കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കീവ് മേഖലയിൽ നാല് പേർ കൊല്ലപ്പെട്ടു. 15 പേർക്കു പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. ഒട്ടേറെ കെട്ടിടങ്ങൾ തകർന്നു.
വെള്ളിയാഴ്ച രാത്രിയിൽ റഷ്യ 430 ഡ്രോണുകളും 68 മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി പറഞ്ഞു. പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് ഈയാഴ്ച ആരംഭിക്കേണ്ടിയിരുന്ന സമാധാന ചർച്ച മാറ്റിവച്ചിരുന്നു.
ഇതേസമയം, റഷ്യയുടെ ദക്ഷിണ ക്രസ്നദോർ മേഖലയിലെ അഫിപ്സ്കി എണ്ണ ശുദ്ധീകരണശാലയും കവ്കാസ് തുറമുഖവും ആക്രമിച്ചതായി യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എണ്ണശാലയ്ക്ക് തീപിടിച്ച് മൂന്നു പേർക്കു പരുക്കേറ്റതായി റഷ്യൻ അധികൃതർ പറഞ്ഞു.