കീവ്: റഷ്യൻ അധിനിവേശ യുക്രെയ്നിൽ ഡ്രോൺ ആക്രമണത്തിൽ ബസിനു തീപിടിച്ച് എട്ടു പേർ കൊല്ലപ്പെട്ടു. 10 പേർക്കു പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ റഷ്യൻ അധിനിവേശ ക്രിമിയയിൽ മോസ്കോയ്ക്കും സിംഫെറോപോളിനും ഇടയിൽ സഞ്ചരിക്കുകയായിരുന്ന ബസിലാണു ഡ്രോൺ പതിച്ചത്.
സെന്റ് പീറ്റേഴ്സ്ബർഗിലെ ഇന്ധന ടെർമിനലിൽ ഡ്രോൺ ആക്രമണം നടത്തിയതായി യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി പറഞ്ഞു. സെന്റ് പീറ്റേഴ്സ്ബർഗിൽ രാജ്യാന്തര സാമ്പത്തിക ഫോറം നടക്കാനിരിക്കെയാണു യുക്രെയ്ൻ ആക്രമണം.
ആക്രമണത്തെത്തുടർന്ന് സെന്റ് പീറ്റേഴ്സ്ബർഗ് വിമാനത്താവളം അടച്ചു. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളും അധികൃതർ വിച്ഛേദിച്ചു. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ഉൾപ്പെടെ റഷ്യ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ 22 പേരാണു കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെയാണു യുക്രെയ്ൻ ആക്രമണം.
ഖോൺസ്റ്റാറ്റ് നാവികതാവളത്തിലും ടാംബോവ് മേഖലയിലെ ആയുധനിർമാണ പ്ലാന്റിലും ആക്രമണം നടന്നതായി സെലെൻസ്കി പറഞ്ഞു. യുക്രെയ്ന്റെ 354 ഡ്രോണുകൾ വീഴ്ത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സ്മോലെൻസ്ക് മേഖലയിൽ, യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ രണ്ട് അഗ്നിശമന സേനാംഗങ്ങൾ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.