National
ന്യൂഡൽഹി: പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദനത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കള്ളൻ എന്ന് സംശയിച്ചാണ് യുവാവിനെ ആള്‍ക്കൂട്ടം മർദിച്ചത്. സൗത്ത് 24 പർഗനാസിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
മരിച്ചയാളുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. ആക്രമണത്തിൽ പ്രായപൂർത്തിയാവാത്ത രണ്ട് പേരടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
International
ലണ്ടൻ: യുകെയിൽ കത്തിയാക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. ഗുർഭേജ് സിംഗ്(26) ആണ് കൊല്ലപ്പെട്ടത്.
പടിഞ്ഞാറൻ ലണ്ടനിലെ സൗത്താളിലെ ഡോർമേഴ്സ് വെൽസ് ലെയ്ൻ ജംഗ്ഷനു സമീപമുള്ള നോർത്ത് റോഡിലാണ് സംഭവം നടന്നതെന്ന് മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ആക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 20 നും 30 വയസിനും ഇടയിൽ പ്രായമുള്ള ഏഴ് പേരെ സംഭവസ്ഥലത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം, ആറ് പേരെ വിട്ടയച്ചു, അതേസമയം ഒരാൾക്ക് ജാമ്യം ലഭിച്ചു.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ കുടിവെള്ളത്തെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ വൻ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സഹാസ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബൈരാഗിവാല എന്ന സ്ഥലത്താണ് സംഭവം നടന്നത്. ശനിയാഴ്ച വൈകിട്ടോടെയാണ് പ്രദേശത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
ഒരു വിഭാഗം ആളുകൾ മറുവിഭാഗത്തിലെ ആളുകൾക്ക് നേരെ മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ഡെറാഡൂൺ എഎസ്പി പങ്കജ് ഗൈരോല പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നാല് പേരെയും ഉടൻ തന്നെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളാണ് മരിച്ചത്.
കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് സംഘർഷം മൂർച്ഛിച്ചു. ക്രമസമാധാന നില നിലനിർത്തുന്നതിനായി പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അക്രമം നടത്തി ഒളിവിൽ പോയ പ്രതികളെ കണ്ടെത്താനായി പോലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചതായും അഡീഷണൽ എസ്പി അറിയിച്ചു.
National
റാഞ്ചി: ജാർഖണ്ഡിൽ വാഹനം റോഡരികിലെ മരത്തിലിടിച്ച് മൂന്ന് കുട്ടികൾ ഉൾപ്പടെ കുടുംബത്തിലെ അഞ്ച്പേർ മരിച്ചു. നാലുപേർക്ക് ഗുരുതര പരിക്കേറ്റു. സിംദേഗ ജില്ലയിലെ കൊലെബിറ പ്രദേശത്തെ അഘർമയിലാണ് അപകടമുണ്ടായത്.
ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതിന് പിന്നാലെ മരത്തിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ നാലുപേരെയും റാഞ്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. റാഞ്ചിയിൽ നിന്ന് സിംദേഗയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
International
മോസ്കോ: റഷ്യയിൽ കാർ പൊട്ടിത്തെറിച്ച് മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. റഷ്യൻ സൈന്യത്തിന്റെ ആർട്ടിലറി, മിസൈൽ വെടിക്കോപ്പുകളുടെ വിതരണ വിഭാഗം തലവൻ കേണൽ ദമീർ ദവിദോവി(57)യാണ് കൊല്ലപ്പെട്ടത്.
മോസ്കോയുടെ കിഴക്കൻ അതിർത്തിയോട് ചേർന്നുള്ള ബാലാഷിഖ എന്ന നഗരത്തിലാണ് സ്ഫോടനമുണ്ടായത്. ദമീർ ദവിദോവ് സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു എക്സ് 3 എസ്യുവി കാർ പൂർണമായും സ്ഫോടനത്തിൽ തകർന്നു.
Kerala
ഇടുക്കി: മനുഷ്യജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ നേരിടണമെന്നും അവയെ കൊല്ലുന്നതിൽ തെറ്റില്ലെന്നും സിപിഎം നേതാവ് എം.എം.മണി. വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന് വിഷയത്തിൽ ഒരു വിവരവുമില്ലെന്ന് അദ്ദേഹം വിമർശിച്ചു.
വന്യജീവി ആക്രമണത്തിന് "ഒറ്റമൂലി' ഇല്ലെന്ന മന്ത്രിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യജീവിതത്തിന് പാരയായി നിൽക്കുന്ന ഏത് മൃഗങ്ങളെയും നേരിടുക വേണമെന്നും ഒരു വഴിയുമില്ലെങ്കിൽ അവയെ കൊന്നുകളയുന്നതിൽ തെറ്റില്ലെന്നുമാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ഹൈറേഞ്ച് മേഖലയിൽ തങ്ങൾ പണ്ട് മുതൽക്കേ വന്യമൃഗങ്ങളെ നേരിട്ടാണ് വളർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
International
കാബൂള്‍: അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാന് നടത്തിയ വ്യോമാക്രമണത്തില്‍ 13 പേര് കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 11 പേര് കുട്ടികളാണ്.
അഫ്ഗാനിലെ അതിർത്തി ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. ഉറങ്ങിക്കിടക്കുമ്പോഴാണ് ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രമണം ഉണ്ടായതെന്ന് താലിബാന് ആരോപിച്ചു.
അഫ്ഗാനിലെ ഖോസ്റ്റ്, കുനാര്‍, പാക്തിക എന്നീ പ്രവിശ്യകളിലാണ് ആക്രമണങ്ങളുണ്ടായതെന്ന് താലിബാന് ഭരണകൂടത്തിന്റെ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. പാക്കിസ്ഥാന് വീണ്ടും അഫ്ഗാന് വ്യോമാതിര്‍ത്തി ലംഘിച്ചുവെന്നും എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.
Kerala
ദുബായി: ദുബായി എമിറേറ്റ്സ് റോഡിലുണ്ടായ മിനി ബസ് അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. മരിച്ചവരിൽ ആറ് ഇന്ത്യക്കാരും ഒരു നേപ്പാൾ സ്വദേശിയും ഒരു ശ്രീലങ്ക സ്വദേശിയുമുണ്ടെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
മരിച്ച ഇന്ത്യക്കാരിൽ മൂന്നുപേർ ഹൈദരാബാദ് സ്വദേശികളും രണ്ടുപേർ ഉത്തർപ്രദേശ് സ്വദേശികളും ഒരാൾ പഞ്ചാബ് സ്വദേശിയുമാണ്. അപകടത്തിൽപ്പെട്ടവർ ദുബായിലെ മോട്ടീവ് ടെക്നിക്കൽ സർവീസ് കമ്പനിയിലെ ജീവനക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
റോഡിൽ നിന്നുപോയ ട്രക്കിനു പിന്നിലേക്ക് ഇവർ സഞ്ചരിച്ച മിനിബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പരുക്കേറ്റ് ചികിത്സയിലുള്ള എട്ട് പേരിൽ രണ്ട് പേർ ഇന്ത്യക്കാരാണെന്നും ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണെന്നും ദുബായ് പോലീസ് അറിയിച്ചു.
International
ടെൽ അവീവ്: ഇസ്രയേലിലുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ചു പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ സെൻട്രൽ ഇസ്രയേലിൽ അധിനിവേശ വെസ്റ്റ് ബാങ്കിനു സമീപമായിരുന്നു സംഭവം.
അക്രമികൾ വാഹനത്തിൽ സഞ്ചരിച്ച് വെടിയുതിർക്കുകയായിരുന്നുവെന്നാണു റിപ്പോർട്ട്. നാലു സ്ഥലങ്ങളിൽ വെടിവയ്പുണ്ടായി. ഭീകരാക്രമണം ആണെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
രണ്ട് അക്രമികളുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. ഒരാളെ വധിച്ചതായി പോലീസ് സ്ഥിരീകരിച്ചു. ഇയാൾ ഇസ്രേലി പൗരത്വമുള്ള അറബ് വംശജനാണ്.
മറ്റൊരു അക്രമി കൊല്ലപ്പെട്ടതായി ഇസ്രേലി മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. സംഭവ മേഖലയിൽ ഇസ്രേലി സൈന്യത്തെ വിന്യസിച്ചു.
International
ബെയ്റൂട്ട്: ഇസ്രേലി സേനയുടെ ആക്രമണത്തിൽ ലബനീസ് സേനയിലെ ഉന്നത ഓഫീസർ അടക്കം മൂന്നു പേർ കൊല്ലപ്പെട്ടു.
തെക്കൻ ലബനനിലുണ്ടായ സംഭവത്തിൽ ബ്രിഗേഡിയർ ജനറൽ, ക്യാപ്റ്റൻ, ഭടൻ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ലബനീസ് സായുധസേന അറിയിച്ചു. ഇവർ സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെടുകയായിരുന്നു.
മേഖലയിൽ ഹിസ്ബുള്ള ഭീഷണിയെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന അറിയിച്ചു. മൂന്നു ലബനീസ് സൈനികർ വാഹനത്തിലുണ്ടായിരുന്ന കാര്യം ഇസ്രേലി സേന സ്ഥിരീകരിച്ചു.
ഇസ്രയേലും ഹിസ്ബുള്ള ഭീകരരും തമ്മിലുള്ള സംഘർഷത്തിൽ ലബനീസ് സേന പങ്കാളിയല്ല. കഴിഞ്ഞദിവസം അമേരിക്കയിൽ നടന്ന മധ്യസ്ഥ ചർച്ചയിൽ ലബനനും ഇസ്രയേലും വെടിനിർത്തൽ പുനരാരംഭിക്കാൻ തീരുമാനിച്ചതായി പ്രഖ്യാപനമുണ്ടായിരുന്നു.
Kerala
കുടക്: കർണാടകയിലെ കുടകിൽ കാട്ടാന ആക്രമണത്തിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ
ഭാര്യ മരിച്ചു. അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യ(51) ആണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്.
കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ വച്ച് വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. മാനേജർക്കും ഡ്രൈവർക്കുമൊപ്പം സ്വന്തം ഉടമസ്ഥതയിലുള്ള കാപ്പിത്തോട്ടം കാണാനെത്തിയതായിരുന്നു സന്ധ്യ.
ഇതിനിടെ കാട്ടാന ആക്രമണം ഉണ്ടാവുകയായിരുന്നു. കാട്ടാന ഇവരുടെ നേരേ പാഞ്ഞടുത്തു. കൂടെയുണ്ടായിരുന്ന രണ്ടുപേരും ഓടിരക്ഷപ്പെട്ടെങ്കിലും സന്ധ്യ ആനയുടെ മുന്നിൽപ്പെട്ടു. ആനയുടെ ചവിട്ടേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സന്ധ്യയെ ഗോണിക്കുപ്പയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുടക് സ്വദേശിയായ സുനിൽ നാഗാലാൻഡ് കേഡർ 1991-ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും കുടക് എസ്.പി. ബിന്ദു മണി അറിയിച്ചു.
Kerala
തിരുവനന്തപുരം: വീട്ടമ്മയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നാലാഞ്ചിറ ഉദയന്നൂർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹസീന ബിവി (36) ആണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ആക്രമണത്തിനുശേഷം ഇവരുടെ ഭർത്താവ് സുരേഷ് (46) കാറിൽ കയറി രക്ഷപ്പെട്ടു. കുടുംബവഴക്കിനെ തുടർന്ന് മക്കളുടെ മുന്നിൽ വച്ചായിരുന്നു കൊലപാതകം. നാട്ടുകാരാണ് സംഭവം പോലീസിൽ അറിയിച്ചത്.
സുരേഷും ഹസീനയും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സുരേഷിനെതിരെ ഹസീന പോലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ വെടിവയ്പിൽ ഏഴു പേർ കൊല്ലപ്പെട്ടു. അമേരിക്കയിലെ അയോവ സംസ്ഥാനത്ത് കുടുംബവഴക്കിനെതുടർന്നാണ് വെടിവയ്പ്പുണ്ടായത്.
റയാൻ വില്ലീസ് മക്ഫാർലന്റ് എന്ന അന്‍പത്തിരണ്ടുകാരനാണ് കുടുംബത്തിലുള്ളവരെ വെടിവച്ചുകൊന്നത്. ആറു പേരെ വധിച്ചശേഷം പോലീസ് പിടിയിലാകുമെന്ന ഘട്ടത്തിൽ സ്വയം വെടിവച്ചു മരിക്കുകയായിരുന്നു. മരിച്ചവരെല്ലാം മക്ഫാർലന്റ് കുടുംബത്തിൽപ്പെട്ടവരാണ്.
Kerala
കൽപ്പറ്റ: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പുത്തുമല സ്വദേശി ജെസിയാണ് മരിച്ചത്. ഭർത്താവുമായി സ്കൂട്ടറിൽ പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്.
മേപ്പാടി കള്ളാടിയിൽ വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. ഇവരുടെ ഭർത്താവ് ഷാജിക്കും പരിക്കേറ്റു. സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
പ്രദേശത്ത് മനുഷ്യ-മൃഗ സംഘർഷം പതിവാകുകയാണെന്നും, ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ വനംവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ നേരത്തെയും ആവശ്യപ്പെട്ടിരുന്നു.
International
ട്രൂജിലോ: ഹോണ്ടുറാസിന്റെ തീരദേശ മേഖലകളിൽ നടന്ന രണ്ട് വെടിവയ്പ്പുകളിലായി ആറ് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു. വടക്കൻ ഹോണ്ടുറാസിലെ ട്രൂജിലോ മുനിസിപ്പാലിറ്റിയിലുള്ള ഒരു ഫാമിലാണ് ആദ്യത്തെ സംഭവം നടന്നത്. ഇവിടെ ജോലി ചെയ്യുകയായിരുന്ന പത്തോളം തൊഴിലാളികൾക്ക് നേരെ അജ്ഞാതരായ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു. പതിറ്റാണ്ടുകളായി കാർഷിക തർക്കങ്ങൾ നിലനിൽക്കുന്ന ഒരു പ്രദേശം കൂടിയാണിത്.
അക്രമത്തിന് ശേഷം ഇരകളുടെ ബന്ധുക്കൾ മൃതദേഹങ്ങൾ അവിടെനിന്നും മാറ്റിയതിനാൽ കൃത്യമായ മരണസംഖ്യ വ്യക്തമാകാൻ ഇനിയും സമയമെടുക്കുമെന്ന് പോലീസ് വക്താവ് എഡ്ഗാർഡോ ബരാഹോണ വിശദമാക്കുന്നത്.
ഗ്വാട്ടിമാല അതിർത്തിയോട് ചേർന്നുള്ള കോർട്ടെസ് ഡിപ്പാർട്ട്മെന്റിലെ ഒമോവ മുനിസിപ്പാലിറ്റിയിലാണ് രണ്ടാമത്തെ ആക്രമണം ഉണ്ടായത്. ഇവിടെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.
International
ടെൽ അവീവ്: ഗാസയിലെ യുദ്ധലക്ഷ്യം പൂർത്തീകരണഘട്ടത്തിന് അടുത്തെത്തിയിരിക്കുന്നുവെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഒക്ടോബർ 7 ഭീകരാക്രമണത്തിലെ എല്ലാ സൂത്രധാരന്മാരെയും വകവരുത്തിയതായും അദ്ദേഹം അവകാശപ്പെട്ടു.
ഹമാസിന്റെ മുതിർന്ന കമാൻഡർ എസ്സെദിൻ അൽ ഹദ്ദാദിനെ വെള്ളിയാഴ്ച വ്യോമാക്രമണത്തിൽ വധിച്ചതിനു പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം. 1221 പേർ കൊല്ലപ്പെട്ട ഒക്ടോബർ 7 ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഒന്നൊന്നായി വകവരുത്തിയിരിക്കുമെന്ന് നെതന്യാഹു പ്രതിജ്ഞ ചെയ്തിരുന്നു.
ഈ ലക്ഷ്യം ഏറെക്കുറെ പൂർത്തിയായതായി ഞായറാഴ്ച നടന്ന മന്ത്രിസഭായോഗത്തിൽ നെതന്യാഹു വ്യക്തമാക്കി. ഗാസയുടെ 60 ശതമാനം പ്രദേശവും നിലവിൽ ഇസ്രയേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നും നെതന്യാഹു ആവർത്തിച്ചു.
ഹമാസിന്റെ അതിർത്തി കടന്നുള്ള ആക്രമണത്തിനുശേഷം ഗാസയിലും മേഖലയിലുടനീളമുള്ള സംഘടനയുടെ മുതിർന്ന നേതാക്കളെയും കമാൻഡർമാരെയും ലക്ഷ്യമിട്ട് ഇസ്രേലി സൈന്യവും രഹസ്യാന്വേഷണ വിഭാഗങ്ങളും തീവ്രശ്രമം നടത്തുകയും ഓരോരുത്തരെയായി വകവരുത്തുകയുമായിരുന്നു.
ഹമാസിന്റെ രാഷ്ട്രീയനേതാവായ ഇസ്മയിൽ ഹനിയയെ ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ ഒളിത്താവളത്തിലേക്കു കടന്നെത്തി ഇസ്രേലി സേന വധിച്ചത് ആശ്ചര്യത്തോടെയാണു ലോകം ശ്രവിച്ചത്.
പിന്നാലെ ഹമാസിന്റെ ഹാസയിലെ ഉന്നതനേതാവും ഒക്ടോബർ 7 ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ യഹിയ സിൻവർ, ഹമാസിന്റെ സൈനികവിഭാഗം കമാൻഡർ മുഹമ്മദ് ദെയ്ഫ്, ഉപമേധാവി സാലെ അൽ അറൂറി, ഒക്ടോബർ 7 ഭീകരാക്രമണത്തിനു നേതൃത്വം നൽകിയ ഇസ അൽ ദിൻ അൽ ഹദ്ദാദ്, മുഹമ്മദ് സിൻവർ, അബു ഒബെയ് തുടങ്ങിയവരെയും വകവരുത്തി.
National
പാറ്റ്ന: ബിഹാറിലെ ഗോപാൽഗഞ്ചിൽ അര്‍ധരാത്രിയില്‍ വിവാഹിതയായ കാമുകിയെ കാണാന്‍ അവരുടെ വീട്ടില്‍ എത്തിയ യുവാവിനെ യുവതിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു. 23കാരനായ ബാദല്‍ സിംഗാണ് മരിച്ചത്.
കാജല്‍ കുമാരിയുടെ ബന്ധുക്കള്‍ യുവാവിനെ പിടികൂടി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഒരു കുട്ടിയുടെ അമ്മ കൂടിയായ യുവതിയുമായി ബാദല്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു.
ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ മോത്തിഹാരിയിലുള്ള ജാഖ്റ ഗ്രാമത്തില്‍ താമസിക്കുന്ന ബാദല്‍ ഗോപാല്‍ഗഞ്ചിലെത്തിയത് ശനിയാഴ്ച രാത്രിയാണ്. കാജല്‍ കുമാരി ഭര്‍ത്താവുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് സ്വന്തം വീട്ടിലായിരുന്നു താമസം.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കെയാണ് ബാദൽ മരിച്ചത്. നിലവില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ടൗണ്‍ ഹോസ്പിറ്റലിലേക്ക് മാറ്റി.
International
മോസ്കോ: റഷ്യയിലെ മോസ്കോയിൽ ഞായറാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റഷ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
എംബസി ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിക്കുകയും ആശുപത്രിയിൽ കഴിയുന്ന പരിക്കേറ്റ തൊഴിലാളികളെ കാണുകയും ചെയ്തതായി എംബസി അറിയിച്ചു.
ജീവഹാനിയുണ്ടായതിൽ എംബസി അനുശോചനം രേഖപ്പെടുത്തുന്നു, തൊഴിലാളികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനായി കമ്പനി മാനേജ്മെന്റുമായും പ്രാദേശിക അധികാരികളുമായും ചേർന്ന് പ്രവർത്തിച്ചുവരികയാണെന്നും എംബസി എക്സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.
മരിച്ചയാളുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഡ്രോൺ ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല.
National
ഇംഫാല്‍: മണിപ്പുരിലെ കാങ്പോക്പിയില്‍ സായുധസംഘത്തിന്റെ ആക്രമണത്തിൽ മൂന്നു ബാപ്റ്റിസ്റ്റ് പാസ്റ്റർമാര്‍ക്കു ദാരുണാന്ത്യം.
സഭാ സമ്മേളനത്തിൽ പങ്കെടുത്തശേഷം മടങ്ങുകയായിരുന്ന സംഘത്തിന്റെ വാഹനത്തിനുനേരേ നടുറോഡിൽവച്ച് തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. മൂന്നു പാസ്റ്റർമാരും സംഭവസ്ഥലത്ത് മരിച്ചുവീണു.
മണിപ്പുര്‍ ബാപ്റ്റിസ്റ്റ് കണ്വന്ഷന് (എംബിസി) മുന്‍ ജനറല്‍ സെക്രട്ടറിയും തഡോ ബാപ്റ്റിസ്റ്റ് അസോസിയേഷൻ (ടിബിഎ) അംഗവുമായ വി. സിറ്റ്ലൗ, സഹപ്രവർത്തകരായ വി. കൈഗൗലുന്‍, പഗോഗുലെന് എന്നീ പാസ്റ്റർമാരാണു കൊല്ലപ്പെട്ടത്. പാസ്റ്റർമാരായ എസ്.എം ഹാവോപു, ഹെകായ് സിംറ്റെ, പാവോതാംഗ് എന്നിവർക്കും ഡ്രൈവര്‍മാരായ ലെലെന്‍, ഗൗമാംഗ് എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.
വംശീയസംഘര്‍ഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അടുത്തിടെ കൊഹിമയില്‍ നാഗാലാന്‍ഡ് ജോയിന്റ് ക്രിസ്ത്യന്‍ ഫോറവുമായി സഹകരിച്ച് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആളാണ് കൊല്ലപ്പെട്ട വി. സിറ്റ്ലൗ.
ചുരാചന്ദ്പുരിലെ ലാംകയില്‍ നടന്ന സഭാസമ്മേളനത്തിനുശേഷം രണ്ട് വാഹനങ്ങളിലായാണു സംഘം കാങ്പോക്പിയിലേക്കു തിരിച്ചത്. ഏറെക്കുറെ വിജനമായ കോട്സിം ഗ്രാമത്തിനും കോടെയ്ന് ഗ്രാമത്തിനും ഇടയിലാണ് ആക്രമണം.
വെടിവയ്പിന്റെ പശ്ചാത്തലത്തിൽ മണിപ്പുരിനെ നാഗാലാന്‍ഡുമായി ബന്ധിപ്പിക്കുന്ന ദേശീയപാത രണ്ട് അടച്ചു. കാങ്പോക്പിയിലും സമീപത്തെ കുക്കി മേധാവിത്വ മേഖലകളിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്. പ്രതിഷേധ പരിപാടികളും വ്യാപകമാണ്.
ആക്രമണം ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് മണിപ്പുര്‍ ബിജെപി വക്താവ് മൈക്കിള്‍ ലാംജതോംഗ് അഭിപ്രായപ്പെട്ടു. കുക്കികളുമായി ബന്ധമില്ലാത്ത വ്യത്യസ്ത വിഭാഗമാണ് തഡോകള്.
കുക്കികള്‍ എന്നു തെറ്റിദ്ധരിക്കപ്പെടുന്നതിനാല്‍ തഡോ വിഭാഗം ഒട്ടേറെത്തവണ ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മതനേതാക്കള്ക്കുനേരേ അതിക്രൂരമായ ആക്രമണമാണു നടന്നതെന്ന് കുക്കി സ്റ്റുഡന്റ് അസോസിയേഷനും പറഞ്ഞു.
International
കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒമ്പതു പേർ കൊല്ലപ്പെട്ടു. 28 പേർക്ക് പരിക്കേറ്റു. ഡിനിപ്രോപെട്രോവ്സ്ക് മേഖലയിൽ നടന്ന ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു.
11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കിഴക്കൻ ഡൊണെറ്റ്സ്ക് മേഖലയിൽ ഒരാൾ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ 14 മേഖലകളിലാണു ചൊവ്വാഴ്ച ആക്രമണമുണ്ടായത്.
റഷ്യയിൽ യുക്രെയ്നും ആക്രമണം നടത്തി. പ്രകൃതിവാതക സംസ്കരണ പ്ലാന്റിലും രണ്ട് വ്യവസായ കേന്ദ്രങ്ങളിലുമാണ് യുക്രെയ്ൻ ഡ്രോൺ ആക്രമണമുണ്ടായതെന്നു റഷ്യൻ ഉദ്യോഗസ്ഥർ പറഞ്ഞു.
ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. യുഎസ് മധ്യസ്ഥതയിൽ ഏർപ്പെടുത്തിയ മൂന്നു ദിവസത്തെ വെടിനിർത്തൽ അവസാനിച്ചതിനു തൊട്ടുപിന്നാലെയാണ് ആക്രമണങ്ങളുണ്ടായത്.
Kerala
കോഴിക്കോട്: ഓമശേരി അമ്പലക്കണ്ടിയില്‍ സ്കൂട്ടര്‍ താഴ്ചയിലേയ്ക്ക് മറിഞ്ഞ് യുവതി മരിച്ചു. ചാത്തമംഗലം മലയമ്മ സ്വദേശി സൗദാബി കെ.വി(36) ആണ് മരിച്ചത്.
അമ്പലക്കണ്ടിയില്‍ പൂളപ്പൊയില്‍ റോഡിലെ ഇരട്ട കുളങ്ങരയില്‍ ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം നടന്നത്. ഭര്‍ത്താവിനോടൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സൗദാബിയെ ഉടന്‍തന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭര്‍ത്താവ് കുഞ്ഞിമരക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മലമയമ്മയിലെ ഭര്‍തൃവീട്ടില്‍ നിന്നും മുണ്ടുപാറയിലെ സ്വന്തം വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
Kerala
കണ്ണൂര്‍: ചെറുപുഴയില്‍ അച്ഛന് മകനെ വെട്ടിക്കൊന്നു. പെരിങ്ങാലയിലെ സനിൽ (46) ആണ് മരിച്ചത്
ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിലായിരുന്നു ഇവർ താമസം. തർക്കത്തിനിടെയാണ് കൊലപാതകം നടന്നത്.
മകനെ വെട്ടിയ പിതാവ് രാഘവനെ പോലീസ് കസ്റ്റഡിയിലെടുത്തു.
National
ഇംഫാൽ: മണിപ്പുരിൽ ഉഖ്റുൽ ജില്ലയിൽ രണ്ടു വ്യത്യസ്ത വെടിവയ്പുകളിലായി മൂന്നു പേർ കൊല്ലപ്പെട്ടു. ഗോത്ര വിഭാഗക്കാരാണ് ഏറ്റുമുട്ടിയത്. മുല്ലം ഗ്രാമത്തിൽ രണ്ടു പേരാണ് കൊല്ലപ്പെട്ടത്. രണ്ടു മൃതദേഹങ്ങൾ ഇവിടെനിന്നു കണ്ടെടുത്തു.
ഇന്നലെ പുലർച്ചെ മുല്ലം ഗ്രാമത്തിൽ സായുധ തീവ്രവാദികൾ തമ്മിൽ വെടിവയ്പുണ്ടായി. ഏതാനും വീടുകൾ തീവ്രവാദികൾ കത്തിച്ചു. രണ്ടു വില്ലേജ് വോളന്റിയർമാർ കൊല്ലപ്പെട്ടതിൽ കുക്കി സംഘടനകൾ പ്രതിഷേധിച്ചു.
ഇന്നലെ രാവിലെ സിനാകെയ്തേയി ഗ്രാമത്തിലുണ്ടായ വെടിവയ്പിൽ 29 വയസുള്ള യുവാവ് കൊല്ലപ്പെട്ടു. നാഗാ വിഭാഗക്കാരനാണ് കൊല്ലപ്പെട്ടത്. കുക്കികളാണ് ആക്രമണത്തിനു പിന്നിലെന്ന് നാഗാ വിഭാഗം ആരോപിച്ചു.
NRI
അബുജ: നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്തു വിവിധയിടങ്ങളിലുണ്ടായ സംഘടിത ആക്രമണങ്ങളിൽ എട്ട് ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. പത്തുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബസ, ബാർക്കിൻ ലാഡി, റിയോം മേഖലകളിലാണ് ആക്രമണമുണ്ടായത്.
ബസയിൽ ക്വാൾ ജില്ലയിലെ ക്പാഷോയിൽ ശനിയാഴ്ച രാത്രി എട്ടോടെയാണ് ആദ്യ ആക്രമണം നടന്നത്. ഇവിടെ ആയുധധാരികൾ വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന നാല് യുവാക്കളെ പതിയിരുന്ന് ആക്രമിച്ചു. ഒരാൾ സംഭവസ്ഥലത്ത് കൊല്ലപ്പെടുകയും മറ്റൊരാൾ ആശുപത്രിയിൽ വച്ച് മരിക്കുകയും ചെയ്തു.
മറ്റു രണ്ടുപേർ പരിക്കേറ്റ് ചികിത്സയിലാണ്. ഏകദേശം രണ്ടു മണിക്കൂറിനുശേഷം ബാർക്കിൻ ലാഡി ജില്ലയിലെ ഹുറം ഗാഷിഷ് എൻടിവി എന്ന പ്രദേശത്തെത്തിയ അക്രമികൾ വീടുകളില്‍ ഇരച്ചുകയറി താമസക്കാർക്കുനേരേ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
രാത്രി 11 ഓടെ നടന്ന മൂന്നാമത്തെ ആക്രമണത്തിൽ റിയോം ജില്ലയിലെ ഷോനോംഗ് ബാച്ചി കമ്മ്യൂണിറ്റിയിലേക്ക് തോക്കുധാരികൾ അതിക്രമിച്ചുകയറി നടത്തിയ വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന് പ്രദേശവാസികൾ ഗ്രാമങ്ങളിൽനിന്നു പലായനം ചെയ്തു.
National
ഗഞ്ചം: ഒഡീഷയിലെ ബെർഹാംപുറിൽ ബന്ധുവിനെ കൊലപ്പെടുത്തി യുവാവ്. രാജ്ദീപ് സഹുവാണ് കൊല്ലപ്പെട്ടത്. ബെർഹാംപുറിലെ ഗഞ്ചം ജില്ലയിലാണ് സംഭവം. 22കാരനായ യുവാവാണ് പ്രതി.
കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.
കൊലപാതകത്തിന്റെ യഥാർഥ കാരണം എന്താണെന്നതിൽ വ്യക്തതയില്ല. കൊലപാതകത്തിന് ശേഷം മൃതദേഹം പോളിത്തീൻ കവറിൽ പൊതിഞ്ഞ് ലഗേജ് ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കൂടുതൽ പേർ കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
International
പാരീസ്: ലബനനിലെ യുഎൻ സമാധാനസേനയുടെ ഭാഗമായ ഫ്രഞ്ച് സൈനികൻ കൊല്ലപ്പെട്ടെന്നും തെളിവുകൾ പ്രകാരം ഹിസ്ബുള്ള ഭീകരരാണ് ആക്രമണം നടത്തിയതെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അറിയിച്ചു.
സംഭവത്തിൽ മൂന്ന് സൈനികർക്കു പരിക്കേറ്റു. കുറ്റവാളികൾക്കെതിരേ ലബനീസ് സർക്കാർ നടപടി എടുക്കണമെന്ന് മക്രോൺ ആവശ്യപ്പെട്ടു.
തെക്കൻ ലബനനിൽ സ്ഫോടകവസ്തുക്കൾ നീക്കം ചെയ്യുകയായിരുന്ന യുഎൻ സമാധാന സേനയ്ക്കു നേർക്ക് വെടിവയ്പുണ്ടായി എന്നാണു റിപ്പോർട്ട്. ഹിസ്ബുള്ളയാണ് ആക്രമണത്തിനു പിന്നിലെന്ന് യുഎൻ സേനയും സൂചിപ്പിച്ചു.
National
സുൽത്താൻബത്തേരി: ഗൂഡല്ലൂരിനടുത്ത് വനത്തില്‍ സ്ത്രീയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പൈക്കാര അനുപുറം സ്വദേശി പാര്‍വതി (58)യാണ് മരിച്ചത്. വീടിനടുത്തുനിന്നു രണ്ടു കിലോമീറ്റര്‍ അകലെ ഉള്വനത്തിലായാണ് മൃതദേഹം കണ്ടെത്തിയത്.
ഇക്കഴിഞ്ഞ പതിനൊന്നാം തീയതി പകല്‍ കുടുബകലഹത്തെത്തുടര്ന്ന് വീടുവിട്ടിറങ്ങിയതായിരുന്നു പാര്‍വതി. ബന്ധുവീട്ടിലേക്കായിരിക്കും പോയിരിക്കുകയെന്ന നിഗമനത്തില്‍ വീട്ടുകാര്‍ മതിയായ അന്വേഷണം നടത്തിയിട്ടുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീടാണ് ബന്ധുവീട്ടില്‍ എവിടെയും എത്തിയിട്ടില്ലെന്ന് അറിഞ്ഞത്.
പരിഭ്രാന്തരായ ബന്ധുക്കള്‍ ജനപ്രതിനിധികളുടെയും മറ്റും സഹായം തേടി ബുധനാഴ്ച പോലീസിനെയും വനംവകുപ്പിനെയും വിവരമറിയിച്ചു. തുടര്‍ന്ന് പൈക്കാര ഫോറസ്റ്റ് റെയ്ഞ്ചര്‍ മഞ്ജുഹാസിനിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇവരുടെ വീടിന് സമീപത്തെ തേയിലത്തോട്ടത്തില്‍ വന്യജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി.
തുടര്‍ന്നുള്ള തെരച്ചിലിനായി ആന്റി നക്സല്‍ സ്ക്വാഡിനെയാണ് ചുമതലപ്പെടുത്തിയത്. ഈ സംഘം നടത്തിയ പരിശോധനയിലാണ് ഉള്‍വനത്തില്‍ കര്‍പ്പാകം റിസര്‍വ് വനഭാഗത്ത് പാര്‍വതിയുടെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയത്.
പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ഊട്ടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് പാര്‍വതി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതൊണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തും. വീട്ടമ്മ വീടുവിട്ടിറങ്ങാനുണ്ടായ സാഹചര്യങ്ങള്‍ അന്വേഷിച്ചേക്കും. കൊല്ലപ്പെട്ട പാര്‍വതിയുടെ ബന്ധുക്കള്‍ പരാതി നല്കിയാല് സ്ത്രീ വീടുവിട്ടിറങ്ങാന്‍ കാരണക്കാരായവരെ അടക്കം പോലീസ് ചോദ്യംചെയ്യും.
International
അങ്കാറ: തുർക്കിയിലെ സ്കൂളിൽ വിദ്യാർഥി നടത്തിയ വെടിവയ്പിൽ ഒന്‍പത് പേർ കൊല്ലപ്പെട്ടു. എട്ട് വിദ്യാർഥികളും ഒരു അധ്യാപികയുമാണ് കൊല്ലപ്പെട്ടത്. തെക്കൻ തുർക്കിയിലെ കഹ്രമൻമരാസ് മേഖലയിൽ അയ്സർ കാലിക് സെക്കൻഡറി സ്കൂളിലാണ് സംഭവം. ഇതേ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിയാണ് വെടിയുതിർത്തതെന്ന് പ്രാദേശിക ഗവർണർ പറഞ്ഞു.
ഈ വിദ്യാർഥിയും കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ആറുപേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ഇതിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നും തുർക്കി ആഭ്യന്തരമന്ത്രി മുസ്തഫ സിഫ്റ്റ്സി പറഞ്ഞു.
പിതാവിന്റെ ഉടമസ്ഥതയിലുള്ള തോക്കുപയോഗിച്ചാണ് വിദ്യാർഥി ആക്രമണം നടത്തിയതെന്നാണ് നിഗമനം. ബാഗിൽ തോക്കുമായി വന്ന കുട്ടി രണ്ട് ക്ലാസ്മുറികളിലേക്ക് കയറിയ ശേഷം നിറയൊഴിക്കുകയായിരുന്നു.
രണ്ടു ദിവസത്തിനിടെ തുർക്കിയിലെ സ്കൂളിൽ നടക്കുന്ന രണ്ടാമത്തെ വെടിവയ്പാണിത്. ചൊവ്വാഴ്ച സാൻലിയുർഫ പ്രവിശ്യയിലെ ഹൈസ്കൂളിൽ പൂർവവിദ്യാർഥി നടത്തിയ വെടിവയ്പിൽ 16 പേർക്ക് പരിക്കേറ്റിരുന്നു.
National
ചെന്നൈ: സേലത്ത് അധ്യാപികയെ സ്കൂളിൽ കയറി വെട്ടിക്കൊന്ന ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം നടന്ന സ്കൂളിന് ഒരുകിലോമീറ്റർ അകലെയാണ് ഭർത്താവ് വിജയമുരുകന്റെ മൃതദേഹം കണ്ടെത്തിയത്.
ഇവരുടെ മൂന്ന് വയസുള്ള മകളുടെ മൃതദേഹവും കണ്ടെത്തി. മകൾക്ക് വിഷം നൽകി കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് നിഗമനം. അധ്യാപിക ശ്രീവിദ്യയെ വെട്ടിപരിക്കെല്പിച്ചതിന് ശേഷം മകളെയും എടുത്ത് മതിൽ ചാടി ഓടിരക്ഷപെടുകയായിരുന്നു.
തിങ്കളാഴ്ചയാണ് അധ്യാപികയെ സ്കൂളിൽ കയറി ഭർത്താവ് വെട്ടിക്കൊന്നത്. തിണ്ടമംഗലം സ്വദേശി ശ്രീവിദ്യ (44) ആണ് മരിച്ചത്. ഓമലൂർ സർക്കാർ സ്കൂളിൽ വച്ചാണ് സംഭവം നടന്നത്.
ശ്രീവിദ്യയെ വെട്ടിപരിക്കേല്പിച്ച ശേഷം പ്രതി വിജയമുരുഗൻ ഇറങ്ങിയോടുകയായിരുന്നു. മൂന്ന് വയസ്സുള്ള മകളെയും എടുത്തുകൊണ്ടാണ് ഓടിപ്പോയത്. വിജയമുരുഗനേതിരെ ശ്രീവിദ്യ കഴിഞ്ഞയാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു.
Kerala
കോഴിക്കോട്: മൂഴിക്കലില്‍ പതിനാറു വയസുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്തു. മൂഴിക്കൽ സ്വദേശിനിയായ നസ്രീനയാണ് കൊല്ലപ്പെട്ടത്.
പെൺകുട്ടിയുടെ ബന്ധുവായ അദിനാൻ എന്ന യുവാവാണ് നസ്രീനയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്.
രണ്ട് മുറികളിലായാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മരിച്ച 16 വയസുകാരി പത്താം ക്ലാസ് വിദ്യാർഥിനിയാണ്. ഇന്ന് രാവിലെയാണ് നാട്ടുകാർ വിവരം അറിഞ്ഞത്.
കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് നാടിനെ ഞെട്ടിക്കുന്ന കൊലപാതകം ഉണ്ടായത്. ഇന്ന് രാവിലെ വിവരം അറിഞ്ഞ നാട്ടുകാർ ഉടൻ തന്നെ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് രാവിലെ എത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.
കൊലപാതകം നടക്കുന്ന സമയത്ത് വീട്ടിൽ കുടുംബാംഗങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. മൂഴിക്കലിലെ വീട്ടിലേക്ക് 15 കിലോമീറ്റർ ദൂരത്ത് താമസിക്കുന്ന അദിനാൻ എങ്ങനെ എത്തിയെന്നതുൾപ്പെടെ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. വീട്ടിലെ സിസിടിവി ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.
നേരത്തെ, കുടുംബങ്ങൾ തമ്മിൽ തർക്കം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. നിലവിൽ ബന്ധുക്കളെല്ലാവരും മെഡിക്കൽ കോളേജിലാണുള്ളത്. ഇവരുടെ വിശദമായ മൊഴിയെടുത്താൽ മാത്രമേ കൊലപാതകത്തിൻ്റെ കാരണത്തെ കുറിച്ച് പോലീസിന് വ്യക്തത വരികയുള്ളൂ.
International
മെയ്ദുഗുരി: നൈജീരിയയിലെ മാർക്കറ്റിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികളടക്കം നൂറിലേറെ പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.
ഭീകരർക്കെതിരായി നടത്തിയ ആക്രമണമെന്നാണ് സൈന്യം പറയുന്നത്. എന്നാൽ, സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് സർക്കാർ അറിയിച്ചു.
ബോർണോ, യോബെ സംസ്ഥാനങ്ങളുടെ അതിർത്തിജില്ലയിലെ മാർക്കറ്റിലാണ് ആക്രമണം നടന്നത്. മരണസംഖ്യ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.
National
ചെന്നൈ: തമിഴ്നാട്ടിലെ സേലത്ത് അധ്യാപികയെ സ്കൂളിൽ വച്ച് ഭർത്താവ് വെട്ടിക്കൊന്നു. തിണ്ടമംഗലം സ്വദേശി ശ്രീവിദ്യ (44) ആണ് മരിച്ചത്.
ഓമലൂർ സർക്കാർ സ്കൂളിൽ വച്ചാണ് സംഭവം നടന്നത്. ശ്രീവിദ്യയെ വെട്ടിപരിക്കേല്പിച്ച ശേഷം പ്രതി വിജയമുരുഗൻ ഇറങ്ങിയോടുകയായിരുന്നു.
മൂന്ന് വയസുള്ള മകളെയും എടുത്തുകൊണ്ടാണ് ഓടിപ്പോയത്. വിജയമുരുഗനേതിരെ ശ്രീവിദ്യ കഴിഞ്ഞയാഴ്ച പോലീസിൽ പരാതി നൽകിയിരുന്നു.
National
റാഞ്ചി: ചത്തീസ്ഗഡിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ഛോട്ടേ ബേതിയ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വനപ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്.
മാവോയിസ്റ്റ് പാർതാപൂർ ഏരിയ കമ്മിറ്റി അംഗം രൂപി ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് സമീപത്ത് നിന്നും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്.
ചത്തീസ്ഗഡ് മാവോയിസ്റ്റ് മുക്തമായെന്ന് സർക്കാർ പ്രഖ്യാപിച്ച് 12 ദിവസങ്ങൾക്ക് ശേഷമാണ് ഈ ഏറ്റുമുട്ടൽ നടക്കുന്നത്.
International
കയ്റോ: ഗാസയിലും ലബനനിയും ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ അൽജസീറ ലേഖകൻ അടക്കം മൂന്നു മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു.
ഗാസ സിറ്റിയുടെ പടിഞ്ഞാറാണ് അൽ ജസീറ ലേഖകൻ മുഹമ്മദ് സമീർ വഷാഹ് കൊല്ലപ്പെട്ടത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിനു നേർക്ക് ഡ്രോൺ ആക്രമണം ഉണ്ടാവുകയായിരുന്നു.
അൽ ജസീറ ലേഖകൻ ഗാസയിലെ ഹമാസ് ഭീകരസംഘടനയിൽ അംഗമായിരുന്നുവെന്ന് ഇസ്രേലി സേനാ വക്താവ് അവിച്ചായി അദ്രായി അറിയിച്ചു. ഇദ്ദേഹം ഹമാസിന്റെ സൈനികവിഭാഗത്തിൽ ഉന്നത കമാൻഡറാണെന്ന് ആരോപിക്കുന്ന പഴയൊരു ട്വീറ്റ് ഇസ്രേലി സൈനിക വക്താവ് വീണ്ടും പുറത്തുവിട്ടു.
അതേസമയം, ഇസ്രേലി സേന ലേഖകനെ മനഃപൂർവം വധിക്കുകയായിരുന്നുവെന്ന് അൽ ജസീറ ആരോപിച്ചു.
റേഡിയോ സ്വാത്ത് അൽ ഫറായിലെ മുതിർന്ന അവതാരക ഗാഡ അൽ ഡായേഖ്, ഹിസ്ബുള്ള ഭീകരസംഘടനയുമായി ബന്ധമുള്ള അൽമനാർ ടിവിയുടെ റിപ്പോർട്ടർ സൂസൻ ഖലീൽ എന്നിവരാണു ലബനനിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർ. ഗാഡ അൽ ഡായേഖിന്റെ വസതി വ്യോമാക്രമണം നേരിടുകയായിരുന്നു.
Kerala
മലപ്പുറം: തിരൂരങ്ങാടിക്കടുത്ത് പതിനാറുങ്ങലില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു. തിരൂരങ്ങാടി കുറുവ മീനാര്‍കുഴി സ്വദേശിയായ മുല്ലപ്പള്ളി ഈന്തേക്കാട്ടില്‍ അബൂബക്കര്‍ സിദ്ദീഖിന്റെ മകന് ഷാദില്‍ (20) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. വാഹനമോടിച്ച വേങ്ങര സ്വദേശി ഗഫൂര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. സ്വകാര്യ പാര്‍സല്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഷാദില്‍. മീനാര്‍കുഴിയിലെ സജീവ എംഎസ്എഫ് പ്രവര്‍ത്തകനാണ്.
ജോലി സംബന്ധമായ യാത്രയ്ക്കിടെ ഇവര്‍ സഞ്ചരിച്ച പിക്കപ്പ് വാന്‍ നി യന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നാട്ടുകാരും പോലീസും ചേര്‍ന്ന് ഷാദിലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മാതാവ്: മുനീറ. സഹോദരങ്ങള്‍: മുഹമ്മദ് ഷാബില്‍, ഷിഫ, റിഫ.
Kerala
പാലക്കാട്: ഉത്സവത്തിന് എത്തിച്ച ആന പാപ്പാനെ കൊലപ്പെടുത്തി. കൊല്ലങ്കോട് ആനമാരി രാമനെ (25) യാണ് ആന കിണറ്റിലേക്ക് എറിഞ്ഞത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുളിപ്പിക്കുന്നതിനിടെയാണ് സംഭവം. വിരണ്ട ആന ഒരു മണിക്കൂറിലേറെ നാട്ടിൽ പരിഭ്രാന്തി പരത്തി. പിന്നീട് ആനയെ തളച്ചു. ബ്രാഹ്മണി ഗോവിന്ദൻകുട്ടി (പാലോട് ഗോവിന്ദൻകുട്ടി) എന്ന ആനയാണ് വിരണ്ടത്. കേരളശേരി തടുക്കശേരി നാഗംകുളങ്ങര ഉത്സവത്തിന് എത്തിച്ച ആനയാണ് വിരണ്ടത്. സമീപത്തെ വീടുകൾക്കും കേടുപാടുകൾ ഉണ്ടാക്കി.
International
ടെഹ്റാൻ: യുഎസ് - ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി മേജർ ജനറൽ മജീദ് ഖദേമി കൊല്ലപ്പെട്ടു. എവിടെവെച്ചാണ് മജീദ് കൊല്ലപ്പെട്ടതെന്ന് ഐആർജിസി വ്യക്തമാക്കിയിട്ടില്ല. രാജ്യതലസ്ഥാനമായ ടെഹ്റാനിലെ ജനവാസകേന്ദ്രങ്ങൾക്ക് നേരെ തിങ്കളാഴ്ച സംയുക്ത സൈന്യം ആക്രമണം നടത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് മജീദ് ഖദേമി കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂണിൽ നടന്ന ഇറാൻ-ഇസ്രയേൽ 12 ദിന യുദ്ധത്തിൽ ജനറൽ മൊഹമ്മദ് കസെമി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഐആർജിസിയുടെ ഇന്റലിജൻസ് വിഭാഗത്തിന്റെ തലപ്പത്തേക്ക് മജീദ് എത്തിയത്.
ഇറാനുനേരെ യുഎസും ഇസ്രയേലും സംയുക്തമായി നടത്തുന്ന ആക്രണങ്ങളിൽ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള അലി ഖമനേയി, സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി, ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബ് തുടങ്ങി ഭരണ-സൈനിക രംഗത്തെ നിരവധി പ്രമുഖർ കൊല്ലപ്പെട്ടിരുന്നു.
ചൊവ്വാഴ്ചയ്ക്കു മുമ്പു ഹോർമുസ് കടലിടുക്ക് സ്വതന്ത്രമാക്കിയില്ലെങ്കിൽ ഇറാനെ തരിപ്പണമാക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെ സൈന്യം ആക്രമണം കടുപ്പിക്കുകയാണ്.
International
പെഷാവാർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ തോക്കുധാരി നടത്തിയ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
National
മംഗളുരു: കേരള-കർണാടക അതിർത്തിക്കു സമീപം ദേശീയപാതയിലെ തൊക്കോട്ട് ഫ്ലൈ ഓവറിൽവച്ച് ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നത് ആറംഗ സംഘം. കേരള രജിസ്ട്രേഷനുള്ള കാറിലാണ് കൊലയാളിസംഘമെത്തിയതെന്നും ഇതിൽ മൂന്നുപേരെ തിരിച്ചറിഞ്ഞതായും അന്വേഷണസംഘം അറിയിച്ചു.
മംഗളൂരു കുദ്രോളി സ്വദേശിയായ ആരിഫ് ഹുസൈൻ എന്ന ടാബ്ലറ്റ് ആരിഫ് (42) ആണ് വെള്ളിയാഴ്ച പുലർച്ചെ ഫ്ലൈഓവറിനു മുകളിൽ വച്ചുണ്ടായ ഗുണ്ടാ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആരിഫ് സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിച്ചു വീഴ്ത്തിയതിനു ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണം ഫ്ലൈഓവറിനു മുകളിൽവച്ചായതിനാൽ യുവാവിന് ഓടി രക്ഷപ്പെടാൻപോലും കഴിഞ്ഞില്ല.
നിരവധി കേസുകളിൽ പ്രതിയായ ആരിഫ് മംഗളൂരു പോലീസിന്റെ ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നു. നാലുവർഷം മുമ്പ് തൊപ്പി നൗഫൽ എന്നയാളിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ടിരുന്നു.
തൊപ്പി നൗഫലിനെ കഴിഞ്ഞ നവംബറിൽ ഉപ്പള റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ സംഭവവും കൊലപാതകമാണെന്ന സംശയമുയർന്നിരുന്നു. ഇതിന്റെ പ്രതികാരമായാണ് ആരിഫിനു നേരെ ആക്രമണമുണ്ടായതെന്നാണ് സംശയം.
കൊലയാളികൾ സഞ്ചരിച്ചിരുന്ന കേരള രജിസ്ട്രേഷനിലുള്ള ഇന്നോവ കാർ കർണാടകയിലെ വിട്ളയ്ക്കു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇതിന്റെ ഉടമ മലയാളിയാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘത്തിന് പ്രാദേശികമായി സഹായങ്ങൾ ചെയ്തുനൽകിയ ഏതാനും പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലയിൽ നേരിട്ടു പങ്കെടുത്തവർ ബംഗളൂരുവിലേക്കു കടന്നതായാണു സൂചന.
International
ജുബ: സൗത്ത് സുഡാനിലെ സ്വർണഖനിയിലുണ്ടായ തർക്കത്തെത്തുടർന്ന് 70 പേരെ അക്രമിസംഘം വെടിവച്ചു കൊന്നു. ഒട്ടേറെ പേർക്കു പരിക്കേറ്റു. തലസ്ഥാനമായ ജുബയ്ക്കു സമീപം കഴിഞ്ഞയാഴ്ച അവസാനമാണു സംഭവം.
നിരവധി മൃതദേഹങ്ങൾ തുറസായ സ്ഥലത്ത് കിടക്കുന്നതിന്റെ വീഡിയോദൃശ്യം പുറത്തുവന്നു. സെൻട്രൽ ഇക്വറ്റേറിയ സംസ്ഥാനത്തെ ജെബെൽ ഇറാക്കിലെ സ്വർണഖനിയിലാണ് കൂട്ടക്കൊല അരങ്ങേറിയത്.
ഒട്ടേറെ പേർ സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. മുൻകാലത്തും ഈ സ്വർണഖനിയിൽ ഖനന കന്പനികളും അനധികൃത ഖനനക്കാരും തമ്മിൽ സംഘർഷമുണ്ടായിട്ടുണ്ട്.
National
ഇംഫാൽ: മണിപ്പുരിൽ കാംജോംഗ് ജില്ലയിൽ നാഗാ വിഭാഗത്തിലെ വിമത ഗ്രൂപ്പുകൾ തമ്മിലുണ്ടായ സംഘഷത്തിൽ നാല് പേർ കൊല്ലപ്പെട്ടു. നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലിമിന്റെ ഈസ്റ്റേൺ ഫ്ലാങ്ക് വിഭാഗത്തിലെ നാല് കേഡർമാർ ആണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിനു പിന്നിൽ നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലിം-ഇസാക്ക് മുയിവ വിഭാഗമെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം മണിപ്പുരിലെ ചുരാചന്ദ്പുരിൽ സുരക്ഷാസേനയും വിഘടനവാദികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി.മേഖലയിൽ നടത്തിയ തെരച്ചിലിനിടയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
District News
കൊയിലാണ്ടി: ദേശീയപാതയിൽ മീത്തലെക്കണ്ടി കോംപ്ലക്സിന് സമീപം കാറിടിച്ച് വ്യാപാരി മരിച്ചു.
ചെങ്ങോട്ടുകാവ് അരങ്ങാടത്ത് മാടാക്കര പള്ളിക്ക് സമീപം പുതിയപുരയിൽ (ഗ്രീഷ്മാസ്) സുരേഷ് ബാബു (65) ആണ് മരിച്ചത്. ബുധനാഴ്ച അർധരാത്രിയാണ് അപകടം.
നടന്നു പോകുകയായിരുന്ന സുരേഷ് ബാബുവിനെ വടകരയ്ക്ക് പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ഉടനെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും തുടർന്ന് കോഴിക്കോട് സ്വകാര്യാശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മീത്തലെക്കണ്ടി കോംപ്ലക്സിലെ സ്പെയർ വേൾഡ് ഷോപ്പ് ഉടമയായിരുന്നു.
പരേതനായ കുഞ്ഞിരാമ കുറുപ്പിന്റെയും നാരായണിയമ്മയുടേയും മകനാണ്. ഭാര്യ: ഷിജി. മക്കൾ: അരുൺ സുരേഷ്, അശ്വതി സുരേഷ്. മരുമകൾ: റീതൾ. സഹോദരങ്ങൾ: മോഹനൻ പീപീസ് പൊയിൽക്കാവ്, വിനയ, അംബിക, പ്രദീപ് (യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ്, കൊയിലാണ്ടി), പരേതനായ വിനോദ്.
International
ബാഗ്ദാദ്: ഇറാന്റെ പിന്തുണയോടെ ഇറാക്കിൽ പ്രവർത്തിക്കുന്ന സായുധഗ്രൂപ്പിനെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ 16 പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സസ് (പിഎംഎഫ്) എന്ന സംഘടനയുടെ മൊസൂളിലെ ആസ്ഥാനത്തിനും സംഘടനാ തലവൻ ഫാലിഹ് അൽ ഫയ്യാദിന്റെ വസതിക്കും നേർക്കായിരുന്നു ആക്രമണം. ഫയ്യാദ് വസതിയിൽ ഇല്ലാതിരുന്നതിനാൽ രക്ഷപ്പെട്ടു.
ഉന്നത കമാൻഡർമാർ യോഗം ചേരുന്നതിനിടെയാണ് സംഘടാ ആസ്ഥാനത്ത് ആക്രമണമുണ്ടായത്. 30 പേർക്കു പരിക്കേറ്റിട്ടുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയർന്നേക്കും.
ഇറാന്റെ പിന്തുണയുള്ള ഷിയാ ഗ്രൂപ്പുകളുടെ മേൽനോട്ട സംഘടനയാണ് പിഎംഎഫ്. ഇറാക്കിലെ അമേരിക്കൻ എംബസിക്കും സൈനിക താവളങ്ങൾക്കും നേർക്ക് ഷിയാ സംഘടനകൾ ആക്രമണം നടത്തുന്നുണ്ട്.
International
റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ഉണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. ഇതോടെ പശ്ചിമേഷ്യൻ സംഘർഷം തുടങ്ങിയ ശേഷം കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ആറായി.
അതേസമയം കുവൈറ്റിലെ മിന അൽ അഹ്മദി റിഫൈനറിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോൺ ആക്രമണം ഉണ്ടായി. ഇന്ന് പുലർച്ചെ നിരവധി ശത്രു ഡ്രോണുകൾ റിഫൈനറിയെ ലക്ഷ്യമിട്ടതായി കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു.
ആക്രമണത്തെ തുടർന്ന് റിഫൈനറിയിലെ ചില യൂണിറ്റുകളിൽ തീപിടിത്തം ഉണ്ടായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ചില യൂണിറ്റുകൾ മുൻകരുതലായി അടച്ചിട്ടതായും അധികൃതർ അറിയിച്ചു.
Kerala
ആലപ്പുഴ: എഴുപുന്നയിൽ മദ്യലഹരിയിലുണ്ടായ സംഘർഷത്തിനിടെ യുവാവ് മരിച്ചു. കുമ്പളങ്ങി സ്വദേശി നിതിൻ കൃഷ്ണൻ ആണ് മരിച്ചത്.
എഴുപുന്ന പാലസ് ബാറിന് മുന്നിലാണ് സംഭവം. രാത്രി 12 ഓടെ ബാറിൽ നിന്ന് മദ്യപിച്ച ശേഷം പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടായത്.
സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. എഴുപുന്ന കരുമാഞ്ചേരി സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്.
International
കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കീവ് മേഖലയിൽ നാല് പേർ കൊല്ലപ്പെട്ടു. 15 പേർക്കു പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. ഒട്ടേറെ കെട്ടിടങ്ങൾ തകർന്നു.
വെള്ളിയാഴ്ച രാത്രിയിൽ റഷ്യ 430 ഡ്രോണുകളും 68 മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി പറഞ്ഞു. പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് ഈയാഴ്ച ആരംഭിക്കേണ്ടിയിരുന്ന സമാധാന ചർച്ച മാറ്റിവച്ചിരുന്നു.
ഇതേസമയം, റഷ്യയുടെ ദക്ഷിണ ക്രസ്നദോർ മേഖലയിലെ അഫിപ്സ്കി എണ്ണ ശുദ്ധീകരണശാലയും കവ്കാസ് തുറമുഖവും ആക്രമിച്ചതായി യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എണ്ണശാലയ്ക്ക് തീപിടിച്ച് മൂന്നു പേർക്കു പരുക്കേറ്റതായി റഷ്യൻ അധികൃതർ പറഞ്ഞു.
International
ഇസ്ലാമാബാദ്: രണ്ടാഴ്ച മുന്‍പ് ആരംഭിച്ച സൈനികനടപടിയിലൂടെ 641 അഫ്ഗാൻ താലിബാൻകാരെ വധിച്ചെന്ന് പാക്കിസ്ഥാൻ. 855 പേർക്കു പരിക്കേറ്റു. ഓപ്പറേഷൻ ഘസബ് ലിൽ-ഹഖ് എന്നാണ് സൈനികനടപടിയുടെ പേര്.
അഫ്ഗാന്റെ 53 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് പാക്കിസ്ഥാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അത്താവുള്ള തരാർ പറഞ്ഞു. 243 അഫ്ഗാൻ ചെക് പോസ്റ്റുകൾ തകർത്തു.
42 എണ്ണം പിടിച്ചെടുത്തു. 219 ടാങ്കുകളും കവചിത വാഹനങ്ങളും പീരങ്കികളും നശിപ്പിച്ചു-തരാർ കൂട്ടിച്ചേർത്തു. 2025 ഒക്ടോബർ മുതൽ പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ ബന്ധം വഷളായിരിക്കുകയാണ്.
International
ബെയ്റൂട്ട്: ലബനനിൽ ഇസ്രേലി സേന നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ കത്തോലിക്കാ വൈദികനും.
കഴിഞ്ഞ തിങ്കളാഴ്ച പ്രാദേശികസമയം ഉച്ചയ്ക്ക് തെക്കൻ ലബനനിലുണ്ടായ ബോംബാക്രമണത്തിൽ മാറോണൈറ്റ് കത്തോലിക്കാ വൈല്ലപ്പെട്ടത്.ദികനും ക്ലായയിലെ ഇടവക വികാരിയുമായ ഫാ. പിയർ എൽറാഹി(50) യാണു കൊ
ബോംബാക്രമണത്തിൽ വീട് തകർന്ന ഇടവകാംഗത്തെ സഹായിക്കാൻ പോകുന്നതിനിടെയാണ് ബോംബാക്രമണത്തിൽ വൈദികൻ കൊല്ലപ്പെടുന്നത്.
ഇസ്രയേൽ സൈന്യത്തിൽനിന്നുള്ള നിരന്തരമായ പലായന മുന്നറിയിപ്പുകൾക്കിടയിൽ പ്രദേശത്തു തുടർന്നുകൊണ്ട് ക്രൈസ്തവരുൾപ്പെടെയുള്ള ജനങ്ങൾക്ക് മാനസിക പിന്തുണയും സഹായവും നൽകിവരികയായിരുന്നു ഫാ. പിയർ.
അതേസമയം, ലബനനിൽ തുടരുന്ന ഇസ്രേലി വ്യോമാക്രമണത്തിൽ നിരവധി ക്രൈസ്തവർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. നിരവധിപേർ ഭവനരഹിതരായി.
തലസ്ഥാനമായ ബെയ്റൂട്ടിൽ മാത്രം 5,00,000 പേരെയാണ് വീടുകളിൽനിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്. ഏകദേശം 3,00,000 ആളുകൾ തെക്കൻ ലബനൻ വിട്ടുപോയി. തെരുവുകളിലും കാറുകളിലുമാണ് ആളുകൾ അന്തിയുറങ്ങുന്നത്.
Kerala
നിലമ്പൂര്‍: ഗൂഡല്ലൂർ ദേവർഷോലയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. അയ്യപ്പൻ ലിംഗരാജ്, രവി എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാത്രി ഇരുവരും വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആക്രമണത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പതിവായി കാട്ടാന ശല്യം ഉള്ള നാടാണ് ദേവർഷോല.
International
ടെൽ അവീവ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യിയെ വധിച്ചത് ബ്ലൂ സ്പാരോ മിസൈലുകള്‍ ഉപയോഗിച്ചാണെന് റിപ്പോര്‍ട്ട്.
കുറഞ്ഞത് 30 മിസൈലുകളെങ്കിലും ഖമനയ് യുടെ ഒളിത്താവളത്തിനു സമീപം പതിച്ചെന്നാണു റിപ്പോര്‍ട്ട്.
വിക്ഷേപിച്ച ശേഷം ഭൂമിയുടെ അന്തരീക്ഷത്തിനു പുറത്തേക്കുപോകുന്ന ബ്ലൂ സ്പാരോ അവിടെനിന്ന് അതിവേഗത്തില്‍ താഴേക്ക് പതിച്ചായിരിക്കും ലക്ഷ്യസ്ഥാനം തകര്‍ക്കുക. ഇസ്രയേലില്‍ നിര്‍മിച്ച ബ്ലൂ സ്പാരോ മിസൈലുകള്‍ക്ക് 1,240 മൈല്‍ ദൂരപരിധിയും ഏകദേശം 1.9 ടണ്‍ ഭാരവുമുണ്ട്.
1950കളിലും 60കളിലും സോവ്യറ്റ് യൂണിയന് നിര്‍മിച്ച സ്കഡ് മിസൈലുകളില്നിന്നാണ് ഇവ പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നത്. എഫ്-15 യുദ്ധവിമാനങ്ങളില്‍ നിന്നാണ് ഇത് വിക്ഷേപിക്കുന്നത്.
NRI
ഫ്ലോറിഡ:1987-ൽ 11 വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ മുൻ പോലീസ് ഉദ്യോഗസ്ഥനായ ജെയിംസ് ആറൻ ഡക്കറ്റിന്റെ വധശിക്ഷ മാർച്ച് 31ന് നടപ്പിലാക്കാൻ ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് ഉത്തരവിട്ടു.
മസ്കോട്ട് പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഡക്കറ്റ്, തെരേസ മകാബി എന്ന പെൺകുട്ടിയെ തടാകതീരത്ത് വച്ച് പീഡിപ്പിക്കുകയും ശ്വാസം മുട്ടിച്ച് തടാകത്തിൽ മുക്കി കൊല്ലുകയും ചെയ്തു.
ഡക്കറ്റിന്റെ പട്രോളിംഗ് കാറിലെ ടയർ അടയാളങ്ങളും ബോണറ്റിൽ നിന്ന് ലഭിച്ച പെൺകുട്ടിയുടെ വിരലടയാളങ്ങളുമാണ് കേസിൽ നിർണായകമായത്.
മൂന്ന് പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ശിക്ഷ നടപ്പിലാക്കുന്നത്. 2026-ൽ ഫ്ലോറിഡയിൽ നടപ്പിലാക്കുന്ന ആറാമത്തെ വധശിക്ഷയാണിത്.
2025-ൽ 19 വധശിക്ഷകൾ നടപ്പിലാക്കിയ ഫ്ലോറിഡ, ഈ വർഷവും ശിക്ഷകൾ നടപ്പിലാക്കുന്നതിൽ മുന്നിലാണ്. ടെക്സസ്, അലബാമ എന്നീ സംസ്ഥാനങ്ങളിലും ഈ വർഷം കൂടുതൽ വധശിക്ഷകൾ നടപ്പാക്കാൻ നിശ്ചയിച്ചിട്ടുണ്ട്.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ബേത്തുൽ ജില്ലയിൽ അമിതവേഗത്തിൽ വന്ന കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ക്രെയിനിൽ ഇടിച്ചുകയറി മൂന്ന് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കാറോടിച്ച ഹൃതിക് സോളങ്കി (30), സുഹൃത്തുകളായ വരുൺ പ്രജാപതി (21), അഭയ് താക്കൂർ (22) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ദേവ പാണ്ഡെ, ആകാശ് പാൽ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണ്.
പുലർച്ചെ രണ്ടരയ്ക്കും മൂന്നിനുമിടയിൽ ഇറ്റാർസി റോഡിലാണ് അപകടം നടന്നത്. കാറിന്റെ അമിതവേഗതയാണ് മരണകാരണമെന്ന് പേലീസ് പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്നു. കാറിനുള്ളിൽ കുടുങ്ങിയവരെ വാതിലുകളും ജനലുകളും തകർത്താണ് പോലീസ് പുറത്തെടുത്തത്.
അഞ്ച് പേരെയും ആംബുലൻസിലും സ്വകാര്യ വാഹനങ്ങളിലുമായി അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മൂന്ന് പേരെ രക്ഷിക്കാനായില്ല.
അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട് അണ്ണാ യൂണിവേഴ്സിറ്റിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. നിയമ വിദ്യാർഥിയായ ജിനു (21) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു.
നുങ്കമ്പാക്കത്ത് നിന്ന് തരാമണിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. വിദ്യാർഥികൾ സഞ്ചരിച്ച കാർ യു-ടേൺ എടുക്കാൻ ശ്രമിച്ച മറ്റൊരു ടാക്സി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
Kerala
അതിരപ്പിള്ളി: പെരിങ്ങൽക്കുത്ത് പവർഹൗസിനു സമീപം കാട്ടാന ആക്രമണത്തിൽ മധ്യവയസ്കൻ മരിച്ചു. പെരിങ്ങൽക്കുത്ത് കോളനിയിലെ സുന്ദരൻ (55) എന്നയാളാണ് മരിച്ചത്.
വാരിയെല്ലിനും തുടയ്ക്കും പരിക്കേറ്റ ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വൈകുന്നേരം ആറിനാണ് സംഭവം. കായ വെട്ടാൻ പോയി വനത്തിൽനിന്നു തിരിച്ചു വരുന്നതിനിടയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഇയാളെ ആദ്യം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
International
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടതായും അഞ്ചുപേർക്ക് ഗുരുതരപരിക്കേറ്റതായും യുഎസ് സൈന്യം. ചിലർക്ക് ചെറിയ മുറിവുകളേറ്റിട്ടുണ്ട്. അവരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കുമെന്നും അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സുപ്രധാനമായ പോരാട്ടം തുടരുകയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു. സാഹചര്യം പ്രതികൂലമായതിനാൽ കുടുംബാംഗങ്ങളുടെ സ്വകാര്യത കണക്കിലെടുത്ത് മരിച്ച സൈനികരുടെ വ്യക്തിവിവരങ്ങൾ അടുത്ത 24 മണിക്കൂർ നേരത്തേക്ക് പുറത്തുവിടുന്നില്ലെന്നും അധികൃതർ പറഞ്ഞു.
യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ ആക്രമണം ശക്തമാക്കുന്നുവെന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.
International
ടെഹ്റാൻ: ഇറാനുമേൽ അമേരിക്ക, ഇസ്രയേൽ സംയുക്ത സൈന്യം നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർഥികളുടെ എണ്ണം 57 ആയി. 60 പേർക്ക് പരിക്കേറ്റു.
പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിൽ മിസൈൽ വീണെന്നും മരണ സംഖ്യ ഉയർന്നേക്കുമെന്നും ഇറാൻ നേരത്തെ അറിയിച്ചിരുന്നു. പെൺകുട്ടികളുടെ പ്രാഥമിക വിദ്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തിന് മറുപടി ലഭിക്കാതെ പോകില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു.
തെക്കൻ ഇറാനിലെ ഹോർ മോസ് ഗൻ എന്ന സ്ഥലത്തുള്ള പ്രൈമറി സ്കൂളാണ് ആക്രമിക്കപ്പെട്ടത്. മരിച്ചവരെല്ലാം കൊച്ചു പെൺകുട്ടികളാണെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, സിറിയയുടെ തെക്കൻ നഗരമായ സ്വീഡയിൽ ഒരു കെട്ടിടത്തിൽ ഇറാനിയൻ മിസൈൽ പതിച്ച് നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ സിറിയയിലെ ദാര പ്രവിശ്യയിലെ ഖുനൈത്ര നഗരത്തിലും യർമൂക്ക് ബേസിനിലും മിസൈൽ അവശിഷ്ടങ്ങൾ വീണതായി സംസ്ഥാന വാർത്താ ഏജൻസിയായ സന റിപ്പോർട്ട് ചെയ്തു.
International
ടെൽഅവീവ്: ഇറാനിൽ ഇസ്രയേൽ-അമേരിക്ക സഖ്യസേന നടത്തിയ ആക്രമണത്തിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കമാൻഡർ മുഹമ്മദ് പാക്പുർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. ഇറാനിലെ ഏറ്റവും ശക്തരായ വ്യക്തികളിൽ ഒരാളാണ് ഇയാൾ.
മുൻ കമാൻഡർ ഹുസൈൻ സലാമിയുടെ വധത്തെ തുടർന്നാണ് ഇദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്. 260 ദിവസമാണ് മുഹമ്മദ് പാക്പുർ ഈ പദവിയിലിരുന്നത്.
യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെയും പ്രസിഡന്റ് മസൂദ് പെസെഷ്കിയാനെയും ലക്ഷ്യമിട്ടതായി ഒരു മുതിർന്ന ഇസ്രയേലി ഉദ്യോഗസ്ഥൻ ഫോക്സ് ന്യൂസിനോട് സ്ഥിരീകരിച്ചു.
ഖമനേയിയുടെ കൊട്ടാരം പൂർണമായി തകർന്നതായി ചാനൽ 12 റിപ്പോർട്ട് ചെയ്തു. ഖമനേയി അവിടെയുണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
International
കാബൂൾ: പാക് - അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ സൈന്യം അഫ്ഗാനിൽ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനു മറുപടിയായി താലിബാൻ നടത്തിയ ആക്രമണത്തിൽ 40 പാക് സൈനികർ കൊല്ലപ്പെട്ടു.
പാക്കിസ്ഥാൻ സൈന്യത്തിന്റെ 15 സുരക്ഷാ പോസ്റ്റുകൾ തങ്ങളുടെ സൈന്യം പിടിച്ചെടുത്തതായും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് അവകാശപ്പെട്ടു. ചില പാക്കിസ്ഥാൻ സൈനികരെ ജീവനോടെ പിടികൂടിയിട്ടുണ്ടെന്നും താലിബാൻ അറിയിച്ചു.
താലിബാൻ കരസേനാ മേധാവി ഖാരി ഫസിഹുദ്ദീൻ ഫിത്രത്ത് നേരിട്ടാണ് അതിർത്തിയിലെ സൈനിക നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. നംഗർഹാർ, കുനാർ പ്രവിശ്യകളിലെ പാക് സൈനിക കേന്ദ്രങ്ങളാണ് താലിബാൻ ലക്ഷ്യമിട്ടത്.
രാത്രികാലങ്ങളിൽ ശത്രുവിന്റെ നീക്കങ്ങൾ കണ്ടെത്താൻ അത്യാധുനിക ലേസർ സംവിധാനങ്ങൾ അതിർത്തിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ശത്രു സൈന്യത്തെ അനായാസം തകർക്കാൻ ഇത് സഹായിക്കുമെന്നും താലിബാൻ അവകാശപ്പെട്ടു. എന്നാൽ ആക്രമണത്തെക്കുറിച്ച് പാക് അധികൃതർ പ്രതികരിച്ചിട്ടില്ല.
International
ബെയ്റൂട്ട്: കിഴക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ എട്ടു ഹിസ്ബുള്ള തീവ്രവാദികൾ കൊല്ലപ്പെട്ടു. കുട്ടികളുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.
ലബനന്റെ കിഴക്കൻ ബെകാ താഴ്വരയിൽ നടന്ന ആക്രമണത്തിൽ പത്തു പേർ കൊല്ലപ്പെട്ടുവെന്നാണ് ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്. കൊല്ലപ്പെട്ടവരിൽ എത്ര തീവ്രവാദികളുണ്ടെന്ന് വ്യക്തമാക്കിയില്ല, മൂന്ന് കുട്ടികളുൾപ്പെടെ 24 പേർക്കു പരിക്കേറ്റു.
പാർപ്പിടസമുച്ചയത്തിനു നേർക്കായിരുന്നു ആക്രമണം. ബെകാ താഴ്വരയിലെ ലെബനീസ് തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയുടെ കമാൻഡ് സെന്ററുകൾ ആക്രമിച്ചതായി ഇസ്രയേൽ പറഞ്ഞു. സംഭവത്തിൽ ഹിസ്ബുള്ളയുടെ പ്രതികരണമുണ്ടായിട്ടില്ല. ലബനനിലെ തുറമുഖനഗരമായ സൈഡനിലെ പലസ്തീൻ അഭയാർഥി ക്യാമ്പിലായിരുന്നു രണ്ടാമത്തെ ആക്രമണം.
രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹമാസ് കമാൻഡ് സെന്ററിനു നേർക്കായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ പറയുന്നു. എന്നാൽ ഹമാസ് ഇത് നിഷേധിച്ചു.
Kerala
കണ്ണൂർ: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവർ 358. ഇതിൽ, 294 പേരും കൊല്ലപ്പെട്ടത് കാട്ടാനയാക്രമണത്തിൽ. 52 പേർ കാട്ടുപന്നി ആക്രമണത്തിലും കൊല്ലപ്പെട്ടു. പരിക്കേറ്റവരുടെ എണ്ണം 1204. 2021 ജനുവരി മുതൽ 2026 ഫെബ്രുവരി 16 വരെയുള്ള കണക്കുകളാണ് കേരള ഇൻഡിപെൻഡൻസ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) പുറത്തുവിട്ടത്.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വന്യജീവി ആക്രമണം തടയാൻ സർക്കാരോ വനംവകുപ്പോ ഒന്നും ചെയ്തില്ലെന്നാണ് ഉയരുന്ന മരണനിരക്ക് സൂചിപ്പിക്കുന്നത്. ആന, കാട്ടുപന്നി എന്നിവയ്ക്ക് പുറമെ കാട്ടുപോത്ത്, കടുവ എന്നിയുടെ ആക്രമണത്തിലും മനുഷ്യർ കൊല്ലപ്പെട്ടിട്ടുണ്ട്. 2025 ലാണ് ഏറ്റവും കൂടുതൽ പേർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുള്ളത്. 117 പേരാണ് മരിച്ചത്. കാട്ടാനകളുടെ ആക്രമണത്തിൽ മാത്രം 35 പേർ കൊല്ലപ്പെട്ടു.
സംസ്ഥാനത്ത് 75 നിയമസഭാ മണ്ഡലങ്ങളുടെ പരിധിയിലുള്ള 273 പഞ്ചായത്തുകളിലാണ് വന്യജീവി ആക്രമണങ്ങൾ നടക്കുന്നത്. ഇതിൽ 30 പഞ്ചായത്തുകൾ ഹോട്ട് സ്പോട്ടുകളാണ്. ഹോട്ട് സ്പോട്ട് പഞ്ചായത്തുകളെത്തന്നെ തീവ്രസംഘർഷ ബാധിത പ്രദേശമെന്നും സംഘർഷബാധിത പ്രദേശമെന്നും രണ്ടായി തിരിച്ചിട്ടുണ്ട്. ഈ മേഖലകളിൽ വന്യമൃഗങ്ങളുടെ ആക്രമണം ഒഴിവാക്കാൻ സോളാർ വേലിക്കു പുറമേ, വന്യമൃഗങ്ങൾ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് അലഞ്ഞുതിരിയുന്നത് തടയാൻ റെയിൽ വേലി, ആനക്കിടങ്ങ്, ആനമതിലുകൾ എന്നിവയും നിർമിക്കുമെന്ന് പറഞ്ഞിരുന്നു.
ചിലയിടങ്ങളിൽ നിർമാണം പാതിവഴിയിലാണ്. ചിലയിടത്ത് പദ്ധതി പ്രഖ്യാപിച്ചതല്ലാതെ അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല. വേനൽ കടുക്കുന്പോൾ കാടിനുള്ളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതോടെ ആനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ നാട്ടിലേക്ക് വരുന്നതിന്റെ എണ്ണം വർധിക്കാനാണു സാധ്യത. അതിനാൽ, വന്യജീവികളുടെ കടന്നുവരവ് തടയാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് കിഫ ഉൾപ്പെടെയുള്ള കർഷക സംഘടനകളുടെ ആവശ്യം.