International
മോസ്കോ: റഷ്യയും യുക്രെയ്നും പരസ്പരം ഡ്രോൺ ആക്രമണം നടത്തി. റഷ്യയിൽ ടാട്ടാർസ്ഥാനിലെ എണ്ണശുദ്ധീകരണശാല, സമാറയിൽ മിസൈൽ ഇന്ധനത്തിനാവശ്യമായ സിന്തറ്റിക് റബർ ഉത്പാദിപ്പിക്കുന്ന പ്ലാന്റ് എന്നിവയാണ് ആക്രമിച്ചതെന്ന് യുക്രെയ്ൻ അറിയിച്ചു.
ടാട്ടാർസ്ഥാനിലെ പാർപ്പിടത്തിലുണ്ടായ ആക്രമണത്തിൽ മൂന്നു പേർക്കു പരിക്കേറ്റതായി റഷ്യൻ വൃത്തങ്ങൾ പറഞ്ഞു.
യുക്രെയ്നിലെ റെയിൽവേ സ്റ്റേഷനുകൾ, വൈദ്യുതി സബ്സ്റ്റേഷനുകൾ മുതലായവ ലക്ഷ്യമിട്ടായിരുന്നു റഷ്യൻ ആക്രമണം. സുമി മേഖലയിൽ ഒരു റെയിൽവേ ജീവനക്കാരനു പരിക്കേറ്റു.
International
സെന്റ് പീറ്റേഴ്സ്ബർഗ്: നേരിട്ടു കൂടിക്കാഴ്ച നടത്താമെന്ന യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുടെ നിർദേശം തള്ളി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ.
സെന്റ് പീറ്റേഴ്സ്ബർഗിൽ ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു പുടിൻ.
കഴിഞ്ഞ ദിവസമാണ് നേരിട്ട് സമാധാന ചർച്ച നടത്താമെന്ന നിർദേശം യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി മുന്നോട്ടുവച്ചത്.
International
കീവ്: റഷ്യൻ അധിനിവേശ യുക്രെയ്നിൽ ഡ്രോൺ ആക്രമണത്തിൽ ബസിനു തീപിടിച്ച് എട്ടു പേർ കൊല്ലപ്പെട്ടു. 10 പേർക്കു പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ റഷ്യൻ അധിനിവേശ ക്രിമിയയിൽ മോസ്കോയ്ക്കും സിംഫെറോപോളിനും ഇടയിൽ സഞ്ചരിക്കുകയായിരുന്ന ബസിലാണു ഡ്രോൺ പതിച്ചത്.
സെന്റ് പീറ്റേഴ്സ്ബർഗിലെ ഇന്ധന ടെർമിനലിൽ ഡ്രോൺ ആക്രമണം നടത്തിയതായി യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി പറഞ്ഞു. സെന്റ് പീറ്റേഴ്സ്ബർഗിൽ രാജ്യാന്തര സാമ്പത്തിക ഫോറം നടക്കാനിരിക്കെയാണു യുക്രെയ്ൻ ആക്രമണം.
ആക്രമണത്തെത്തുടർന്ന് സെന്റ് പീറ്റേഴ്സ്ബർഗ് വിമാനത്താവളം അടച്ചു. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളും അധികൃതർ വിച്ഛേദിച്ചു. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ഉൾപ്പെടെ റഷ്യ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ 22 പേരാണു കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെയാണു യുക്രെയ്ൻ ആക്രമണം.
ഖോൺസ്റ്റാറ്റ് നാവികതാവളത്തിലും ടാംബോവ് മേഖലയിലെ ആയുധനിർമാണ പ്ലാന്റിലും ആക്രമണം നടന്നതായി സെലെൻസ്കി പറഞ്ഞു. യുക്രെയ്ന്റെ 354 ഡ്രോണുകൾ വീഴ്ത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സ്മോലെൻസ്ക് മേഖലയിൽ, യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ രണ്ട് അഗ്നിശമന സേനാംഗങ്ങൾ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
International
കീവ്: യുക്രെയ്നിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം തുടരുന്നു. ഇന്നലെ പുലർച്ചവരെ യുക്രെയ്നിലുടനീളമുണ്ടായ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ 18 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. യുക്രെയ്ൻ തലസ്ഥാനമായ കീവിനെയാണു പ്രധാനമായും ലക്ഷ്യമിട്ടത്.
കഴിഞ്ഞ മാസം യുക്രെയ്ൻ സേന ലുഹാൻസ്കിലെ കോളജ് ഡോർമിറ്ററിയിൽ ഡ്രോൺ ആക്രമണം നടത്തി 21 പേരെ വധിച്ചതിനു പ്രതികാരം ചെയ്യുമെന്നു റഷ്യ പ്രഖ്യാപിച്ചിരുന്നു. കീവിലെ വിദേശികൾ സ്ഥലംവിടണമെന്നും റഷ്യ നിർദേശിച്ചിരുന്നു.
73 മിസൈലുകളും 656 ഡ്രോണുകളാണു റഷ്യ പ്രയോഗിച്ചതെന്നു യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പറഞ്ഞു. അമേരിക്കയും പാശ്ചാത്യശക്തികളും യുക്രെയ്നു കൂടുതൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ നല്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
കീവിൽ ഒന്പത് ബഹുനിലക്കെട്ടിടങ്ങൾ, നഴ്സറി, ക്ലിനിക്ക്, സർക്കാർ ഓഫീസ് കെട്ടിടങ്ങൾ എന്നിവ തകർന്നു. നഗരത്തിൽ ആറു പേർ കൊല്ലപ്പെടുകയും 60 പേർക്കു പരിക്കേൽക്കുകയും ചെയ്തു. നിപ്രോ നഗരത്തിൽ 12 പേരാണു മരിച്ചത്. യുക്രെയ്നിലാകെ 1.4 ലക്ഷം വീടുകളിൽ വൈദ്യുതി ഇല്ലാതായി.
റഷ്യൻ ഡ്രോണുകളും മിസൈലുകളും വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നില്ല എന്നുറപ്പാക്കാൻ പോളണ്ട് യുദ്ധ വിമാനങ്ങളെ വിന്യസിച്ചു.
ഇതിനിടെ, റഷ്യക്കു നേർക്ക് യുക്രെയ്നും ഡ്രോൺ ആക്രമണം തുടർന്നു. തെക്കൻ റഷ്യയിലെ ക്രാസ്നോദാറിൽ സ്ഥിതി ചെയ്യുന്ന ഇൽസ്കി എണ്ണശുദ്ധീകരണ ശാലയിൽ തീപിടിത്തമുണ്ടായി. യുക്രെയ്ൻ അതിർത്തിയോട് ചേർന്ന ബെൽഗരോദിലുണ്ടായ ആക്രമണത്തിൽ ഒരു ബാലനു പരിക്കേറ്റു.
International
മോസ്കോ: റഷ്യയുടെ എണ്ണയുത്പാദന കേന്ദ്രങ്ങളിലിൽ ശക്തമായ ഡ്രോൺ ആക്രമണം നടത്തി യുക്രെയ്ൻ.
സറാട്ടോവിലുള്ള എണ്ണശുദ്ധീകരണശാല, സെർബിയയ്ക്കും ബെലാറൂസിനും എണ്ണവിതരണം ചെയ്യുന്ന പൈപ്പിൽ പന്പിംഗ് നടത്തുന്ന ലാസെറോവിലെ സ്റ്റേഷൻ എന്നിവടങ്ങളിലാണ് ആക്രമണമുണ്ടായത്.
യുക്രെയ്നിൽനിന്ന് 1300 കിലോമീറ്റർ അകലെയാണ് ലാസെറോവ് പന്പിംഗ് സ്റ്റേഷൻ.
National
മോസ്കോ: ലുഗാൻസ് പ്രദേശത്തെ ഡോർമിറ്ററിയിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാലു കുട്ടികൾ കൊല്ലപ്പെട്ടതായും 35 പേർക്കു പരിക്കേറ്റതായും റഷ്യൻ വൃത്തങ്ങൾ അറിയിച്ചു.
വ്യാഴാഴ്ച രാത്രി ആക്രമണം നടക്കുന്ന സമയത്ത് കോളജ് ഡോർമിറ്ററിയിൽ 14നും 18നും ഇടയിൽ പ്രായമുള്ള 86 പേരുണ്ടായിരുന്നു. കിഴക്കൻ യുക്രെയ്ന്റെ ഭാഗമായ ലുഗാൻസ് പ്രദേശം റഷ്യയുടെ നിയന്ത്രണത്തിലാണ്.
International
മോസ്കോ: റഷ്യയിലെ മോസ്കോയിൽ ഞായറാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റഷ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
എംബസി ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിക്കുകയും ആശുപത്രിയിൽ കഴിയുന്ന പരിക്കേറ്റ തൊഴിലാളികളെ കാണുകയും ചെയ്തതായി എംബസി അറിയിച്ചു.
ജീവഹാനിയുണ്ടായതിൽ എംബസി അനുശോചനം രേഖപ്പെടുത്തുന്നു, തൊഴിലാളികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനായി കമ്പനി മാനേജ്മെന്റുമായും പ്രാദേശിക അധികാരികളുമായും ചേർന്ന് പ്രവർത്തിച്ചുവരികയാണെന്നും എംബസി എക്സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.
മരിച്ചയാളുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഡ്രോൺ ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല.
International
കീവ്: റഷ്യൻ ആക്രമണത്തിൽ യുക്രെയ്നിൽ എട്ടു പേർ കൊല്ലപ്പെട്ടു. കുട്ടികളടക്കം ഒട്ടേറെ പേർക്കു പരിക്കേറ്റു.
20 പ്രവിശ്യകളിലേക്ക് 800 ഡ്രോണുകളാണ് റഷ്യൻ തൊടുത്തത്.
യുക്രെയ്ന്റെ തലസ്ഥാനമായ കീവിൽ മണിക്കൂറുകളോളം ആക്രമണം നീണ്ടു. മൂന്നു പേരാണ് കീവിൽ കൊല്ലപ്പെട്ടത്.
International
കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒമ്പതു പേർ കൊല്ലപ്പെട്ടു. 28 പേർക്ക് പരിക്കേറ്റു. ഡിനിപ്രോപെട്രോവ്സ്ക് മേഖലയിൽ നടന്ന ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു.
11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കിഴക്കൻ ഡൊണെറ്റ്സ്ക് മേഖലയിൽ ഒരാൾ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ 14 മേഖലകളിലാണു ചൊവ്വാഴ്ച ആക്രമണമുണ്ടായത്.
റഷ്യയിൽ യുക്രെയ്നും ആക്രമണം നടത്തി. പ്രകൃതിവാതക സംസ്കരണ പ്ലാന്റിലും രണ്ട് വ്യവസായ കേന്ദ്രങ്ങളിലുമാണ് യുക്രെയ്ൻ ഡ്രോൺ ആക്രമണമുണ്ടായതെന്നു റഷ്യൻ ഉദ്യോഗസ്ഥർ പറഞ്ഞു.
ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. യുഎസ് മധ്യസ്ഥതയിൽ ഏർപ്പെടുത്തിയ മൂന്നു ദിവസത്തെ വെടിനിർത്തൽ അവസാനിച്ചതിനു തൊട്ടുപിന്നാലെയാണ് ആക്രമണങ്ങളുണ്ടായത്.
International
മോസ്കോ: വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തിയെന്ന് പരസ്പരം ആരോപിച്ച് റഷ്യയും യുക്രെയ്നും. ഡ്രോൺ, പീരങ്കി ആക്രമണങ്ങളിൽ നാശനഷ്ടങ്ങളുണ്ടായതായി ഇരുപക്ഷവും ആരോപിച്ചു.
റഷ്യ വെടിനിർത്തൽ കരാർ പാലിക്കുകയോ ശ്രമിക്കുക പോലും ചെയ്യുന്നില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി പറഞ്ഞു, റഷ്യയുടെ ഏതൊരു ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യൻ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തതായി സപോരിസിയ റീജൺ മേധാവി ഇവാൻ ഫെഡറോവ് പറഞ്ഞു.
മറ്റ് പ്രദേശങ്ങളിലുണ്ടായ ആക്രമണങ്ങളിൽ 16 പേർക്ക് പരിക്കേറ്റു.
നിരവധി ജനവാസമേഖലകളിലും സൈനിക കേന്ദ്രങ്ങളിലും യുക്രെയ്ൻ ആക്രമണമുണ്ടായതായി റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. യുക്രെയ്നിലെ ഖേർസൺ മേഖലയിലെ റഷ്യൻ അധിനിവേശ പ്രദേശത്ത് യുക്രെയ്ൻ ഷെല്ലാക്രമണത്തിൽ രണ്ടു പേർക്കു പരിക്കേറ്റു.
International
മോസ്കോ: യുക്രെയ്ൻ ആക്രമിക്കുമെന്ന ഭീതിയിൽ റഷ്യയിലെ വിക്ടറി ഡേ ആഘോഷം ഇക്കുറി പരിമിതമായിരുന്നു. മോസ്കോയിലെ റെഡ് സ്ക്വയറിൽ ഇന്നലെ നടന്ന സൈനിക പരേഡിൽ ബാലിസ്റ്റിക് മിസൈലുകളും ടാങ്കുകളും പോലുള്ള ആയുധങ്ങൾ പ്രദർശിപ്പിച്ചില്ല.
രണ്ടാം ലോകമഹായുദ്ധത്തിൽ റഷ്യൻ സേന നാസി ജർമനിയെ തോൽപ്പിച്ചതിന്റെ അനുസ്മരണം ഇത്രത്തോളം വെട്ടിച്ചുരുക്കുന്നതു വർഷങ്ങൾക്കു ശേഷമാണെന്നു പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, സൈനികരുടെ പരേഡ് ഉണ്ടായിരുന്നു.
ലോകനേതാക്കളുടെ സാന്നിധ്യവും പരിമിതമായിരുന്നു. ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂക്കാഷെങ്കോ, ലാവോസ്, കസാക്കിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ രാജ്യങ്ങളിലെ പ്രസിഡന്റുമാർ, മലേഷ്യൻ രാജാവ് എന്നിവരാണ് പങ്കെടുത്തത്. കഴിഞ്ഞവർഷത്തെ പരേഡിൽ ചൈനീസ് പ്രസിഡന്റ് ഷിയും ബ്രസീൽ പ്രസിഡന്റ് ലുലാ ഡാ സിൽവയും അടക്കം 27 രാഷ്ട്രനേതാക്കൾ പങ്കെടുത്തിരുന്നു.
യുക്രെയ്നെതിരായ യുദ്ധം നീതിയുക്തമാണെന്നും നാറ്റോയുടെ പൂർണ പിന്തുണയോടെയാണ് യുക്രെയ്ൻ റഷ്യയെ നേരിടുന്നതെന്നും ആഘോഷത്തിൽ പ്രസംഗിച്ച റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു.
ആഘോഷത്തിനു മുന്നോടിയായി റഷ്യയും യുക്രെയ്നും മൂന്നുദിവത്തെ വെടിനിർത്തലിനു സമ്മതിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റ് ട്രംപാണു വെടിനിർത്തൽ പ്രഖ്യാപിച്ചത്.
ദീർഘദൂര ഡ്രോണുകൾ ഉപയോഗിച്ച് യുക്രെയ്ൻ ആക്രമണം നടത്തിയേക്കാം എന്ന ഭീതിയിലാണ് റഷ്യ ഇക്കുറി ആഘോഷങ്ങൾ പരിമിതപ്പെടുത്തിയത്. സുരക്ഷയുടെ ഭാഗമായി മോസ്കോയിൽ ഇന്റർനെറ്റ് സേവനങ്ങൾ പരിമിതപ്പെടുത്തി; നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ അടച്ചിട്ടു.
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ മധ്യസ്ഥതയിൽ ശനി മുതൽ തിങ്കൾ വരെ മൂന്നു ദിവസം വെടിനിർത്തലിനു സമ്മതിച്ചതായി റഷ്യയും യുക്രെയ്നും സ്ഥിരീകരിച്ചു. അമേരിക്കൻ പ്രസിഡന്റ് ട്രംപാണു വെടിനിർത്തൽ പ്രഖ്യാപിച്ചത്. വെടിനിർത്തൽ നീളുമെന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചു.
റഷ്യയും യുക്രെയ്നും ആയിരം വീതം യുദ്ധത്തടവുകാരെ കൈമാറാനും സമ്മതിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ തുടരുന്നതായും ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപ് അധികാരമേറ്റതു മുതൽ യുദ്ധം അവസാനിപ്പിക്കാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ല.
മോസ്കോ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്ന വിഷയത്തിൽ അമേരിക്കയ്ക്കു ധൃതിയാണെന്നു റഷ്യ. വിഷയം വളരെ സങ്കീർണമാണെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ വിദൂരമാണെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
International
കീവ്: റഷ്യയും യുക്രെയ്നും വെവ്വേറെ വെടിനിർത്തലുകൾ പ്രഖ്യാപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിലെ റഷ്യൻ വിജയം അനുസ്മരിക്കുന്ന വിക്ടറി ഡേ പരേഡിനോട് അനുബന്ധിച്ച് ഈ മാസം എട്ട്, ഒന്പത് തീയതികളിൽ വെടി നിർത്തുമെന്നാണു റഷ്യ അറിയിച്ചത്.
ഇതിനു പിന്നാലെ അഞ്ചിനും ആറിനും ഇടയിലെ അർധരാത്രി വെടി നിർത്തുമെന്നു യുക്രെയ്നും പ്രഖ്യാപിച്ചു.
എന്നാൽ, റഷ്യൻ സേന യുക്രെയ്നിൽ ആക്രമണം തുടർന്നു. അഞ്ചാം തീയതി രാത്രിയിലെ ആക്രമണത്തിൽ യുക്രെയ്നിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തു. നൂറിലധികം ഡ്രോണുകളാണു റഷ്യ പ്രയോഗിച്ചത്.
ഇതിനു മുന്പായി റഷ്യ നടത്തിയ മറ്റ് ആക്രമണങ്ങളിൽ 27 പേരും യുക്രെയ്നിൽ കൊല്ലപ്പെടുകയുണ്ടായി.
International
കീവ്: റഷ്യൻ വ്യോമാക്രമണത്തിൽ യുക്രെയ്നിൽ ഏഴു പേർ കൊല്ലപ്പെട്ടു. അഞ്ചു പേർ നിപ്രോയിലും രണ്ടു പേർ ചെർണിഹീവിലുമാണ് മരിച്ചത്. റഷ്യൻ സേന വെള്ളിയാഴ്ച രാത്രി 619 ഡ്രോണുകളും 47 മിസൈലുകളും യുക്രെയ്നു നേർക്കു പ്രയോഗിച്ചുവെന്നാണു റിപ്പോർട്ട്.
നിപ്രോയിൽ ജനവാസകേന്ദ്രങ്ങളും ബിസിനസ് സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. പാർപ്പിട സമുച്ചയത്തിനു നേർക്കുണ്ടായ ആക്രമണത്തിലാണ് അഞ്ചു പേർ മരിച്ചത്. രാത്രിയിലെ ആദ്യ ആക്രമണത്തിൽ നാലു പേർ മരിച്ചു. രക്ഷാപ്രവർത്തനം നടക്കവേ പകലുണ്ടായ രണ്ടാമത്തെ ആക്രമണത്തിൽ മറ്റൊരാളും കൊല്ലപ്പെട്ടു. നിപ്രോയിൽ മാത്രം 30 പേർക്കു പരിക്കേറ്റതായി യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചു.
റുമേനിയയിൽ പോസ്റ്റും വീടും തകർന്നു
ബുക്കാറെസ്റ്റ്: യുക്രെയ്നുമായി അതിർത്തി പങ്കിടുന്ന നാറ്റോ അംഗമായ റുമേനിയയിൽ റഷ്യൻ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് ഒരു വൈദ്യുതി പോസ്റ്റും വീടിനോടു ചേർന്ന ഭാഗവും നശിച്ചു. റഷ്യൻ സേന വെള്ളിയാഴ്ച രാത്രി യുക്രെയ്നിൽ നടത്തിയ വ്യോമാക്രമണത്തിനിടെയായിരുന്നു സംഭവം.
റുമേനിയയിൽ ആർക്കും പരിക്കില്ലെന്നാണ് അറിയിപ്പ്. ഡ്രോൺ അവശിഷ്ടങ്ങളിൽ സ്ഫോടകവസ്തുക്കൾ ഉണ്ടാകാമെന്ന നിഗമനത്തിൽ പ്രദേശവാസികളെ ഒഴിപ്പിച്ചുമാറ്റി.
ആകാശപോലീസിംഗിന്റെ ഭാഗമായി റുമേനിയയിൽ വിന്യസിച്ചിരിക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനങ്ങൾ റഷ്യൻ ആക്രമണത്തിനിടെ നിരീക്ഷണപ്പറക്കൽ നടത്തി. യുദ്ധവിമാനങ്ങൾ ഡ്രോണുകളെ വെടിവച്ചിട്ടുവെന്ന വാർത്ത ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം നിഷേധിച്ചു.
റഷ്യൻ ആക്രമണത്തിനിടെ റുമേനിയയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിക്കാറുണ്ടെങ്കിലും നാശനഷ്ടം ഇതാദ്യമാണ്.
യുക്രെയ്ന്റെ മറുപടി യെക്കാത്തരീൻബെർഗിൽ
മോസ്കോ: അതിർത്തിയിൽനിന്ന് 1600 കിലോമീറ്റർ അകലെയുള്ള റഷ്യൻ നഗരമായ യെക്കാത്തരീൻബെർഗിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം.
നാലു വർഷം പിന്നിട്ട യുദ്ധത്തിൽ യെക്കാത്തെരീൻബെർഗ് ആക്രമിക്കപ്പെടുന്നത് ആദ്യമാണ്. ഇവിടത്തെ ഒരു ബഹുനില അപ്പാർട്ട്മെന്റിലാണ് ഡ്രോൺ പതിച്ചത്. ഏതാനും പേർക്ക് നിസാര പരിക്കേറ്റു. അപ്പാർട്ട്മെന്റിലുണ്ടായിരുന്ന എല്ലാവരെയും ഒഴിപ്പിച്ചു മാറ്റി.
International
കീവ്: യുക്രെയ്നിൽ അതിശക്തമായ വ്യോമാക്രമണം അഴിച്ചുവിട്ട് റഷ്യ. ബുധനാഴ്ച രാത്രിമുതൽ ഇന്നലെ രാവിലെ വരെ നീണ്ട ആക്രമണത്തിൽ 16 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഈ വർഷം റഷ്യ നടത്തുന്ന ഏറ്റവും മാരക ആക്രമണമാണിത്. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ അടക്കം ഒട്ടേറെ കെട്ടിടങ്ങൾ നശിച്ചു. തീപിടിത്തങ്ങൾ നിയന്ത്രിക്കാൻ പറ്റാതായി.
കീവിൽ നാല്, ഒഡേസയിൽ ഒന്പത്, നിപ്രോയിൽ മൂന്ന് എന്നിങ്ങനെയാണ് മരണസംഖ്യ. കീവിൽ മരിച്ചതിൽ 12 വയസുള്ള കുട്ടിയും ഉൾപ്പെടുന്നു.
650ഓളം ഡ്രോണുകളും 40നു മുകളിൽ മിസൈലുകളാണ് റഷ്യ തൊടുത്തത്. ഭൂരിഭാഗവും വെടിവച്ചിട്ടില്ലെന്നാണ് യുക്രെയ്ൻ അവകാശപ്പെട്ടത്.
അതേസമയം വൻതോതിൽ നാശനഷ്ടങ്ങളുണ്ടായി. പാർപ്പിടസമുച്ചയങ്ങളും ആക്രമിക്കപ്പെട്ടു. ഒഡേസയിലെ തുറമുഖങ്ങളിൽ കേടുപാടുണ്ടായി.
കൂടുതൽ ഉപരോധങ്ങളിലെട റഷ്യയെ സമ്മർദത്തിലാക്കണമെന്നും യുക്രെയ്നു കൂടുതൽ ആയുധങ്ങൾ നല്കണമെന്നും പ്രസിഡന്റ് സെലൻസ്കി ആവശ്യപ്പെട്ടു.
NRI
ബെർലിൻ: ആധുനിക യുദ്ധതന്ത്രങ്ങളിൽ നിർണ്ണായകമായ ഡ്രോൺ സാങ്കേതികവിദ്യയിലും വ്യോമ പ്രതിരോധത്തിലും സഹകരണം ശക്തമാക്കാൻ ജർമനിയും യുക്രെയ്നും തമ്മിൽ ചരിത്രപരമായ കരാറിൽ ഒപ്പുവച്ചു.
ബെർലിനിൽ നടന്ന ഉന്നതതല ചർച്ചകൾക്ക് ശേഷം ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയും സംയുക്തമായാണ് ഈ നയതന്ത്ര പങ്കാളിത്തം പ്രഖ്യാപിച്ചത്.
റഷ്യ - യുക്രെയ്ൻ യുദ്ധം അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ, പ്രതിരോധ രംഗത്ത് യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ശക്തികളായി മാറാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുക്രെയ്നുള്ള സൈനിക സഹായങ്ങളിൽ കുറവ് വരുത്തിയ സാഹചര്യത്തിൽ, യൂറോപ്പിൽ നിന്നുള്ള ഏറ്റവും വലിയ പിന്തുണ നൽകുന്ന രാജ്യമായി ജർമനി മാറിയിരിക്കുകയാണ്.
പ്രധാന കരാറുകൾ ഇവയാണ്
ഡ്രോൺ നിർമാണം: യുക്രെയ്നിന്റെ ഡ്രോൺ വ്യവസായത്തെ സഹായിക്കുന്നതിനൊപ്പം ഇരുരാജ്യങ്ങളും ചേർന്ന് ഡ്രോണുകൾ നിർമിക്കുന്നതിനുള്ള സംയുക്ത സംരംഭങ്ങൾ ആരംഭിക്കും. ആധുനിക സോഫ്റ്റ്വെയറുകളും മിസൈലുകളും ഇതിന്റെ ഭാഗമാകും.
വ്യോമ പ്രതിരോധ പാക്കേജ്: ഏകദേശം നാല് ബില്യൻ യൂറോയുടെ (4.7 ബില്യൻ ഡോളർ) വമ്പൻ പ്രതിരോധ പാക്കേജിനാണ് രൂപം നൽകിയിരിക്കുന്നത്. ഇതിൽ അമേരിക്കയുടെ പേട്രിയറ്റ് മിസൈലുകളും ജർമൻ നിർമിത ഐറിസ്-ടി വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉൾപ്പെടുന്നു.
യുദ്ധപരിചയം കൈമാറൽ: കഴിഞ്ഞ ദശകങ്ങളിൽ യുക്രെയ്ൻ ആർജ്ജിച്ച യുദ്ധപരിചയം ജർമൻ സൈന്യത്തിനും സുരക്ഷയ്ക്കും വലിയ ഗുണമാകുമെന്ന് ഫ്രീഡ്രിഷ് മെർസ് അഭിപ്രായപ്പെട്ടു.
ഹംഗറിയിലെ മാറ്റവും പ്രതീക്ഷയും യുക്രെയ്നിന് നൽകേണ്ട 90 ബില്യൺ യൂറോയുടെ സഹായം ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ തടഞ്ഞുവച്ചിരുന്നു.
എന്നാൽ കഴിഞ്ഞ വാരാന്ത്യത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ഓർബൻ പരാജയപ്പെട്ടതോടെ ഈ ഫണ്ട് എത്രയും വേഗം ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് യുക്രെയ്ൻ.
റഷ്യയിൽ നിന്ന് ഹംഗറിയിലേക്കും സ്ലൊവാക്യയിലേക്കും എണ്ണ എത്തിക്കുന്ന പൈപ്പ് ലൈനുകൾ ഏപ്രിൽ അവസാനത്തോടെ തുറന്ന് കൊടുക്കുമെന്ന് സെലെൻസ്കി ചർച്ചയിൽ അറിയിച്ചു.
International
മോസ്കോ: റഷ്യയിലെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഉസ്ത്-ലുഗാ തുറമുഖത്ത് യുക്രെയ്ൻ ഡ്രോൺ ആക്രമണം. തുറമുഖത്തെ ഓയിൽ ടെർമിനലിനെ ലക്ഷ്യമിട്ട ആക്രമണത്തിൽ വൻ തീപിടിത്തമുണ്ടായി. 36 ഡ്രോണുകൾ വെടിവച്ചിട്ടതായി ഉസ്ത്-ലുഗാ ഉൾപ്പെടുന്ന ലെനിൻഗ്രാഡ് പ്രവിശ്യാ സർക്കാർ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലും തുറമുഖത്ത് യുക്രെയ്ൻ ഡ്രോൺ ആക്രമണമുണ്ടായിരുന്നു. പ്രതിദിനം ഏഴു ലക്ഷം വീപ്പ എണ്ണയാണ് ഇവിടെനിന്നു കയറ്റിയിരുന്നത്. ആക്രമണത്തെത്തുടർന്ന് കയറ്റുമതി ശേഷിയിൽ 46-60 ശതമാനം കുറവുണ്ടായി എന്നാണ് റിപ്പോർട്ട്.
International
അബുദാബി: അറബ് രാജ്യങ്ങളും യുക്രെയ്നും പ്രതിരോധമേഖലയിൽ സഹകരണം ശക്തിപ്പെടുത്തുന്നു. യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ഗൾഫ് രാജ്യങ്ങളിൽ നടത്തിയ സന്ദർശനത്തിൽ ഇതു സംബന്ധിച്ച കരാറുകൾക്ക് ധാരണയായി.
ഇറാന്റെ ഡ്രോൺ ആക്രമണം നേരിടാൻ സഹായിക്കാമെന്ന് യുക്രെയ്ൻ നേരത്തേ അറിയിച്ചിരുന്നു. വർഷങ്ങളായി റഷ്യൻ ഡ്രോൺ ആക്രമണത്തെ ചെറുക്കുന്ന പരിചയം യുക്രെയ്നുണ്ട്.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യദ് അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിരോധ-സുരക്ഷാ സഹകരണം വർധിപ്പിക്കാൻ തീരുമാനമായെന്ന് സെലൻസ്കി അറിയിച്ചു. വ്യാഴാഴ്ച സൗദിയും യുക്രെയ്നും തമ്മിൽ സമാന ധാരണ ഉണ്ടായിരുന്നു. യുഎഇയിൽനിന്ന് ഖത്തറിലേക്കാണ് സെലൻസ്കി പോയത്.
International
കീവ്: യുക്രെയ്നിലെ ജനവാസ കേന്ദ്രങ്ങളിൽ റഷ്യൻ ഡ്രോൺ, മിസൈൽ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു. 46 പേർക്കു പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 400 ദീർഘദൂര ഡ്രോണുകളാണ് റഷ്യ പ്രയോഗിച്ചത്.
23 ക്രൂസ് മിസൈലുകളും ഏഴു ബാലിസ്റ്റിക് മിസൈലുകളും റഷ്യ യുക്രെയ്നു നേർക്കു തൊടുത്തു.
പത്തിടത്തായിരുന്നു ആക്രമണം. നാലു ദിവസത്തിനിടെ 619 ആക്രമണങ്ങളാണ് റഷ്യ നടത്തിയതെന്ന് യുക്രെയ്ൻ സേനാ തലവൻ അലെക്സാണ്ടർ സിർസ്കി പറഞ്ഞു.
International
കീവ്: പശ്ചിമേഷ്യൻ രാജ്യങ്ങളെ ഡ്രോൺ ആക്രമണങ്ങളിൽ നിന്ന് പ്രതിരോധിക്കാൻ സഹായിക്കാമെന്ന് അറിയിച്ചതിനെതിരെ ഉയർന്ന ഇറാന്റെ ഭീഷണി കണ്ട് പിന്മാറില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി.
ഇറാന്റെ ഷാഹെദ് ഡ്രോണുകളെ പ്രതിരോധിക്കാൻ സഹായിക്കാമെന്നായിരുന്നു സെലൻസ്കിയുടെ വാഗ്ദാനം. ഇത്തരം ഭീഷണികൾ നയതന്ത്ര രംഗത്ത് പുതിയ കാര്യമല്ലെന്നും, കഴിഞ്ഞ കുറച്ചു വർഷങ്ങളായി താൻ ഇത്തരം നിരവധി ഭീഷണികൾ കേൾക്കുന്നുണ്ടെന്നും സെലൻസ്കി വ്യക്തമാക്കി.
ഇസ്രയേലിന് ഡ്രോൺ സാങ്കേതികവിദ്യ നൽകുന്നതിലൂടെ യുക്രെയ്ൻ തങ്ങളുടെ ലക്ഷ്യമായി മാറിയെന്നും അതിനാൽ ആക്രമണമുണ്ടാകുമെന്നും ഇറാനിയൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ കമ്മീഷൻ മേധാവി ഇബ്രാഹിം അസീസി അറിയിച്ചിരുന്നു.
എന്നാൽ ആക്രമണമല്ല പകരം സംരക്ഷണമാണ് തങ്ങളുടെ ലക്ഷ്യമെന്ന് സെലെൻസ്കി പറഞ്ഞു. മിഡിൽ ഈസ്റ്റിലെ രാജ്യങ്ങൾ ഡ്രോണുകളെ തകർക്കാനുള്ള സാങ്കേതിക സഹായമാണ് തേടിയത്. ഇത് ആക്രമണത്തിനുള്ളതല്ല, മറിച്ച് പ്രതിരോധത്തിനുള്ളതാണെന്നും സെലൻസ്കി വ്യക്തമാക്കി.
International
കീവ്: പശ്ചിമേഷ്യൻ രാജ്യങ്ങളെ ഇറാൻ ആക്രമണങ്ങളിൽ നിന്ന് പ്രതിരോധിക്കാൻ സഹായിക്കാമെന്ന് അറിയിച്ച് യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി. ഇറാന്റെ ഷാഹെദ് ഡ്രോണുകളെ പ്രതിരോധിക്കാൻ സഹായിക്കാമെന്നാണ് വാഗ്ദാനം.
യുക്രെയ്ൻ നഗരങ്ങളിൽ നാശം വിതയ്ക്കുന്ന അതേ ഷാഹെദ് ഡ്രോണുകൾ തന്നെയാണ് പശ്ചിമേഷ്യൻ രാജ്യങ്ങളും നേരിടുന്ന വെല്ലുവിളിയെന്ന് സെലൻസ്കി അഭിപ്രായപ്പെട്ടു. യുക്രെയ്നെതിരെ റഷ്യ ഇത്തരത്തിലുള്ള ഡ്രോണുകളാണ് ഉപയോഗിച്ചിരുന്നത്.
എന്നാൽ യുക്രെയ്ൻ നൽകുന്ന സഹായത്തിന് പകരമായി സാങ്കേതികവിദ്യയും ധനസഹായവും നൽകണമെന്ന് സെലൻസ്കി ആവശ്യപ്പെട്ടു. ഷാഹെദ് ഡ്രോണുകളെ കുറിച്ച് പഠിക്കാനും വിലയിരുത്തുന്നതിനും നാല് രാജ്യങ്ങളിലേക്ക് വിദഗ്ധ സംഘത്തെ അയച്ചിട്ടുണ്ടെന്നും സെലൻസ്കി അറിയിച്ചു.
International
കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കീവ് മേഖലയിൽ നാല് പേർ കൊല്ലപ്പെട്ടു. 15 പേർക്കു പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. ഒട്ടേറെ കെട്ടിടങ്ങൾ തകർന്നു.
വെള്ളിയാഴ്ച രാത്രിയിൽ റഷ്യ 430 ഡ്രോണുകളും 68 മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി പറഞ്ഞു. പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് ഈയാഴ്ച ആരംഭിക്കേണ്ടിയിരുന്ന സമാധാന ചർച്ച മാറ്റിവച്ചിരുന്നു.
ഇതേസമയം, റഷ്യയുടെ ദക്ഷിണ ക്രസ്നദോർ മേഖലയിലെ അഫിപ്സ്കി എണ്ണ ശുദ്ധീകരണശാലയും കവ്കാസ് തുറമുഖവും ആക്രമിച്ചതായി യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എണ്ണശാലയ്ക്ക് തീപിടിച്ച് മൂന്നു പേർക്കു പരുക്കേറ്റതായി റഷ്യൻ അധികൃതർ പറഞ്ഞു.
International
കീവ്: കിഴക്കൻ യുക്രെയ്ൻ നഗരമായ സ്ലോവിയാൻസ്കിൽ കഴിഞ്ഞ ദിവസം റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു. 14 വയസ്സുള്ള കുട്ടി ഉൾപ്പെടെ 16 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു.
യുക്രെയ്നിലെ മറ്റ് മൂന്നു നഗരങ്ങളിൽ കഴിഞ്ഞ ദിവസം റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ 17 പേർക്ക് പരിക്കേറ്റു.
റഷ്യ വിക്ഷേപിച്ച 137 ഡ്രോണുകളിൽ 122 എണ്ണം വെടിവച്ചിട്ടതായും സൈന്യം അറിയിച്ചു.
International
അമ്മാൻ: ഇറേനിയൻ ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ അമേരിക്കയ്ക്കു സഹായവുമായി യുക്രെയ്ൻ രംഗത്തെത്തി.
പ്രാരംഭമായി ജോർദാനിലെ യുഎസ് സൈനിക താവളത്തിലേക്കാണ് യുക്രെയ്ൻ ഡ്രോൺ നിരീക്ഷണ സംവിധാനങ്ങളും ഡ്രോൺ വിദഗ്ധരെയും എത്തിച്ചിട്ടുള്ളത്.
ഗൾഫ് രാജ്യങ്ങളിലും ഇവ സജ്ജമാക്കും. ഡ്രോണുകളെ പ്രതിരോധിക്കാൻ യുക്രെയ്ന്റെ സഹായം അമേരിക്ക തേടിയിരുന്നു.
ഡ്രോണുകളുടെ നിർമാണത്തിലും അവയെ പ്രതിരോധിക്കുന്നതിലും യുക്രെയ്ൻ ഏറെ മുന്നിലാണ്. നാലുവർഷമായി തുടരുന്ന റഷ്യൻ ആക്രമണമാണ് യുക്രെയ്നെ ഡ്രോൺ സാങ്കേതികവിദ്യ വികസിപ്പിക്കാൻ പ്രേരിപ്പിച്ചത്.
International
കീവ്: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഇറാന്റെ ഡ്രോൺ ആക്രമണങ്ങളെ നേരിടാൻ സഹായവുമായി യുക്രെയ്ൻ രംഗത്ത്.
അമേരിക്കയുടെ അഭ്യർഥനപ്രകാരമാണു ഡ്രോൺ പ്രതിരോധത്തിലെ തങ്ങളുടെ വൈദഗ്ധ്യം ലഭ്യമാക്കുന്നതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അറിയിച്ചു.
കഴിഞ്ഞ നാലു വർഷമായി ഇറാൻ നിർമിത സാഹെദ് ഡ്രോണുകളാണ് യുക്രെയ്നെതിരേ റഷ്യ ഉപയോഗിക്കുന്നത്. ആയിരത്തിലേറെ ഡ്രോണുകൾ വരെ എത്തിയ ദിവസമുണ്ട്. ഇതിൽ ബഹുഭൂരിപക്ഷവും യുക്രെയ്ൻ ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ട്.
ഈ ഡ്രോണുകൾതന്നെയാണ് അമേരിക്കയുടെയും ഇസ്രയേലിന്റെയും ലക്ഷ്യകേന്ദ്രങ്ങൾക്കുനേരേയും ഗൾഫ് രാജ്യങ്ങൾക്കുനേരേയും ഇറാൻ പ്രയോഗിക്കുന്നത്.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെയും യുക്രെയ്നിലെയും യുദ്ധസാഹചര്യങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമങ്ങൾ പാലിക്കുന്ന ഒരു ലോകക്രമം അത്യാവശ്യമാണെന്നും സംഘർഷങ്ങൾ ഒന്നിനും പരിഹാരമല്ലെന്നും മോദി പറഞ്ഞു.
ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ. ആഗോള പ്രതിസന്ധികൾ വർധിക്കുന്ന പശ്ചാത്തലത്തിൽ അന്താരാഷ്ട്ര സംഘടനകളുടെ നവീകരണം ഉടൻ നടപ്പാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
സമാധാനം പുനഃസ്ഥാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ തുടരുമെന്നും മോദി കൂട്ടിച്ചേർത്തു.
International
ന്യൂയോർക്ക്: റഷ്യ-യുക്രെയ്ൻ യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്നും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര പൊതുസഭയിൽ അവതരിപ്പിച്ച നിർണ്ണായക പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. റഷ്യൻ അധിനിവേശത്തിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് യുക്രെയ്ൻ ആണ് പ്രമേയം കൊണ്ടുവന്നത്.
193 അംഗങ്ങളുള്ള പൊതുസഭയിൽ നടന്ന വോട്ടെടുപ്പിൽ ഇന്ത്യയുടെ നിലപാട് ലോകരാജ്യങ്ങൾ ഉറ്റുനോക്കിയിരുന്നു. 107 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചപ്പോൾ റഷ്യ ഉൾപ്പെടെ 12 രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. ഇന്ത്യ, ചൈന, ബ്രസീൽ, ദക്ഷിണാഫ്രിക്ക, യുഎഇ തുടങ്ങി 51 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
യുക്രെയ്നിന്റെ പ്രാദേശിക അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കപ്പെടണമെന്ന ആവശ്യമാണ് പ്രമേയം മുന്നോട്ടുവെച്ചത്. റഷ്യൻ സേന യുക്രെയ്നിൽ നിന്ന് പൂർണമായും ഉപാധികളില്ലാതെയും പിന്മാറണം. പിടിച്ചെടുത്ത പ്രദേശങ്ങൾ യുക്രെയ്നിന് തിരികെ നൽകണം. യുദ്ധത്തടവുകാരെയും നാടുകടത്തപ്പെട്ട കുട്ടികളെയും ഉടൻ കൈമാറണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രമേയം.
എന്നാൽ ഈ യുദ്ധത്തിൽ ഇന്ത്യ നിഷ്പക്ഷമല്ലെന്നും മറിച്ച് സമാധാനത്തിന്റെ പക്ഷത്താണെന്നുമാണ് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം.തോക്കിൻമുനയിലൂടെയല്ല, മറിച്ച് നയതന്ത്ര ചർച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയൂ എന്ന് ഇന്ത്യ ആവർത്തിച്ചു.
അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടിയെങ്കിലും, റഷ്യയുമായുള്ള തന്ത്രപരമായ ബന്ധവും സ്വതന്ത്ര വിദേശനയവും കണക്കിലെടുത്താണ് ഇന്ത്യ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
International
കീവ്: യുക്രെയ്നിലെ റഷ്യൻ അധിനിവേശം നാലാണ്ട് പിന്നിട്ടു. 2022 ഫെബ്രുവരി 24നാണ് യുക്രെയ്നെതിരേ റഷ്യ ആക്രമണം ആരംഭിച്ചത്. ഇരുഭാഗത്തുമായി സിവിലിയന്മാരടക്കം ലക്ഷക്കണക്കിനു പേർ കൊല്ലപ്പെട്ടു.
രണ്ടു ലക്ഷം റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്നാണ് റഷ്യൻ മാധ്യമസ്ഥാപനമായ മീഡിയസോണ അറിയിച്ചത്. ബിബിസിക്കൊപ്പമാണ് മീഡിയസോണ വിവരശേഖരണം നടത്തിയത്. ആറായിരം സൈനികർ കൊല്ലപ്പെട്ടെന്നാണ് റഷ്യ പറയുന്നത്.
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആദ്യമായാണ് ഇത്രയധികം റഷ്യൻ സൈനികർ കൊല്ലപ്പെട്ടത്. ഇരുഭാഗത്തുമായി കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്ത സൈനികരുടെ എണ്ണം 20 ലക്ഷം ആയെന്നാണു റിപ്പോർട്ട്. യുക്രെയ്നെതിരേ പോരാടാൻ വിസമ്മതിച്ച ഒട്ടേറെ സൈനികരെ അധികൃതർ കൊലപ്പെടുത്തിയായി റഷ്യൻ സൈനികൻ വെളിപ്പെടുത്തി.
യുക്രെയ്നിലെ ജനവാസ കേന്ദ്രങ്ങളിൽ റഷ്യൻ ഡ്രോൺ ആക്രമണങ്ങളിൽ ഒട്ടേറെ സാധാരണക്കാർ കൊല്ലപ്പെട്ടു. യുക്രെയ്ന്റെ 20 ശതമാനം ഭൂമി റഷ്യ കൈവശപ്പെടുത്തിയിരിക്കുകയാണ്. യുക്രെയ്നിലെ വൈദ്യുതിവിതരണ ശൃംഖല റഷ്യൻ ആക്രമണത്തിൽ താറുമാറായി.
റഷ്യയുടെ ആക്രമണത്തിൽ തകർന്നടിഞ്ഞ യുക്രെയ്ന്റെ പുനരുദ്ധാരണത്തിന് അടുത്ത ഒരു ദശകത്തിൽ 58,800 കോടി ഡോളർ വേണ്ടിവരുമെന്നാണ് ലോകബാങ്ക് യൂറോപ്യൻ കമ്മീഷൻ, യുഎൻ എന്നിവർ കണക്കാക്കുന്നത്.
യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയിലെ ട്രംപ് ഭരണകൂടം ദീർഘകാലമായി നടത്തുന്ന ശ്രമങ്ങൾക്കു കാര്യമായ ഫലമുണ്ടായിട്ടില്ല. യുക്രെയ്ന്റെ ഭൂമി റഷ്യക്കു വിട്ടുകൊടുക്കണം എന്ന നിർദേശത്തിലാണ് അഭിപ്രായവ്യത്യാസം തുടരുന്നത്. യൂറോപ്യൻ യൂണിയൻ യുക്രെയ്ന് പൂർണ പിന്തുണ നല്കുന്നു.
യുക്രെയ്ൻ ജനതയുടെ നാലു വർഷത്തെ ത്യാഗം വിസ്മരിച്ച് റഷ്യയുമായി സമാധാനക്കരാർ ഉണ്ടാക്കില്ലെന്ന് പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പറഞ്ഞു. അധിനിവേശത്തിന്റെ നാലാം വാർഷികദിനമായ ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ദീർഘകാല സമാധാനമാണു യുക്രെയ്ൻ ആഗ്രഹിക്കുന്നതെങ്കിലും നാലു വർഷത്തെ യുക്രെയ്ൻ ജനതയുടെ പോരാട്ടം, ധൈര്യം എന്നിവയെ നിരാകരിക്കുന്നതു വഞ്ചനയ്ക്കു തുല്യമാണെന്ന് സമാധാനചർച്ചകളിൽ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ട്രംപ് യുക്രെയ്ൻ സന്ദർശിച്ച് യുക്രെയ്ൻ ജനതയുടെ ജീവിതവും ദുരിതവും നേരിട്ടു കാണണം. യുക്രെയ്ൻ ജനതയെ തകർക്കുക എന്നതടക്കം ഒരു ലക്ഷ്യവും പുടിനു നേടാൻ കഴിഞ്ഞിട്ടില്ലെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.
വാർഷികത്തിന്റെ ഭാഗമായി യുക്രെയ്നിലെത്തിയ ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്, ലാത്വിയ പ്രധാനമന്ത്രി എവിക സിലിന, ഐസ്ലൻഡ് പ്രധാനമന്ത്രി ക്രിസ്ട്രം, നോർവേ പ്രധാനമന്ത്രി യോനസ് ഗാർ സ്റ്റോറ, ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയ്ൻ തുടങ്ങിയവർ കീവിലെ സെന്റ് സോഫിയ കത്തീഡ്രലിലെ അനുസ്മരണചടങ്ങിൽ പങ്കെടുത്തു.
International
ജനീവ: റഷ്യയും യുക്രെയ്നും അമേരിക്കയുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ച പ്രതീക്ഷിച്ചതിലും മുന്പേ അവസാനിച്ചു.
ചൊവ്വാഴ്ച ചർച്ച ആറു മണിക്കൂർ നീണ്ടെങ്കിലും ഇന്നലെ രണ്ടു മണിക്കൂറിനുള്ളിൽ പിരിയുകയായിരുന്നു. ചർച്ചയിൽ കാര്യമായ പുരോഗതിയുണ്ടായില്ല. ഇരുവിഭാഗവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ തുടരുന്നുവെന്നാണു പുറത്തുവരുന്ന സൂചന.
തുടർചർച്ചകൾ ഉടൻതന്നെ ഉണ്ടാകുമെന്ന് റഷ്യൻ സംഘത്തെ നയിക്കുന്ന വ്ലാദിമിർ മെഡിൻസ്കി മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ, ഇതിന്റെ തീയതിയും വേദിയും അദ്ദേഹം വ്യക്തമാക്കിയില്ല. വെടിനിർത്തൽ കരാറിന്റെ പ്രായോഗിക വശങ്ങളാണു ചർച്ച ചെയ്തതെന്ന് യുക്രെയ്ൻ സംഘത്തിന്റെ നേതാവ് റസ്കം ഉമാറോവും അറിയിച്ചു.
ഇതിനിടെ, യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ അട്ടിമറിക്കാൻ റഷ്യ ശ്രമിക്കുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ആരോപിച്ചു. റഷ്യ ചർച്ചകൾ വലിച്ചുനീട്ടുകയാണ്. യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ വിട്ടുവീഴ്ച ചെയ്യണമെന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നിലപാട് നീതിയുക്തമല്ലെന്നും സെലൻസ്കി പറഞ്ഞു.
International
വത്തിക്കാൻ സിറ്റി: യുദ്ധക്കെടുതിയും ശീതകാലദുരിതവും പേറുന്ന യുക്രെയ്ൻ ജനതയ്ക്ക് സഹായമെത്തിച്ചു ലെയോ പതിനാലാമൻ മാർപാപ്പ. മാർപാപ്പയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള കാര്യാലയം മുഖേന 80 വൈദ്യുതി ജനറേറ്ററുകൾ, മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ രാജ്യത്തേക്ക് എത്തിച്ചു.
റോമിലെ യുക്രേനിയൻ പള്ളിയായ ഹാഗിയ സോഫിയ ബസിലിക്കയിൽനിന്ന് മൂന്നു കൂറ്റൻ ട്രക്കുകളിലാണ് സാധനങ്ങൾ അയച്ചത്. ഇവ തലസ്ഥാനമായ കീവ്, ഫാസ്റ്റിവ് നഗരങ്ങളിൽ എത്തിച്ചു. ഇവിടെനിന്നു ഇടവകകൾ മുഖേനയാണ് ദുരിതബാധിതർക്കു വിതരണം ചെയ്യുക.
ആന്റിബയോട്ടിക്കുകൾ, ആന്റി-ഇൻഫ്ലമേറ്ററികൾ, ആന്റിഹൈപ്പർടെൻസീവ് മരുന്നുകൾ, വിവിധ സാധനങ്ങൾ എന്നിവ നിറച്ച മറ്റൊരു ട്രക്കും ഏതാനും ദിവസങ്ങൾക്കുള്ളിൽ യുക്രെയ്നിലേക്ക് അയയ്ക്കുമെന്ന് മാർപാപ്പയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കർദിനാൾ കോൺറാഡ് ക്രാജേവ്സ്കി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ റഷ്യയുടെ ബോംബാക്രമണത്തിൽ യുക്രെയ്നിലെ വിവിധ നഗരങ്ങളിൽ വൈദ്യുതിബന്ധം പാടെ നിലച്ചിരുന്നു. ഇതേത്തുടർന്ന് രാജ്യത്തെ ജനങ്ങള് കടുത്ത ശൈത്യത്തില് വലിയ ദുരിതമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് വത്തിക്കാന്റെ ഇടപെടൽ.
തലസ്ഥാനമായ കീവിലും മറ്റ് യുക്രേനിയൻ നഗരങ്ങളിലും തുടരുന്ന റഷ്യൻ ബോംബാക്രമണങ്ങൾ അവിടുത്തെ ഊർജ അടിസ്ഥാനസൗകര്യങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. വൈദ്യുതി തടസപ്പെട്ടതോടെ അതിശൈത്യം ജനജീവിതത്തെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കുട്ടികളും വൃദ്ധരുമാണ് ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത്.
റഷ്യൻ അധിനിവേശം ആരംഭിച്ചതിനുശേഷം പലതവണ വത്തിക്കാനിൽനിന്ന് യുക്രെയ്നിലേക്ക് ദുരിതാശ്വാസസഹായം എത്തിച്ചിരുന്നു. ഏറ്റവുമൊടുവിൽ കഴിഞ്ഞ ഡിസംബർ 28നും മൂന്നു ട്രക്കുകളിലായി ഭക്ഷ്യവസ്തുക്കളും മരുന്നുകളും മാർപാപ്പ യുക്രെയ്നിലേക്ക് അയച്ചിരുന്നു.
International
കീവ്: വടക്കുകിഴക്കൻ യുക്രെയ്നിലെ ഖാർകീവ് പ്രവിശ്യയിൽ റഷ്യയുടെ ഡ്രോൺ ആക്രമണത്തിൽ യുവാവും മൂന്നു പിഞ്ചുകുട്ടികളും കൊല്ലപ്പെട്ടു. ഗർഭിണിയായ ഭാര്യക്കു ഗുരുതരമായി പരിക്കേറ്റു. ഇവരുടെ വീടിനു നേർക്കായിരുന്നു ആക്രമണം. പൂർണമായി തകർന്ന വീട് കത്തിനശിച്ചു.
34 വയസുള്ള പിതാവും രണ്ട് വയസുള്ള ഇരട്ട ആൺകുട്ടികളും ഒരു വയസുള്ള പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. കുട്ടികളുടെ അമ്മയെ അവശിഷ്ടങ്ങൾക്കടിയിൽനിന്ന് രക്ഷാപ്രവർത്തകർ പുറത്തെടുക്കുകയായിരുന്നു. 35 ആഴ്ച ഗർഭിണിയായ യുവതി ഗുരുതരാവസ്ഥയിലാണ്. സ്ഫോടനത്തിൽ തലയ്ക്കു പരിക്കേറ്റ യുവതിക്കു പൊള്ളലേറ്റു. കേൾവിശക്തി നഷ്ടമായി.
ബോഹോദുഖീവ് പട്ടണത്തിലാണ് റഷ്യയുടെ ഡ്രോൺ ആക്രമണമുണ്ടായത്. ഇറേനിയൻ നിർമിത ഷാഹേദ് ഡ്രോണിന്റെ റഷ്യൻ പതിപ്പായ ഗെരാൻ-2 ആണ് ആക്രമണത്തിന് ഉപയോഗിച്ചത്. ബുധനാഴ്ച രാത്രി റഷ്യ 129 ലോംഗ് റേഞ്ച് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയെന്നു യുക്രെയ്ൻ വ്യോമസേന അറിയിച്ചു.
International
കീവ്: റഷ്യയുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ യുക്രെയ്നിൽ നാലു പേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു പരിക്കേറ്റു. അമ്മയും പത്തു വയസുള്ള മകനും മരിച്ചവരിൽ ഉൾപ്പെടുന്നു.
ഞായറാഴ്ച രാത്രിയുണ്ടായ ആക്രമണങ്ങളിൽ ഖാർകീവ്, ഒഡേസ, ചെർണിഹീവ് പ്രദേശങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. പടിഞ്ഞാറൻ യുക്രെയ്നിലെ വോളിൻ പ്രദേശത്ത് സബ്സ്റ്റേഷൻ തകർന്നതു മൂലം 80,000 പേർക്കു വൈദ്യുതി ഇല്ലാതായി.
International
കീവ്: യുക്രെയ്നിലെ നിപ്രോ നഗരത്തിൽ ഖനിത്തൊഴിലാളികളുമായ പോയ ബസിനു നേർക്ക് റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ചയാണു സംഭവം.
ഒട്ടേറെ പേർക്കു പരിക്കേറ്റു. യുക്രെയ്നിലെ ഏറ്റവും വലിയ സ്വകാര്യ ഊർജ കന്പനിയായ ഡിടിഇകെയുടെ ബസിനു നേർക്കാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച 90 ഡ്രോൺ ആക്രമണങ്ങളാണ് യുക്രെയ്നിലുടനീളം റഷ്യ നടത്തിയത്.
International
കീവ്: അബുദാബിയിൽ ത്രികക്ഷി സമാധാനചർച്ച ആരംഭിച്ച് മണിക്കൂറുകൾക്കകം റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ യുക്രെയ്നിലെ 12 ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി. വൈദ്യുതി ശൃംഖലയ്ക്കു പുറമേ താപവിതരണ സംവിധാനങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഒരാൾ കൊല്ലപ്പെടുകയും 23 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
21 മിസൈലുകളും 375 ഡ്രോണുകളുമാണു റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ൻ വ്യോമസേന അറിയിച്ചു. തലസ്ഥാനമായ കീവിൽ എട്ടും ചെർണിഹീവ് പ്രദേശത്ത് നാലും ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി.
കീവിലെ കേന്ദ്രീകൃത താപവിതരണ സംവിധാനത്തിൽ വലിയ കേടുപാടുണ്ടായി. മൈനസ് പത്ത് ഡിഗ്രി സെൽഷസ് തണുപ്പ് നേരിടുന്ന കീവ് നിവാസികൾ പ്രതിസന്ധി നേരിടുന്നതായി നഗരസഭാ വൃത്തങ്ങൾ പറഞ്ഞു.
ഇതിനിടെ, യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് റഷ്യ-അമേരിക്ക-യുക്രെയ്ൻ ആദ്യ ത്രികക്ഷി ചർച്ച അബുദാബിയിൽ ഇന്നലെയും തുടർന്നു. വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച ചർച്ചയിൽ ചെറിയ പുരോഗതി ഉണ്ടെങ്കിലും ഭൂമിതർക്കം അടക്കമുള്ള സുപ്രധാന വിഷയങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ റഷ്യയും യുക്രെയ്നും തയാറല്ല.
റഷ്യൻ സേന പിടിച്ചെടുത്ത ഇരുപതു ശതമാനത്തോളം ഭൂമിയിലുള്ള അവകാശം ഉപേക്ഷിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ യുക്രെയ്ൻ തയാറല്ല. ഭൂമിതർക്കം പരിഹരിക്കാതെ ശാശ്വത സമാധാനം ഉണ്ടാകില്ലെന്നു റഷ്യ ചർച്ചയ്ക്കു മുന്പേ വ്യക്തമാക്കിയിരുന്നു.
റഷ്യൻ മിലിട്ടറി ഇന്റലിജൻസ് സംഘടനയായ ജിആർയുവിന്റെ ഡയറക്ടർ അഡ്മിറൽ ഇഗോർ കോസ്റ്റ്യൂക്കോവ് അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, യുക്രെയ്നിലെ ഇന്റലിജൻസ് മേധാവി കിറിലോ ബുഡാനോവ്, ദേശീയ സുരക്ഷാ സമിതി മേധാവി റസ്തം ഉമറോവ് എന്നിവരാണു ത്രികക്ഷി ചർച്ചയ്ക്കു നേതൃത്വം നല്കുന്നത്.
International
ദാവോസ്: യുക്രെയ്ൻ - റഷ്യ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് മുന്നോട്ടുവച്ച പദ്ധതിയിൽ അഭിപ്രായ ഐക്യമുണ്ടാക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ ഇന്ന് വീണ്ടും ചർച്ച ആരംഭിക്കും. രണ്ടു ദിവസങ്ങളിലായി യുഎഇയിൽ നടക്കുന്ന ചർച്ചയിൽ യുക്രെയ്ൻ, യുഎസ്, റഷ്യ
രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.
ദാവോസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും സെലെൻസ്കി കൂടിക്കാഴ്ച നടത്തി. സമാധാനം പുനസ്ഥാപിക്കുന്നതിന് റഷ്യ വിട്ടുവീഴ്ച ചെയ്യണമെന്നും സെലെൻസ്കി ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള രേഖകൾ ഏകദേശം തയാറാണ്.
യുഎസ് - യുക്രെയ്ൻ പ്രതിനിധികൾ നിരന്തരം ചർച്ച നടത്തുന്നുണ്ടെന്നും സെലെൻസ്കി പറഞ്ഞു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തെ അഭിസംബോധന ചെയ്തതിനു പിന്നാലെയാണ് സെലെൻസ്കിയുടെ പ്രഖ്യാപനം.
International
ബ്രസൽസ്: യുക്രെയ്ന് യൂറോപ്യൻ യൂണിയനിൽ (ഇയു) അതിവേഗ അംഗത്വം നൽകുന്നതിൽ ആലോചന. പൂർണ അംഗത്വം വർഷങ്ങൾ നീണ്ട പ്രക്രിയ ആയതിനാൽ യുക്രെയ്ന്റെ കാര്യത്തിൽ പ്രത്യേകമായി പരിമിത അംഗത്വം അനുവദിക്കാനാണ് നീക്കം.
റഷ്യ-യുക്രെയ്ൻ സമാധാനകരാറിന്റെ ഭാഗമായിട്ടാണ് ഈ ആലോചന. യുദ്ധാനന്തരം സാന്പത്തിക സ്ഥിരത ഉറപ്പാക്കാൻ ഇയു അംഗത്വം വേണമെന്ന് യുക്രെയ്ൻ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
അമേരിക്ക മുന്നോട്ടു വച്ചിരിക്കുന്ന സമാധാന കരാറിൽ ഇക്കാര്യവും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. 2027ൽ യുക്രെയ്ന് ഇയു അംഗത്വം നല്കണമെന്നാണ് നിർദേശം. അമേരിക്കയും യൂറോപ്യൻ യൂണിയനും ഇക്കാര്യത്തിൽ ചർച്ച നടത്തുന്നുണ്ട്.
സാധാരണ നിലയിൽ ഒരു രാജ്യത്തിന് അംഗത്വം ലഭിക്കാൻ യൂറോപ്യൻ യൂണിയൻ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഇതിന് വർഷങ്ങൾ എടുക്കും.
International
കീവ്: യുക്രെയ്നിൽ പ്രസിഡന്റ് സെലൻസ്കി ഊർജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യുക്രെയ്നിലെ ഊർജസംവിധാനങ്ങളെ ലക്ഷ്യമിട്ട് റഷ്യ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണിത്.
ശൈത്യം രൂക്ഷമായിരിക്കുന്നതിനിടെ വൈദ്യുതി, താപ വിതരണ സംവിധാനങ്ങളെ ലക്ഷ്യമിട്ടാണു റഷ്യയുടെ ആക്രമണം.
കഴിഞ്ഞയാഴ്ചത്തെ ആക്രമണത്തിനു പിന്നാലെ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ 70 ശതമാനം പ്രദേശത്തും വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു.
International
കീവ്: യുക്രെയ്നിനു നേരേ നൂറുകണക്കിനു ഡ്രോണുകളും നിരവധി മിസൈലുകൾ തൊടുത്ത് റഷ്യ. രാത്രിയിലുണ്ടായ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു. 22 പേർക്കു പരിക്കേറ്റു.
കീവിലെ അപ്പാർട്ട്മെന്റുകൾക്ക് നാശനഷ്ടങ്ങളുണ്ടായി. ഇവിടെയുള്ള ഖത്തർ എംബസിക്കും കേടുപാടുകളുണ്ട്. ശബ്ദത്തിന്റെ വേഗത്തേക്കാൾ പത്ത് മടങ്ങ് വേഗമുള്ള പുതിയ ഒറെഷ്നിക് ബാലിസ്റ്റിക് മിസൈലും ഉപയോഗിച്ചായിരുന്നു ആക്രമണം.
കഴിഞ്ഞ മാസം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വസതിക്കു നേരേ യുക്രെയ്ൻ നടത്തിയ ആക്രമണത്തിനു പകരമാണിതെന്നും റഷ്യയുടെ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. അതേസമയം, ഇത്തരമൊരു ആക്രമണം നടത്തിയിട്ടില്ലെന്ന് യുക്രെയ്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പറയുന്നു.
ലീവ് മേഖലയിലെ ഭൂഗർഭ പ്രകൃതിവാതക ടാങ്കിനെയാണ് റഷ്യ ലക്ഷ്യംവച്ചതെന്ന നിഗമനത്തിലാണ് മാധ്യമങ്ങൾ. വിദേശ സൈനികസഹായം കടന്നുപോകുന്നത് ഇതുവഴിയാണെന്നും കരുതപ്പെടുന്നു. യുക്രെയ്നിന് സൈനിക സഹായം നൽകുന്ന രാജ്യങ്ങളെ ഭയപ്പെടുത്താൻ 2024ലും ഒറെഷ്നിക് മിസൈൽ റഷ്യ പ്രയോഗിച്ചിരുന്നു.
International
കീവ്: തെക്കൻ യുക്രെയ്നിലെ നിപ്രോപെട്രോവിസ്ക്, സാപ്പോറിഷ്യ പ്രദേശങ്ങളിൽ റഷ്യ നടത്തിയ ആക്രമണത്തിൽ വൻ നാശം. വൈദ്യുതി വിതരണസംവിധാനങ്ങൾ തകർന്നു.
ഇരു പ്രദേശങ്ങളും ഏതാണ്ടു പൂർണമായി ഇരുട്ടിലായി. ജലവിതരണവും ഇന്റർനെറ്റും തകരാറിലായി. നിപ്രോയിലെ ആശുപത്രികൾ ജനറേറ്ററുകൾ ഉപയോഗിച്ചാണു പ്രവർത്തിക്കുന്നത്.
International
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വസതി ലക്ഷ്യമാക്കി യുക്രെയ്ൻ ആക്രമണം നടത്തിയെന്ന ആരോപണവുമായി റഷ്യ. പുടിന്റെ നോവ്ഗൊറോദ് മേഖലയിലെ ഔദ്യോഗിക വസതി ലക്ഷ്യമിട്ടാണ് ആക്രമണത്തിന് ശ്രമിച്ചതെന്ന് റഷ്യ വ്യക്തമാക്കി.
പിന്നാലെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജെയ് ലാവ്റോവ് അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്- സെലൻസ്കി കൂടിക്കാഴ്ച നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് റഷ്യ ആരോപണവുമായി രംഗത്തെത്തിയത്.
യുക്രെയ്ന്റെ ഡ്രോൺ ആക്രമണം റഷ്യൻ സേന പ്രതിരോധിച്ചതായും ലാവ്റോവ് അറിയിച്ചു. ആക്രമണത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. അമേരിക്കയുമായുള്ള സമാധാന ശ്രമങ്ങളിൽ നിന്ന് പിന്മാറില്ല. പക്ഷേ ഇനി വിട്ടുവീഴ്കൾ ഉണ്ടാവില്ല എന്നും സെർജെയ് ലാവറോവ് കൂട്ടിച്ചേർത്തു.
International
കീവ്: റഷ്യ നടത്തുന്ന കടുത്ത ബോംബാക്രമണത്തിൽ ദുരിതമനുഭവിക്കുന്ന യുക്രെയ്നിലെ ജനതയ്ക്കു വീണ്ടും സഹായവുമായി ലെയോ പതിനാലാമൻ മാർപാപ്പ. രാജ്യത്തു കൂടുതല് ദുരിതം നേരിടുന്ന മേഖലകളിലേക്ക് മൂന്ന് ട്രക്കുകൾ നിറയെ ഭക്ഷ്യവസ്തുക്കൾ മാർപാപ്പ അയച്ചു.
ദക്ഷിണകൊറിയൻ ഭക്ഷ്യകമ്പനിയായ സാംയാംഗ് ഫുഡ്സ് സംഭാവന ചെയ്ത ഭക്ഷ്യവസ്തുക്കള് നിറച്ച ട്രക്കുകൾ ക്രിസ്മസിന് തൊട്ടുമുമ്പ് വത്തിക്കാനിൽ എത്തിയിരുന്നു. പിന്നാലെ ഉപവിപ്രവര്ത്തനങ്ങള്ക്കായുള്ള കാര്യാലയം ഇത് യുക്രെയ്നിലെ ദുരിതബാധിത മേഖലകളില് എത്തിക്കുകയായിരുന്നു.
കഴിഞ്ഞ ജൂലൈ മാസത്തില് ലെയോ പതിനാലാമന് മാർപാപ്പയുടെ നിർദേശാനുസരണം ഉപവിപ്രവര്ത്തനങ്ങള്ക്കായുള്ള കാര്യാലയം യുക്രെയ്നിലെ ഖാർക്കീവിലെ കുടുംബങ്ങൾക്ക് സഹായം എത്തിച്ചിരുന്നു.
യുക്രെയ്നെ നിരവധി തവണ സഹായിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതമാതൃക പിന്തുടർന്ന് ലെയോ പതിനാലാമൻ മാർപാപ്പയും രാജ്യത്തു ജീവകാരുണ്യപ്രവർത്തനങ്ങൾ തുടരുകയാണ്.
International
കീവ്: ക്രിസ്മസ് ആഘോഷത്തിനു തയാറെടുക്കുന്ന യുക്രയെ്നിൽ റഷ്യൻ സേന നടത്തിയ വ്യോമാക്രമണത്തിൽ വൻ നാശം. ഒരു കുഞ്ഞ് അടക്കം മൂന്നു പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. വൈദ്യുതിവിതരണ സംവിധാനങ്ങൾ തകർന്നതു മൂലം യുക്രെയ്നിലെ ഒട്ടേറെ പ്രദേശങ്ങൾ ഇരുട്ടിലായി.
650 ഡ്രോണുകളും 30 മിസൈലുകളാണ് റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. പടിഞ്ഞാറൻ യുക്രെയ്നിലെ വൈദ്യുതിവിതരണ സംവിധാനങ്ങൾക്ക് വലിയ തോതിൽ നാശം നേരിട്ടു.
ചെർണിഹീവ്, ലുവീവ്, ഒഡേസ മേഖലകളിൽ വൈദ്യുതി ഇല്ലാതായി. സെൻട്രൽ യുക്രെയ്നിലെ സൈറ്റോമിർ പ്രദേശത്ത് നാലുവയസുള്ള കുഞ്ഞ് അടക്കം രണ്ടു പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ കീവിൽ മറ്റൊരാളും മരിച്ചു.
പടിഞ്ഞാറൻ യുക്രെയ്നിൽ റഷ്യൻ ഡ്രോണുകളും മിസൈലുകളും പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് നാറ്റോ അംഗം കൂടിയായ അയൽരാജ്യം പോളണ്ട്, മുൻകരുതലെന്ന നിലയിൽ യുദ്ധവിമാനങ്ങളെ വിന്യസിച്ചു.
യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കൻ നേതൃത്വം റഷ്യൻ, യുക്രെയൻ പ്രതിനിധികളുമായി വെവ്വേറെ ചർച്ച പൂർത്തിയാക്കി ദിവസങ്ങൾക്കകമാണ് ഈ ആക്രമണം. അമേരിക്ക മുന്നോട്ടുവച്ച സമാധാന പദ്ധതിയിലെ ചില നിർദേശങ്ങൾ അംഗീകരിക്കാൻ റഷ്യക്കും യുക്രെയ്നും മടിയാണ്.
International
മയാമി: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയിലെ ഫ്ലോറിഡയിൽ ചർച്ച.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് വെള്ളിയാഴ്ച യുക്രെയ്ൻ പ്രതിനിധി റസ്തം ഉമറോവുമായി ചർച്ച നടത്തി. തുടർന്ന് വിറ്റ്കോഫ് ഇന്നലെ റഷ്യൻ പ്രതിനിധി കിറിൾ ദിമിത്രിയേവിനെ കണ്ടു. ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നറും ചർച്ചയിൽ പങ്കെടുത്തു.
വെടിനിർത്തലിനായി അമേരിക്ക മുന്നോട്ടുവച്ച പദ്ധതിയിലെ ചില നിർദേശങ്ങൾ യുക്രെയ്നും റഷ്യക്കും സ്വീകാര്യമല്ലെന്നാണ് സൂചന. യുക്രെയ്നു സുരക്ഷാ ഉറപ്പുകൾ നല്കുന്ന വിഷയത്തിലെ ചർച്ചയിൽ പുരോഗതി ഉണ്ടായെന്നും റിപ്പോർട്ടുണ്ട്.
അമേരിക്കയിൽ റഷ്യൻ, യുക്രെയൻ പ്രതിനിധികൾ തമ്മിൽ നേരിട്ടു ചർച്ച ഉണ്ടാവില്ലെന്നാണ് റഷ്യൻ വൃത്തങ്ങൾ അറിയിച്ചത്.
International
കീവ്: റഷ്യയുടെ കപ്പൽ വ്യൂഹത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി യുക്രെയ്ൻ. മെഡിറ്ററേനിയൻ കടലിൽ ഇത്തരത്തിലുള്ള ആദ്യത്തെ ആക്രമണം ആയാണ് ടാങ്കർ കപ്പൽ വ്യൂഹത്തിനെതിരായ ആക്രമണത്തെ യുക്രൈൻ നിരീക്ഷിക്കുന്നത്.
യുക്രെയ്ൻ അതിർത്തിയിൽ നിന്ന് 2000 കിലോ മീറ്റർ അകെല വച്ചാണ് ആക്രമണം നടന്നത്. നാല് വർഷം മുൻപ് റഷ്യ യുക്രെയ്ൻ അധിനിവേശം പൂർണ തോതിൽ ആരംഭിച്ചതിന് പിന്നാലെ മെഡിറ്ററേനിയൻ കടലിൽ നടന്ന ആദ്യ ആക്രമണം ആയാണ് വെള്ളിയാഴ്ചത്തെ ആക്രമണത്തെ വിലയിരുത്തുന്നത്.
ലിബിയയുടെ തീരത്തിന് സമീപത്ത് വച്ചായിരുന്നു ഡ്രോൺ ആക്രമണം. ആക്രമണം ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്തിയതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉപരോധങ്ങളെ മറികടക്കാൻ ഈ കപ്പൽ വ്യൂഹത്തെ വ്യാപകമായി ഉപയോഗിക്കുന്നതായി ആരോപണം ശക്തമാവുന്നതിനിടയിലാണ് യുക്രെയ്ന്റെ ഡ്രോൺ ആക്രമണം.
NRI
ബെര്ലിന്: പാശ്ചാത്യ സൈനിക കൂട്ടായ്മയായ നാറ്റോയില് ചേരാനുള്ള ആഗ്രഹം യുക്രെയ്ന് ഉപേക്ഷിച്ചതായി പ്രസിഡന്റ് സെലന്സ്കി പ്രഖ്യാപിച്ചു. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനായി യുക്രെയ്ന് വിട്ടുവീഴ്ച ചെയ്യുകയാണ്.
പകരമായി പാശ്ചാത്യ ശക്തികള് യുക്രെയ്ന് സുരക്ഷാ ഉറപ്പുകള് നല്കും. അമേരിക്കന് പ്രതിനിധികളുമായി ചര്ച്ച നടത്താന് ജര്മന് തലസ്ഥാനമായ ബെര്ലിനില് എത്തിയ സെലന്സ്കി പറഞ്ഞു. ഞായറാഴ്ചയാണ് യുക്രെയ്ൻ ഉച്ചകോടി ബെർലിനിൽ ആരംഭിച്ചത്.
തന്റെ രാജ്യത്തിന്റെ അധിനിവേശം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഏറ്റവും പുതിയ ചർച്ചകൾക്കായി പ്രസിഡന്റ് ജർമനിയിലെത്തിയ സെലെൻസ്കി ബെർലിനിൽ യുഎസ്, യൂറോപ്യൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
യുഎസ് പ്രത്യേക പ്രതിനിധി വിറ്റ്കോഫ് ചർച്ചകളിൽ പങ്കുചേർന്നു. പക്ഷേ റഷ്യയെ പ്രതിനിധീകരിക്കാൻ ആരും എത്തിയിലുള്ള ജർമൻ സർക്കാർ വൃത്തങ്ങൾ പറയുന്നതനുസരിച്ച് യുക്രെയ്നിൽ സാധ്യമായ വെടിനിർത്തൽ എന്നതായിരിക്കും ചർച്ചകളുടെ കേന്ദ്രബിന്ദു.
മോസ്കോയുമായി സമാധാന കരാറിലെത്താൻ വാഷിംഗ്ടൺ കൈവിൽ സമ്മർദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. ഞായറാഴ്ചത്തെ ചർച്ചകൾ അഞ്ച് മണിക്കൂറിന് ശേഷമാണ് അവസാനിച്ചത്, യുക്രെയ്നിലെ റഷ്യയുടെ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് യുക്രെനിയൻ, യുഎസ് ഉദ്യോഗസ്ഥർ തമ്മിൽ ഞായറാഴ്ച ബെർലിനിൽ നടന്ന ചർച്ചകൾ രാത്രിയിൽ അവസാനിച്ചു.
തിങ്കളാഴ്ച രാവിലെ ചർച്ചകൾ പുനരാരംഭിച്ചു. കൂടുതൽ പ്രതീക്ഷകളോടെയാണ് നേതാക്കൾ ഒത്തുകൂടിയത്. യുക്രെയ്നിന്റെ തെക്ക് ഭാഗത്തുള്ള വൻ റഷ്യൻ ആക്രമണങ്ങൾ ഒരു ദശലക്ഷത്തിലധികം വീടുകൾക്ക് വൈദ്യുതി തടസപ്പെടുത്തിയതിന്റെ ഒരു ദിവസത്തിന് ശേഷമാണ് ചർച്ചകൾ നടക്കുന്നത്.
ജർമൻ ചാൻസലർ ഫ്രെഡറിക് മെർസും യോഗങ്ങളിൽ മുഖ്യ പങ്കാളിയായി. ഞായറാഴ്ച രാവിലെ ബെർലിനിൽ എത്തിയ സെലിൻസ്കിയെ മെർസ് ഭരണകൂടം സ്വീകരിച്ചു.
International
കീവ്: സമാധാനക്കരാർ സംബന്ധിച്ച നിർദേശങ്ങൾ ദിവസങ്ങൾക്കുള്ളിൽ അന്തിമമാക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി.
ജർമൻ തലസ്ഥാനമായ ബർലിനിൽ യുഎസ് അധികൃതരുമായി നടന്ന ചർച്ചകളിൽ അവതരിപ്പിച്ച കരട് സമാധാന പദ്ധതി പ്രായോഗികമാണെന്ന് സെലെൻസ്കി മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ചർച്ചയിലെ നിർദേശങ്ങൾ ഉടൻ അന്തിമമാക്കും. പിന്നീട് യുഎസ് അധികൃതർ കരട് സമാധാന പദ്ധതി റഷ്യയുമായി പങ്കുവയ്ക്കും.
എന്നാൽ, റഷ്യ അധിനിവേശം നടത്തിയ യുക്രെയ്ൻ പ്രദേശങ്ങൾ ഉൾപ്പെടെയുള്ള പ്രധാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുകയാണെന്നും സെലൻസ്കി പറഞ്ഞു.
യുഎസ് തയാറാക്കിയ സമാധാന പദ്ധതിയുടെ ഏകദേശം 90 ശതമാനം സംബന്ധിച്ച് യുക്രെയ്നും യൂറോപ്പും സമവായത്തിലായെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ പറഞ്ഞു.
ഡോൺബാസിന്റെ ഏതെങ്കിലും ഭാഗത്തിനുമേലുള്ള മോസ്കോയുടെ നിയന്ത്രണം അംഗീകരിക്കാനാവില്ലെന്ന് സെലൻസ്കി ആവർത്തിച്ചു. അമേരിക്ക വിട്ടുവീഴ്ചയ്ക്കു ശ്രമിക്കുകയാണ്. ഡോൺബാസിൽ സ്വതന്ത്ര സാമ്പത്തിക മേഖലയാണ് അവർ നിർദേശിക്കുന്നത്.
എന്നാൽ, ഈ സ്വതന്ത്ര സാമ്പത്തികമേഖല റഷ്യയുടെ നിയന്ത്രണത്തിലാകാൻ സമ്മതക്കില്ലെന്നും സെലൻസ്കി പറഞ്ഞു.
മുൻപത്തേക്കാൾ സമാധാന കരാറിലേക്കു കൂടുതൽ അടുത്തിരിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു.
International
കീവ്: റഷ്യപിടിച്ചെടുത്ത പ്രധാന നഗരങ്ങളിലൊന്നായ കുപിയാൻസ്ക് യുക്രെയ്ൻ തിരിച്ചുപിടിച്ചു. യുക്രെയ്ൻ സൈന്യം തിരിച്ചുപിടിച്ച നഗരത്തിൽ പ്രസിഡന്റ് സെലെൻസ്കി സന്ദർശനം നടത്തി. ഇതിന്റെ ചിത്രങ്ങളും സെലെൻസ്കി പങ്കുവച്ചു.
വടക്കുകിഴക്കൻ നഗരത്തിലുണ്ടായിരുന്ന റഷ്യൻ സേനാംഗങ്ങളെ തങ്ങൾ വളഞ്ഞിരിക്കുകയാണെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു. യുഎസ് പിന്തുണയോടെ സമാധാന ശ്രമങ്ങൾ മുന്നേറുന്നതിനിടെയാണ് കുപിയാൻസ്ക് തിരിച്ചുപിടിച്ചതായ യുക്രെയ്ന്റെ പ്രഖ്യാപനം.
എന്നാൽ കുപിയാൻസ്കും മറ്റൊരു തന്ത്രപ്രധാന നഗരമായ പൊക്രോവ്സ്കും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് റഷ്യ അവകാശപ്പെട്ടു.
International
കീവ്: വെടിനിർത്തലുണ്ടാക്കാൻ റഷ്യക്കു ഭൂമി വിട്ടുകൊടുക്കണമോ എന്നു തീരുമാനിക്കാൻ ഹിതപരിശോധന നടത്താമെന്നു സൂചിപ്പിച്ച് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ടുവച്ച പദ്ധതിയിൽ ഡോൺബാസ് പ്രദേശം മുഴുവനായി റഷ്യക്കു വിട്ടുകൊടുക്കണമെന്നു നിർദേശമുണ്ട്.
ഇക്കാര്യം തീരുമാനിക്കേണ്ടത് യുക്രെയ്ൻ ജനതയാണെന്നും ഇതിനായി തെരഞ്ഞെടുപ്പോ ഹിതപരിശോധനയോ നടത്താവുന്നതാണെന്നും സെലൻസ്കി പറഞ്ഞു.
International
കീവ്: യുക്രെയ്ൻ പ്രസിഡന്റ് സെലസൻസ്കിയുടെ വിശ്വസ്തനും ചീഫ് ഓഫ് സ്റ്റാഫുമായ ആന്ദ്രെയ് യെർമാക് അഴിമതിക്കേസുമായി ബന്ധപ്പെട്ട് രാജിവച്ചു. അഴിമതിവിരുദ്ധ ഏജൻസി ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ കീവിലെ വസതിയിൽ റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് രാജി.
അണുശക്തി വകുപ്പിന്റെ കരാറുകളിൽ സർക്കാർ ഉദ്യോഗസ്ഥർ വൻതോതിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം ആഴ്ചകളായി യുക്രെയ്നിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. നൂറു കോടി ഡോളറിന്റെ അഴിമതി നടന്നെന്ന ആരോപണത്തിൽ യെർമാക്കിനു നേരിട്ടു പങ്കില്ലെങ്കിലും അദ്ദേഹവുമായി അടുത്ത ബന്ധമുള്ള ചിലർക്കു പങ്കുണ്ട്.
യുക്രെയ്ൻ രാഷ്ട്രീയത്തിൽ വലിയ സ്വാധീനമുള്ള യെർമാക്കിന്റെ രാജി പ്രസിഡന്റ് സെസലൻസ്കിക്കു വലിയ തിരിച്ചടിയാണ്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കയുമായി അടുത്തിടെ നടന്ന ചർച്ചകൾക്ക് നേതൃത്വം നല്കിയത് യെർമാക് ആയിരുന്നു. തുടർ ചർച്ചകൾക്കായി യുഎസ് ഉദ്യോഗസ്ഥർ വരും ദിവസങ്ങളിൽ യുക്രെയ്നും റഷ്യയും സന്ദർശിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ രാജി.
യുക്രെയ്ൻ യുദ്ധത്തിലുടനീളം സെലൻസ്കിയുടെ വലംകയ്യായി പ്രവർത്തിച്ച യെർമാർക്കിനെ ലക്ഷ്യമിട്ടായിരുന്നു അഴിമതിവിരുദ്ധ ഏജൻസികളുടെ അന്വേഷണമെന്ന് ചില റിപ്പോർട്ടുകളിൽ പറയുന്നു. അഴിമതിവിരുദ്ധ ഏജൻസികളുടെ അധികാരം വെട്ടാൻ സെലൻസി ശ്രമിച്ചെങ്കിലും വിവാദമായതിനെത്തുടർന്ന് പിൻവാങ്ങിയിരുന്നു.
യെർമാക് രാജിവയ്ക്കുന്ന കാര്യം രാജ്യത്തെ അറിയിച്ചത് സെലൻസ്കിയാണ്. യുക്രെയ്ന് എല്ലാം നഷ്ടപ്പെടാൻ സാധ്യതയുള്ള വേളയിൽ രാജ്യം ഒരുമിച്ചു നിൽക്കണമെന്ന് സെലൻസ്കി അഭ്യർഥിച്ചു.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക തയാറാക്കിയ കരാർ റഷ്യക്കു വലിയതോതിൽ ഗുണം ചെയ്യുന്നതാണ്. യുക്രെയ്ൻ റഷ്യക്കു ഭൂമി വിട്ടുകൊടുക്കണമെന്ന നിർദേശം കരാറിലുണ്ട്.
International
കീവ്: റഷ്യൻ സേന യുക്രെയ്നിൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെടുകയും 30 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
വൈദ്യുതവിതരണ സംവിധാനങ്ങൾ വ്യാപകമായി തകർന്നു. ആറു ലക്ഷം വീടുകളിൽ വൈദ്യുതി ഇല്ലാതായി. ഇതിൽ അഞ്ചു ലക്ഷം വീടുകളും തലസ്ഥാനമായ കീവിലാണ്.
International
വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമം ഊർജിതമാക്കി അമേരിക്കയിലെ ട്രംപ് ഭരണകൂടം.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധികൾ വരുംദിവസങ്ങളിൽ റഷ്യയും യുക്രെയ്നും സന്ദർശിക്കും. ട്രംപ് ഭരണകൂടം മുന്നോട്ടുവച്ച 28 ഇന വെടിനിർത്തൽ പദ്ധതിയായിരിക്കും ചർച്ചാവിഷയം.
ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് അടുത്തയാഴ്ച മോസ്കോയിലെത്തുമെന്നു റഷ്യൻ പ്രസിഡന്റ് പുടിന്റെ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷക്കോവ് സ്ഥിരീകരിച്ചു. തന്റെ മരുമകൻ ജാരദ് കുഷ്നറും മോസ്കോ ചർച്ചയിൽ പങ്കു ചേർന്നേക്കുമെന്ന് ഡോണൾഡ് ട്രംപും അറിയിച്ചു.
യുഎസ് ആർമി സെക്രട്ടറി ഡാൻ ഡാൻ ഡ്രിസ്കോൾ ആണ് യുക്രെയ്നിലെത്തുന്നത്.
അമേരിക്ക മുന്നോട്ടു വച്ച പദ്ധതിയെക്കുറിച്ച് നേരത്തേ ജനീവയിൽ യുക്രെയ്നുമായി ചർച്ച നടന്നിരുന്നു. തുടർന്ന് അമേരിക്കൻ വൃത്തങ്ങൾ അബുദാബിയിൽവച്ച് റഷ്യൻ പ്രതിനിധികളെയും കണ്ടു.
ആദ്യം മുന്നോട്ടുവച്ച പദ്ധതിയിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നാണു സൂചന. റഷ്യയും യുക്രെയ്നും പരസ്പരം ഭൂമി വിട്ടുകൊടുക്കാനുള്ള നിർദേശം പദ്ധതിയിലുണ്ടെന്ന് ട്രംപ് സൂചിപ്പിച്ചു.
അമേരിക്ക ആദ്യം അവതരിപ്പിച്ച പദ്ധതിയോട് റഷ്യക്ക് അനുകൂല മനോഭാവമായിരുന്നുവെന്നു റഷ്യൻ വിദേശകാര്യമന്ത്രി സെർഗി ലാവ്റോവ് പറഞ്ഞു. എന്നാൽ, പദ്ധതിയിൽ മാറ്റങ്ങൾ വരുത്തിയതോടെ കാര്യങ്ങൾ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതി അംഗീകരിക്കാൻ യുക്രെയ്നോ, റഷ്യക്കോ സമയം നിശ്ചയിച്ചിട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കി.
International
അബുദാബി: റഷ്യയും അമേരിക്കയും അബുദാബിയിൽ യുക്രെയ്ൻ സമാധാന പദ്ധതി ചർച്ച ചെയ്തു. യുക്രെയ്നുമായി ജനീവയിൽ ചർച്ച നടത്തിയതിനു പിന്നാലെയാണ് അമേരിക്കൻ പ്രതിനിധികൾ അബുദാബിയിൽ റഷ്യൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
യുഎസ് ആർമി സെക്രട്ടറി ഡാൻ ഡ്രിസ്കോൾ ആണ് അമേരിക്കയെ പ്രതിനിധീകരിച്ചത്. റഷ്യയിൽനിന്ന് ആരാണു പങ്കെടുത്തതെന്നറിയില്ല.
അമേരിക്ക മുന്നോട്ടു വച്ചിരിക്കുന്ന സമാധാനപദ്ധതി റഷ്യക്ക് അനുകൂലമാണെന്ന വിമർശനം ശക്തമാണ്. പദ്ധതി അംഗീകരിക്കാൻ യുക്രെയ്ൻ വൈമനസ്യം കാട്ടുന്നതായും റിപ്പോർട്ടുണ്ട്. ഡാൻ ഡ്രിസ്കോൾ അബുദാബിയിൽ യുക്രെയ്ൻ പ്രതിനിധികളെയും കാണുമെന്നാണു സൂചന.
റഷ്യക്ക് യുക്രെയ്ൻ ഭൂമി വിട്ടുകൊടുക്കണം എന്നതടക്കം 28 നിർദേശങ്ങളാണു പദ്ധതിയിലുള്ളത്. പദ്ധതി അംഗീകരിക്കാൻ അമേരിക്ക യുക്രെയ്നുമേൽ കടുത്ത സമ്മർദം ചെലുത്തുന്നുണ്ട്. പദ്ധതി ചർച്ച ചെയ്യാൻ യുഎസ് പ്രസിഡന്റ് ട്രംപുമായി നേരിട്ടു കൂടിക്കാഴ്ച നടത്തുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു.
യുക്രെയ്നെ പിന്തുണയ്ക്കുന്ന യൂറോപ്യൻ ശക്തികൾ പദ്ധതിയിലെ പല നിർദേശങ്ങളിലും പരസ്യമായ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. യുക്രെയ്നെ അടിയറവ് പറയിച്ചുകൊണ്ടല്ല സമാധാനം സ്ഥാപിക്കേണ്ടതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അഭിപ്രായപ്പെട്ടു. ഭൂമി വിട്ടുകൊടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ അവകാശം യുക്രെയ്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണം തുടരുന്നു
ഇതിനിടെ, റഷ്യയും യുക്രെയ്നും പരസ്പരം വ്യോമാക്രമണം തുടരുകയാണ്. റഷ്യൻ ആക്രമണത്തിൽ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ആറു പേർ കൊല്ലപ്പെട്ടു. യുക്രെയ്ൻ ആക്രമണത്തിൽ റഷ്യയിലെ റോസ്തോവിൽ മൂന്നു പേരും കൊല്ലപ്പെട്ടു.
International
വാഷിംഗ്ടൺ: യുക്രെയ്നെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് യുക്രെയ്നെതിരെ വിമർശനവുമായി രംഗത്തെത്തിയത്.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ അമേരിക്ക നൽകിയ വലിയ പിന്തുണയ്ക്ക് പകരം യുക്രെയ്ൻ ഒരു തരത്തിലുള്ള നന്ദിയും പ്രകടിപ്പിച്ചില്ലെന്ന് ട്രംപ് ആരോപിച്ചു. യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയെ ട്രൂത്തിലൂടെ കടന്നാക്രമിക്കുകയായിരുന്നു യുഎസ് പ്രസിഡന്റ്.
യുഎസിന്റെ മധ്യസ്ഥതയിൽ നടന്ന സമാധാന ഉടമ്പടിയുടെ രൂപരേഖ അംഗീകരിക്കാൻ ഒരാഴ്ചത്തെ സമയമാണ് ട്രംപ് യുക്രെയ്ൻ ഭരണകൂടത്തിന് നൽകിയിട്ടുള്ളത്. നവംബർ 27ന് മുൻപായി പദ്ധതി അംഗീകരിക്കാനാണ് നിർദേശം.
സമാധാന ഉടമ്പടി അംഗീകരിച്ചില്ലെങ്കിൽ യുക്രെയ്ന് അമേരിക്ക നൽകി വന്നിരുന്ന സൈനിക, സാമ്പത്തിക സഹായം നിര്ത്തുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.
International
കീവ്: റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാർ അംഗീകരിക്കാൻ യുഎസിന്റെ സമ്മർദം ഏറിവരുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലെൻസ്കി. റഷ്യയ്ക്കു നേട്ടമാകുന്ന സമാധാന പദ്ധതിക്കു വഴങ്ങാൻ യുക്രെയ്നുമേൽ യുഎസ് സമ്മർദം ശക്തമാക്കിയതിനു പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സെലെൻസ്കി.
ഒന്നുകിൽ രാജ്യത്തിന്റെ അന്തസ് നഷ്ടപ്പെടുത്തുക അല്ലെങ്കിൽ സുപ്രധാന സഖ്യകക്ഷിയെ നഷ്ടപ്പെടുത്തുക എന്ന കടുപ്പമേറിയ തീരുമാനം എടുക്കേണ്ടിവരും. യുഎസുമായി ക്രിയാത്മകമായി പ്രവർത്തിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെങ്കിലും യുക്രെയ്നിന്റെ ദേശീയ താൽപ്പര്യങ്ങളോ പരമാധികാരമോ വിട്ടുവീഴ്ച ചെയ്യില്ലെന്ന് സെലെൻസ്കി പറഞ്ഞു.
റഷ്യയുടെ അംഗീകാരത്തോടെ ട്രംപ് ഭരണകൂടം തയാറാക്കിയ വെടിനിർത്തൽ കരാർ യുക്രെയ്ൻ അംഗീകരിച്ചില്ലെങ്കിൽ ആയുധസഹായം പിൻവലിക്കുമെന്നു ട്രംപ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വരുന്ന വ്യാഴാഴ്ചയ്ക്കകം കരാറിൽ ഒപ്പിടണമെന്നാണ് അന്ത്യശാസനം.
100 ദിവസത്തിനകം യുക്രെയ്നിൽ തെരഞ്ഞെടുപ്പു നടത്തണമെന്നും സൈനികരുടെ എണ്ണം കുറയ്ക്കണമെന്നും കരാറിലുണ്ട്. യുദ്ധത്തിൽ പിടിച്ചെടുത്ത കിഴക്കൻ യുക്രെയ്നിലെ അഞ്ച് മേഖലകൾ കൈവശം വയ്ക്കാൻ റഷ്യയെ അനുവദിക്കണമെന്നും കരാറിലുണ്ട്. 28 ഇന കരാറിന്റെ കരട് യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലെൻസ്കിക്കു കൈമാറി.
International
കീവ്: പടിഞ്ഞാറൻ യുക്രെയ്നിലെ ടെർനോപിൽ നഗരത്തിൽ റഷ്യൻ സേന നടത്തിയ വ്യോമാക്രമണത്തിൽ രണ്ടു കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു; 16 കുട്ടികളടക്കം 66 പേർക്കു പരിക്കേറ്റു.
പടിഞ്ഞാറൻ യുക്രെയ്നിലെ ലുവീവ്, ഇവാനോ-ഫ്രാങ്കിവിസ്ക് മേഖലകളിലും വടക്കൻ യുക്രെയ്നിലെ ഖാർകീവിലും ഉണ്ടായ മറ്റ് ആക്രമണങ്ങളിൽ മറ്റൊരു 30 പേർക്കും പരിക്കേറ്റിട്ടുണ്ട്.
റഷ്യൻ സേന ചൊവ്വാഴ്ച രാത്രി 470 ഡ്രോണുകളും 47 മിസൈലുകളും ഉപയോഗിച്ചു നടത്തിയ ആക്രമണത്തിൽ വൻതോതിലുള്ള നാശമാണുണ്ടായതെന്നു യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. ടെർനോപിൽ നഗരത്തിലെ രണ്ടു ഫ്ലാറ്റുകളുടെ മുകൾനിലകൾ തകർന്നാണു മരണങ്ങൾ സംഭവിച്ചത്.
കെട്ടിടാവശിഷ്ടങ്ങളിൽ ധാരാളം പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. പടിഞ്ഞാറൻ യുക്രെയ്നിലെ ആക്രമണത്തിൽ വ്യാപകമായി വൈദ്യുതിവിതരണ, ഗതാഗത സംവിധാനങ്ങൾ തകർന്നു.
റഷ്യൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുക്രെയ്ന്റെ അയൽരാജ്യമായ പോളണ്ടിലെ രണ്ടു വിമാനത്താവളങ്ങളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചു. റഷ്യൻ മിസൈലുകളും ഡ്രോണുകളും വ്യോമാതിർത്തി ലംഘിക്കുന്നില്ല എന്നുറപ്പാക്കാനായി പോളണ്ട് യുദ്ധവിമാനങ്ങളെ വിന്യസിച്ചു.
International
കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ ആക്രമണത്തിൽ എട്ടു മരണം. കീവിൽ ആറു പേരും തെക്കൻ യുക്രെയ്നിൽ രണ്ടു പേരുമാണ് കൊല്ലപ്പെട്ടത്. തെക്കൻ യുക്രെയ്നിലെ കൊർനൊമോർസ്കിൽ ഊർജ കേന്ദ്രങ്ങൾ, കെട്ടിട സമുച്ചയങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്.
ഒരു ഗർഭിണിയും മൂന്നു കുട്ടികളുമുൾപ്പെടെ 34 പേർക്കു പരിക്കേറ്റു. റഷ്യൻ സൈന്യം 430 ഡ്രോണുകളും 18 മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും യുക്രെയ്ൻ ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചാണ് തിരിച്ചടിച്ചതെന്നും യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി പറഞ്ഞു. കീവ് ലക്ഷ്യമാക്കി റഷ്യ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്.
റഷ്യ തൊടുത്ത ഭൂരിപക്ഷം ഡ്രോണുകളും മിസൈലുകളും യുക്രെയ്ൻ തകർത്തു. എന്നാൽ 30 ലക്ഷം ജനസംഖ്യയുള്ള നഗരത്തിലെ ഒൻപതു ജില്ലകളിലായി അവശിഷ്ടങ്ങൾ വീണുണ്ടായ തീപിടുത്തത്തിൽ കെട്ടിട സമുച്ചയങ്ങൾ, ചികിത്സാ കേന്ദ്രം, ഭരണനിർവഹണ കെട്ടിടങ്ങൾ എന്നിവയ്ക്ക് കേടുപാടു സംഭവിച്ചെന്ന് അധികൃതർ അറിയിച്ചു.
International
കീവ്: റഷ്യയുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഏഴ് പേർ കൊല്ലപ്പെട്ടു. താമസ കേന്ദ്രങ്ങളിൽ ഡ്രോൺ പതിച്ചാണ് ഡിനിപ്രൊ നഗരത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടത്. മൂന്നുപേർ സപോറീഷ്യയിലും ഒരാൾ ഖാർകീവിലുമാണ് കൊല്ലപ്പെട്ടത്.
യുക്രെയ്നിലെ ഊർജനിലയങ്ങൾ ലക്ഷ്യമിട്ടായിരുന്നു റഷ്യൻ ആക്രമണം. ഊർജകേന്ദ്രങ്ങൾ ആക്രമിച്ച റഷ്യക്കെതിരായ ഉപരോധം വ്യാപിപ്പിക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി ആവശ്യപ്പെട്ടു. ശൈത്യകാലം വരാനിരിക്കെ ഊർജകേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണം സാധാരണക്കാരെ ഉപദ്രവിക്കുക ലക്ഷ്യമിട്ടുള്ളതാണ്.
450 ഡ്രോണുകളും 45 മിസൈലുകളും ഊർജനിലയങ്ങൾക്കു നേരെ റഷ്യ തൊടുത്തു. റഷ്യയുടെ ഓരോ ആക്രമണത്തിനും തക്കതായ രീതിയിൽ ഉപരോധം ശക്തമാക്കണമെന്നും സെലെൻസ്കി പറഞ്ഞു. കീവ്, പൊൾട്ടാവ, ഖാർകീവ് മേഖലകളിലെ പല ഊർജോത്പാദന കേന്ദ്രങ്ങൾക്കും ആക്രമണത്തിൽ തകരാർ നേരിട്ടിരിക്കുകയാണ്. പൊൾട്ടാവ മേഖലയിലെ ക്രെമൻചുക്, ഹൊരിഷ്നിപ്ലാവ്നി നഗരങ്ങളിലെ വൈദ്യുതി വിതരണം പൂർണമായി നിലച്ചിരിക്കുകയാണ്.
International
മോസ്കോ: റഷ്യയുടെ ഉൾപ്രദേശത്തുള്ള വ്യാവസായിക പ്ലാന്റിനു നേരേ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്നു പ്രാദേശിക അധികൃതർ അറിയിച്ചു. ബഷ്കോർതോസ്റ്റാൻ മേഖലയിലെ സ്റ്റെർലിതമാകിൽ സ്ഥിതി ചെയ്യുന്ന പ്ലാന്റിന് നേരേ രണ്ട് ഡ്രോണുകളാണ് തൊടുത്തത്. അതിർത്തിയിൽനിന്ന് 1300 കിലോമീറ്റർ ഉള്ളിലാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.
രണ്ടു ഡ്രോണുകളും വെടിവച്ചിട്ടെന്നും ആർക്കും ജീവഹാനിയില്ലെന്നും സ്ഥലത്തെ ഗവർണർ അറിയിച്ചു. പ്ലാന്റ് സാധാരണ നിലയിൽ പ്രവർത്തനം തുടരുന്നു. അതേസമയം, സ്റ്റെർലിതമാക് പെട്രോകെമിക്കൽ പ്ലാന്റിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ജലശുദ്ധീകരണ സംവിധാനം ഭാഗികമായി തകർന്നെന്നും പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ലെന്നും അധികൃതർ പറയുന്നു. റബറും വിമാന ഇന്ധനവും നിർമിക്കുന്ന പ്ലാന്റിനു നേർക്ക് മുൻപൊരിക്കലും ആക്രമണമുണ്ടായിട്ടില്ല.
റഷ്യയുടെ ഉൾപ്രദേശങ്ങളിൽ ആഭ്യന്തരമായി നിർമിച്ച ഡ്രോണുകൾ ഉപയോഗിച്ച് യുക്രെയ്ൻ നടത്തിയ ആക്രമണങ്ങൾ റഷ്യക്ക് നാണക്കേടുണ്ടാക്കിയിട്ടുണ്ട്. എണ്ണ ശുദ്ധീകരണശാലയും പെട്രോകെമിക്കൽ പ്ലാന്റും സ്ഥിതി ചെയ്യുന്ന നിസ്നി നൊവ്ഗോറോഡ് മേഖലയിലും സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുണ്ട്.
ഇവിടെയും ഡ്രോണുകൾ വെടിവച്ചിട്ടെന്നു റഷ്യ അറിയിച്ചു. അതേസമയം, റഷ്യൻ ആക്രമണത്തിൽ യുക്രെയ്നിൽ ഒരാൾ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡാന്യൂബ് തുറമുഖത്തിനു നേർക്ക് റഷ്യ ആക്രമണം നടത്തിയതായും അധികൃതർ അറിയിച്ചു.