുഖാരി ഖനി, ഈജിപ്ഷ്യൻ സർക്കാരും പ്രമുഖ ഖനന കമ്പനിയായ ആംഗ്ലോഗോൾഡ് അശാന്തിയും ചേർന്നുള്ള സംയുക്ത സംരംഭമായ സുഖാരി ഗോൾഡ് മൈൻസ് കമ്പനിയാണ് പ്രവർത്തിപ്പിക്കുന്നത്.
Tags : rockslide gold mine egypt worker killed