കീവ്: പശ്ചിമേഷ്യൻ രാജ്യങ്ങളെ ഡ്രോൺ ആക്രമണങ്ങളിൽ നിന്ന് പ്രതിരോധിക്കാൻ സഹായിക്കാമെന്ന് അറിയിച്ചതിനെതിരെ ഉയർന്ന ഇറാന്റെ ഭീഷണി കണ്ട് പിന്മാറില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി.
ഇറാന്റെ ഷാഹെദ് ഡ്രോണുകളെ പ്രതിരോധിക്കാൻ സഹായിക്കാമെന്നായിരുന്നു സെലൻസ്കിയുടെ വാഗ്ദാനം. ഇത്തരം ഭീഷണികൾ നയതന്ത്ര രംഗത്ത് പുതിയ കാര്യമല്ലെന്നും, കഴിഞ്ഞ കുറച്ചു വർഷങ്ങളായി താൻ ഇത്തരം നിരവധി ഭീഷണികൾ കേൾക്കുന്നുണ്ടെന്നും സെലൻസ്കി വ്യക്തമാക്കി.
ഇസ്രയേലിന് ഡ്രോൺ സാങ്കേതികവിദ്യ നൽകുന്നതിലൂടെ യുക്രെയ്ൻ തങ്ങളുടെ ലക്ഷ്യമായി മാറിയെന്നും അതിനാൽ ആക്രമണമുണ്ടാകുമെന്നും ഇറാനിയൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ കമ്മീഷൻ മേധാവി ഇബ്രാഹിം അസീസി അറിയിച്ചിരുന്നു.
എന്നാൽ ആക്രമണമല്ല പകരം സംരക്ഷണമാണ് തങ്ങളുടെ ലക്ഷ്യമെന്ന് സെലെൻസ്കി പറഞ്ഞു. മിഡിൽ ഈസ്റ്റിലെ രാജ്യങ്ങൾ ഡ്രോണുകളെ തകർക്കാനുള്ള സാങ്കേതിക സഹായമാണ് തേടിയത്. ഇത് ആക്രമണത്തിനുള്ളതല്ല, മറിച്ച് പ്രതിരോധത്തിനുള്ളതാണെന്നും സെലൻസ്കി വ്യക്തമാക്കി.